Tuesday, April 2, 2024

കാലാതീതമായ യാത്ര


ലോഹ ശരീരങ്ങൾ ആലിംഗനം ചെയ്യുന്ന ഘന ശബ്ദങ്ങൾ ദൂരെ നിന്നും വരുന്ന ബസ്സിന്റേതായി കേട്ട് ഞെട്ടി ഉണർന്നപ്പോൾ, ഇതെത്രാമത്തെ തവണയാണെന്ന് ഞാനോർത്തു. ഈ രാത്രി പകുത്തെടുക്കാൻ ഇനിയുമേറെ ഉറക്കത്തിന്റെ ലംഘനങ്ങളുണ്ടോയെന്ന് ഞാൻ ശങ്കിച്ചിരുന്നു. കുറെ നാളുകൾക്ക് ശേഷമാണ് സുഖമായി ഉറങ്ങാൻ കഴിയാതെ ഇതുപോലൊരു രാത്രി കടന്നു പോകുന്നത്. അതങ്ങനെയാണ്, ഒരു രാത്രിക്ക് പുറകെ വരുന്ന പകലിലേക്കായി എന്തെങ്കിലും പ്രതീക്ഷകളോ, മനസ്സിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത സന്തോഷത്തിന്റെ ഉണർത്തു കോഴികളോ കൂവുന്നുണ്ടെങ്കിൽ, ആ രാത്രികൾ പിന്നിടാൻ ഒരുപാട് തുരുത്തുകളിൽ ഉറക്കത്തെ ഉപേക്ഷിച്ച് ഇറങ്ങേണ്ടി വരും. ഓരോന്നിലുമിറങ്ങി ഇനിയും ദൂരമുണ്ടെന്നറിഞ്ഞ് അവയോരോന്നിനെയും ശപിച്ചുകൊണ്ട് ഉറക്കത്തെ നഷ്ടപ്പെടാതെ സംരക്ഷിക്കാൻ കണ്ണുകൾ അമർത്തിയടയ്ക്കും. ഇത് അവസാനത്തെ തുരുത്തിലേക്ക് എത്തിയിരിക്കുന്നു, ഇനി അധിക സമയമില്ല. അതിനു ശേഷം പൂർണ്ണമായും ഉറക്കം വിട്ടുമായിറിയില്ലെങ്കിലും ഉന്മാദത്തിൽ പിന്നെയും ചില വണ്ടികളുടെ ശബ്ദം കേട്ടു. ഉറക്കത്തിന്റെ കെട്ടുകാഴ്ചകളിൽ അകപ്പെട്ടു പോയ ശരീരത്തെ തിരികെ ബോധത്തിലേക്ക് എത്തിക്കാൻ പെട്ടെന്നൊരു നിമിഷത്തിലെ ഞെട്ടൽ കൂടി വേണ്ടി വന്നു. ഉറക്കച്ചടവുകളുടെ പിടിവലിയിൽ പെട്ട് അടഞ്ഞു കൊണ്ടിരിക്കുന്ന കണ്ണുകളെ ബദ്ധപ്പെട്ട് തടഞ്ഞു നിർത്തി, കൈകൾകൊണ്ട് തിരുമ്മി. ഒരു സ്തംഭനത്തോടെ ഇരുന്നുകൊണ്ട് ഞാനോർത്തു, ഇന്നാണ് ബുഖാറം ഗുഹയിലേക്ക് സ്കൂളിൽ നിന്നും പഠനയാത്രയ്ക്ക് പോകുന്നതെന്ന്. നേരം വൈകിയാൽ ചിലപ്പോൾ ടീച്ചറുടെ വഴക്ക് കേൾക്കേണ്ടി വന്നേക്കാം. 


ശീലങ്ങൾക്ക് അടിയറവ് പറയാതെ യാത്രക്കായി മാത്രം കരുതിയ ക്രമങ്ങൾ, തെറ്റാതെ ചെയ്തതിനാൽ അധികം വൈകാതെ എല്ലാ പ്രഭാത കർമ്മങ്ങളും വേഗത്തിൽ പൂർത്തിയാക്കി. ശബ്ദമില്ലാതെ വാതിൽ തുറന്ന്, അത് പുറമേ നിന്നും പൂട്ടി, ഇനിയുമുണരാത്ത വീടിനെ പിന്നിലാക്കിയിറങ്ങി.  എന്നിട്ട് ദൗബേറിയിലേക്ക് പോകുന്ന അതിരാവിലെയുള്ള ബസ്സിനായി കാത്തിരിപ്പു കേന്ദ്രമെന്ന ദരിദ്രനായ ഇരുകാലികണക്കെയുള്ള രൂപത്തിനടുത്തേക്ക് നടന്നു.


നഗരം ഉണരുന്നതെ ഉള്ളൂ. വിജനമായ വഴിയോരങ്ങളിൽ ആരാലോ ഉപേക്ഷിക്കപ്പെട്ടുപോയ ജന്മങ്ങളെ പോലെ തെരുവ് പട്ടികൾ അലസമായി കിടക്കുന്നുണ്ട്. അവർ തെരുവിന്റെ കാവൽക്കാരായി തങ്ങൾക്ക് ചുറ്റും നടക്കുന്ന മനുഷ്യരെ അവരറിയാതെ ശ്രദ്ധിക്കുന്നു. ചെറിയൊരു ശബ്ദമോ അനക്കമോ കൊണ്ട് അവർ തങ്ങളുടെ മുന്തിരി നിറമുള്ള കണ്ണുകൾ കൊട്ടി തുറക്കും. എന്നിട്ട് സ്ഥിതികൾ വിലയിരുത്തി കണ്ണുകളടച്ച് ഇനിയും ഉറക്കമുണരാത്തവരെ പോലെ നടിക്കും. അവർക്കിടയിലേക്കെന്ന പോലെ ആളുകൾ പതിയെ നിരത്തുകളിലേക്ക് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ചിലർ പ്രഭാത സവാരിക്കും മറ്റു ചിലർ ജോലികൾക്കായും പോവുകയാണ്. കണ്ണുകളെ കബളിപ്പിക്കുന്ന പുള്ളികളുള്ളതും തിളക്കമുള്ളതുമായ ഡ്രസ്സുകൾ ധരിച്ചവർ ഒരുപക്ഷേ എന്നെപ്പോലെ എവിടെയെങ്കിലുമൊരു യാത്ര പോകുന്നവരായിരിക്കും. എവിടെയായിരിക്കും അവർ പോകുന്നത്. ലക്ഷ്യ സ്ഥാനത്തെക്കുറിച്ച് എന്തൊക്കെ അവർ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവും. എന്റെ ചിന്തകൾ ചുറ്റും കണ്ട ഓരോ മനുഷ്യരിലേക്കും അവരുടെ ആ ദിവസത്തിന്റെ ഉദ്ദേശ്യങ്ങളിലേക്കും വൃഥാ സഞ്ചരിച്ചു. 


ഞങ്ങൾ പോകുന്നത് ശിലായുഗ കാലത്തിന്റെ രേഖപ്പെടുത്തലുകലുള്ള ഒരു ഗുഹയിലേക്കാണ്. തിട്ടപ്പെടുത്താൻ പ്രയാസമുള്ള അത്രയും പഴക്കമുള്ള  കാലത്ത് ജീവിച്ച മനുഷ്യരുടെ ജീവിതം പകർന്നാടിയ ചിത്രങ്ങളുള്ള ഗുഹയിലേക്ക്. അടുത്ത തലമുറയുടെ അറിവിലേക്കായി അവർ കരുതി വെച്ച ചിത്രങ്ങളിലേക്ക്. അവരുടെ ജനനങ്ങൾ, മരണങ്ങൾ, ആചാരങ്ങൾ, അക്കാലത്തെ വേവലാതികൾ, ചിലപ്പോൾ അവരുടെ രീതികളും സങ്കൽപ്പങ്ങളും അങ്ങനെയെല്ലാം തന്നെ അവർ തങ്ങളുടെ ചുറ്റുമുള്ള ചുവരുകളിൽ അവർക്കാവും വിധം വരച്ചു ചേർത്തിട്ടുണ്ടാവണം. ഇന്നത്തെപോലെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ചേർക്കുന്ന പോലെയുള്ള ശീലം ഒരുപക്ഷേ മനുഷ്യൻ മനുഷ്യനായ കാലം തൊട്ട് കൂടെ കൂടിയതാവും. എന്തായാലും  പഠനയാത്രയ്ക്ക് പുറപ്പെടും മുന്നേ ബുഖാറം ഗുഹയെപ്പറ്റിയും അതിന്റെ ചരിത്രത്തെകുറിച്ചും നന്നായി പഠിച്ചു വെക്കണമെന്ന് ടീച്ചർ ഞങ്ങളോട് നിർദ്ദേശിച്ചിരുന്നു. യാത്രയ്ക്ക് മുന്നോടിയായുള്ള ആദ്യ തയ്യാറെടുപ്പുകളിൽ ഒന്നായിരുന്നു അത്.


യാത്രയുണ്ടെന്നു അറിഞ്ഞ അന്ന് തന്നെ ലൈബ്രറിയിൽ പോയി ഗുഹയുടെ ചരിത്രത്തെക്കുറിച്ച് വായിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഗുഹക്കുള്ളിൽ ഒളിപ്പിച്ചവെച്ച മുനഷ്യന്റെ ഭൂതകാല ജീവിതത്തിന്റെ സൂക്ഷ്മമായ ഏടുകൾ കാണാതെ പോകാതിരിക്കാൻ, ചരിത്രാതീത കാലത്തിന്റെ കണ്ടെത്തലുകളുടെ സംഹിതകൾ വരി തെറ്റാതെ വായിച്ചു തീർത്തു. അതിൽ, അവിടേക്ക് പോകുമ്പോൾ പാലിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ, പ്രത്യേകമായി ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന വസ്തുതകൾ അങ്ങനെ ചിലത് കാണാൻ കഴിഞ്ഞു. പക്ഷെ ഒരുപാടെന്നു പറയാൻ പറ്റുന്ന ചരിത്രമൊന്നും അവിടെ അവശേഷിക്കുന്നില്ലെന്നതാണ് സത്യം. അന്തരീക്ഷത്തിന്റെ നൂറ്റാണ്ടു കാലത്തെ പ്രഹരമേറ്റ് മൃതിയിലേക്കടുക്കുന്ന ഗുഹാജീവിതത്തിന്റെ ശേഷിപ്പുകൾ പുതിയ മനുഷ്യൻ തന്റെ ലോകത്തിനായി തനിക്കാവും വിധം സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ലേഖനങ്ങളിലെ വിവരമൊന്നും അറിയാതെയുള്ള സന്ദർശനം, ഒരുപക്ഷേ ഗുഹയുടെ ശേഷിക്കുന്ന ചരിത്രം പോലും അവഗണിക്കപ്പെടുന്ന സഞ്ചാരമായിപ്പോകും. ഓരോ ചിത്രങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുവെന്നും അവയുടെ ചേർച്ചകൾ എന്തൊക്കെ അർത്ഥം നൽകുമെന്നും വിവിധ ലേഖനങ്ങളിലായി ചരിത്രകാരന്മാർ എഴുതിവെച്ചിട്ടുണ്ട്. കഥയറിയാതെ ആട്ടം കാണാൻ പാടില്ലല്ലോ! 

ബുഖാറമിന്റെ പ്രവേശന കവാടം തന്നെ വളരെ പ്രത്യേകതയുള്ള ഇടമാണെന്നാണ് ഒരു പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്… 

ഗുഹയുടെ പ്രവേശനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും എനിക്ക് പോകാനുള്ള ബസ്സ് സ്റ്റോപ്പിലെത്തിയിരുന്നു. ഞാൻ ആവേശത്തോടെ ബസ്സിലേക്ക് കയറി. ആളുകൾ നന്നേ കുറവാണ്. സ്കൂളിലേക്കുള്ളവരായിരിക്കും അധികവും. കനത്ത തണുപ്പിൽ നിന്നും മുക്തി നേടാനായി കമ്പിളി വസ്ത്രങ്ങൾ ധരിച്ചവരുണ്ട്. യൂണിഫോം ഇടാത്തത് കൊണ്ട് പലരെയും തിരിച്ചറിയുന്നില്ല. ചിലരുടെയൊക്കെ രൂപം യൂണിഫോമിൽ നിന്നും നിറമുള്ള ഉടുപ്പുകളിലേക്ക് മാറുമ്പോൾ എത്ര വ്യത്യാസമുള്ളതായാണ് തോന്നുന്നത്. അവർ തന്നെയോ ഇതെന്ന് സംശയിക്കേണ്ടി വരുന്നു. അതുകൊണ്ട് അവരോടൊന്നും ഞാൻ കാര്യമായി ചിരിച്ചില്ല. വേണമെങ്കിൽ ഒരുമിച്ച് ബസ്സ് ഇറങ്ങുമ്പോൾ ചിരിക്കാവുന്നതെയുള്ളൂ. അപ്പോഴതൊരു തമാശയായി പറഞ്ഞു ചിരിക്കുകയുമാവാം.

തിരക്ക് കറവായതിനാൽ ജനൽ സീറ്റ് തന്നെ കിട്ടി. പഠനയാത്രയ്ക്കുള്ള കുട്ടികളെയൊക്കെ അവരുടെ രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ആയിരിക്കും സ്കൂളിലേക്ക് കൊണ്ടുവിടുന്നത്. എന്റെ വീട്ടുകാർക്ക് പിന്നെ അതിനൊന്നും സാധിക്കാത്ത അവസ്ഥയും. കാലങ്ങളായി ദുരിതങ്ങളുടെ വിഷമജീവിതം പേറുന്ന അവർക്ക് ഞാൻ പഠനയാത്രയ്ക്ക് പോയാലെന്ത് പോയില്ലെങ്കിലെന്ത്. നിത്യ രോഗിയായ അമ്മയ്ക്കും ഓർമ വെച്ച കാലം തൊട്ട് ഒരു ദിവസം വിടാതെ ജോലിക്ക് പോയിട്ടും കൈയ്യിലിരിപ്പു കൊണ്ടു ഗതിപിടിക്കാത്തതിനാൽ അച്ഛനും എന്റെ കൂടെ വരാൻ കഴിഞ്ഞില്ല. അതിലെനിക്ക് സങ്കടവുമില്ല. ഒറ്റയ്ക്ക് പോകാൻ കഴിയുന്നത് ഒരു എട്ടാം ക്ലാസുകാരിയെ സംബന്ധിച്ച് നല്ല കാര്യമല്ലേ? 

ബസ്സ് സ്കൂൾ ഗേറ്ററിനു മുന്നിൽ എത്തും വരെ എന്റെ ചിന്തകൾ ഇങ്ങനെ പലവഴിക്കായി ചിതറി നടന്നു.


ദൗബേറി സെൻട്രൽ സ്കൂളിന്റെ പ്രവേശന കവാടത്തിനും ഒരു ചരിത്രമുണ്ട്. പണ്ട് ഡോളക്കബാദിൽ തമ്പടിച്ചിരുന്ന ഇംഗ്ലീഷ് പട്ടാളത്തിന്റെ ആക്രമങ്ങളെ നേരിട്ട നാട്ടുരാജാവിന്റെ ചരിത്രം. ആ നാട്ടുരാജാവിന്റെ കോട്ടയുടെ മതിലായിരുന്നു ഇത്. അന്ന് ആറാൾ പൊക്കത്തിന്റെ പ്രൗഢിയുണ്ടായിരുന്ന മതിൽ പിന്നീട് ഇംഗ്ലീഷ് പടയുടെ നിഷ്കരുണമായ ആക്രമണത്തിൽ ശുഷ്കിച്ച് പോയി. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പഴയ പ്രൗഢിയുടെ അത്രയില്ലെങ്കിലും  തീരെ കുറയാതെ അത് പുനർജിനിച്ചിട്ടുണ്ട്. കോട്ടയോട് ചേർന്ന് നിർമ്മിതികൾ പണിത് ചരിത്രത്തിന്റെ യുക്തിയയുക്തികളെ കുറിച്ചുള്ള ബോധ്യത്തിലേക്ക് തലമുറകളെ നയിക്കാനുള്ള സ്കൂളായി മാറുകയും ചെയ്തു. അന്നത്തെ അത്രയും തലയെടുപ്പും സംസ്‌കൃതിയുടെ രൂപ ഭംഗിയുമില്ലെങ്കിലും ഇപ്പോൾ ഏകദേശം മൂന്നാൾ പൊക്കത്തിലെങ്കിലും അത് ഞെളിഞ്ഞു നിൽക്കുന്നുണ്ട്. അന്നതൊരു മറുപുറം കാണാത്ത വലിയ ഇരുമ്പ് ഗേറ്റ് ആയിരുന്നെങ്കിൽ ഇന്നതിന്റെ സ്ഥാനത്ത് കളറടിച്ച പുതിയ കാലത്തിന്റെ മേമ്പൊടികൾ ചേർന്ന ചെറിയ ഗേറ്റ് മാത്രമാണുള്ളത്. ചരിത്രത്തിന്റെ പിൻബലമുള്ള ആ  കവാടത്തിന്റെ പുതിയ രൂപത്തിന് മുന്നിൽ വെച്ച്, ബസ്സിൽ നിന്നും ഒരുമിച്ചിറങ്ങിയവർക്ക് ഞാൻ സൗഹൃദത്തിന്റെ സൗമ്യമായ ചിരി നൽകി. എന്തോ ഒരു ആശങ്ക ഇല്ലാതായ പോലെ അവർ എന്നോടും ചിരിച്ചു. 

ഏകദേശം എല്ലാവരും എത്തിക്കഴിഞ്ഞപ്പോൾ ടീച്ചർമാരുടെ നിർദ്ദേശങ്ങളുടെ അലയൊലികൾ കാറ്റിൽ പറന്നു. ഒന്നും വിടാതെ അനുസരിച്ച് കൊണ്ട് ഓരോരുത്തരായി ബസ്സിലേക്ക് കയറി. ഈ സ്കൂളിലേക്കുള്ള എന്റെ മാറ്റം സംഭവിച്ചിട്ട്  അധിക നാളുകളൊന്നും ആയിട്ടില്ല. അതിനാൽ സൗഹൃദങ്ങളിലേക്ക് ഞാൻ അടുക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. അതന്നെ ഒറ്റയ്ക്ക് ബസ്സിലേക്ക് കയറാൻ നിർബന്ധിതയാക്കി. എവിടെയെങ്കിലും ജനലരികിലുള്ള സീറ്റ് ഉണ്ടോയെന്നാണ് കയറിയപ്പോൾ തന്നെ നോക്കിയത്. കാറ്റടിച്ചാൽ അസുഖം പിടിക്കുന്ന ശീലമുള്ള ചിലരെങ്കിലും ഞങ്ങൾക്കിടയിൽ ഉണ്ടാവുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. അത് ശരിയായിരുന്നു, തല ഒട്ടുക്കെ മൂടി മാത്രം സ്കൂളിലേക്ക് വരുന്ന ദൗബേറിയിൽ നിന്നുള്ള രാഖി, ജനൽ ഭാഗം ഒഴിച്ചിട്ട് ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. അവൾ എന്റെ ക്ലാസ്സിൽ തന്നെയുള്ളവളാണ്. ഞാൻ അവളുടെ സമ്മതത്തോടെ ജനലരികിൽ ഇരിപ്പുറപ്പിച്ചു.


നവംബർ മാസത്തിലെ തണുപ്പ് ഇത്തവണ അതികഠിനമാവുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. അത് വ്യക്തമാക്കുന്ന അത്രയും മഞ്ഞ് അന്നവിടെ കാണാൻ കഴിഞ്ഞു. ബസ്സ് നീങ്ങുന്നത് തന്നെ ആകാശത്ത് കോട്ട കെട്ടിയ മേഘങ്ങളിലൂടെയാണെന്നു തോന്നും. ആ വിധത്തിൽ കാഴ്ചകളെ മറയ്ക്കുന്ന കോടയിറങ്ങിയിരിക്കുന്നു. കാറ്റ് ഉള്ളിലേക്ക് കടക്കാതിരിക്കാൻ ഗ്ലാസ് വിൻഡോ നന്നായി അടച്ചിട്ടുണ്ട്. മനുഷ്യ ചിന്തകൾ പകർന്ന ചൂട് ജനിപ്പിക്കുന്ന വിയർപ്പിനാൽ പുറം കാഴ്ചകൾ മങ്ങിയിരിക്കുന്നു. അതിൽ നിന്നുള്ള മുക്തിക്കായി ആ പ്രതലത്തിനെ എന്റെ കൈകൾ ഇടക്കിടെ മൃദുലമായി തലോടികൊണ്ടിരുന്നു. നേരം വെളുക്കാൻ ഇനിയും സമയമുള്ളതിനാലും കാഴ്ച്ചകൾ ദുഷ്കരമായതിനാലും ബസ്സ് നീങ്ങിയ ഉടനെ പലരും ഉറക്കത്തിലേക്ക് വഴുതിപ്പോയി. പക്ഷെ എന്റെ മനസ്സ് മുഴുവൻ വേവിച്ചു കൊണ്ടിരുന്നത് ബുഖാറത്തിന്റെ ചരിത്രത്തെക്കുറിച്ചായിരുന്നു. ബുഖാറത്തിലേക്ക് പോകുന്ന വഴിയിൽ അധികം കാഴ്ചകളൊന്നുമില്ല. ഒരു ഗുഹ സാധാരണയായി കാണപ്പെടുക വനസദൃശ്യമായ ഇടങ്ങളിലായിരിക്കുമല്ലോ. അതല്ലാതെ മറ്റു പ്രത്യേകതകൾ ഒന്നും തന്നെ ആ വഴിക്ക് ഇല്ലായിരുന്നു.


സൂര്യനാളത്തിന്റെ നേർത്ത ചെങ്കിരണങ്ങൾ പഞ്ഞി മിഠായി കണക്കെയുള്ള കോടമഞ്ഞിനെ ഉരുക്കി തുടങ്ങി. അവ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങുമ്പോഴേക്കും ഞങ്ങൾ ബുഖാറം ഗുഹയുടെ അടുത്ത് എത്തിയിരുന്നു. റോഡരികിൽ നമ്മളെ സ്വീകരിക്കുന്നത് അതിന്റെ മനോഹരമായ പ്രവേശന കവാടമാണ്. അതിന്റെ ഇടത് വശത്തായി വൈദ്യുതി വിളക്കുകളാൽ തിളങ്ങുന്ന അക്ഷരങ്ങളിൽ ബുഖാറം ഗുഹകൾ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി വെച്ചിട്ടുണ്ട്. രാജകൊട്ടാരങ്ങളിലെ ഭീമന്മാരായ കാവൽക്കാരെ അനുസ്മരിപ്പിക്കുന്ന, ചരിത്രാതീത കാലത്തിന്റെ അവശേഷിപ്പുകളുടെ സംരക്ഷകരായി, അതിന്റെ ഇരുവശങ്ങളിലുമായി രണ്ട് പടുകൂറ്റൻ മരങ്ങൾ ഗമയോടെ നിന്നു. അതിനുള്ളിലേക്ക് ഒരു നീണ്ട ഇടനാഴിയാണ്‌. നിറയെ പൂക്കളുള്ള പറക്കുന്ന വള്ളികൾകൊണ്ടുള്ള മേൽക്കൂര അതിനെ സുന്ദരമാക്കിയിരിക്കുന്നു. ഏത് ഉഷ്ണത്തിലും സൂര്യതാപമേൽക്കാതെ ഉന്മേഷത്താൽ മുന്നോട്ട് പോകാൻ അത് സഹായിച്ചേക്കും. ഇടനാഴിയുടെ ഇരുവശങ്ങളിലായി തെരുവ് കച്ചവടക്കാർ തങ്ങളുടെ ഉത്പന്നങ്ങളുമായി തമ്പടിച്ചിട്ടുണ്ട്. എന്നാൽ ആരും ഇപ്പോൾ ഒന്നും വാങ്ങേണ്ടെന്നും തിരിച്ചു വരുമ്പോൾ സമയമനുവദിക്കാമെന്നും ടീച്ചർ ഉറക്കെ വിളിച്ചു പറഞ്ഞു. ഇടനാഴിയുടെ അവസാനത്തിലാണ് ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചിരിക്കുന്നത്. ടിക്കറ്റുകൾ എടുത്ത ശേഷം ഞങ്ങൾ എല്ലാവരും കൂടെ തിളങ്ങുന്ന അക്ഷരങ്ങളിൽ സ്ഥാപിച്ച ബുഖാറം ഗുഹകൾ എന്ന ബോർഡിന് താഴെ നിന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തു.


ഗുഹയുടെ പ്രവേശന കവാടത്തിന്റെ അരികിൽ എത്തിയപ്പോൾ അവർ ഞങ്ങളെ അഞ്ച് സംഘങ്ങളായി തിരിച്ചു. വലിയയൊരു സംഘം അറിവിനെ കൃത്യമായി പങ്കിടില്ലെന്ന ബോധ്യത്താലും അച്ചടക്കത്തിന്റെ പ്രാധാന്യം കൊണ്ടും അത്തരമൊരു വേർതിരിവ് അനിവാര്യമായിരുന്നു. ഓരോന്നിലും ആറു പേരടങ്ങുന്ന ചെറിയ സംഘം അങ്ങിനെ അവിടെ രൂപപ്പെട്ടു. അതിനൊക്കെ നേതൃത്വം നൽകാനായി ഓരോ ടീച്ചർമാരും നിയോഗിക്കപ്പെട്ടു. ശാന്തി ടീച്ചറായിരുന്നു ഞങ്ങളുടെ നേതാവ്. ഞങ്ങളവരെ അനുഗമിച്ചു. 


നേരത്തെ സൂചിപ്പിച്ചത് പോലെ ഗുഹയുടെ പ്രവേശന കവാടത്തിനു ഒരു പ്രത്യേകതയുണ്ട്. മനുഷ്യൻ കണ്ടെത്തുന്ന ഓരോന്നിലുമുള്ള പ്രകൃതിയുടെ അസാമാന്യ സാന്നിദ്ധ്യം ഇവിടെയും വ്യക്തമാണ്. ഒരു ഓലേഞ്ഞാലി കിളിയുടെ ബുദ്ധിയാലുള്ള നിർമിതി. ആദ്യ നോട്ടത്തിൽ ശ്രദ്ധയിപ്പെടുന്ന തുറന്ന ഭാഗം ആരെയും ഗുഹക്കുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. അത് ചെന്നെത്തുന്നത് ഒരു ഇരുട്ടറയിലേക്കാണ്. ഇതറിയാതെ കയറുന്ന ശത്രുക്കളും മൃഗങ്ങളും ആ രഹസ്യ അറയ്ക്കുള്ളിലെ കെണിയിൽ കുടുങ്ങും. ഇപ്പോഴതിൽ അപകടകമില്ലെങ്കിലും ആ കാലത്ത് അതങ്ങനെയായിരുന്നു. ഇന്നത് സഞ്ചാരികൾക്കായി മാറ്റപ്പെട്ടു. എന്നാൽ അവിടെ കാണാനായി മറ്റൊന്നുമില്ലതാനും. ശാന്തി ടീച്ചറും കുട്ടികളും നേരെ അങ്ങോട്ടേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഞാനവരെ തടഞ്ഞുകൊണ്ട് കാര്യം ബോധ്യപ്പെടുത്തി. അവർക്കെല്ലാം അത്ഭുതമായിരുന്നു. എനിക്കീ വിവരം എവിടുന്നാണ് കിട്ടിയതെന്നോർത്ത് അവർ കുശു കുശുത്തു. പുതുമുഖത്തിന്റെ പരിചയക്കുറവിനാലുള്ള അകൽച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് അവരെന്നെ ചേർത്തു നിർത്തി. യഥാർത്ഥ കവാടത്തിലൂടെ ഞങ്ങൾ ഉള്ളിലേക്ക് കടന്ന് കഴിഞ്ഞപ്പോൾ വലതു വശത്തായി ചെറിയൊരു അറ കണ്ടു. അതിലൂടെ താഴേക്ക് നോക്കിയപ്പോൾ ഒരു വലിയ ചെമ്പ് പോലുള്ള രഹസ്യ അറ കാണാൻ കഴിഞ്ഞു. അപ്പോഴവിടെ ചിലരൊക്കെ വഴിമുട്ടി നിൽക്കുകയായിരുന്നു. ചിരിയടക്കാൻ കഴിയാതെ ഞങ്ങൾ അവരോട് കയറി വരാൻ പറഞ്ഞു. അറിവില്ലാഴ്മയുടെ ജാള്യതയിൽ അവർ പൊട്ടിച്ചിരിച്ചു. ആ അറയ്ക്കുള്ളിൽ തന്നെ അത് എഴുതി വെച്ചിട്ടുണ്ടെന്നു അതിലൊരാൾ സൂചിപ്പിക്കുകയും ചെയ്തു. 


അകക്കോലായിൽ നിന്നും മുന്നോട്ടുള്ള വഴിയുടെ തുടക്കത്തിൽ തന്നെ പഴയ ശിലാലിഖിതങ്ങൾ കാണാൻ കഴിഞ്ഞു. അവിടെ അവർ തങ്ങളുടെ പൂർവകാലം ചിത്രങ്ങളായും ഏതോ ലിപികളിലുമായി കൊത്തി വെച്ചിരിക്കുന്നു. അന്നവർ സംസാരിക്കുന്നവരായിരുന്നോ എന്നു ആർക്കറിയാം. ജീവിതത്തെ ഇത്രയേറെ ചിത്രീകരിക്കാൻ കാരണമെന്തായിരിക്കും? ചിന്തകളുടക്കി നിന്നപ്പോഴും അവിടയുള്ള ചിത്രങ്ങൾക്കെല്ലാമുള്ള ഏകാത്മക സ്വഭാവത്തിലേക്ക് എന്റെ ശ്രദ്ധ പോയി. ഏതോ തുടക്കക്കാരൻ ചിത്രകാരന്റെ വിരലിൽ നിന്നും സൃഷ്ടിക്കപ്പെട്ട ശൈലിയിലാണ് എല്ലാമുള്ളത്. വലിയ ചിത്രങ്ങളല്ലെങ്കിലും അവയോരോന്നിലും അവരുടെ കഥ വ്യക്തമായി കാണാൻ സാധിക്കും. ഒരു അമർചിത്രകഥ പോലെ അവരുടെ ജീവിതം നമുക്കതിൽ നിന്നും വായിച്ചെടുക്കാം. എത്രയോ ലക്ഷം വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് ഇപ്പോഴും നാശമില്ലാതെ തുടരുന്നത് എന്തരൊത്ഭുതമാണ്. എന്തായിരിക്കും അതിന്റെ പിന്നിലെ രഹസ്യം? ശാന്തി ടീച്ചർക്ക് അതിനൊരു കൃത്യമായ മറുപടിയില്ലായിരുന്നു.

ഗുഹയുടെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ, ഇന്നത്തെ ലോഡ്ജ് കണക്കെ ഒരു നീണ്ട ഇടനാഴിയും വശങ്ങളിലായി ഓരോ അറകളും കാണാൻ കഴിയുമെന്നതാണ്. ഓരോ അറയും ചിലപ്പോൾ ഓരോ മുറികളാവും. അതിനുള്ളിലൊക്കെ ഇപ്പോൾ വൈദ്യുതി വിളക്കുകൾ നിറഞ്ഞു കത്തുന്നുണ്ട്. അറയുടെ രൂപം ഏകദേശം ഒരു അർദ്ധ ഗോളകൃതിയിലാണ്. അവിടെയും ചില പ്രത്യേക ചിത്രങ്ങൾ വരച്ചിട്ടിട്ടുണ്ട്. പഠനയാത്രയുടെ കാര്യം പറഞ്ഞപ്പോൾ ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞത് ഇടക്ക് എന്റെ മനസ്സിലേക്ക് കയറി വന്നു. 

“ഇതൊക്കെ ആളെ പറ്റിക്കാൻ വേണ്ടി പിന്നീട് പലരും വരച്ചിടുന്നതാണ്. അല്ലാതെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്രയും കാലം ഇത് നശിക്കാതിരിക്കുന്നതെങ്ങനെ?”. അവൾ ഇത്തിരി ആധികാരികമായിട്ടാണ് പറഞ്ഞതെങ്കിലും അത് വിശ്വസിക്കാൻ എനിക്ക് തീരെ താത്പര്യമില്ലായിരുന്നു. അവൾക്കല്ലെങ്കിലും എല്ലാത്തിനോടും പുച്ഛമാണ്. അതുകൊണ്ടായിരിക്കും അവൾ ഈ യാത്രക്ക് വരാതിരുന്നത്. എന്തായലും ഞാനത് തള്ളിക്കളയുന്നു. ചരിത്രമൊക്കെ ഇങ്ങനെ നിർമ്മിക്കാൻ കഴിയുമോ?


ശിലാചിത്രങ്ങളിലൂടെ കടന്ന് വന്ന ഞങ്ങൾക്ക്; ഒരുപക്ഷേ എനിക്ക് അവരുടെ ജീവചരിത്രം കാണാപാഠമായ അനുഭൂതി ലഭിച്ചു. ഒരു വലിയ ചരിത്രം തന്നെ എന്റെയുള്ളിലേക്ക് കഥയായി രൂപാന്തരപ്പെട്ടു. ഞാനവരുടെ അന്നത്തെ ജീവിത സാഹചര്യങ്ങൾ ഓർത്തു. എത്ര ശാന്തമായിരുന്നതായിരിക്കും ചുറ്റുപാടുകൾ, വേഗതയോ വ്യഗ്രതകളോ ഇല്ലാത്ത ആദിമ മനുഷ്യജീവികൾ. പണമില്ലാത്ത, പണത്തിന്റെ ആവശ്യമില്ലാത്ത, പണം കൊണ്ട് വേർതിരിക്കപ്പെടാത്ത ഒരു വലിയ സമൂഹം. ജാതിമതമില്ലാത്ത, ജാതിമതം ചോദിക്കാത്ത, ജാതിമതതം കൊണ്ട് വേർതിരിക്കപ്പെടാത്ത ഒരു വലിയ സമൂഹം. എത്ര സുന്ദരമായിരിക്കും അതെന്ന് ഓർക്കാതിരിക്കാൻ വയ്യ. എനിക്കുള്ള ദുഃഖമേറെയും പണമാണ്. അതിൽ തുടങ്ങി അതിലവസാനിക്കുന്ന ദുഃഖം. ശിലാചിത്രങ്ങൾ നോക്കി ആലോചിച്ചിരിക്കുന്ന എന്നെ ശാന്തി ടീച്ചർ വിളിച്ചു കൊണ്ടുപോയി. ബുഖാറം ഗുഹയ്ക്ക് ഒറ്റ നോട്ടത്തിൽ കാര്യമായ അത്ഭുതകാഴ്ചകൾ ഒന്നും നല്കാനില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അതിലുള്ള ചിത്രങ്ങളിലൂടെ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ജീവിതങ്ങൾ കാണാൻ കഴിഞ്ഞു. ഒരുപക്ഷേ പണത്തിനു മീതെ, സ്നേഹംകൊണ്ടുള്ള ജീവിതങ്ങൾ. എനിക്കതെല്ലാം അത്ഭുതങ്ങളായി തോന്നി.

ഉച്ചക്ക് മുന്നേ തന്നെ തിരിച്ചെത്തേണ്ടതിനാൽ ഞങ്ങൾ വേഗം ബസ്സിൽ കയറി. ചിലരൊക്കെ തെരുവ് കച്ചവടക്കാരെ പൊതിഞ്ഞു നിൽക്കുകയായിരുന്നു. കൊണ്ടുവന്ന പണമെല്ലാം തീർക്കാതെ പോകാൻ അവരുടെ മനസ്സനുവദിക്കുന്നുണ്ടാവില്ല. തീർക്കട്ടെ, അതവർക്ക് സന്തോഷം നല്കുമെങ്കിൽ എന്തിന് ഉപയോഗിക്കാതിരിക്കണം. ഉള്ളവനല്ലേ ഉപയോഗിക്കാൻ കഴിയൂ, പാവപ്പെട്ട കച്ചവടക്കാരനും പണമുണ്ടാവട്ടെ. ഞാൻ ജനലിലൂടെ അവരെയും നോക്കിക്കൊണ്ട് സീറ്റിൽ ചാരി കിടന്നു.


“മോളെ, സ്കൂളിൽ പോകണ്ടേ? എഴുന്നേൽക്കൂ”. അമ്മ തട്ടി വിളിച്ചപ്പോഴാണ് സോയ ഉണർന്നത്. അവൾ സ്കൂളിലേക്ക് പോകാൻ പെട്ടന്ന് തയ്യാറായി. അന്നത്തേക്കുള്ള പുസ്തകങ്ങളെല്ലാം നേരത്തെ എടുത്തുവെച്ചിരുന്നു.


സമയം കളയാതെ പഠനയാത്രയുടെ ചിന്തകളുമായി അവൾ ക്ലാസ്സിലേക്ക് കയറി. 

“കുട്ടികളെ എല്ലാവരും യാത്രകുറിപ്പ് എടുത്തു വെക്കൂ, മികച്ച കുറിപ്പിന് എന്റെ വക സമ്മാനമുണ്ട്. അവൾ പറഞ്ഞു.

“ടീച്ചറെ അതിന് നമ്മൾ യാത്ര പോകുന്നത് നാളെയല്ലേ? ടീച്ചർ എപ്പോഴാണ് പോയത്?” മുൻനിരയിലെ ഒരു കുട്ടിയുടെ ചോദ്യം കേട്ട് സോയ അമ്പരന്നു. അവൾക്ക് പെട്ടന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ല. അവൾ ഒരുനിമിഷം ചിന്തകളിലേക്ക് തിരിച്ചു നടന്നു. വർഷങ്ങൾക്ക് മുമ്പ് ഇതേപോലൊരു യാത്രയ്ക്ക് പോകാൻ കഴിയാതിരുന്ന തനിക്ക് അന്നത്തെ ചിന്തകൾ സമ്മാനിച്ച വെറുമൊരു സ്വപ്നം മാത്രമായിരുന്നു ബുഖാറം യാത്ര. അന്ന് സാധിക്കാതിരുന്നത് ഇനി വരാൻ പോകുന്ന പകലിൽ സംഭവിക്കുകയെയുള്ളൂ. അവൾ തന്റെ ബാഗിലെ പുസ്തകങ്ങൾ എടുത്തു നോക്കി. ഇല്ല, യാത്രകുറിപ്പ് ഒന്നുമില്ല. ഒരു നഷ്ടംകൊണ്ട് ഒരുപാട് വർഷം മുമ്പുള്ള, ചെയ്യാൻ കഴിയാതിരുന്ന ആ യാത്രയുടെ സ്വപ്നസഞ്ചാരം അന്നത്തെപ്പോലെ ഇന്ന് വീണ്ടും സംഭവിച്ചിരിക്കുന്നു.


“ടീച്ചറെ, സോയ നമ്മുടെ കൂടെ വന്നിട്ടില്ലായിരുന്നല്ലോ, പക്ഷെ അവൾ യാത്രക്കുറിപ്പ് എഴുതി കൊണ്ടുവന്നിട്ടുണ്ട്”. മൗനി എന്ന കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. ചത്തു മലർന്ന് തെരുവിൽ കിടക്കുന്ന എലികുഞ്ഞിനെ കിട്ടിയ കാക്കകളെ പോലെ അവർ കൂട്ടച്ചിരിയിൽ അഭിരമിച്ചു. സോയ സംശയത്തോടെ അപമാനഭാരത്താൽ തലകുനിച്ചിരുന്നു. എല്ലാവരോടും നിശബ്ദമായിരിക്കാൻ പറഞ്ഞു കൊണ്ട് ടീച്ചർ അവളെ തന്റെ അരികിലേക്ക് വിളിപ്പിച്ചു. അവൾ ഭയവും ദുഖവും കലർന്ന ഭാവത്തോടെ കുറിപ്പുമായി ടീച്ചറുടെ അരികിൽ നിന്നു. ടീച്ചർ അവളുടെ കയ്യിൽ നിന്നും പുസ്തകം വാങ്ങി ആ കുറിപ്പ് വായിച്ചു തീർത്തു. അത്ഭുതത്തോടെ ടീച്ചർ അവളെ കെട്ടിപ്പിടിച്ചു. 

“മോളെ, മോള് നന്നായി എഴുതിയിട്ടുണ്ട്. അവരുടെ സംസാരം മോള് ശ്രദ്ധിക്കേണ്ട കേട്ടോ.” ടീച്ചർ അവളോടായി പതുക്കെ പറഞ്ഞു.

“എല്ലാവരും ശ്രദ്ധിക്കുക, ഈ കാര്യം പറഞ്ഞു കൊണ്ട് ആരും സോയയെ പരിഹസിക്കരുത്. അവൾ എഴുതിയത് വളരെ മനോഹരമായിട്ടു തന്നെയാണ്. നിങ്ങൾക്ക് വായിച്ചു നോക്കാം. അവളവിടെ പോയിട്ടുണ്ട്, കേട്ടോ”. ടീച്ചർ മറ്റു കുട്ടികളെ നോക്കി ഉറക്കെ പറഞ്ഞു.

സ്കൂൾ വിട്ടുപോകാൻ നേരം സോയ വീണ്ടും ടീച്ചറുടെ അരികിലെത്തി.

“ടീച്ചറെ, അപ്പൊ ശരിക്കും ഞാൻ നിങ്ങളുടെ കൂടെ ടൂറിന് വന്നിട്ടില്ലേ?

സങ്കടം സഹിക്കാനാവാതെ വന്ന വിതുമ്പലിനെ അടക്കിപ്പിടിച്ചുകൊണ്ടു ടീച്ചർ അവളോട് അതെയെന്ന് തലയാട്ടി.

“അടുത്ത ടൂറിനും മോള് എന്തായാലും വരണം. ഇന്നലത്തെ ടൂർ പോലെ നമുക്ക് അതും നന്നായി ആസ്വദിക്കാം. എന്തുണ്ടെങ്കിലും എന്നോട് പറയണം. കേട്ടോ”. ടീച്ചർ അവളെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. 

ആ ഓർമകളിലൂടെ അവൾ വീണ്ടും ബുഖാറം ഗുഹായിലേക്ക് സ്വപ്ന സഞ്ചാരം നടത്തി. പോകുമെന്ന ഉറപ്പുള്ള യാത്രയായിരുന്നിട്ട് കൂടിയും അവളുടെ പോയ കാലം അവളെ കൊണ്ട് ആ യാത്ര വീണ്ടും ചെയ്യിച്ചു. അന്ന് വാർത്തകളിലൂടെയും പുസ്തകങ്ങളിലൂടെയും അവൾ സഞ്ചരിച്ച ബുഖാറം നേരിട്ട് കണ്ട പലരുടേതിനെക്കാളും മനോഹരമായിരുന്നു. അത്തരമൊരു യാത്ര ചെയ്യാൻ, കൂട്ടുകാരോടൊത്ത് പഠനയാത്ര പോകാൻ, സാഹചര്യങ്ങൾ കൊണ്ട് സാധിക്കാതിരുന്ന അവളെ പരിഹസിക്കുകയും അവളുടെ യാത്രാ വിവരണത്തെ ഭ്രാന്തെന്നും വിളിച്ച് കളിയാക്കുകയും ചെയ്യുമ്പോൾ, അവൾ മാത്രമറിഞ്ഞ ജീവിതത്തിന്റെ ദുർഭൂതം അവളുടെ പട്ടിണിയായും കഷ്ടപ്പാടുകളായും ബുഖാറം ഗുഹകളിലെ ചിത്രങ്ങളിൽ നേരിട്ടു കണ്ടു. കാലമെത്ര കഴിഞ്ഞാലും മായാതെ കിടക്കുന്ന ദാരിദ്ര്യത്തിന്റെ ചിത്രങ്ങളായി അവ കാലാതീതമായി നിലനിൽക്കുന്നു. 


“കുട്ടികളെ, പേര് നല്കാത്തവർ എന്നേ വന്നു കാണുക”.


… 

കമെന്റ് ബോക്സ് താഴെ നൽകിയിട്ടുണ്ട്. അഭിപ്രായങ്ങൾ നിക്ഷേപിക്കുക...

18 comments:

  1. കഥയുടെ ഉള്ളടക്കം നന്നായിട്ടുണ്ട്. പക്ഷേ ചിലയിടങ്ങളിൽ തുടർച്ചയില്ലാത്തത്പോലെ തോന്നി. അടുത്ത പ്രാവശ്യം ശ്രദ്ധിക്കൂ ട്ടോ ❤️

    ReplyDelete
    Replies
    1. തീർച്ചയായും ശ്രദ്ധിക്കാം...

      Delete
  2. യാത്രാവിവരണവും ഹൃദയഹാരിയായ ഒരു കഥയും ചേർത്ത പുതിയ ഒരു വായനാനുഭവമായിരുന്നു. പശ്ചാത്തല വിവരണം മനോഹരമായിരുന്നു, ഒരു പെയിൻ്റിങ്ങ് പോലെ വാക്കുകൾ കൊണ്ട് വരച്ചിടുന്നതായി തോന്നി. കഥയിലെ അവസാന ഭാഗത്തെ വഴിത്തിരിവ് ഉള്ളുലയ്ക്കുന്ന ഒന്നായിരുന്നു. ആനന്ദിൻ്റെ ഇതുവരെയുള്ള കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.

    ReplyDelete
    Replies
    1. നിതീഷേ..നിങ്ങളുടെ. വാക്കുകൾ എന്നും എനിക്കുള്ള പ്രചോദനമാണ്... എല്ലാ കഥകളും വായിക്കുന്ന ഒരാളെന്ന നിലയിൽ എന്നിലുള്ള മാറ്റങ്ങളും കുഴപ്പങ്ങളും ചൂണ്ടിക്കാണിക്കുക വഴി എനിക്ക് തിരുത്തലുകൾ വരുത്താൻ സാധിക്കുന്നുണ്ട്.. നന്ദി.. അകമഴിഞ്ഞ പിന്തുണയക്ക്..😍😍

      Delete
  3. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. പരിചിതമായ സാഹചര്യങ്ങൾ ചരിത്ര പ്രാധാന്യത്തോടെ എഴുതി.... മുൻപൊക്കെ സോയമാർ ഒരുപാട് ഉണ്ടായിരുന്നു

    ReplyDelete
    Replies
    1. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

      Delete
  4. Soyayude Swapna sancharam.nannayitund.

    ReplyDelete
  5. Nalla kadha...❤️ Kadhayude andhyam inganoru twist undavum ennu pratheekshichila...!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST