Wednesday, February 28, 2024

അനുരാഗമെഴുത്ത്

എന്നിലെ പ്രണയം മരിച്ചിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഇനിയെന്നാണ് പ്രണയത്തിന്റെ മധുരം എന്റെ മനസിലേക്ക് ഊറിയൊലിക്കുകയെന്നു അറിയില്ല. ഭയമാണ്, ഒരിക്കൽ വീണപ്പോഴുണ്ടായ ആഘാതത്തിൽ നിന്നുമേറ്റ മുറിവിനാലുള്ള ഭയം. ഇടക്കിടെ ആ മുറിവുകൾ സജീവമാവുകയും വീണ്ടും വേദനിപ്പിക്കുന്ന ഓർമകളിലേക്ക് തിരികെ നടത്താറുമുണ്ട്. അങ്ങനെയുള്ളപ്പോൾ, എനിക്കെങ്ങനെ വീണ്ടും പ്രണയിക്കാൻ കഴിയും?


അതിരാവിലെ, കോളേജിലേക്കുള്ള വഴിയിൽ കാണുന്ന ചിലരുണ്ട്. ആണും പെണ്ണുമായി ഒരുമിച്ച് പരസ്പരം മുട്ടിരസിച്ചു പോകുന്ന കൗമാരങ്ങൾ. അവരൊക്കെയും എന്നും ഇതേപോലെ തന്നെയായിരിക്കുമോയെന്ന് ഞാൻ അസൂയയോടെ ആലോചിക്കാറുണ്ട്. അവരുടെ കളിയും ചിരിയും ചിലരുടെ പിണക്കങ്ങളും നോക്കി ഞാനാ വഴിയെ നടക്കും. അതിലെന്നെ ശല്യപ്പെടുത്താൻ പോലും കൂട്ടായി ആരുമുണ്ടായിരുന്നില്ല. ആ വഴിയിൽ, ഇന്നോളം എനിക്ക് തിരിച്ചുപിടിക്കാനാകാത്ത സ്വപ്നങ്ങളെക്കുറിച്ചുള്ള ചിന്തകളിലാണ്ട് മുന്നോട്ട് പോകും. ആരാലും ശ്രദ്ധിക്കപ്പെടാതെ, മറ്റെല്ലാവരെയും നിരീക്ഷിച്ചുകൊണ്ടുള്ള ശാന്തമായ സഞ്ചാരം. ഒരുപക്ഷേ അതെന്നെ ഒരുപാട് ചിന്തിപ്പിക്കുന്നതിനും സ്വയം കണ്ടെത്തുന്നതിനും സഹായിച്ചിരുന്നു. മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലൂടെ കുറെ കാര്യങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും കഴിയുമെന്നായിരുന്നു എന്റെ വിശ്വാസം.


“ഇങ്ങനെ നടന്നത് കൊണ്ട് നിനക്ക് ഒരു ഗുണവുമുണ്ടാവില്ല… നിനക്ക് നര കേറുകയെ ഉള്ളൂ” എന്നാണ് ഒരുത്തൻ തമാശിച്ചത്. 


കോളേജിൽ പഠിക്കുന്ന ആ മൂന്ന് വർഷം  ഞാൻ ഒരിക്കലും പോലും പ്രണയിക്കാൻ ശ്രമിക്കുകയില്ലെന്നു പറഞ്ഞതിനാണ് അവന്റെ തമാശ. എനിക്കിതൊക്കെ വേണ്ടാന്ന് വെക്കാനും സാധിക്കില്ലെന്നാണ്  അവനുൾപ്പെടെയുള്ള ഈ സമൂഹത്തിന്റെ നിലപാട്. എന്റെയീ ഒട്ടും അസാധാരണമല്ലാത്ത തീരുമാനത്തെ അവർ കള്ളമായിട്ടും വെറും അഭിനയമായിട്ടും കണ്ടു പരിഹസിച്ചു.


“നീയിനി പ്രണയിക്കില്ലേ, ഇല്ലെന്ന് കേട്ടല്ലോ?” ചോദ്യങ്ങൾ അവസാനിച്ചില്ല. ആ കാലത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇത് തന്നെ ആവർത്തിച്ചു കേട്ടു. അതിനടിയിൽ ഞാനൊരു മുരടനാണെന്നു പോലും ചിലർ പറഞ്ഞു പരത്തി.

പ്രണയിനിയാൽ ചതിക്കപ്പെട്ട് ഹതാശനെ പോലെ നിന്നിരുന്ന കാലത്തേക്കാൾ ഒറ്റപ്പെടലായിരുന്നു അന്നെനിക്ക് നേരിടേണ്ടി വന്നത്. ഓരോ നോട്ടങ്ങളിലും ചിരിയിലും വീശിവരുന്ന കാറ്റിലും ആ ഒറ്റപ്പെടൽ എന്നെ വല്ലാതെ വേട്ടയാടി. നാലാള് കൂടുന്നതിന് മുന്നിലൂടെ വെറുതെ നടക്കാൻ പോലും മടി തോന്നുന്നവിധം അടക്കം പറച്ചിലുകൾ ഭീകരമായി. വെറുതെ ഇരിക്കുമ്പോൾ പോലും ആരെങ്കിലും എന്റെ തീരുമാനത്തെ തേജോവധം ചെയ്യുന്നത് കേൾക്കുന്നത് പോലുള്ള പ്രതീതിയുണ്ടായി. 

മറ്റുചിലരാവട്ടെ പ്രണയാഭ്യർത്ഥനകളുമായി മുന്നോട്ട് വന്നു. അതെന്നെ വല്ലാതെ ഞെട്ടിച്ചു. ഇവരെല്ലാം എന്തൊക്കെയാണീ ചെയ്യുന്നത്. ഇതൊന്നും ഒരിക്കൽ പോലും പ്രതീക്ഷിക്കാത്തതാണ്. വളരെ ശാന്തമായ, സൗമ്യമായ സ്വഭാവമുള്ളവരാണെന്നു കരുതിയവർ പോലും എന്നോട് ഈ പ്രവർത്തിയിൽ കരുണ കാണിച്ചില്ല. ഒരാൾക്ക് തന്റെ പൂർവകാലം നൽകിയ പ്രണയ നഷ്ടമെന്ന ദുരനുഭവത്തിൽ നിന്നുമുണ്ടായ ഒരു തീരുമാനത്തെ എല്ലാവരുടെയും മുന്നിൽ പ്രഖ്യാപിച്ചു കൊണ്ട് പൂർത്തിയാക്കാൻ കഴിയില്ലെന്നാണോ? ഇതൊക്കയും കാപട്യമാണെന്ന് ഈ സമൂഹം കരുതുന്നത് എന്ത്കൊണ്ടാണ്? എനിക്കറിയില്ല.


പന്ത്രണ്ടാം ക്ലാസ്സിലുള്ളപ്പോഴുണ്ടായ കനത്ത പ്രണയനൈരാശ്യത്തിൽ നിന്നും അത്ര പെട്ടെന്നൊന്നും എനിക്ക് കരകയറാൻ സാധിച്ചിരുന്നില്ല. ചിലർക്കൊക്കെ എത്ര നിസാരമാണ് പ്രണയമെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്. ശ്രദ്ധയോടെയും കരുതലോടെയും പവിത്രമായി കരുതിയിരുന്ന പ്രണയത്തെ ഒരു തൂവൽ പറത്തുന്ന ലാഘവത്തോടെ കണ്ണിന് മുന്നിലൂടെ പറത്തിയപ്പോൾ എനിക്ക് ആശ്ചര്യവും വേദനയുമുണ്ടായി. അതേ ആശ്ചര്യം ഇവരൊക്കെ എന്നെ വേദനിപ്പിക്കാൻ വേണ്ടി മാത്രം പ്രണയം മുൻനിർത്തി നടത്തിയ നാടകം കണ്ടപ്പോഴുമുണ്ടായി.


പ്രണയമെനിക്ക് വേദനയാണ്, ചതിയാണ് എന്നൊക്കെ പറയുമ്പോഴും അതെത്രത്തോളം ക്രൂരമായി എന്നോട് പെരുമാറിയെന്ന് ആർക്കുമറിയില്ല. ഒരുപക്ഷേ ഞങ്ങൾക്കിടയിൽ മാത്രം സംവദിക്കപ്പെട്ട ഒന്നായിരുന്നു അത്. കൗമാരത്തിന്റെ മൂർധന്യത്തിൽ തോന്നിയ കുസൃതികൾ ഒക്കെയും ഞങ്ങൾ അതിനായി കണ്ടെത്തിയ നിമിഷങ്ങളിൽ പരീക്ഷിച്ച് ആസ്വദിച്ചിരുന്നു. ആദ്യം നാണവും പിന്നീട് ഓരോ പ്രതീക്ഷയുമായി നിന്നിരുന്നപ്പോഴേക്കും പക്ഷെ നാളുകൾ ഞങ്ങളെ പിന്നിലാക്കി ഏറെ മുന്നേറിയിരുന്നു. പ്രണയനദികളെല്ലാം  തന്നെ അതിന്റെ പ്രാരംഭത്തിലും മധ്യാഹ്നത്തിലും തീരുമാനങ്ങൾക്ക് അവസരമില്ലാതെ നിർബാധം ഒഴുകികൊണ്ടിരിക്കും. പക്ഷെ തീരുമാനങ്ങൾക്കായുള്ള കാലമെത്തുമ്പോഴേക്കും അവയ്ക്ക് കുറുകെ എങ്ങുനിന്നോ ചില തടയണകൾ പ്രത്യക്ഷപ്പെടുന്നു. രണ്ടു പേരിൽ ഒരാൾ മുന്നോട്ടുള്ള വഴിയേ കുറിച്ച് പ്രണയത്തെ മറന്നുകൊണ്ട് ചിന്തിക്കാൻ തുടങ്ങുന്നുവോ അവരിൽ നിന്ന് ആ തടയണകൾ ഉരുത്തിരിയുന്നു. ആ ഒരു പ്രായത്തിൽ ഇതൊക്കെയും സർവസാധാരണമാണ്, മനുഷ്യസഹജവുമാണ്. പക്ഷെ അതിനിടയിലെ ചതി എങ്ങനെ സാധാരണമാകും? കഴിഞ്ഞ നാളുകളത്രയും കടന്നുവന്ന വഴിയിൽ തന്റേതെന്നു കരുതിയ നിമിഷങ്ങളിൽ ചതിയുടെ കൂരമ്പുകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് അറിയുന്നത് എത്രത്തോളം ഭീകരവും ദൈന്യവുമാണ്. 


പക്ഷെ അതിന്റെ കാരണം കൂടെ അറിഞ്ഞപ്പോഴാണ് ഞാൻ ആകെ തകർന്നുപോയത്. പരീക്ഷ അടുത്ത കാലത്ത് വിരളമായി മാത്രം അടുത്തിരുന്നപ്പോൾ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച അവൾ അങ്ങനെയൊരു ദിവസം വളരെ നിസ്സാരമായി എന്റെ പ്രണയത്തിന് തടയണയിട്ടു. ഞാനൊരു നിസ്സാരനായിരുന്നു. എന്റെ ഹൃദയത്തിന് ഒരു ദുഃഖത്താലുള്ള കുത്തൊഴുക്ക് തടയാൻ മാത്രം കെല്പില്ലായിരുന്നു. ഞാൻ കരഞ്ഞു പോയി. അവളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു, “എന്തുകൊണ്ട്?”


എന്റെ ചോദ്യമോ, കരച്ചിലോ അവളുടെ ശ്രദ്ധയെ ഉലച്ചില്ല. ഞാൻ ആവർത്തിച്ചു. ഞാൻ നൽകിയ നിസ്വാർത്ഥമായ പ്രണയത്തിന് നീ എന്ത് വിലയാണ് കല്പിച്ചിരിക്കുന്നത്? 


“നമ്മൾ പഠിക്കുന്നല്ലേ ഉള്ളൂ? ജീവിതം ഇനിയുമെത്ര പാകമാകാനുണ്ട്? ഇതെല്ലാം അതിന്റെ പാഠമായി കണ്ടാൽ പോരെ. നമുക്കോരോരുത്തർക്കുമുള്ള സമയം ഇനിയും വരാനുണ്ട്. നീ പരീക്ഷയ്ക്ക് പഠിക്ക്. ഇത് പഠിക്കാനുള്ള സമയമാണ്.”


നിസ്സാരമായി അവളുടെ വഴിയിൽ നിന്നും എടുത്തുമാറ്റപ്പെട്ട ഒരു മുള്ള് മാത്രമായിരുന്നു ഞാൻ എന്നു എനിക്ക് തോന്നിയെങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല. അതുകൊണ്ട് ആ മറുപടിയിൽ ഞാൻ തൃപ്തനായില്ല. ഒരുപക്ഷേ ജീവിതത്തിന്റെ മുന്നോട്ടുള്ള വഴി നിർണയിക്കുന്ന ഘട്ടമായതിനാലാവും അവൾ എന്നെ മാറ്റി നിർത്തിയതെങ്കിലോ? അതുകൊണ്ട് വിടവാങ്ങൽ ദിവസം ഞാൻ ഒരിക്കൽ കൂടി അവളുടെ മുന്നിലെത്തി. ഒരു സഹപാഠിയോടുള്ള സ്നേഹപ്രകടനങ്ങളുടെ മേമ്പൊടി പ്രകടനം മാത്രമാണ് അന്നവളിൽ കണ്ടത്. ആശ്ചര്യത്തോടെ ഞാനവളെ നോക്കി നിന്നു. എന്റെ നോട്ടത്തിൽ അസ്വാഭാവികത തോന്നിയ അവൾ എന്നെ അവിടെ നിന്നും കൂട്ടി പുറത്തേക്ക് പോയി. ലൈബ്രറിയുടെ ഒരു മൂലയിൽ ഞങ്ങൾ ഒരിക്കൽ കൂടി ചേർന്നിരുന്നു. ഞാൻ വീണ്ടും ചോദിച്ചു.


“എന്തുകൊണ്ട്?”


എന്റെ ആനന്ദമേ, നീയൊരു സാധുവാണ്. ഒരുപക്ഷേ നിഷ്കളങ്കനുമാണ്. അതുകൊണ്ടാണ് നീയത് ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെ സംഭവിച്ചാൽ വിട്ടുപോവുകയല്ലേ വേണ്ടത്? പിന്നെയും എന്നെ തേടുന്നത്  എന്തിനാണ്‌. ഞാൻ ചതിച്ചതായല്ലേ നിനക്ക് തോന്നുന്നത്?


ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാൻ നിന്നോടടുത്തിരുന്നത്. പ്രണയമോ കാമമോ ഏത് വികാരത്തിന്റെ മൂർധന്യത്തിൽ എത്തിയാലും, നീ നീ തന്നെയായി നിൽക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് നീയൊരു പാഠമാണ്.  ഒരിക്കൽ പോലും ഒരു മൃഗമാവില്ലെന്നു ഉറപ്പുള്ള നിന്നിൽ നിന്നും നമ്മുടെ പ്രണയത്തിലേക്കുള്ള വഴിയിൽ ഞാൻ പലതും പഠിച്ചു. ഇനിയൊരു ബന്ധമുണ്ടായാൽ ഓരോ പുരുഷനും ചെയ്തേക്കാവുന്ന ചെയ്തികളുടെയും അവരുടെ ആവശ്യങ്ങളുടെയും ഏറ്റവും സൗമ്യമായ രൂപമാണ് നിന്നിൽ നിന്നും മനസിലാക്കാൻ സാധിച്ചത്. അതൊരു പാഠമാണ്. നീയൊരു പാഠപുസ്തകമാണ്‌. ക്ഷമിക്കൂ…“ അവൾ ഒരിക്കൽ കൂടി എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു. യൗവ്വന യുക്തമായ ഒരുവളിൽ നിന്നും ഇത്രയും പക്വമായ മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.


പക്ഷെ അടക്കാനാവാത്ത ഹൃദയവേദനയാൽ എന്റെ കാഴ്ചകൾ മങ്ങി. അവൾ തീർത്ത തടയണയ്ക്കും മീതെ എന്നിലെ പ്രണയനദി വഴിയറിയാതെ കലഹോത്സുകമായി കവിഞ്ഞൊഴുകി. 


“ഞാൻ ഒരിക്കൽ കൂടി വന്നത് ‘എന്തുകൊണ്ട്’ എന്ന ചോദ്യം എന്നിൽ ബാക്കി നിൽക്കുന്നത് കൊണ്ടാണ്. അതറിയാൻ മാത്രമാണ്. ഒരിക്കലും നിന്നിലേക്ക് മടങ്ങാനല്ല. എങ്കിലും എന്നോടുള്ള നന്ദി നീ മറക്കണ്ട. ഈ പാഠങ്ങൾ അത്രയും നിനക്കു ഗുണം ചെയ്യട്ടെ”. 


ഒരുപക്ഷേ എന്നിലൊരു മൃഗമുണ്ടായിരുന്നെങ്കിൽ അന്നങ്ങനെയൊരു രംഗം സംഭവിക്കില്ലായിരുന്നു. അതായിരുന്നോ എന്റെ പരാജയം? ഞാൻ അങ്ങനെയാവണമായിരുന്നോ?


അതിൽ പിന്നെയാണ് എന്നിലെ പ്രണയനദി കാലങ്ങൾ നീണ്ട വരൾച്ചയിലേക്ക് കൂപ്പുകുത്തിയത്. ഇനിയൊരിക്കലും സമൃദ്ധിയിലേക്ക് തിരിച്ചു വരവുണ്ടാവില്ലെന്ന പ്രതീതിയോടെ അത് വിസ്‌മൃതിയിൽ ഒടുങ്ങി. ഇടക്കും തലയ്ക്കും മഴ പെയ്തിരുന്നെങ്കിലും ഒരിക്കൽ പോലും എന്നിലെ പ്രണയനദിക്ക് ഉണർവ്വുണ്ടായില്ല.


ഈ വിശദീകരണം കൂടെ വിളമ്പിയിരുന്നെങ്കിൽ പരിഹാസങ്ങളുടെ കാഠിന്യം ഇതിലും ഭയയാനകമാകുമായിരുന്നു. എന്റെ മാനസികകവസ്ഥയെ അവർ വല്ലാതെ അവഗണിച്ചു. എന്നിട്ടും പ്രണയത്തിന്റെ നഷ്ടത്താൽ രൂപം കൊണ്ട അഗാധമായ ഗർത്തത്തിലകപ്പെട്ട എന്നിലേക്ക് ആ ചോദ്യം പലയാവർത്തി എറിഞ്ഞു കൊണ്ടിരുന്നു. പലതവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഏറുകളെല്ലാം എന്നിലേക്ക് തന്നെ കൃത്യമായി വീണു. എല്ലാ ഉൾകഥകളുടെയും പൊരുൾ അന്വേഷിച്ചിട്ടല്ലല്ലോ ഈ സമൂഹം ഏതെങ്കിലും പ്രതികരണങ്ങൾക്ക് മുതിരുന്നത്.


പലപ്പോഴും ഈ അവസ്ഥയിൽ നിന്നുള്ള മുക്തി പ്രണയത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നു തോന്നിയിരുന്നു. പക്ഷെ മായാതെ കിടക്കുന്ന ചതിയുടെ പാഠങ്ങൾ വീണ്ടുമെന്നെ വിഡ്ഢിയാക്കുമെങ്കിലോ?


അനുദിനം ആസന്നമായികൊണ്ടിരിക്കുന്ന ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യണമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് മുമ്പ് മനസിലുടക്കിയ നാലകത്ത് ചന്ത്രകാന്തിന്റെ ‘കാലത്തിന്റെ സഞ്ചാരപഥം’ എന്റെ കയ്യിലേക്ക് എത്തിപ്പെടുന്നത്. തീർത്തും അവിചാരിതമായി തന്നെ. 


കോളേജ് ലൈബ്രറിയിൽ വളരെ വിരളമായി മാത്രം പോകുന്ന ഞാൻ ഏതോ അക്കാദമിക്ക് പുസ്തകത്തിന്റെ തിരിച്ചടവിനായി പോയപ്പോൾ അവിടെയൊരു കുട്ടി ‘കാലത്തിന്റെ സഞ്ചാരപഥം’ തിരികെ ഏൽപ്പിക്കാനെത്തി. എന്തുകൊണ്ടോ ഞാനത് ചോദിച്ചു വാങ്ങി. മറ്റാർക്കോ വേണ്ടി തിരിച്ചേൽപ്പിക്കാൻ വന്ന അവൾ പുസ്തകം എന്റെ കയ്യിലേല്പിച്ച് തിരിച്ചുപോയി. ഞാനത് എന്റെ പേരിലേക്ക് മാറ്റിയെടുത്തു.


വായനയുടെ ശീലം വറ്റിവരണ്ട എന്നിൽ വേരുറയ്ക്കാൻ കാലത്തിന്റെ സഞ്ചാരപഥത്തിന് അധികം സമയം വേണ്ടിവന്നില്ല. നോവലിന്റെ ഒഴുക്ക്, അതിലെ ഭാഷ, സംവദിക്കുന്ന ആശയം എല്ലാം എനിക്ക് വളരെ ആത്മബന്ധമുള്ളതായി തോന്നി. അതിൽ ഏറ്റവും ആഴത്തിൽ തറച്ചുകയറിയത് കത്തുകളാണ്. തന്റെ പ്രിയപ്പെട്ടവൾക്കായി അയാൾ എഴുതിയിരുന്ന കത്തുകൾ.


ചുറ്റുമുള്ളയാളുകളുടെ ഉപദേശങ്ങളും നോവിക്കലും കൊണ്ട് ചിന്നഭിന്നമായ മനസ്സിനെ അത് മറ്റൊരു ദിശയിലേക്ക് നയിച്ചു. പിന്നെ ആരുടെയും പരിഹാസങ്ങൾക്ക് ഞാൻ നിന്നു കൊടുത്തില്ല, മറിച്ച് കൂടുതൽ ആളുകളിലേക്ക് സഞ്ചരിക്കാനും കഴിഞ്ഞു. യഥാർത്ഥത്തിൽ ആ പുസ്തകമാണ് എന്റെയുള്ളിനെ അനാവശ്യ ചിന്തകളിൽ നിന്നും മുക്തമാക്കി പുതിയ സഞ്ചാര സഞ്ചാരപഥത്തിലേക്ക് എത്തിച്ചത്. ശേഷം എന്റെ ഇടപെടലിൽ വന്ന മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി. പഴയ പോലെ അവർക്ക് ഞാനൊരു പരിഹാസ കഥാപാത്രമായില്ല. എങ്കിലും ആരുമായുമൊരു ആത്മബന്ധത്തിലേക്ക് ഞാൻ നീങ്ങിയതുമില്ല. 


ആ കാലം അവിടെ അവസാനിച്ചു. പക്ഷെ പ്രണയം അപ്പോഴും എന്നെ തേടുകയോ എന്നിൽ ജനിക്കുകയോ ചെയ്തില്ല. ജോലിക്ക് വേണ്ടിയുള്ള ശ്രമത്തിനിടയിൽ അതൊന്നും എന്നിലേക്ക് അടുത്തില്ല. വിരസമായി തുടങ്ങിയ ആ കാലത്ത് മറ്റെന്തെങ്കിലും വഴിയിലൂടെ വിരസത മാറ്റാൻ ശ്രമിച്ചു. അപ്പോഴാണ് കാലത്തിന്റെ സഞ്ചാരപഥത്തെപറ്റിയുള്ള ആരുടെയോ കുറിപ്പ് വായിക്കാനിടയാവുന്നത്. ആ കുറിപ്പ് വായിച്ചതിൽ പിന്നെയാണ് കത്തുകളെന്ന സങ്കേതം പിന്നെയും എന്നിൽ കൗതുകമുണർത്തിയത്. 


ഞാൻ ഓർത്തു, ആർക്കാണ് കത്തെഴുതേണ്ടത്? മുൻകാലത്തിൽ എന്നിലേക്ക് ചേർന്ന പുഴകളും ചാലുകളുമൊന്നുമേ ഓർക്കാത്ത, വെറും അലസമായ കടൽ പോലെ നിന്നിരുന്ന എനിക്ക് ആരുണ്ട് കത്ത് സ്വീകരിക്കാൻ. ഞാൻ എഴുതിയാൽ ആര് തിരിച്ചെഴുതും? ആ സംശയം എനിക്കുണ്ടായിരുന്നു.

പക്ഷെ ആ കാലം എന്നെ കത്തുകളെഴുതാൻ നിർബന്ധിച്ചു. മുൻ കാലത്ത് കണ്ടതും പരിചയിച്ചതുമായ ആർക്കെങ്കിലും ഒരു കത്ത് എഴുതാമെന്ന് ഉറപ്പിച്ചു. 


ഒടുവിൽ ഞാൻ അവളിലേക്ക് തിരികെയെത്തി. എന്നെ അകാരണമായി പ്രണയിച്ച ഒരുവളിലേക്ക്. ഒരുപക്ഷേ അതൊരു തമാശയായിരുന്നിരിക്കാം, അല്ലായിരിക്കാം. എങ്കിലും എന്റെ മുന്നിൽ അവയെല്ലാം ഇന്നും എന്നോടുള്ള സമീപനത്തിന്റെമേലുള്ള ജല്പനങ്ങൾ മാത്രമായിരുന്നുവെന്നു വ്യക്തമായ ബോധ്യമുണ്ട്. പ്രണയമൊരിക്കലും അകാരണമായി സംഭവിക്കുകയില്ലല്ലോ. അതിന് ശക്തമായ പ്രേരണ വേണം. ഒരു ചിരി, ഒരു നോട്ടം, സങ്കടം നിറഞ്ഞ നിമിഷങ്ങളിലെ ആശ്വാസ വാക്കുകൾ, ചില സഹായങ്ങൾ അങ്ങനെ എന്ത് തരമായാലും. എന്നാൽ അത് പ്രണയത്തിലേക്ക് അടുക്കാൻ ശക്തമായ മനോവികാരം ഉടലെടുക്കണം. അതുവരെ ഉണ്ടാകുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും തീർത്തും അവർക്കിടയിലുണ്ടായ നൈമിഷികമായ, മാനസികമോ ശാരീരികമോ ആയ അടുപ്പം മാത്രമായിരിക്കും. അതിൽ പ്രണയത്തിന്റെ ചുവ ഉണ്ടാവണമെന്നില്ല. എന്നാൽ നിരന്തര സമ്പർക്കത്തിലൂടെ അവ പതിയെ ഒഴുകി പരസ്പരം ഇഴുകിച്ചേർന്ന് വലിയൊരു പ്രണയനദിയായി ഉത്ഭവിക്കും. അവൾക്കും എനിക്കുമിടയിൽ അങ്ങനൊന്നും സംഭവിച്ചിരുന്നില്ല.


ഞാൻ ഇത്രയും പറയാൻ കാരണമെന്തെന്ന് നിനക്ക് മനസ്സിലായിക്കാണും. അത് മനസിലാവുമ്പോഴേക്കും ഞാനാരാണെന്നും മനസ്സിലാകും. ഇല്ലെങ്കിൽ ഒരിക്കൽ കൂടി പിന്നിട്ട വഴിയേ തിരികെ പോയി വരൂ. അവിടെ ഞാനുണ്ടാവും. ഞാൻ സൃഷ്ടിച്ച എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട കഥകൾ നിന്നിലേക്ക് തനിയെ കടന്നു വരും. അകാരണമായി സൃഷ്ടിക്കപ്പെട്ട പരിഹാസങ്ങളുടെ കൂട്ടത്തിലും എന്നെ കാണാൻ കഴിഞ്ഞേക്കും. തിരസ്കരിക്കെപ്പെട്ട ഓർമകളിലെവിടെയെങ്കിലും തീർച്ചയായും കാണും. തിരയൂ…


ഈ കത്ത് ഞാൻ കാശ്മീരിലേക്ക് ഒഴുക്കിവിട്ടു. മഞ്ഞു മലകളും ഉച്ചസൂര്യന്റെ നനുത്ത പ്രകാശവും വൈവിധ്യങ്ങളും പേറുന്ന ഭൂമിയിലെ സ്വർഗത്തിലേക്ക്. അവിടെ ആ സ്വർഗഭൂവിലിരുന്ന് ഒരുപാട് പുസ്തകങ്ങളെ കാക്കുന്നവൾക്കായി.


അന്ന് വേണ്ടത്ര അടുപ്പമില്ലെങ്കിലും എന്നും കാണുന്ന ഒരാളായിരുന്നു ആഗ്നസ്. മിക്കപ്പോഴും ലൈബ്രറിയിൽ ചിലവഴിക്കുന്നതിനാൽ തന്നെ തമ്മിൽ കാണുക വിരളമായി സാധ്യതയാണ്. പക്ഷെ ക്ലാസ്മുറി ലൈബ്രറിക്കടുത്ത് ആയതിനാൽ കാണാതിരിക്കാനുള്ള സാധ്യതയും മറികടക്കപ്പെട്ടു. ആദ്യത്തെ രണ്ടു വർഷങ്ങളിലും അവൾ എന്റെ സമയത്തിന് കുറുകെ ഒരിക്കൽപോലും എത്തിയിരുന്നില്ല. എന്നാൽ എന്റെ സിദ്ധാന്തങ്ങളാണെന്നു പറഞ്ഞു പരക്കപ്പെട്ട ചിലത് വഴിയറിയാതെ ചെന്നെത്തിയ ഇടങ്ങളിൽ ഒന്നിൽ അവളുമുണ്ടായിരുന്നു. അന്ന് കളിയായി, തമാശയായി എന്നോട് പ്രണയാഭ്യർത്ഥന നടത്തിയവരിൽ ആദ്യത്തെയാളായി എന്തിനോ അവളും എന്റെ സമയത്തിന് കുറുകെ കടന്നു വന്നു. 


ആ ഒരു ദിവസത്തിന് എന്റെ ഓർമകളിൽ  കൃത്യമായി സ്ഥാനമുണ്ട്. കാലത്തിന്റെ കായാന്തരീകണത്തിൽ പെട്ട് ഉറച്ചുപോയ ഒരു ശിലയായി അതവിടെ തന്നെ കിടക്കും. അന്ന്, ക്ലാസ്സിലേക്ക് കയറാനിരുന്ന എന്നെ ഒരു കുട്ടി വിളിച്ചു കൊണ്ടു പോയി. 

“ഇത് ആഗ്നസ്, ഇവൾക്ക് എന്തോ പറയാനുണ്ട്. കേൾക്കാൻ സമയമുണ്ടാവുമല്ലോ?.

അവർ രണ്ടു പേരും ലൈബ്രേറിയൻ കോഴ്സ് പഠിക്കുന്നവരാണ്.


“ശരി.. പറയൂ”


“പ്രണയത്തിലകപ്പെടാതിരിക്കാൻ എന്ത് മാന്ത്രിക വലയമാണ് സ്വയം സൃഷ്ടിച്ചിരിക്കുന്നത്. അതിനെ ഭേദിക്കാൻ ഞാൻ എന്ത് ചെയ്യണം? നിന്നോളം അതറിയുന്ന മറ്റാരുമില്ലല്ലോ. നീ തന്നെ പറയൂ. അല്ലാതെ പുറകെ നടന്നുള്ള പ്രണയം ഞാൻ ആഗ്രഹിക്കുന്നില്ല. നീ സഹകരിക്കുമെന്ന് കരുതുന്നു”. ഇത്രയും പറയുകയും ഒരു തുണ്ട് കടലാസ് കയ്യിൽ തരുകയും ചെയ്തിട്ട് അവൾ തിരികെ നടന്നു.


അവൾ പറഞ്ഞതിന്റെ പൊരുൾ അന്വേഷിക്കുന്നതിനിടയിൽ അന്നത്തെ ആദ്യ പീരീഡുകൾ ഞാനറിയാതെ കടന്നു പോയി. എന്താണ് സംഭവിച്ചതെന്നും എന്താണ് അവൾ പറഞ്ഞതെന്നും മനസിലാകാതെ ഞാൻ സ്തംഭിച്ചിരുന്നു. എന്നാൽ അന്ന് വീണ്ടും അതേപോലുള്ള ചില സംഭവങ്ങൾ ആവർത്തിച്ചു. പക്ഷെ അവയിലൊന്നും ആന്തരികമായ മറ്റെന്തെങ്കിലും ഒളിച്ചു കടത്തിയതായി തോന്നിയിരുന്നില്ല. എല്ലാം നേരേചൊവ്വേയുള്ള സംസാരങ്ങൾ. മൈഥിലിയും സ്നേഹയും പിന്നെയും ചിലരൊക്കെ എന്നോട് ഇഷ്ടമാണെന്ന് വളച്ചു കെട്ടില്ലാതെ പറഞ്ഞു. എന്നാൽ അവിടെ മുതൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് വ്യക്തമായി. രാവിലെ സംഭവിച്ചതും ആരുടെയോ പദ്ധതിയുടെ തികച്ചും കാവ്യത്മകമായൊരു തുടക്കവും ബാക്കി ഓരോന്നും അതിന്റെ പൂർണതയിലേക്കുള്ള വഴികളും മാത്രമായിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞു. വൈകുന്നേരം തിരിച്ചുള്ള വഴിയിൽ അത്തരത്തിൽ ചിലരോട് ഞാൻ ആക്രോശിച്ചു. മൈഥിലി എന്നോട് അല്പമെങ്കിലും അടുപ്പമുള്ളവളായിരുന്നു. അവളോട് ഇതൊരു ക്രൂരമായ വിനോദമാണെന്നു ഞാൻ ആർത്തു പറഞ്ഞു. കുറെയേറെ ദിവസത്തേക്ക് മൂകാന്തരീക്ഷത്തിലേക്ക് മടങ്ങാനുള്ള വക അവിടെ സംഭവിച്ചിരിക്കുന്നു. ഞാൻ ആളുകളിൽ നിന്നും കൂടുതൽ അകന്നു പോയി. അടുത്ത ഒരു ദിവസം അലക്കിയ ഷർട്ടിൽ നിന്നും ഒരു കടലാസ് കിട്ടി. ആഗ്നസ് തന്ന ആ തുണ്ട് കടലാസ് നോക്കിയിരുന്നില്ലെന്നു അപ്പോഴാണ് ഓർത്തത്.


“സമൂഹം ചില ആശയങ്ങളെ പെട്ടന്ന് സ്വീകരിക്കാൻ മടിക്കുകയും കാലങ്ങൾക്ക് ശേഷം അവയെ ഭൂതകാലത്തിലെ തിരസ്കരിക്കപ്പെട്ട മഹത് ആശയമായി ഉയർത്തി കാട്ടുകയും ചെയ്യും.”


-കാലത്തിന്റെ സഞ്ചാരപഥം- നാലകത്ത് ചന്ദ്രകാന്ത്.


അന്ന് മുതൽ ആ പുസ്തകത്തിന്റെ പേര് എന്റെ മനസിൽ അലസമായി കിടന്നിരുന്നു. അന്നൊരിക്കൽ ലൈബ്രറിയിൽ വച്ച് അവിചാരിതമായി വീണ്ടും ആ പുസ്തകം എന്റെ കയ്യിലേക്ക് എത്തുന്നത് വരെ. ആ വായന വരുത്തിയ മാറ്റത്തിന്റെ നന്ദി കാരണം കൊണ്ട് കൂടിയാണ് ആദ്യ കത്ത് അവളിലേക്കെന്നു ഞാൻ ഉറപ്പിച്ചത്.


ആഗ്നസിന്റെ മറുപടിക്കായി കാത്തിരിക്കാനായിരുന്നു ആദ്യം കൗതുകം. എന്നാൽ നീണ്ട കാത്തിരിപ്പും മടുപ്പും വീണ്ടും കത്തുകളെഴുതാൻ കാരണമായി. 

അടുത്ത കത്തിന്റെ സ്വീകർത്താവിനെ തിരഞ്ഞെടുക്കലായിരുന്നു ഏറ്റവും വിഷമഘട്ടം. 


എന്നാൽ കത്തുകൾക്കുള്ള ആശയങ്ങളെ തേടുമ്പോൾ തന്നെ അതിനു ചേരുന്നവരെയും കിട്ടുമെന്ന് ഞാൻ മനസ്സിലാക്കി. അവർ എന്നിൽ കുറിച്ചിട്ടു പോയ കാലത്തിന്റെ സഞ്ചാരപഥത്തിലെ ചില ശേഷിപ്പുകളായിരിക്കും അവ. അവയെ കണ്ടെത്തുക അത്ര വിഷമമുള്ള കാര്യമല്ല. അങ്ങനെ ഓരോന്നായി ഞാൻ ചികഞ്ഞെടുത്തു കൊണ്ടിരുന്ന ഒരു നാൾ എനിക്ക് രണ്ട് കത്തുകൾ വന്നു. ആകാംക്ഷയുടെയും ഒരുതരം നിർവൃതിയുടെയും നിമിഷങ്ങൾ.


ആദ്യത്തേത് എനിക്ക് ഏറെ സന്തോഷം നൽകിയതായിരുന്നു. എന്റെ മുന്നോട്ടുള്ള സഞ്ചാരപഥം ഏറെക്കുറെ വ്യക്തമായതിന്റെ ആദ്യ സൂചനയായിരുന്നു അത്. ജോലിയെന്ന ആശ്വാസം എന്റെ കരയ്ക്കടുത്തിരിക്കുന്നു.


രണ്ടാമത്തേത് ആരുടേതാണെന്നുള്ള ആകാംഷ ആദ്യത്തേതിനെ വിളംബരം ചെയ്യാതെ അടക്കിപ്പിടിച്ചു.


മേൽവിലാസമില്ല, പകരം ഇങ്ങനെ എഴുതിയിരിക്കുന്നു. 

“അസ്വാഭാവികമായ ഒന്നും തന്നെ നമ്മുടെ സഞ്ചാരപഥത്തിലില്ല”. നാലകത്ത് ചന്ത്രകാന്ത്.


തുറക്കാതെ തന്നെ കത്തിന്റെ ഉറവിടം വ്യക്തമാണ്. ആ വരികൾക്ക് മഞ്ഞിന്റെ തണുപ്പും ആർദ്രതയുമുണ്ടെന്നു എനിക്ക് വെറുതെ തോന്നി. ഉള്ളിൽ എന്നെ കാത്തിരിക്കുന്ന വാക്കുകളെ സങ്കല്പിച്ചു കൊണ്ട് ഞാനത് ഏറെ നേരം താലോലിച്ചു. കുളിരും രോമ കൂപങ്ങളുടെ ഉയിർപ്പും എന്നെ മറ്റൊരു തലത്തിൽ എത്തിച്ചു. ഏറെ പ്രതീക്ഷയോടെ ഞാനത് തുറന്നു. 


അല്ല, ഞാൻ വീണ്ടും പ്രണയിക്കുകയാണോ?? ഞാൻ അറിയാതെ ചോദിച്ചുപോയി. ഒരു പ്രണയം ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നു ഞാനന്ന് തിരിച്ചറിയുകയായിരുന്നു. അതോടെ ആകാംക്ഷ മാറി ഉള്ളടക്കത്തെ കുറിച്ച് പേടിയായി. ഈ ഭ്രാന്ത് ഇന്നും എന്നിൽ തന്നെയുണ്ടോ എന്ന് അവൾ ചിന്തിക്കുന്നുണ്ടാവും. ഞാൻ വിറയലോടെ കത്തിലേക്ക് കണ്ണോടിച്ചു.


“ചില സന്ദർഭങ്ങൾ സംഭവിച്ചത് തികച്ചും സ്വാഭാവികമായാണെന്നു തോന്നുമെങ്കിലും അങ്ങനെ തന്നെയാവണമെന്നില്ല. പക്ഷെ അതുകൊണ്ട് മാത്രം എല്ലാം എല്ലാവരുടെയും തിരിച്ചറിവിലക്ക് എത്തണമെന്നില്ലെന്നു നിന്നിലൂടെ മനസിലായി. ചിലപ്പോൾ ശക്തമായ ആഗ്രഹം കൂടെ ഉണ്ടായാൽ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ എന്നും തോന്നുന്നു. നാലകത്തിന്റെ സഞ്ചാരപഥം ഓർമയുണ്ടോ മൗനിയായി ആനന്ദമേ നിനക്ക്. ആ വഴി എങ്ങനെയായിരുന്നു നിന്നിലേക്ക് എത്തിയതെന്നുമോർത്തു നോക്കൂ. അതിന് നിനക്ക് മുൻകാലത്തിന്റെ സഞ്ചാരപഥങ്ങളിലേക്കൊന്നും വെറുതെ അലയേണ്ടി വരില്ല. കുറച്ചു മാത്രം കാതങ്ങൾക്കപ്പുറം ഇതിന്റെയെല്ലാം ആരംഭത്തിലേക്ക് ഒന്ന് തിരികെ നടന്നാൽ മതിയാവും. അവിടെ ഉല്പത്തിയുടെ ചില രഹസ്യങ്ങൾ ആരാലും സ്പർശിക്കപ്പെടാതെ സുഷുപ്തിയിൽ വിശ്രമിക്കുന്നുണ്ടാവും. പോകൂ… തിരയൂ… ആ രഹസ്യത്തിന്റെ പൂട്ടുകൾ സ്വാന്തന്ത്രത്തിലേക്ക് തുറന്നു വിട്ട് അസ്വഭാവികതയുടെ മൂടുപടങ്ങൾ നിന്റെ വഴിയിൽ നിന്നും ഇല്ലാതെയാവട്ടെ.


ആഗ്നസ്.


സമയത്തിന് ഏറെ ഭാരവും ദൈർഘ്യവുമുണ്ടായിരുന്നു. എങ്കിലും ഉല്പത്തിയുടെ രഹസ്യം എന്നെ അങ്ങോട്ട് ശക്തമായി ആകർഷിച്ചു കൊണ്ടിരുന്നു. 


മരവിച്ച് ശിഥിലമായ എന്റെ ഓർമകളുടെ കലാലയത്തിലേക്ക് വീണ്ടും ഞാൻ എത്തിയിരിക്കുന്നു. പണ്ടെങ്ങോ നഷ്ടപ്പെട്ടിരുന്നുവെന്നു വൈകി മാത്രം തിരിച്ചറിഞ്ഞ ചിലതിനെ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയോടെ. 


“മാഡം, ചന്ത്രകാന്തിന്റെ കാലങ്ങളുടെ സഞ്ചാരപഥം ഇവിടെയുണ്ടോ?”


“ഉണ്ടല്ലോ. പക്ഷെ പഴയ സ്റ്റുഡന്റസിന് ബുക്ക് എടുക്കാനാകില്ല കേട്ടോ.”


“വേണ്ട, എനിക്ക് ഒരു കാര്യം നോക്കാനാണ്. “


പുസ്തകം കയ്യിലെടുത്ത് ഞാൻ മൃദുവായി തലോടി. എന്തോ ചിലത് അന്ന് ഞാൻ തിരിച്ചറിയാതെ പോയിരുന്നു. ഇന്നത് എനിക്ക് നീ തിരിച്ചു തരണം. പുസ്തകത്തിന്റെ പേജുകൾ പതിയെ മറിച്ചു കൊണ്ട് ഞാൻ പിറുപിറുത്തു. അവസാന പേജിലേക്ക് വേഗമെത്തി. ആ പുസ്തകം നാല് വർഷം കൊണ്ട് ഏറെയൊന്നും വായിക്കപ്പെട്ടിട്ടില്ല. ഈ സൃഷ്ടി വായനക്കാരിലേക്ക് അധിമൊന്നും എത്താത്തത് എന്നെ ആശ്ചര്യപ്പെടുത്തി. പക്ഷെ എങ്ങനെ എത്തും, വായിച്ച് അതിശയപ്പെട്ട ഞാൻ പോലും മറ്റൊരാൾക്ക് നിർദ്ദേശിക്കാത്തയിടത്തോളം അത്രയ്ക്കൊന്നും പ്രസിദ്ധനല്ലാത്ത ഇദ്ദേഹത്തിന്റെ എഴുത്തിന് എങ്ങനെ പ്രചാരം ലഭിക്കും.  എന്നാൽ അപ്പോഴതെനിക്ക് ഗുണമായി മാറി. ആ വർഷത്തിൽ ആകെ രണ്ടു വായനക്കാർ. അന്നത്തെ രജിസ്റ്റർ കൂടി ആവശ്യപ്പെട്ടുകൊണ്ട് ഞാനാ രഹസ്യം തുറന്നെടുത്തു. കുറഞ്ഞ ദിവസത്തിന്റെ ഇടവേളയിൽ ഒരാളിൽ നിന്നും തികച്ചും സ്വാഭാവികമായി മറ്റൊരാൾ വഴി എന്നിലേക്ക്. ഞാനറിയാതെ എന്നിലേക്ക് പാകിയ ഒരു വാചകത്തിന്റെ പ്രേരണയാൽ ഞാനാ പദ്ധതിയിൽ ചേർക്കപ്പെട്ടു. മനസിന്റെ സഹജാവബോധത്തിൽ നിർബന്ധിതനായി ഞാനാ പുസ്തകം ആഗ്രഹിച്ചു പോയിരുന്നു.


ഉല്പത്തിയുടെ രഹസ്യം എന്റെ പ്രണയഗ്രാഹികളെ അതി ശക്തമായ വിസ്ഫോടനത്തോടെ ഉണർത്തി. ഞാൻ വീണ്ടും ആ പഴയ പന്ത്രണ്ടാം ക്ലാസ്സുകാരനായി. പ്രണയലഹരി വീണ്ടുമെന്നെ വരിഞ്ഞു മുറുകി. ഞാനാ ലൈബ്രറിക്കടുത്തുള്ള പ്രണയ മരത്തണലിൽ വീണ്ടുമിരുന്നു.


വീണ്ടും പ്രണയത്തിന്റെ കാലം


ഒരുപാട് നാളുകളായി ഞാൻ പ്രണയത്തിലേക്ക് കാൽ വഴുതി വീഴാതെ തെന്നി ഓടുന്നു. മനസിലെ അതിയായ ആഗ്രഹത്തെ നിഗ്രഹിച്ചുകൊണ്ടു, അതിന്റെ ഭാവിയെ ഭൂതം കൊണ്ടളന്നും ഭയത്താൽ വിഭ്രമിച്ചു പോയതിന്റെ ആഘാതം കൊണ്ടും ഞാൻ ഇന്നോളം എന്റെ പ്രണയത്തെ അന്തർമുഖമായി തന്നെ നിർത്തി. മുഖങ്ങളും ശബ്ദങ്ങളും കണ്ണിലും കാതിലും വന്ന് എത്തി നോക്കിയപ്പോഴും എന്നിൽ ഭയം മുഴച്ചു നിന്നു. ചുറ്റിലും വിരിയുന്ന പുഷ്പങ്ങളും നറുസുഗന്ധങ്ങളും ഉറച്ച നിലപാടിനാൽ ഹനിക്കപ്പെടുകയും ഇനിയൊരിക്കലും പ്രണയമരുതെന്ന നിലയിലേക്ക് എത്തുകയും ചെയ്തു. എന്നാലും, എന്തു കൊണ്ട് വീണ്ടുമൊരു പ്രണയം എനിക്ക് സാധ്യമല്ല എന്ന ചോദ്യം ഞാൻ തന്നെ പലപ്പോഴും ചോദിച്ചിരുന്നു. അതിന്റെ ഉത്തരവും ഞാൻ തന്നെയാണ്. എന്റെ ഭൂതമാണ്, ആ ഭൂതമാണ് സംഭവിച്ചേക്കുമായിരുന്ന പ്രണയത്തിന്റെ ഭാവിയെ പലപ്പോഴായി നുള്ളി എറിഞ്ഞത്.


ഒരു കൂട്ടിലെന്ന പോലെ പുറം ലോകത്തിന്റെ പ്രണയ കാഴ്ചകളെയും പ്രണയ വർണങ്ങളെയും ആർത്തിയോടെ നോക്കിയിരുന്നു കൊണ്ടു ഞാൻ പറഞ്ഞു. “പ്രണയം മനോഹരമാണ്. പക്ഷെ എനിക്കതിൽ ഭയമുണ്ട്. എന്താണ് ആ ഭയം?

നഷ്ടമായിരുന്നു, ചതിയായിരുന്നു, ബന്ധങ്ങളുടെ വിച്ഛേദമായിരുന്നു. ഇതൊക്കെയുമായിരുന്നു എന്റെ പ്രണയഭയം. പിന്നെ എങ്ങനെ പ്രണയിക്കും”. തീരുമാനങ്ങൾ വേണമായിരുന്നു. എന്തും നേരിടാനും, ഇത്തരം വേദനകളെ ഉൾക്കൊള്ളാനും പരിചയിക്കാനും അതിൽ നിന്നെല്ലാം മുക്തി നേടാനും സാധിക്കണം എന്ന ഉറച്ച തീരുമാനം. എല്ലാം എല്ലാത്തിന്റെയും ഭാഗമാണ്. അല്ലാത്തവ കേവലം മായികമായ മിഥ്യാ ലോകമാണ്. വികാര വിക്ഷോഭങ്ങളെ വെറുതെ പരിപോഷിപ്പിക്കുവാൻ മനുഷ്യൻ കണ്ടെത്തിയ മാധ്യമങ്ങളെ ഉപയോഗിച്ചു കൊണ്ടുള്ള ലോകം. അവയുടെ ചിറകിൽ ലോകത്തിലേക്ക് നടന്നാൽ യാഥാർത്ഥ്യം വിദൂരമാണെന്നു തിരിച്ചറിയാം.


ഒടുവിൽ നിലവിലെ സാമൂഹികമായ ചില ചട്ടകൂടുകൾക്ക് വിധേയമായി ഞാൻ അത്തരമൊരു തീരുമാനത്തിലേക്ക് കടന്നു. ഭയമില്ലാതെയില്ല, പക്ഷെ എന്തിനും ചുറ്റും ആളുണ്ട്. എല്ലാം ശാരിയായിട്ടു വരുമെന്ന് തോന്നി. ആ കാലത്ത് ഉണ്ടായ ആത്മ സംഘർഷവും ചിന്തകളിലുള്ള വൈരുദ്ധ്യവും എന്നെ പുറം ലോകത്ത് നിന്നും പിന്നോട്ടടിപ്പിച്ചു. സ്വയം ഉൾവലിഞ്ഞു നിരാശയുടെ മൂക സ്വപ്നത്തിൽ പരാജയപ്പെട്ടുകൊണ്ടിരുന്നു. മറ്റു ലക്ഷ്യങ്ങളെ ചെറുതായി ബാധിക്കുന്ന ഈ സന്ദർഭങ്ങൾ എങ്ങനെയോ കാലം മായ്ച്ചു കളഞ്ഞു.  ഇനിയൊരിക്കലും ഒരു പ്രണയത്തിലേക്ക് അടുക്കില്ലെന്നു പല പല സന്ദർഭങ്ങളിലായി ഞാൻ മനസിലും മറ്റുള്ളവരോടുമായി ഉരുവിട്ടു. എന്റെ തീരുമാനങ്ങൾ മാറിപ്പോകുമോ എന്ന ഭയം തന്നെയായിരുന്നു ആവർത്തിച്ചുള്ള ഉരുവിടലിന്റെ കാരണവും. പക്ഷെ ഇത് എന്റെ സത്വത്തെ ഇല്ലാതാക്കിയെന്നു തോന്നുകയും എന്നിലെ മനുഷ്യൻ ജീർണിച്ചു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. ആവർത്തനങ്ങളുടെ വിരസതകൾക്കിടയിൽ വീണ്ടും കാലത്തിന്റെ സഞ്ചാരപഥം എന്നിലേക്ക് കടന്നു വന്നു. ഒരു കുറിപ്പിലൂടെ. അതും നിന്റേതായിരുന്നു എന്നു പറഞ്ഞു കളയല്ലേ. അതെങ്കിലും യാദൃശ്ചികമായി യാഥാർത്ഥ്യമായി നിലനിൽക്കട്ടെ. വീണ്ടും ചേർത്തുവെക്കപ്പെടാനുള്ള പ്രകൃതി ഒരുക്കിയ നിമിത്തമായി വിശ്വസിക്കട്ടെ. ഞാൻ വീണ്ടും പ്രണയിച്ചു തുടങ്ങുന്നു. എന്റെ പ്രണയ നദികളിൽ വീണ്ടും നീരൊഴുക്കിന്റെ കാലമെത്തിയിരിക്കുന്നു. അലസമായ കടലാണെങ്കിലും ആഴത്തിൽ ചിലത് ഒളിച്ചു വെച്ചതായിരുന്നു എന്റെ തെറ്റ്. അത് തെളിയാൻ ഈ നദികൾ വറ്റേണ്ടതായി വന്നു. വൈകിയെങ്കിലും, ക്ഷമിക്കുക, വീണ്ടും പ്രണയിക്കുക, ചെയ്യില്ലേ?


അതിനു ശേഷമുള്ള കാത്തിരിപ്പിന് പല വികാരങ്ങളായിരുന്നു. ഒന്നെന്ന് ഉറപ്പിക്കാനാവാത്ത അത്രയും വൈവിധ്യം നിറഞ്ഞ വികാരങ്ങൾ. കാലം വിരസത നൽകിയില്ല. പ്രതീക്ഷ വാനോളവും.


രണ്ടാം കത്തിന് പക്ഷെ നാളുകളുടെ ദൈർഘ്യം കൂടുതലായിരുന്നുവെങ്കിലും ഒരുപാട് നീളാൻ അനുവധിക്കാതെ അനിവാര്യമായത് എന്നെ തേടിയെത്തി.



കവറിന് പുറത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു.


“അങ്ങനെയൊക്കെ പറയുമെങ്കിലും ചിലതൊക്കെ അപ്രതീക്ഷമായി സംഭവിച്ചേക്കാം, നമ്മുടെ ആഗ്രഹങ്ങൾക്ക് കാത്ത് നിൽക്കാതെ. അതും സ്വാഭാവികമായി തന്നെയാണ്”

-നാലകത്ത് ചന്ത്രകാന്ത്-


എന്തിനീ നോവുകൾ ഇനിയും പേറുന്നു, എന്തിനീ വിധിയെ വീണ്ടും ക്ഷണിക്കുന്നു.

ചിലതെല്ലാം ഓർമകൾ മാത്രമെന്ന് അറിയുക. ചിലതൊക്കെ മറക്കാനും പഠിക്കുക. ക്ഷമിക്കാനും.


നീ ശ്രദ്ധിക്കുക, ഈ ഗാനം. 


ചിത്രം: രണ്ടാം ഭാവം

സംഗീതം : വിദ്യാ സാഗർ

രചന: ഗിരീഷ് പുത്തഞ്ചേരി

ആലാപനം: പി ജയചന്ദ്രൻ, സുജാത മോഹൻ. 


എന്റെ നഷ്ടപ്പെട്ട ആനന്ദമേ നിനക്കായ് ഞാൻ കുറിക്കുന്നു, വീണ്ടെടുക്കാനാകാത്തതെങ്കിലും ഓർമകൾക്ക് കാഴ്ച്ച മങ്ങാതിരിക്കാനും അവ ഓർമകൾ മാത്രമായി തുടരാനും വേണ്ടി. 

കാലം ആർക്ക് വേണ്ടിയും കാത്തിരിക്കില്ലല്ലോ. നീ ക്ഷമിക്കുമല്ലോ? ഇന്നെന്റെ ഹൃദയവും ശരീരവും മറ്റൊരാൾക്കായി ഞാൻ കൈമാറിയിരിക്കുന്നു. അതിൽ നിന്നും എനിക്ക് മോചനമാവശ്യമില്ല, ഇതെന്റെ എന്റെ ജീവിതമായി കഴിഞ്ഞിരിക്കുന്നു. അന്ന് ആ പുസ്തകം മനപ്പൂർവം നിന്നിലേക്ക് എത്തിച്ചിട്ടും മറ്റെല്ലാം മനസിലായിട്ടും അതിലെ പ്രണയത്തിന്റെ അംശത്തെ മാത്രം നീ തിരിച്ചറിഞ്ഞില്ല. വരികൾക്കിടയിലൂടെ സഞ്ചരിച്ച് ആന്തരികാർത്ഥം തേടുക പോലും വേണ്ടാതെ തന്നെ അതിലെ പ്രണയം വ്യക്തമായിരുന്നു. എന്നിട്ടും നീ തേടിയതും സഞ്ചരിച്ചതും വരികൾക്കിടയിലെ അർത്ഥങ്ങളിലൂടെ മാത്രമായിരുന്നു. അങ്ങനെയാണ് ഞാൻ കൂടുതൽ ചികയാതെ നിന്റെ വഴി അത് തന്നെയാവുമെന്നു ഉറച്ച് ഒന്നും ചോദിക്കാതെ പിൻവാങ്ങിയത്. ഒന്നും ചോദിക്കാതെ പോയതിന് ഞാനും ക്ഷമ ചോദിക്കുന്നു. 

എന്റെ അവധി ഉടനെ തുടങ്ങും. പിന്നെ നിന്റെ കത്തുകൾ എന്നിലേക്ക് എത്തിയെന്ന് വരില്ല. മാത്രമല്ല ഇനി തടസങ്ങൾ പലതുമുണ്ടാവും. ഇനി ഇതിന് തുടർച്ചയുണ്ടാവരുതെന്നു ഞാൻ ഹൃദയവേദനയോടെ ആഗ്രഹിക്കട്ടെ.


മഞ്ഞിൽ പൊതിഞ്ഞ വാക്കുകൾ ചേർത്ത് കൊണ്ടൊരു കത്ത്. മഞ്ഞുരുകിയാലും വാക്കുകൾ മാറ്റമില്ലാതെ തന്നെ ശേഷിക്കട്ടെ.


ആഗ്നസ്.


അപ്പോഴെനിക്ക് വികാരമേതെന്നറിയാതെ സ്തംഭിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പിന്നെയും പിന്നെയും ഞാനാ  പഴയ ഉല്പത്തിയിലേക്ക് എടുത്തെറിയപ്പെട്ടു. ഞാൻ അറിയാതെ ചോദിച്ചു പോകുന്നു. എന്തിനായിരുന്നു വീണ്ടും എന്നെ മോഹിപ്പിച്ചത്, അതിലൂടെ എന്നിലേക്ക് ഭയത്തിന്റെ വിത്തുകൾ വീണ്ടും പാകിയത്. എനിക്കുള്ള ശിക്ഷയോ ഇത്?


പ്രണയമെന്നെ വീണ്ടും ഭയപ്പെടുത്തുന്നു. ഇനിയൊരിക്കൽ പോലും പ്രണയിക്കാതിരിക്കണമെന്നൊരു തീരുമാനം പോലെ. എന്തായാലും ആന്തരികമോ അല്ലാത്തതോ ആയ അർത്ഥങ്ങൾ എനിക്കിപ്പോൾ മനസിലാകുന്നില്ല. ഞാൻ കീഴടങ്ങുന്നു. ഇതോടെ ഞാനീ അനുരാഗമെഴുത്ത് നിർത്തുന്നു.

എഴുത്തിലൂടെ സംവദിച്ചവളെ തിരിച്ചു കിട്ടാനുള്ള ബഹുദൂര യാത്ര വെറും സ്വപ്നാടനം മാത്രമായി ശേഷിച്ചു. ഞാൻ ഉറക്കമെഴുന്നേറ്റു ഉമ്മറ കോലായിൽ ഇരുന്നപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമെത്തിയിരുന്നു. റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് ശങ്കരേട്ടൻ നടന്നു വന്നു. ഒരു കവർ എനിക്ക് നേരെ നീട്ടി. മോന് പിന്നെയും ജോലി കിട്ടിയോ? ഇത് എത്രാമത്തെയാണ്?.. ശങ്കരേട്ടൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു. ഞാൻ അതിലേക്കൊന്നും ശ്രദ്ധ നൽകാതെ കവറിലേക്ക് നോക്കി. മറ്റൊന്നുമാവാതിരിക്കാൻ ആഗ്രഹിച്ചു. ജീവിതത്തിന്റെ ദുർഘടമായ പഥങ്ങളിൽ നിന്നും ഔദ്യോഗികമായൊരു പഥത്തിലേക്കുള്ള ആദ്യ മാറ്റം. അവിടെ എന്നെ ഭയമേതും പിടിപെടാതിരിക്കട്ടെ.


…….



ആനന്ദ് ശ്രീധരം


അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെയുള്ള കമെന്റ് ബോക്സിൽ നിക്ഷേപിക്കുക

70 comments:

  1. Kure naalku sheshamanu mashninte ezhuthu vaayikunath...joli oke kitti veendm podi thattiyedtha vaayanasheelathnte effect aanennum parayam... ethayalm otta iruppinu vaayichu..aa swapnam vaayanayilude njnm kandu..valare adhkm vyakthathayode..vayich udane poyi randam bhaavathile paatum kettu..😊👍

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം... വായനയ്ക്ക് വീണ്ടും തുടക്കമാകാൻ സാധിച്ചതിന്

      Delete
    2. എന്താ..പേര് ഇട്ട് പോയത്...

      Delete
  2. Aanadh njaan vaayichu, nannayirikkunnu... Avatharanam manoharam.. oru cheriya abhiprayam mathram, kuttamonkuravo alla, onnude cheruthayengil orubkavithabpole kooduthal sundharamayene

    ReplyDelete
    Replies
    1. വായനക്കാർ പറയുന്നത് കേൾക്കണം... വായിച്ചതിലും അഭിപ്രായങ്ങൾ പറഞ്ഞതിലും ഒരുപാട് സന്തോഷം

      Delete
  3. നല്ല ഒഴുക്കുള്ള എഴുത്ത്... കഥയെക്കാൾ ഒരു ആത്മ ഭാഷണത്തിന്റെ ശൈലിയായിട്ടാണ് തോന്നിയത്... കുറച്ചു കൂടി ചെത്തിമിനുക്കിയിരുന്നെങ്കിൽ ഇതിലും ഭംഗിയായേനെ... ആനന്ദിൽ നിന്നും ഇനിയും രചനകൾ ഉണ്ടാവട്ടെ 👍

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം...കഥകൾ അങ്ങനെയും വരാമല്ലോ എന്നു കരുതുന്നു...

      Delete
  4. പനിനീർപൂവ് പോലുള്ള പ്രണയത്തെ പനിനീർപ്പൂവിന്റെ മുള്ളു പോലുള്ള വാക്കുകളിൽ പൊതിഞ്ഞ് തന്നിരിക്കുന്നു..
    ആത്മാംശമുള്ള ഏടുകൾ ..
    ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി.. എല്ലാ വായനയ്ക്കും എത്തുന്നതിന്...

      Delete
  5. Oru cheriya concept ne itrayum divergent ay present cheyathu.. Athine support cheyyuna side plots main vishayathe sadhookarichitundu. Vene aa karyatil ichiri pisukku kanicho😀.. Athmakatha aano..

    ReplyDelete
    Replies
    1. ആത്മകഥയല്ല... ആത്മാംശമുണ്ട്... എന്നെ ഉള്ളൂ... പൂർണമല്ല.

      Delete
  6. വായിച്ചു തുടങ്ങും മുൻപ് പതിവ് പോലെ മുഴുവനും ഒന്ന് സ്ക്രോൾ ചെയ്ത് നോക്കി.. വായിച്ച് തീർക്കാൻ അത്യാവശ്യം സമയം വേണം.. തത്കാലത്തേക്ക് വായന മാറ്റി വെക്കാമെന്ന ധാരണയിലെത്തിയിരുന്നെങ്കിലും കൗതുകം രണ്ട് വരിയെങ്കിലും വായിക്കാതിരിക്കാൻ അനുവദിച്ചില്ല.. പിന്നെ ആ ഒഴുക്കിൽ പെട്ട് ഒഴുകാനേ നിർവാഹമുണ്ടായിരിന്നുള്ളു.. മനോഹരം..

    ReplyDelete
    Replies
    1. പൂർത്തിയാക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം... ഇനിയും വരണം ഈ വഴിയേ...

      Delete
  7. Valare manoharamaya presentation. Good work 👏

    ReplyDelete
  8. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു
    സമയം പോയതറിഞ്ഞില്ല...... മനസ്സിൽ തട്ടിയ രചന..... ലളിതമായ അവതരണം..... ആശംസകൾ പ്രിയ സുഹൃത്തേ......

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം... അഭിപ്രായങ്ങൾ തേടി ഇനിയും ഞാൻ എത്തുന്നതാണ്...

      Delete
  9. നന്നായിട്ടുണ്ട് ❤️

    ഒരുപക്ഷേ എന്നിലൊരു മൃഗമുണ്ടായിരുന്നെങ്കിൽ അന്നങ്ങനെയൊരു രംഗം സംഭവിക്കില്ലായിരുന്നു?
    ഈ ചോദ്യത്തിന് ഇന്നത്തെ കാലത്ത് നല്ല പ്രസക്തിയുണ്ട്😊😊

    ReplyDelete
    Replies
    1. അതേ... ചോദ്യങ്ങൾക്കുള്ള പ്രസക്തി അതിന്റെ ഉത്തരത്തിന് കിട്ടുന്നുണ്ടോ എന്നു സംശയമാണ്..

      Delete
  10. Veendum vayanayilek varan sadichu.. evideyo nashtapetta pranayathilekkum.. ormakal

    ReplyDelete
    Replies
    1. നല്ലതായ എല്ലാം തിരിച്ചുവരട്ടെ... ഓർമകളും...

      Delete
  11. ആനന്ദ്... കഥ വായിച്ചു.. നന്നായിരിക്കുന്നു..ഹൃദയ സ്പർശിയാണ്..
    സംവദിക്കാനുദ്ദേശിച്ച കാര്യങ്ങൾ ആസ്വാദകനിലേയ്ക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചു..എഴുത്തു തുടരുക... കൂടുതൽ മികവുറ്റത് തൂലികയിൽ പിറവി എടുക്കട്ടെ 🥰

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിൽ സന്തോഷം... വായിക്കാനായി ഇനിയും വരണം...😍

      Delete
  12. ശ്രീനന്ദ കല്ലാട്ട്March 1, 2024 at 9:05 AM

    വായനയും എഴുതുമെല്ലാം ഒരു അന്യംനിന്ന കലാരൂപമാക്കിയ എന്നെപോലെ ഒരു "സാഹിത്യ" ബിരുദാനന്തരബിരുദകാരിക്ക് വീണ്ടും വായിക്കാനുള്ള ഒരു മഞ്ഞുതുള്ളി സമ്മാനിച്ചതിന് ആദ്യം തന്നെ ആനന്ദേട്ടന് എന്റെ ഹൃദയത്തിൽ നിന്ന് ഒരു സ്പൂൺ സ്നേഹത്തിൽ പൊതിഞ്ഞ നന്ദി.
    "അനുരാഗമെഴുത്ത് " ഒരു പുഴ പോലെ, അല്ല ഒരു കുഞ്ഞരുവിപോലെ തോന്നി. അവിടവിടായി ഉരുളങ്കല്ലുകൾ ചിലതാവട്ടെ മിനുസ്സമുള്ളതും, കൂർത്തതും. അവയെ എല്ലാം വാരിപ്പുണർന്ന് പോയ ഈ അനുരാഗമെഴുത്ത് എവിടെയൊക്കെയോ എന്റെ ഹൃദയത്തെയും നൊമ്പരപ്പെടുത്തി.
    അനുരാഗമെഴുത്തിൽ ആകര്ഷണീയമായി തോന്നിയ മറ്റൊന്ന് എഴുത്തിന്റെ യാത്രയിൽ "കാലങ്ങളുടെ സഞ്ചാരപഥ"ത്തെ കൂടെകൂട്ടി എന്നുള്ളതാണ്. അത് എഴുത്തിന്റെ മാറ്റ് കൂട്ടി.
    വായന മറന്ന എന്നെപോലെ ചിലർക്കെങ്കിലും നാലകത്ത് ചന്ദ്രകാന്തിനെ വായിക്കാൻ തോന്നിപ്പിക്കുക എന്നത് തീർച്ചയായും എഴുത്തിന്റെ വിജയം തന്നെ.
    ഇനിയും എഴുതാൻ സാധിക്കട്ടെ.
    അഭിനന്ദനങ്ങൾ..💐

    ReplyDelete
  13. ആനന്ദ് ബ്രോ.... കഥ വളരെ ഹൃദയസ്പർശിയായിരുന്നു,.. ജീവിതഗന്ധിയും...എഴുത്തു അനസ്യുതം തുടരട്ടെ.... 👏👏👏♥♥

    ReplyDelete
  14. Nalla ezhuth, adhyathekal kurachukoode sahithyaparam ayind. Second half evdeyo onnu neendu poyapole, ennirunnalm vayikkan sugamund. "Ennile mrigam" anu hilight valare nalla prayogam.
    Iniyum nalla ezhuthukal pratheekshikunu 🌼

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം... എന്നും ഈ വഴിക്ക് വരുന്നതിന്..😍😍

      Delete
  15. ഞാൻ സ്ഥിരമായി വായിക്കുന്ന ആളല്ലെങ്കിലും ഒറ്റ ഇരുപ്പിന് ഇത് വായിച്ചു .
    Good narration. Keep going.

    ReplyDelete
  16. എപ്പഴോ പിന്നിട്ട വഴികളിലേക്ക് കൂട്ടിക്കൊണ്ടു പോയ ആനന്തം🥰

    ReplyDelete
    Replies
    1. ഇനിയും ഒരുപാട് കൊണ്ടുപോകട്ടെ...

      Delete
  17. ആനന്ദ്, വളരെ നന്നായിട്ടുണ്ട്, ഒറ്റ ഇരുത്തതിന് തന്നെ മുഴുവനും വായിച്ചു, നല്ല ഒഴുക്ക്, നല്ലപദങ്ങൾ, നല്ല ഭാഷ ചില പ്രയോഗങ്ങൾ വളരെ heart-felt ആയിരുന്നു ഇനിയും കൂടുതൽ മികച്ചതിനായി കൊതിക്കുന്നു

    ReplyDelete
    Replies
    1. പ്രതീക്ഷകൾക്ക് സാധൂകരണമുണ്ടാവട്ടെ...

      Delete
  18. ഇത് സ്വന്തം കഥയാണോ?
    പണ്ടെപ്പോഴോ നഷ്ടപ്പെട്ട ഒരു നൊമ്പരപ്പെടുത്തുന്ന പ്രണയം ഇതിൻ്റെ വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട്.

    ReplyDelete
    Replies
    1. ആത്മാംശമുണ്ട്... പൂർണമായും സഭവിച്ചതല്ല..

      Delete
  19. നല്ലെഴുത്ത്

    ReplyDelete
  20. Nalla avatharanam
    Flow yilulla ezhuth
    College life lekki thirichu kondpooi. Kooduthal mikacha srishtikal pretheekshikkunnu🥰🥰

    ReplyDelete
  21. As usual beautiful writing. ശൈലിയിലെ മാറ്റം refreshing ആണ്. നാട്ടിലെ അനുഭവങ്ങൾ അടിസ്ഥാനമാക്കി ബഷീർ ഒക്കെ തനതുഭാഷയിൽ എഴുതുന്നത് പോലെയുണ്ടായിരുന്ന രചനകളിൽ നിന്ന് (കൊള്ളിൻ്റെ തെമ്പത്തെ കച്ചോടം പോലെയുള്ളവ) ഇപ്പോളുള്ള രചനകളിൽ (എന്നത്തെയും പോലെ) നല്ല വ്യത്യാസമുണ്ട്. മുഖ്യ കഥാപാത്രത്തിൻ്റെ മനോവ്യാപാരങ്ങൾ ആനന്ദ് ഇതിൽ എഴുതിയിരിക്കുന്നത് വളരെ relatable ആണ്. സംഭാഷണങ്ങൾ ഒരല്പം കൂടി organic ആയിരുന്നെങ്കിൽ എന്ന് തോന്നി.

    ReplyDelete
    Replies
    1. ഇത്ര ആഴത്തിൽ എന്റെ കഥകളിലൂടെ പോകുകയും വിലയിരുത്തുകയും ചെയ്യുന്നതിലും തിരുത്തേണ്ടയിടത്ത് എന്നെ തിരുത്തുന്നതിലും ഒരുപാട് നന്ദിയുണ്ട്..... ഇങ്ങനെയൊരാൾ ആരുടെയും ആഗ്രഹമാണ്.. നന്ദി😍😍

      Delete
  22. അവതരണം അടിപൊളി ആയിട്ടുണ്ട്... ഒരാളെ പിടിച്ചു നിർത്തി വായിപ്പിക്കാൻ ഉള്ള കഴിവ് അത് ഒന്ന് വേറെ തന്നെയാണ്... ആത്മകഥാംശം കൂടുതൽ ഉണ്ട് എന്ന് തോന്നുന്നു... വായിക്കുമ്പോൾ അത് നന്നായി പ്രതിഫലിക്കുന്നുണ്ട്... Waiting for next story

    ReplyDelete
    Replies
    1. ചില കാര്യങ്ങൾ മാത്രമാണ് ആത്മകഥാംശമായി ചേർത്തത്.. ബാക്കി ഒക്കെ ഭാവന മാത്രമാണ്...

      Delete
  23. ഒത്തിരി നാളുകൾക്ക് ശേഷം പിടിച്ച് ഇരുത്തിയ ഒരു രചന, എഴുത്തുകാരനൊപ്പം വായനക്കാരും involved ആവുന്നത് അത്ര കോമൺ അല്ലാ! Wasn't prepared for the final part though 🥲❤️

    ReplyDelete
    Replies
    1. അവസാനം എപ്പോഴും നമ്മുടെ ആഗ്രഹങ്ങൾക്ക് അനുകൂലമാവണമെന്നില്ലല്ലോ... വരേണ്ടത് നിശ്ചയമായും വന്നു ചേരും... നന്ദി

      Delete
  24. എഴുത്തിലെ സത്യസന്ധത ആത്മകഥാംശമുണ്ടെന്ന് തോന്നിച്ചു. എഴുത്തിൻ്റെ ഭംഗി കൂടിയിട്ടുണ്ട്. ഇനിയും അനുരാഗമെഴുത്ത് തുടരാനാവട്ടെ..

    ReplyDelete
    Replies
    1. ആത്മാംശമുണ്ട്... പൂർണമായും എന്റെ കഥയല്ല... കത്ത് എഴുതിയിട്ടുണ്ട്, പ്രേമിച്ചിട്ടുണ്ട്.. പക്ഷെ ഒന്നും ഇതേപോലെ ആയിരുന്നില്ല...

      Delete
  25. ആധികാരികമായി പറയാൻ അറിയില്ല ....bt ഒരാളെ പിടിച്ച് ഇരുത്താൻ ഉള്ളതൊക്കെ ഈ എഴുത്തിൽ ഉണ്ട് .....ഒരുപാട് സന്തോഷം ... ഇനിയും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ... ഒത്തിരി ഇഷ്ടായി...🤝

    ReplyDelete
    Replies
    1. നന്നായി വായിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം..😍😍

      Delete
  26. വായിച്ചു. പ്രണയം മനസ്സിൽ ബോൺസായി ചെടി പോലെ നിൽക്കുന്ന ഒരു അനുഭവം ഉണ്ടാക്കി. ഒഴുക്കുള്ള എഴുത്ത്. നിരന്തരം തന്നി ലേക്കുള്ള ഒരു യാത്ര പോലെ കഥ മുന്നോട്ട് പോയി. ഇനിയും പുതിയ സൃഷ്ടി കൾ ഉണ്ടാവട്ടെ. ആശംസകൾ

    ReplyDelete
    Replies
    1. ഓരോ ആളുകളും നിരന്തരം തന്നിലേക്ക് സഞ്ചരിച്ച് ആത്മ പരിശോധന നടത്തുന്നത് അവനവനും സമൂഹത്തിനും നല്ലതാണ്...😍😍😍

      Delete
  27. Valare nannayitund. Ottayirupil thane vayich theerthu.Oru pranayathinte nashtavum ath oralil undakna matavum chilpol elavarkum manasilakan sadikla.. Agnes nte kathil enikoru pratheeksha thoniyrnu pakshe athum nashtamayirunnu... Chilapol nashtapeduthiyathum... Ithil oru prathyekatha und veendm nammale vayipikn preripikunna chilath...kalathinte sancharapadam vayiknm enn thoni.. Athil enthavm agnes parayathe paranjth ennoke.. Enthayalm nannayitnd😊

    ReplyDelete
    Replies
    1. Thank you... നന്നായി വായിച്ച് വിലയിരുത്തിയതിൽ ഒരുപാട് സന്തോഷം...

      Delete
  28. ഇന്നാണ് പൂർണ്ണമായും വായിച്ചത്. നന്നായിട്ടുണ്ട് മോനേ. അനുരാഗമെഴുത്ത് - എന്ന തലക്കെട്ടിന് എന്തോ ഒരു പ്രത്യേകത feel ചെയ്തു. വായിച്ചു കഴിഞ്ഞേ ശേഷം സ്ഥിതി എന്ന സിനിമയിലെ ഉണ്ണിമേനോൻ പാടിയ "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..." എന്ന ഗാനവും കേട്ടു. All the best,🙋

    ReplyDelete
    Replies
    1. ഫീൽ വരട്ടെ...
      വായിച്ചതിൽ സന്തോഷം...😍😍

      Delete
  29. കോളേജ് കാലഘട്ടത്തെ ഓർമിപ്പിക്കുന്ന എഴുത്ത്

    ReplyDelete
    Replies
    1. ഓർമകൾ വന്നത് നന്നായല്ലോ...😍

      Delete
  30. കുറച്ച് ദീർഘിപിച്ചോ എന്നൊരു തോന്നൽ... പക്ഷേ നല്ലൊരു ഒഴുക്ക് ഉണ്ട്... സാഹിത്യവും കൂടിയപോലെ ...
    ഇനിയും തുടരുക ❤️

    ReplyDelete
  31. Replies
    1. കുട്ടി സിംഗിൾ ആണോ... പ്രേമിക്കാൻ താത്പര്യമുണ്ടോ??😎😍

      Delete
  32. Anand nannayitund. College kalathilkoode poyii

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST