Wednesday, October 11, 2023

എന്നത്തേയും പോലെ


അലാറത്തിന്റെ ശബ്ദം കേട്ട് മീര ഞെട്ടിയുണർന്നു. രതീഷിന് ഇതൊന്നുമറിഞ്ഞമട്ടില്ല. അവൾ ശബ്ദമുണ്ടാക്കാതെ അവന്റെ ഉറക്കം തടസ്സപ്പെടുത്താതെ മുറിയിൽ നിന്നും ഇറങ്ങി വാഷ് ബേസിന് അടുത്തേക്ക് നീങ്ങി. ഉറക്കം പൂർണമാവാത്തതിന്റെ ചൊരുക്കം അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്. തണുത്ത വെള്ളം മുഖത്തേക്ക് ഒഴിച്ച് അത് കഴുകിക്കളഞ്ഞു. അതവൾക്കൊരു ഉന്മേഷം നൽകി. പല്ലു തേക്കുന്നതിനിടെ ഇന്നത്തേക്ക് മറ്റെന്തെങ്കിലും അധികമായി ചെയ്യാനുണ്ടോയെന്നു പാതി വെളിച്ചത്തിൽ തെളിഞ്ഞ കണ്ണാടിയിലെ തന്റെ മുഖത്തേക്ക് കണ്ണോടിച്ചുകൊണ്ടു ഓർത്തുനോക്കി. എങ്ങും നിറഞ്ഞു നിൽക്കുന്ന ചീവീടുകളുടെയും പേരറിയാത്ത ജീവികളുടെയും ശബ്ദങ്ങളുടെ ഇടയിൽ താനൊരു ഏകാകിയായാണ് ഈ ലോകത്ത് വന്നുപെട്ടതെന്നു അവൾക്ക് തോന്നി. മറ്റു മനുഷ്യശബ്ദങ്ങളോ ആൾപെരുമാറ്റങ്ങളോ ഇല്ലാതിരിക്കുന്ന ഇരുട്ടിന്റെ പേടിപ്പെടുത്തുന്ന നേരം. കൂടുതൽ ആലോചിക്കാതെ പല്ലു തേപ്പ് പൂർത്തിയാക്കി അവൾ അടുക്കളയിലേക്ക് പോയി.


അപ്പോഴേക്കും ശബ്ദം കേട്ട് രതീഷ് എഴുന്നേറ്റു വന്നിരുന്നു. അവൻ വേഗം തന്നെ പല്ലു തേപ്പ് കഴിഞ്ഞു അടുക്കളയിലേക്ക് ഓടിയെത്തി. ഈ നേരമൊക്കെ ശീലമായി വരുന്നതെ ഉള്ളൂ, അതുകൊണ്ട് അവനിൽ നിന്നും ഉറക്കം പൂർണ്ണമായും പോയിട്ടില്ലായിരുന്നു. അത് മനസിലാക്കിയ മീര അവന്റെ കൈയിൽ നിന്നും ഉള്ളി അരിയാനെടുത്ത കത്തി തിരിച്ചു വാങ്ങി. അതോടെ രതീഷ് അരി കഴുകുന്നതിലേക്കും വെള്ളം ചൂടാക്കുന്നതിലേക്കും കടന്നു. പണികളിൽ മുഴുകിയതോടൊപ്പം രണ്ടു പേരും പതിയെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി. മൃദുവായി തുടങ്ങിയ സംസാരം പെട്ടന്ന് തന്നെ ചൂടുപിടിച്ച വിഷയങ്ങളിലേക്ക് വഴിമാറി. “Who is putting limit to women's dream” എന്നതായിരുന്നു അന്നത്തെ വിഷയം. കഴിഞ്ഞ ദിവസം ഹൗ ഓൾഡ് ആർ യൂ എന്ന സിനിമ കണ്ടതിൽ തുടങ്ങിയതാണ് ഈ വിഷയം. അടുക്കള ചർച്ച കൊടുമ്പിരി കൊണ്ടതിന്റെ ശബ്ദം കേട്ടിട്ട് രതീഷിന്റെ അമ്മ എഴുന്നേറ്റ് വന്നു.


"നിങ്ങളെന്നെ ഉറങ്ങാൻ സമ്മതിക്കൂല, അല്ലേ??" അമ്മയുടെ മുഖത്ത് ഉറക്കച്ചടവോടു കൂടിയ നീരസം കാണാമായിരുന്നു. "എന്നുമുണ്ട് ഇവരുടെ ഓരോ വർത്തമാനങ്ങൾ. ലോക കാര്യങ്ങൾ ഇവരുടെ കൈയിലാണെന്ന വിചാരം. അഥവാ ആണെങ്കിൽ തന്നെ നേരം വെളുത്തിട്ട് പോരെ അതൊക്കെ. ഇതേതുമില്ല, നേരം പുലർച്ചയ്ക്ക്. ഇവരെ പോലുള്ളവർ നാടിന്റെ നേതാക്കളായാൽ പിന്നെ മാലോകർക്ക് എങ്ങനെ ഉറക്കം കിട്ടും?". അമ്മ പിറുപിറുത്തു കൊണ്ട് വാതിൽ അമർത്തിയടച്ചു. "വെറുതെയല്ല ഓരോന്ന് പറ്റിച്ചുവെക്കുന്നത്. ചെയ്യുന്ന പണിയിൽ ശ്രദ്ധ വേണം". മീര പാലിന് പകരം തൈര് ചൂടാക്കാൻ വെച്ചതും അടുക്കള ചർച്ചയ്ക്കിടെ ആവേശം മൂത്ത് രതീഷ് കൈവിരൽ മുറിച്ചതുമൊക്കെ കരിമ്പിടം പുതച്ചു കിടന്നതിനിടിയിൽ അമ്മ മന്ത്രിച്ചു. 


എന്ത് തന്നെ ആയിരുന്നാലും ഇരുവരും ജോലികൾ കൃത്യം സമയത്തിന് തന്നെ പൂർത്തിയാക്കാറുണ്ട്. ആറ് മണിയോടെ രണ്ടു പേരും അടുക്കളയിൽ നിന്നും പിരിഞ്ഞു വിശാലമായ സ്നാന-ഇത്യാദി കർമ്മങ്ങളിലേക്ക് കടക്കും. രതീഷിന് കക്കൂസിൽ അല്പം നേരം അധികമിരിക്കുന്ന സൂക്കേടുണ്ട്. അടുക്കളയിൽ നിന്നും ചർച്ച ചെയ്തതിലെ തന്റെ വീഴ്ചകളെ വിശകലനം ചെയ്യാനാണ് രതീഷ് അത്രയും നേരം കക്കൂസിൽ ഇരിക്കുന്നതെന്നാണ് മീരയുടെ ഭാഷ്യം. ചില ദിവസങ്ങളിൽ അവന്റെ ആന്തരികമായ ചർച്ചകളുടെ ശബ്ദം അവനറിയാതെ പുറത്തു വരാറുമുണ്ട്.


കുളി കഴിഞ്ഞെത്തിയപ്പോഴേക്കും മീര ചായ റെഡിയാക്കി വെച്ചിട്ടുണ്ട്. “'എന്താ ഇന്നത്തെ വീഴ്ചകൾക്ക് പരിഹാരം കിട്ടിയോ?” മീര ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് ചോദിച്ചു.

 

"ഹും.." രതീഷ് മൂളി. തീൻ മേശയ്ക്ക് മുന്നിലെത്തിയ ശേഷം കനത്ത നിശ്ശബ്‌ദതയായിരുന്നു. പ്രാതൽ കഴിക്കാൻ തുടങ്ങുമ്പോഴുള്ള ഇവരുടെ പ്രവർത്തികൾ രതീഷിന്റെ അമ്മ എന്നും നോക്കിയിരിക്കും. രതീഷിന്റെ ഒരു കൈ പാത്രത്തിലും മറ്റൊരു കൈ പത്രത്തിലുമായിരിക്കും.  മീരയുടെ പകുതി ശ്രദ്ധ ഫോണിലും. ഇതേക്കുറിച്ച് അമ്മ സംസാരിക്കാത്ത ദിവസങ്ങൾ നന്നേ കുറവാണ്. എന്ത് ചെയ്യുകയാണെങ്കിലും കൂടെ മറ്റെങ്കിലും ചെയ്യണമെന്നത് വല്ലാത്തൊരു ദുശ്ശീലമാണെന്ന് അമ്മ ഇടക്കിടക്ക് പറയും. എങ്കിലും ഭക്ഷണം പൂർത്തിയാക്കി അവർ വേഗമെഴുന്നേറ്റു. രതീഷ് സമയം കളയാതെ പാത്രങ്ങളെല്ലാം കഴുകാൻ തുടങ്ങി. അവന്റെ ഇടം കൈകൊണ്ടുള്ള പാത്രം കഴുകൽ കണ്ടിട്ട് മീരയ്ക്ക് എന്നത്തേയും പോലെ അന്നും അസ്വസ്ഥത തോന്നി. ആ സമയത്തിനുള്ളിൽ മീര കൊണ്ടുപോകാനുള്ള ചോറും കറിയും പാത്രങ്ങളിലാക്കി, അമ്മയ്ക്ക് കഴിക്കാനുള്ളതും ഗുളികയും മരുന്നുമൊക്കെ എടുത്തുവെച്ചു. പിന്നെ ഓരോട്ടമാണ്, രണ്ടാളും രണ്ടു വഴിക്ക്. മീരയ്ക്ക് ഒരു ഓൾ ദി ബെസ്റ്റും പറഞ്ഞു രതീഷ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി. മീര ബസ്സിനായി കാത്തു നിന്നു.


സ്കൂളിലെ ആദ്യ ദിവസം മീരയ്ക്ക് ക്ലാസ്സിലേക്ക് കയറാനും പഠിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. അന്ന് ചില പ്രശ്നങ്ങൾ ഉണ്ടായിട്ട് സ്കൂൾ പൂട്ടിയിടേണ്ടി വന്നിരുന്നു. അതിനു ശേഷം ഇന്നാണ് സ്കൂൾ തുറക്കുന്നത്. പഠിച്ചു വളർന്ന അതേ സ്കൂളിൽ തന്നെ അധ്യാപകവൃത്തി ചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലായിരുന്നു അവൾ. എന്നാൽ ആദ്യ ദിവസം തന്നെ കല്ലുകടിയായി. സ്കൂളിൽ ചേർന്നത് ചൊവ്വാഴ്ച ദിവസം ആയത് കൊണ്ട് അതത്ര നല്ലതായിരിക്കില്ലല്ലോ, അപ്പൊ പിന്നെ അങ്ങനെയേ വരൂ എന്നായിരുന്നു അമ്മമാരുടെ ഗവേഷണഫലം. എന്നാൽ സ്വന്തം കാര്യത്തിൽ മാത്രമല്ല, സ്കൂളിലെ മുഴുവൻ പേരെ സംബന്ധിച്ചും ആ ദിവസം അങ്ങനെ തന്നെയായിരുന്നു. തൊട്ടടുത്തുള്ള സ്കൂളിലെ കുട്ടികളും അവളുടെ സ്കൂളിലെ കുട്ടികളും തമ്മിലുണ്ടായ ഒരു വാക്ക് തർക്കം, അത് മൂത്ത് അടിപിടിയിലും ആ ദിവസം മുതൽ നാല് ദിവസത്തേക്ക് സ്കൂളിന് അവധി കൊടുക്കേണ്ട അവസ്ഥയിലുമെത്തിച്ചു. എന്നാലും തന്റെ സന്തോഷത്തിന്റെ നല്ല നിമിഷങ്ങളിലേക്ക് ഉടനെ തന്നെ തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ ആ ദിവസങ്ങൾ കൂടി അതിനു വേണ്ടി കാത്തിരിക്കാൻ മീര മാനസികമായി തയ്യാറായികഴിഞ്ഞിരുന്നു. ഇതിലുമപ്പുറം പലതും സഹിച്ചിട്ടല്ലേ ഇവിടെ വരെ എത്തിയത് എന്ന കാര്യം അവൾ ഓർത്തെടുത്തു. അതിനാൽ ഈ സംഭവങ്ങൾക്കും, അതിലെ ശകുനങ്ങൾക്കും അവൾ ശ്രദ്ധ കൊടുത്തതേയില്ല.  എങ്കിലും സ്കൂൾ ജീവിതത്തിന്റെ പുതിയ അധ്യായത്തെ സ്വീകരിക്കാൻ അവൾ തയ്യാറെടുത്തു കഴിഞ്ഞിരുന്നു.


എന്തായാലും വീണ്ടും നന്നായി തുടങ്ങാമല്ലോ എന്നു കരുതിക്കൊണ്ട് ബസ്സിലെ കാറ്റു കൊണ്ടുള്ള ചിന്തകളിൽ നിന്നും അവൾ ഇറങ്ങി നടന്നു. സ്കൂൾ മുറ്റം ഇന്ന് ശാന്തമാണ്. എന്തോ ചിലത് സംഭവിച്ചതിന്റെ ശേഷിപ്പുകൾ കാണാം. ഒന്നു രണ്ടു പോലീസുകാരുടെ സാന്നിധ്യം പുറത്ത് കാണുന്നുണ്ട്. അധ്യാപകർ എല്ലാവരും നേരത്തെ എത്തിയിട്ടുണ്ട്. രജിസ്റ്ററിൽ ഒപ്പ് വെച്ച ശേഷം മീര വരാന്തയിലൂടെ നടന്നു. കുട്ടികളൊന്നും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെ പറ്റി പലതരത്തിൽ വിവരിക്കുന്ന പരാക്രമികളെയായിരുന്നു വരാന്തയിൽ അവൾക്ക് കാണാൻ കഴിഞ്ഞത്. തങ്ങൾ ചിലരെയൊക്കെ എടുത്തിട്ട് 'പെരുമാറിയതിന്റെ' വിശേഷം പങ്കുവെക്കുന്നതിലുള്ള തിരക്കിലായിരുന്നു അവർ. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധകൊടുക്കാത്ത, നേരത്തെ ക്ലാസ്സുകളിലേക്ക് കയറി അടങ്ങിയിരിക്കുന്നവർക്ക് പുതിയ ആളെ മനസിലായെന്ന പോലെ ആശ്ചര്യത്തോടെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്. പുതുതായി ഏതെങ്കിലും അധ്യാപകർ വന്നാൽ അവർ നമുക്ക് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നല്ലോ, കുറച്ചു നേരത്തേക്ക് അത്തരത്തിൽ ആ കുട്ടികൾ തന്നെയും ആഗ്രഹിച്ചിരുന്നിരിക്കണം എന്നവൾ ആശിച്ചു. അതുകൊണ്ട് അവർക്കൊരു പുഞ്ചിരി നൽകാനും അവൾ മറന്നില്ല. 


ഫസ്റ്റ് ബെല്ല് അടിക്കുന്നതിനു മുന്നേ തന്നെ ക്ലാസ്സുകൾ ഒട്ടുമിക്കതിലും ലീഡർമാർ ചാർജെടുത്തിട്ടുണ്ട്. അവർ ക്ലാസ്സിനെ നിയന്ത്രിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്. കെട്ടുപൊട്ടിയ പട്ടം പോലെ നിയന്ത്രണം വിട്ട് പറക്കുകയാണ് കുട്ടികൾ. ചില ക്ലാസ്സുകളിലെ ലീഡർമാർ അടങ്ങിയിരിക്കാത്തവരുടെ പേരുകൾ എഴുതി വെക്കുന്നുണ്ട്, ചിലർ അത്തരക്കാരോട് ആക്രോശിക്കുന്നുണ്ട്, നിസ്സഹായരായി നോക്കി നിൽക്കുന്നവരുമുണ്ട്. വിദ്യാപ്രാർത്ഥനയോടെ അധ്യാപകർ ക്ലാസ്സുകളിലേക്ക് എത്തുമെന്നും ക്ലാസ്സുകൾ തുടങ്ങുമെന്നും അറിയാവുന്നതിനാലാവണം അതിനു തൊട്ടുമുമ്പുവരെയുള്ള സമയത്ത് അവരുടെ സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്തുന്നത്. മീരയുടെ നടത്തം ഓരോ ക്ലാസ്സിന്റെയും മുന്നിലൂടെ കടന്നു പോകുമ്പോൾ ആ ക്ലാസ്സുകൾ മാത്രം നിശ്ശബ്ദത കൈവരിക്കുകയും അവളുടെ മുന്നോട്ട് പോക്കിനനുസരിച്ച് അവ പതിയെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി ശബ്ദാരവത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഓരോ ക്ലാസ് മുറികളെയും നോക്കി തന്റെ പഴയ സ്കൂൾ കാലമോരോന്നും ഓർത്തുകൊണ്ട് അവൾ മുന്നോട്ട് നടന്നു. അവൾക്കായി നിശ്ചയിച്ച ക്ലാസിന്റെ മുന്നിലെത്തിയപ്പോഴേക്കും പെട്ടന്ന് അടിവയറ്റിൽ നിന്നൊരു ആളൽ വന്നതായി അവൾക്ക് തോന്നി. ക്ലാസിലേക്ക് കയറുന്നതിനു മുന്നേ ഒന്ന് നിന്നു. 


"എന്തൊക്കെയായിരിക്കും ഞാൻ നേരിടേണ്ടി വരിക? പുതിയ കാലത്തിന്റെ വിക്രസ്സുകളെ പേടിയുണ്ട്. അത് വിപത്തോ വിനാശമോ ആവാതെ നേരിടാൻ കഴിയണമേ." അവൾ ആത്മഗതം പൂർത്തിയാക്കി. നേരത്തെയെടുത്ത തയ്യാറെടുപ്പുകൾകളൊക്കെ മനസിൽ നിൽക്കാതെ ഒഴുകിപ്പോയത് പോലെ അവൾക്ക് അനുഭവപ്പെട്ടു.  ഒരു പത്തിരുപത് കൊല്ലം പുറകിലോട്ട് പോയി നോക്കിയാൽ മതിയാവുമോ, പക്ഷെ പുതിയ കാലമല്ലേ, പഴയ കാലത്തെ പോലെയല്ലല്ലോ, മാറ്റമൊരുപാടുണ്ടാവാം. അല്പനേരം കൂടി എന്തൊക്കെയോ ചിലത് അവിടെ നിന്നുകൊണ്ട് അവൾ ഓർത്തെടുത്തു. ആദ്യ ബെല്ല് അടിച്ചതോടെ, സ്വയം അധ്യാപികയായും വിദ്യാർത്ഥിയായും മാറിക്കൊണ്ട് പാഠപുസ്തകങ്ങളുടെ ലോകത്തിലേക്ക് അവൾ വീണ്ടും കാലെടുത്തുവെച്ചു.



മൊബൈലിൽ മെസ്സേജിന്റെ ശബ്ദം. മീര ഫോണെടുത്തു നോക്കി, രതീഷാണ്.


"എന്തായി? ഇന്നൊന്നുമില്ലല്ലോ?"


"ഇല്ല. All ok. ക്ലാസ്സിലാണ്". അവൾ മറുപടി അയച്ചു. എന്നിട്ട് ഫോൺ മാറ്റി വെച്ചുകൊണ്ട് കുട്ടികളെ നോക്കി. 


"എന്താ ടീച്ചറേ മെസ്സേജ് അയച്ചോണ്ടു ചിരിക്കുന്നത്?? ഒരു കുട്ടി ഉറക്കെ ചോദിച്ചു. അതോടെ ക്ലാസ്സിൽ ചെറിയ പൊട്ടിച്ചിരികളും സംസാരങ്ങളും പൊട്ടിമുളച്ചു. 


"അതൊന്നുമില്ല, എന്റെ കുട്ടികൾ ഇന്നും കുരുത്തക്കേട് കാണിക്കുന്നുണ്ടോ എന്നു എന്റെ ഭർത്താവ് ചോദിച്ചതാണ്. ഞാൻ എന്ത് പറയണം??





"ഞങ്ങൾ നല്ല കുട്ടികളാണ് ടീച്ചറേ…"


അവർ ആവേശത്തോടെ ഒന്നിച്ചു പറഞ്ഞു. അന്നവൾ ഒരുപാട് സംസാരിച്ചു. അവളാരാണെന്നും എവിടെ  നിന്നും വന്നതാണെന്നുമൊക്കെ പറഞ്ഞു. കുട്ടികളെയും പരിചയപ്പെട്ടു. വൈകുന്നേരം ആയപ്പോഴേക്കും ഇതേ കാര്യങ്ങൾ ഒന്നു രണ്ടു ക്ലാസ്സിൽ കൂടെ ആവർത്തിക്കേണ്ടി വന്നു. ഒരു ക്ലാസ്സിൽ പരിഹാസം കലർന്ന സംസാരങ്ങൾ വരെ കുട്ടികളുടെ ഭാഗത്തുനിന്നുമുണ്ടായി. വൈകുന്നേരം വീട്ടിലേക്കുള്ള വഴിയിൽ ബസ്സിലിരുന്നു കൊണ്ട് അവൾ അന്നത്തെ ദിവസത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി. 


ജീവിതത്തിലെ ഇനിയുള്ള വലിയൊരു ഭാഗവും ഇതേ സംഭവങ്ങളുടെ ആവർത്തനങ്ങൾ നിറഞ്ഞ കാലമായിരിക്കും. അത്തരം ആവർത്തനങ്ങൾ നൽകുന്ന പിന്നോട്ടടികളെ പിടിച്ചു കെട്ടേക്കേണ്ടി വരും. സാധാരണ ജോലി പോലെയല്ല അധ്യാപകരുടേതെന്നു അറിയാം. വളർന്ന് വരുന്നവർക്കുള്ള മാതൃക ആവണമെന്നുള്ളത് ഒരു കഠിനമായ നിഷ്ഠയാണ്. അത് പാലിക്കുക അത്ര എളുപ്പമായിരിക്കില്ല. എങ്കിലും ശ്രമിക്കാം, ഇല്ലെങ്കിൽ പഴയ ജോലിയിലേക്ക് മടങ്ങി പോകാലോ എന്നൊരു സാധ്യതയും ചിലർ നിർദേശിച്ചിരുന്നു. ഇരട്ട എൻജിനിൽ ഓടിയില്ലെങ്കിൽ കുടുംബത്തിന്റെ മുന്നോട്ട് പോക്ക് ഇന്നത്തെ കാലത്ത് ദുഷ്കരമാണ്. എന്നിട്ടും ഉണ്ടായിരുന്ന ജോലി രാജി വെച്ചത് ജീവിതത്തിൽ ചില പൊതുതാത്പര്യ പ്രശ്നങ്ങൾ നിറഞ്ഞു നിന്നത് കൊണ്ടാണ്. അത് കൂടാതെ MNC-യിലെ രാപ്പകൽ മാറുന്നത് മറക്കേണ്ടുന്ന ജോലി, ശരിക്കും ശരീരത്തെ തളർത്തിയിരുന്നതുമാണ്. അങ്ങനെ ആയപ്പോഴാണ് പഠിച്ചു ടീച്ചർ ആകാൻ പോയത്. ആ കാലവും കഠിനമായിരുന്നു. പക്ഷെ മറക്കേണ്ടതല്ല, അതൊക്കെയും ഓരോ പാഠങ്ങൾ ആയിരുന്നു. ഒരു സ്ത്രീയായത് കൊണ്ട് മാത്രം ഉണ്ടാവുന്ന പ്രശ്നങ്ങളും  അതിനെ മറികടന്നതുമൊക്കെയുള്ള കുറിച്ചു വെക്കേണ്ടുന്ന ചില പാഠങ്ങൾ. എന്തായാലും  ഇപ്പൊ അതിനെക്കുറിച്ചു ഓർക്കേണ്ടതില്ലെന്നു തോന്നുന്നു. പഴയ വഴി, അത് അടഞ്ഞതാണ്. ഇനിയൊരു തിരിച്ചുപോക്ക് ബുദ്ധിമുട്ട് തന്നെയാണ്. ഇവിടം ഉറപ്പിച്ചു നിൽക്കാം. 


ചിന്തകളിൽ  മഥിച്ചു കഴിഞ്ഞപ്പോഴേക്കും സ്ഥലമെത്തി. എന്തായാലും മീരയ്ക്ക് അന്ന് ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു പറയാൻ. പക്ഷെ സ്കൂളിൽ ഒരുപാട് സംസാരിച്ചത് എത്രത്തോളം ശരീരത്തെ തളർത്തുമെന്നും അന്നവൾ മനസിലാക്കി. മീര അവളുടെ അധ്യാപകരെ സ്മരിച്ചു. അവരുടെയൊക്കെ ക്ലാസ്സുകളിൽ എത്ര ബഹളമുണ്ടാക്കിയിരുന്നു!. നീണ്ട നേടുവീർപ്പോടെ അവൾ അപ്പാർട്മെന്റിന്റെ പടിക്കെട്ടുകൾ കയറി. ആകെ ക്ഷീണത്തോടെ അവൾ വീട്ടിലേക്ക് പ്രവേശിച്ചു.


മീര ആഗ്രഹിച്ചത് പോലെ തന്നെ രതീഷ് നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു. അവന് മറ്റെവിടെയും പോകാനില്ലാതിരുന്നത് അവൾക്ക് ആശ്വാസമായി. വന്നു കേറിയപാടെ അമ്മ അവൾക്ക് ജ്യൂസ് നൽകി വരവേറ്റു. എന്നിട്ട് സ്കൂളിലെ വിശേഷങ്ങൾ ആവേശത്തോടെ ചോദിച്ചറിഞ്ഞു. ജ്യൂസിന്റെ ഉന്മേഷത്തോടെ അവൾ അന്നത്തെ ഓരോ കാര്യങ്ങളും ഒന്നുപോലും വിടാതെ പറഞ്ഞു. കുട്ടികളുടെ പരിഹാസം നിറഞ്ഞ വർത്തമാനം കൂടെ പറഞ്ഞപ്പോഴേക്കും അമ്മയ്ക്ക് ദേഷ്യം അടക്കിപിടിക്കാനായില്ല. രോഷം കൊണ്ട് മുഖം നിവർന്നു. കുരുത്തംകെട്ട കുട്ടികൾ എന്നൊരു പ്രസ്താവനയും ഇറക്കി. 


"മതി, ബാക്കി കുളിയൊക്കെ കഴിഞ്ഞിട്ട് പറയാം.. ചെല്ല്". രതീഷ് അവന്റെ അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടാൻ കൊണ്ടുപോകുന്നതിനിടയിൽ പറഞ്ഞു. അത് കേട്ടപാടെ അവൾ കുളിക്കാൻ കയറി. മീര കുളി കഴിഞ്ഞു വരുമ്പോഴേക്കും രതീഷ് പുസ്തകത്തിന്റെ മുന്നിലെത്തിയിരുന്നു. രതീഷ് അവളെ നോക്കി പ്രത്യേക ഭാവത്തിൽ പുഞ്ചിരിച്ചു. ഇവളൊക്കെ എങ്ങനെയാണ് ബുക്കുകൾ ഇത്രപെട്ടന്ന് വായിച്ചു തീർക്കുന്നത് എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. എത്ര ശ്രമിച്ചിട്ടും തനിക്കത് നടക്കുന്നില്ലല്ലോ, എപ്പോഴും എന്തെങ്കിലും കാരണത്താൽ ശ്രദ്ധ മാറിപ്പോകും. മാത്രമല്ല തുടർച്ചയായ ദിവസങ്ങളിലായി വായന തുടരാനും സാധിക്കുന്നില്ലല്ലോ. ഇത് തന്നെ.. ചിന്ത മാറിപ്പോകുന്നു. അവൻ വീണ്ടും വായനയിലേക്ക് കടന്നു. അതിനിടയിൽ അടുക്കളയിൽ നിന്നും വന്ന വാസന അവന്റെ വായനയ്ക്ക് ഭംഗം വരുത്തി. പെട്ടന്ന് എന്തോ ആലോചിച്ച പോലെ അവൻ എഴുന്നേറ്റ് ഓടി. ഭാഗ്യം, മീര അവിടെയുണ്ട്. 


"എന്താ..?" മീര ചിരിച്ചു കൊണ്ട് ചോദിച്ചു. "ബുക്കിൽ ലയിച്ചു പോയതാണോ. ഇതിപ്പോ അടിയിൽ പിടിച്ചേനെ".


"അങ്ങനെ ആയില്ലല്ലോ... എന്റെ പണി വെറുതെ ആയേനെ." രതീഷ് ആശ്വാസത്തോടെ പറഞ്ഞു.


അന്നത്തെ ഭക്ഷണം വേഗം കഴിഞ്ഞിരുന്നു. അധികമൊന്നും പാകം ചെയ്യാൻ അവർ മുതിർന്നില്ല. രതീഷ് പാത്രങ്ങൾ കഴുകി വെക്കുന്തോറും മീര അവയോരോന്നും തുടച്ച് അടുക്കി വെച്ചു. ടാങ്കിലേക്കുള്ള മോട്ടോർ കൂടി ഓൺ ചെയ്ത ശേഷം കുറച്ചു നേരം കൂടി അവൾ അടുക്കളയിലിരുന്നു. 

“ഇന്ന് ഈ അടുക്കള എന്റെ മേൽ മാത്രം അടിച്ചേൽപ്പിക്കപ്പെട്ട ഒന്നല്ല. മറ്റു മുറികളെപോലെ തന്നെ ആർക്കും അവകാശവും അധികാരവുമുള്ള സ്വതന്ത്രമായൊരിടമാണ്. ഈ സമൂഹം അത്തരത്തിലേക്ക് വളരേണ്ടതുണ്ട്. എന്നാണ് അത് സംഭവിക്കുക?” ദീർഘനിശ്വാസത്തോടെ അവൾ ആത്മഗതം നിർത്തി. അപ്പോഴേക്കും അമ്മയ്ക്കുള്ള മരുന്നും കൊടുത്ത് രതീഷ് മുറിയിലേക്ക് പോയിരുന്നു. പിന്നാലെ മോട്ടോർ ഓഫ് ചെയ്ത് മീരയും മുറിയിലേക്കെത്തി. 


"എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിനം?". രതീഷ് ചോദിച്ചു.


ഒന്ന് നെടുവീപ്പിട്ടുകൊണ്ടു അവൾ അവന്റെ അരികിലേക്ക് നീങ്ങി. 


"റിസ്ക് ഉണ്ട്. ചെറിയ കുട്ടികളെ മേയ്ക്കാൻ അല്പം പാടാണ്. എങ്കിലും ഞാൻ മുന്നോട്ട് പോകും".


രതീഷ് മൂളി കേട്ടു..


"നാളേക്കെന്താണ്? " മീര ചോദിച്ചു.


"പുട്ട് ആക്കാം, പട്ടാണിയും.. ഞാൻ പട്ടാണി വെള്ളത്തിലിട്ടിട്ടുണ്ട്." രതീഷ് ഉറക്കം പിടിച്ചത് പോലെ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു.


"ഓഹ്. ഞാൻ ചപ്പാത്തി ഉണ്ടാക്കമെന്നു കരുതിയിരുന്നു. എന്ന പുട്ട് ആകട്ടെ". മീര മലർന്ന് കിടന്നു കൊണ്ടു ഒരു ആശ്വാസത്തോടെ ചിരിച്ചു.


രതീഷിന്റെ മാറ്റം അവളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. എത്ര പെട്ടെന്നാണ് അവൻ ഇങ്ങനെ ആയത്. വീട്ടിലെ ഓരോ ജോലിയും അവന്റെ കൂടെ ബാധ്യതയാണെന്ന ബോധ്യം ഇപ്പൊ അവനിൽ ഉണ്ടായിട്ടുണ്ട്. പറഞ്ഞു നിർബന്ധിച്ചു ചെയ്യുന്നതിലെയും സഹായം ചെയ്യുമ്പോഴുമൊക്കെ ഉണ്ടാവുന്ന ബുദ്ധിമുട്ടും അതിലൂടെ ഉണ്ടാവുന്ന ഉരസലുമൊക്കെ ഇല്ലാതായിരിക്കുന്നു. വീട്ടിലെ രണ്ടു പേരും ജോലിക്ക് പോകുന്ന അണുകുടുംബങ്ങളിൽ ഇത്തരത്തിൽ വീട്ടുജോലികളുടെ വിഭജനമില്ലായ്മയും സമയക്കുറവും അനാരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. കുറച്ചു കാലം മുന്നേ അവർക്കിടയിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുടെ ദിനങ്ങളെ അവൾ പേടിയോടെ ഓർത്തു നോക്കി.


ജോലി കഴിഞ്ഞു വന്ന് തന്റെ ഇഷ്ടത്തിന് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകുന്ന രതീഷ് ഒരുകാര്യത്തിൽ പോലും അവളുടെ സാഹചര്യങ്ങളെ മനസിലാക്കാൻ ശ്രമിച്ചിരുന്നില്ല. നേരം തെറ്റിയുള്ള അവളുടെ ജോലിക്രമത്തിലും എന്നാൽ വീട്ടുജോലി കൂടി ആവുമ്പോൾ ഉണ്ടാകുന്ന അനാരോഗ്യവും അവളെ തളർത്തിയിരുന്നു. തന്റെ കഷ്ടപ്പാടുകളെയും അനാരോഗ്യത്തെയും കണക്കിലെടുക്കാത്ത അവൻ കിടപ്പറയിൽ ബോധമില്ലാതെ ഉറങ്ങുന്ന തന്നെ എത്രമാത്രം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും അവൾ വേദനയോടെ ഓർത്തു. ക്ഷീണമാണെന്നു പറഞ്ഞപ്പോഴൊക്കെ നീരസം പ്രകടിപ്പിക്കുകയും മറ്റു പലതും പറഞ്ഞ് തന്നെ ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിലൂടെ കാര്യം സാധിക്കുകയാണ് അവൻ ചെയ്തത്. ഈ പുരുഷ വർഗം അവരുടെ അദ്ധ്വാനത്തെ മാത്രമാണോ യാഥാർത്ഥ്യമായി കാണുന്നുള്ളൂ? വിസമ്മതിച്ച രാത്രികളുടെ പിന്തുടർച്ചയായി ദേഷ്യവും അകാരണമായ വിട്ടുനിൽക്കലും മദ്യപാനവും അവനിൽ കണ്ടു തുടങ്ങി. അങ്ങനെയൊരു സാഹചര്യത്തിൽ തന്റെ ജോലി ഉപേക്ഷിക്കാൻ പോലും അവൾ നിർബന്ധിതയായി. എന്നാലോ, ഇരട്ട എഞ്ചിനെന്നും ഭാവിയെക്കുറിച്ച് ബോധമില്ലാത്തത് കൊണ്ടാണെന്നുമൊക്കെയാണ് അന്ന് രതീഷ് അതിനെതിരെ പ്രതികരിച്ചത്. പക്ഷെ ഇനിയും അങ്ങനെ മുന്നോട്ട് പോയാൽ തന്റെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നു മനസിലാക്കിയ മീര MNC-യിലെ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ശേഷം ഒരുപാട് കഷ്ടപ്പാടുകൾ വീണ്ടും അനുഭവിച്ചെങ്കിലും അതിനിടയിൽ രതീഷിന്റെ അമ്മയുടെ കടന്നു വരവ് അവർക്കിടയിൽ പുതിയൊരു അന്തരീക്ഷം രൂപപ്പെടുത്തി. അവൾക്ക് പഠിക്കാൻ സമയം ലഭിച്ചു, ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു, കൂടാതെ  അവനെ കുടുംബത്തിലേക്ക് അടുപ്പിക്കാനും സഹായിച്ചു. ഇപ്പോഴും അവൾക്കത് അത്ഭുതമായി തോന്നുകയാണ്. അവൻ വളരെയേറെ മാറിയിരിക്കുന്നു. അന്ന് തന്റെയുള്ളിൽ വിങ്ങലായി നിറഞ്ഞ നിന്ന ആ തീയാണ് ഇപ്പൊ അണഞ്ഞു പോയത്. ഇപ്പോൾ രതീഷ് അവളോട് അഭിപ്രായങ്ങൾ ചോദിക്കുന്നുണ്ട്, വീട്ടു ജോലികളിലും മറ്റു കാര്യങ്ങളിലും അവളുടെ ചോദ്യമോ ആവശ്യപ്പെടലോ ഇല്ലാതെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. വീടിനു പുറത്തുള്ള, ഭാവിയെക്കുറിച്ചുള്ള സാമ്പത്തികമായിട്ടുള്ള കാര്യങ്ങൾ മാത്രമല്ല ഇതും ഉത്തരവാദിത്തങ്ങളിലുള്ളതാണെന്നു അവന് ബോധ്യപ്പെട്ടിരിക്കുന്നു. ആശ്വാസത്തിന്റെ പൂമൊട്ടുകൾ അവളുടെ മുഖത്ത് തെളിഞ്ഞു. ദീർഘനിശ്വാസമെടുത്തു കൊണ്ട് അവൾ കണ്ണടച്ചു. അവളുടെ ഓർമകളും അനുഭവങ്ങളും ഓർത്തുകൊണ്ട് ആ രാത്രി കൂടുതൽ ഇരുട്ടിലേക്ക് പോയി.


കാലം ഒരുപാട് മുന്നോട്ട് പോയി.


എന്നത്തേയും പോലെ തന്നെ മീര അലാറം അടിക്കുന്നതിന് മുന്നേ എഴുന്നേറ്റു. യന്ത്രങ്ങളേക്കാൾ കൃത്യത ചിലപ്പോഴൊക്കെ മനുഷ്യന് ഉണ്ടാകുമെന്ന പോലെ അവൾ അതിനെ ശബ്ദിക്കാൻ വിടാതെ ഓഫ് ചെയ്തുവെച്ചു. എന്നിട്ട്  കിടക്കയിലേക്ക് മലർന്നു കിടന്നു നെടുവീർപ്പിട്ടു. ഉറങ്ങിക്കിടക്കുന്ന രതീഷിനെ നോക്കി പുഞ്ചിരിച്ചു.  വെളിച്ചം കൊണ്ട്  അയാളുടെ നിദ്രാധീനമായ നിഷകളങ്കതയെ ചോർത്തികളയാൻ നിൽക്കാതെ അവൾ മുറിയിൽ നിന്നും ഇറങ്ങി വാഷ് ബേസിന് അടുത്തേക്ക് നീങ്ങി. പല്ലു തേക്കുന്നതിനിടെ ഇന്നത്തേക്ക് മറ്റെന്തെങ്കിലും അധികമായി ചെയ്യാനുണ്ടോയെന്നു ഓർത്തുനോക്കി. എങ്ങും നിറഞ്ഞു നിന്ന ചീവീടുകളുടെയും പേരറിയാത്ത ചില ജീവികളുടെയും ശബ്ദങ്ങളുടെ ഇടയിൽ ഈ ഭൂമിയിൽ തനിക്ക് തന്റേതായ സ്ഥാനമുണ്ടെന്ന് അവൾക്ക്  തോന്നി. എന്നും രാവിലെ ഇതേ പ്രവർത്തികൾ ആവർത്തിക്കുമ്പോഴും ഇതേ ചിന്തകൾ തന്നെയാണ് ആവർത്തിക്കുന്നതും. എന്നാണിത് അവസാനിക്കുക?? കൂടുതൽ ആലോചനയിലേക്ക് കടക്കാതെ അവൾ അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും ഉറക്കച്ചടവില്ലാതെ രതീഷും എത്തിയിരുന്നു.


ദിനരാത്രങ്ങൾ മാറി മാറി വന്നു. മീരയും രതീഷും അന്നത്തേത് പോലെ തന്നെ ഓരോ ദിവസവും ആവർത്തിച്ചു കൊണ്ടിരുന്നു. 




ആനന്ദ് ശ്രീധരം.


34 comments:

  1. നല്ല സന്ദേശം ഉള്ള കഥ. സ്ഥിരം എഴുത്ത് ഭാഷയിൽ നിന്നും ഒരു ചുവടുമാറ്റം ഉള്ളതായി തോന്നി. കൂടുതൽ formal ആയതുപോലെ.

    ReplyDelete
    Replies
    1. എപ്പോഴും വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..
      ചെറിയ മാറ്റങ്ങൾക്ക് ശ്രമിച്ചു നോക്കിയതാണ്...

      Delete
  2. ഇരുത്തി വായിപ്പിച്ചു...വേറിട്ട കഥയുടെ ഒരു ഒഴുക്ക്.. good attempt anand..

    ReplyDelete
    Replies
    1. ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞതിൽ സന്ദോഷം..ഒരു കുടുംബത്തിൽ ഏറ്റവും അറിഞ്ഞിരിക്കേണ്ട സന്ദേശം ഈ ഒരു കഥയിലൂടെ പറഞ്ഞു..adipoli👍

      Delete
  3. എനിക്ക് ഒരുാട് ഇഷ്ടപ്പെട്ടു... എൻ്റെ ജീവിതം എഴുതി വച്ചതുപോലെ തോന്നി പലയിടത്തും... portrait of a healthy married life..

    ReplyDelete
    Replies
    1. അതേ.. ചുരുക്കം ചിലരിൽ കാണുന്ന കഥകളും.. പലരും ആഗ്രഹിക്കുന്ന കഥയുമാണിത്..

      Delete
  4. ജീവിതം

    ReplyDelete
  5. ഇന്നിനോടൊപ്പം സഞ്ചരിച കഥ....... 👌🏻👌🏻👌🏻👌🏻👌🏻👌🏻

    ReplyDelete
  6. വലരെ നല്ല സന്ദേശം 👏👏👏

    ReplyDelete
  7. 👏👏👏 ഇതുപോലേ എല്ലാവരും ചിന്തിച്ചാൽ ഈ സമൂഹം തന്നെ മാറ്റാം

    ReplyDelete
  8. One story Many themes 👏👏

    ReplyDelete
  9. Story with good message

    ReplyDelete
  10. ഞാനും വായിച്ചു. വളരെ നല്ല message.. super 👍

    ReplyDelete
  11. നല്ല ഭാഷ.... തുടക്കം മതി... അതിലേക്കിറങ്ങും... പലരുടേം അനുഭവങ്ങളിലൂടെയുള്ള യാത്ര തന്നെ... എങ്കിലും അവരുടെ മാനസിക സഞ്ചാരങ്ങൾ ഗുപ്തമായ ഭാഷയിൽ എഴുതിയെങ്കിൽ കൂടുതൽ നല്ലതായാനെ... ഇതൊട്ടും മോശമല്ല.. എങ്കിലും വായനക്കാർക്ക് ഒന്ന് മുങ്ങിയെടുക്കാൻ ഇത്തിരി മുത്തുകൾ ഒളിപ്പിച്ചുവെങ്കിൽ ഇനിയും മനോഹരമായേനെ..

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം... 😍😍

      Delete
  12. Feel good story 🥰

    ReplyDelete
  13. കഥയിൽ തുല്യതയുടെ സന്ദേശം. ഭാഷ refined ആയി വരുന്നുണ്ട്. എളുപ്പത്തിൽ വായിച്ചു പോകാനാകുന്നു. ജീവിതത്തിലെ ആവർത്തനങ്ങളും വിരസതയും കഥയിൽ അതുപോലെ തന്നെ കൊണ്ടുവരാൻ ആനന്ദിനു കഴിഞ്ഞു.ഇതുപോലെ വ്യത്യസ്തമായ കഥകൾ വീണ്ടും എഴുതുക 👍👍

    ReplyDelete
    Replies
    1. എന്തേ വൈകി എന്നാണ് ഞാൻ കരുതിയത്.. ചേച്ചി എങ്ങനെ അനോണി ആയിപ്പോയി..😂

      Delete
  14. വളരെ നല്ല സന്ദേശം ' വ്യത്യസ്തമായ കഥ.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST