Wednesday, November 6, 2019

MY TOILET DREAMS
പാട്ട് കേട്ടുകൊണ്ട് കഥയെഴുതാനിരുന്ന ഞാനോർത്തു, എന്ത്  കഥയെഴുതാനാണ് ഞാനീ പാട്ട് കേൾക്കുന്നത്? എന്റെ കഥയോ, അതോ മറ്റാരുടെയെങ്കിലുമോ? അറിയില്ല. പക്ഷെ ഒരു കാര്യം മനസ്സിലായി, വെറുതെ അങ്ങനെ കഥയൊന്നും എഴുതാൻ പറ്റില്ലന്ന്. അതിന് അനുഭവം വേണം പിന്നെ ഭാവനയും. പക്ഷെ ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള എനിക്കെവിടുന്നു ഇത്ര മാത്രം അനുഭവം? പിന്നെങ്ങനെ കഥയെഴുതും? ഇരുന്നു തലപുകച്ചുണ്ടാക്കാൻ ഇത് എന്ജിനീറിങ് മെക്കാനിക്ക്സ് ഒന്നുമല്ലല്ലോ. ഓ ഭാവന! അതൊക്കെ ജന്മനാ കിട്ടേണ്ട കഴിവല്ലേ.. ഇത്രനാളും ആഗ്രഹങ്ങൾ പേറി നടക്കുകയല്ലാതെ ഭാവന ഉണ്ടോ ഭാവന വന്നോ എന്നൊന്നും നോക്കിയിട്ടില്ല. എന്നാൽ അതൊന്നു നോക്കിക്കളയാമെന്നു വെച്ചപ്പോൾ അതിങ് പോരണ്ടേ. മുക്കി നോക്കാൻ ഇത് *&@#$ട്ടം ഒന്നുമല്ലല്ലോ! അങ്ങനെ ആ പ്രതീക്ഷയും പോയി. ഇനി ഞാൻ എഴുതണോ? ഇങ്ങനെയാണോ എല്ലാവരും കഥയെഴുതാറുള്ളത്? അത്യാവശ്യം വേണ്ട കഴിവൊന്നും കൈയ്യിലില്ല.പിന്നെയെന്ത് ചെയ്യും?
പക്ഷെ മറ്റൊരു പരിപാടി ഉണ്ട് 'അടിച്ചു മാറ്റൽ'. എന്നുവെച്ചാൽ നിങ്ങൾ കരുതും പോലെ 'കോപ്പി' 'പേസ്റ്റ്' അല്ലാട്ടോ, ചില പ്രമുഖർ വിളിക്കുന്ന പോലെ ' inspired by' അല്ലെങ്കിൽ 'inspired from'. ആഹ് .. അത് കലക്കും. പക്ഷെ അതിനു വ്യത്യസ്തമായ ഒരു പ്രമേയം വേണം, അത് ഒന്ന് ആലോചിച്ചാൽ കിട്ടും. അല്ല.. ആര് ആലോചിക്കാൻ ,ഞാനോ? നിങ്ങൾക്ക് തെറ്റി, ഞാനല്ല ഗൂഗിൾ നോക്കും, ഇല്ലെങ്കിൽ ഞാൻ നോക്കിക്കും. അങ്ങനെ കുറെ ഗൂഗിളിനെ മെനക്കെടുത്തിയിട്ടും ഒരു രക്ഷയുമില്ലെന്നായപ്പോൾ ഒരറ്റകൈ പ്രയോഗം നടത്തി. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില അവസ്ഥകളുണ്ട്.....ആഹ് അത് പറ്റും. എന്താണെന്നറിയുമോ? ഞാൻ പറയാം. എനിക്കുമുണ്ട്, ഒന്നല്ല കുറച്ചധികം ഉണ്ടെന്ന് കൂട്ടിക്കോ.

ഇനി കാര്യത്തിലേക്ക് കടക്കാം. എഴുതാൻ ഇരുന്നാൽ കിട്ടാത്ത കഥതന്തുക്കൾ പലതും എന്റെ തലയിലേക്ക് കയറി വരുന്നത് ഒരു രഹസ്യ സ്ഥലത്ത് വെച്ചാണ്. ആ സ്ഥലത്തു ഒരു സമയത്തു ഒരാളെ പറ്റുള്ളൂ. അവിടെയാണെങ്കിൽ ചിന്തിക്കാൻ എത്രയോ സുഖകരമാണ്. ഒരാൾ പോലും ശല്യം ചെയ്യില്ല; സ്വസ്ഥമായി 'ഇരുന്ന്' ചിന്തിക്കാം, ആഗ്രഹിക്കാം. പിന്നെ ഒരു കാര്യം, കുറെ നേരം ഇരുന്നാൽ മൂലക്കുരു വരുമെന്ന് അമ്മ പറഞ്ഞ കൊണ്ട് ഇപ്പൊ അധികമിരിക്കാറില്ല. എന്നാലും ചിന്തകളൊക്കെ ഒന്ന് ആഗ്രഹം പോലെ സ്വപ്നം കണ്ട് തീർത്താലല്ലേ ഒരു സമാധാനമുള്ളു, അതുകൊണ്ട് കുറഞ്ഞതൊരു അര മണിക്കൂറെങ്കിലും ഇരിക്കും (വേണ്ടത്തത് ചിന്തിക്കേണ്ട). 

ഓരോ ദിവസവും ഞാൻ ആ സ്ഥാനത്ത് കയറിയിരിക്കുമ്പോൾ എന്നിൽ ഒരു കാതലായ മാറ്റം സംഭവിക്കുന്നു. അതായത്, സ്ഥാനാരോഹണം ചെയ്യപ്പെടുന്ന നിമിഷം മുതൽ ഞാനാണ് ലോകത്തിലെ ഏറ്റവും ശക്തൻ, ബുദ്ധിമാൻ, സമ്പന്നൻ...( ഇങ്ങനെ എന്തും ചേർക്കാം) അങ്ങനെ എല്ലാം. എനിക്ക് അസാധ്യമായത് എന്നൊന്നില്ല. പിന്നെ ദൈവം പ്രപഞ്ചം, തുടങ്ങിയവയെ പറ്റി എനിക്ക് വല്യ അവബോധം ഇല്ലാത്തതിനാൽ അവർക്ക് മാത്രം എന്റെ മുകളിൽ സ്ഥാനം നൽകും. ചിന്തിക്കുക അപ്രാപ്യമെന്നു തോന്നുന്ന കാര്യങ്ങൾ ചിന്തിച്ച് വെറുതെ എന്റെ ചിന്തകളെ കരി പിടിപ്പിക്കണ്ടല്ലോ. അതായത് സ്റ്റീഫൻ ഹോക്കിൻസ്ന്റെ ഒരു ബുക്കിന്റെ പേര് നോക്കൂ Universe in a nut shell, അതേ ചിലപ്പോ നമ്മുടെ പ്രപഞ്ചം മറ്റൊരു പ്രപഞ്ചത്തിലെ കടല തൊലിക്കുള്ളിൽ ആകാം!! വേണ്ട കൈ വിട്ടു പോകുന്ന ചിന്തകളാണിവ, ഞാൻ അതല്ല പറഞ്ഞു വരുന്നത്. 

ആദ്യ കാലത്തൊക്കെ ഞാൻ സുന്ദരികളായ പെണ്കുട്ടികളുടെ കാമുകനായിട്ടാണ് മാറിയത്. എന്റെ കഴിവൊക്കെ കണ്ട് ആരാധിക്കുന്നു, പ്രണയിക്കുന്നു. ഞാനവർക്കൊന്നും പിടികൊടുക്കാതെ എന്നെ നോക്കാത്ത മറ്റൊരു പെണ്കുട്ടിയുടെ പിന്നാലെ നടക്കുന്നു...( തനി ക്ളീഷേ). പല രീതിയിലാണ് ഇതൊക്കെ കാണുന്നത്, ഇഷ്ടം പോലെ സിനിമകൾ ഉണ്ടല്ലോ. അതെല്ലാം എന്റെ സ്വപ്നമാകും (ആക്കും). പാട്ടുകൾ ഞാൻ തന്നെ പാടും, യുഗ്മഗാനം പോലും ഒറ്റയ്ക്ക് പാടും. ആ പാട്ട്കളായിരുന്നു പിന്നീട് ബാത്രൂം/ടോയ്ലറ്റ് പാട്ടുകളായി എന്റെ വീട്ടുകാർ കണ്ടിരുന്നത്. അങ്ങനെ ജീവിതത്തിൽ കാമുകനാകാൻ പറ്റാതായതോടെ ഈ സിനിമ കഥയിലൊക്കെ ഞാൻ സെൻസർ കത്രിക വെച്ചു. വെട്ടി വെട്ടി അവസാനം സിനിമയില്ലാതായി. 

പിന്നീട് ഞാൻ ചുവട് മാറ്റി. ഇനി മുതൽ ആരും സ്നേഹിക്കാൻ ഇല്ലാത്ത പ്രശസ്തൻ. പാട്ട്, ചിത്രം,കഥ... ഹോ... പലരും എന്നെ നോക്കി അത്ഭുതസ്തബ്ദരായി നിൽക്കും. ആശ്ചര്യത്തോടെ എന്നെ വീക്ഷിക്കുന്നവർക്കെല്ലാം ഒരു നറു പുഞ്ചിരി മാത്രം നൽകി കൊണ്ടു നടന്നകലുന്നതായിരുന്നു എന്റെ ശീലം. എന്നാൽ കൂടെ പഠിക്കുന്നവരൊക്കെ ആവശ്യപ്പെടുമ്പോൾ എന്റെ കഴിവുകൾ അതിനനുസരിച്ച് വിനിയോഗിച്ചു അവരെ സന്തോഷിപ്പിക്കും. എന്നാലും വീണ്ടും ആ പഴയ റൊമാന്റിക് ക്ളീഷേ ഞാനറിയാതെ കയറിവരും. ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഉണ്ടായേക്കാവുന്ന വികാരം, ഒന്ന് പ്രണയിക്കപ്പെടുക. പക്ഷെ അത് ഞാൻ നിർത്തിയത് കൊണ്ട് കഥ വേറെ രീതിയിൽ തിരിച്ചു വിടും. ഇങ്ങനെ പല കഴിവുകളും ഉണ്ടായിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെയും സ്നേഹിക്കപ്പെടാതെയും കഴിയുന്ന പലരും നമുക്കിടയിലുണ്ടാവും, അതുകൊണ്ട് റൊമാൻസ് കയറിവരുന്ന നേരത്ത് ഞാൻ നേരെ ഇപ്പറഞ്ഞവരുടെ കൂട്ടത്തിൽ പോയിരിക്കും. അപ്പൊ പിന്നെ ആ പ്രശനം തീരും. അങ്ങനെയുള്ളവരുടെ ഏകാന്തത എന്റെ സ്വപ്നങ്ങളിലും പടർന്നുപിടിച്ചപ്പോൾ എനിക്ക് മറ്റു വിഷയങ്ങളെ തേടേണ്ടി വന്നു. 

അഭിനയം! 
മുറിയോട് കൂടിച്ചേർന്ന കുളിമുറിയിലെ കണ്ണാടിക്ക് മുന്നിൽ എന്റെ പകർന്നാട്ടം. കുറഞ്ഞ സമയം കൊണ്ട് ഒരു സിനിമയൊന്നും തീർക്കാൻ പറ്റാത്തതിനാൽ മർമപ്രധാനമായ രംഗങ്ങൾ അഭിനയിച്ച് തകർക്കും. മാറിമറിയുന്ന മുഖഭാവങ്ങൾ കണ്ടിട്ട് ഞാൻ തന്നെ എത്ര തവണ അഭിമാനം കൊണ്ടിട്ടുണ്ടെന്നോ!! അതൊരു മഹത്തായ അനുഭവമാണ്. എന്നെക്കൊണ്ടത് സാധിക്കും എന്ന തോന്നൽ വരുന്ന നിമിഷം, മനോഹരമാണത്. ചെറുപ്പകാലത്ത് അധികവും സംഘട്ടന രംഗങ്ങളോടയിരുന്നു താല്പര്യം. പിന്നീട് കാതലായ മാറ്റങ്ങൾ വന്നു തുടങ്ങി. കാലാനുസൃതമായ മാറ്റങ്ങൾ രാജുവേട്ടന് പോലും വന്ന സ്ഥിതിക്ക് ഇംഗ്ലീഷ് അറിയാവുന്ന ഞാൻ മാത്രം മാറാതിരിക്കേണ്ടതില്ലല്ലോ. അതിൽ പിന്നെ ശക്തമായ കഥാപാശ്ചാത്തലമുള്ള രംഗങ്ങൾ മാത്രമേ ഞാൻ അഭിനയിക്കാറുള്ളൂ. അങ്ങനെയാണ് 'സേതുമാധവനെ' അഭിനയിക്കുന്നത്. സേതുവും സേതുവിന്റെ അച്ഛനയും ഇരട്ട വേഷം ചെയ്തു. നിറയെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു രംഗങ്ങളെല്ലാം. സേതു കത്തി ( പഴയ ബ്രഷ്) താഴെയിട്ട് തലയിൽ കൈ വെച്ച് അലറി വിളിക്കുമ്പോൾ കുളിമുറിയുടെ ചുമരുകൾക്ക് പോലും ജീവൻ വെച്ചു. അങ്ങനെയാണ് അവർക്കിനി സേതുവിനെ പോലെയുള്ള കഥാപാത്രങ്ങൾ വേണ്ടെന്നു പറഞ്ഞത്. ഇതിൽ കൂടുതൽ താങ്ങാൻ അവർക്ക് കഴിയില്ലത്രേ. എന്റെ കണ്ണുകൾ നിറഞ്ഞു പോയി. പിന്നെയൊരു സംതൃപ്തിയോടുള്ള ദീർഘനിശ്വാസം. 
തുടർന്നിങ്ങോട്ട് പ്രേക്ഷക/നിരൂപക പ്രശംസ നേടിയ ഒരുപാട് വേഷങ്ങൾ. അക്കൂട്ടത്തിൽ പൊന്തന്മാട, കണ്ണൻ നായർ, ചാർളി, മൊയ്ദീൻ.. എന്നിങ്ങനെ നീളുന്നു ഞാൻ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ. നായകനായി മാത്രമല്ല ചിലപ്പോഴൊക്കെ വില്ലനാകാനും ശ്രമിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ പൊതു-സദാചാര ബോധത്തിന്റെ ഉൾപുളിനങ്ങൾ എന്നെക്കൊണ്ട് തെറ്റ് ചെയ്യിക്കാൻ സമ്മതിച്ചില്ല. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ചുവടുകൾ ചവിട്ടി അതും ശ്രമിച്ചു നോക്കി. അതിലൂടെ എല്ലാവരാലും ആഗ്രഹിക്കുന്ന ചില വില്ലൻ കഥാപാത്രങ്ങൾക്കായൊരു ഹ്രസ്വ സഞ്ചാരവും എനിക്കുമുണ്ടായി. പ്രമുഖ നടന്മാർ വില്ലന്മാർ ആകുമ്പോൾ ചിത്രത്തിന്റെ ഒടുവിൽ തെളിയുന്ന നന്മ ഭാവം ആണ് പൊതു സമൂഹത്തിന്റെ ഏറ്റവും സ്വീകാര്യമായ ചിന്ത. കഥകൾ എപ്പോഴും പോസിറ്റീവ് തരംഗങ്ങൾ നൽകണമെന്ന് ശഠിക്കുന്നതും അക്കാരണത്താൽ ആണ്. പക്ഷെ അങ്ങനെ അല്ലാത്തതും ഈ സമൂഹത്തിലുണ്ടെന്ന് അവർ സൗകര്യപൂർവം മറക്കുന്നു. പക്ഷെ വില്ലൻ എന്നു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്ന ഒരു പേരുണ്ട്. എല്ലാവരുടെയും ഹീറോ ആയ വില്ലൻ, ജോക്കർ!. അവിടെ മാത്രം ഞാൻ പരാജയപ്പെട്ടു. പക്ഷെ അദ്ദേഹത്തെ പഠിക്കാൻ ശ്രമിച്ച് ഞാനൊരു അതികായകനായി. അങ്ങനെയാണ് അക്കാദമി ചരിത്രത്തിൽ വാൾട്ട് ഡിസ്നിയേക്കാൾ ഓസ്കാർ എന്റെ കൈയ്യിലെത്തുന്നത്. അവാർഡ് നിശകളിൽ എന്റെ കോരിതരിപ്പിക്കുന്ന പ്രസംഗങ്ങൾ വരെ ഉണ്ടായി. അതെല്ലാം ഇവിടെ കുറിക്കുക അസൗകര്യമായതിനാൽ ചെയ്യുന്നില്ല. നേട്ടങ്ങളുടെ നീണ്ട നാളുകൾ ആലസ്യത്തിന്റെ കുടചൂടി, അഭിനയം ഒരു ഭാരമായി. ഇപ്പൊ അഭിനയമൊക്കെ നിർത്തി. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണമെന്നാണല്ലോ. അങ്ങനെ മറ്റു കാര്യങ്ങളിലേക്ക് തിരിയാൻ ഞാൻ പ്രേരിതനായി. 
" ആനന്ദേ.... കഴിഞ്ഞോ???" 
അമ്മയാണ്, ചായ കുടിക്കാൻ വിളിക്കുന്നതാണ്. കുറെ നേരമായില്ലേ കുത്തിയിരിക്കാൻ തുടങ്ങിയിട്ട്.
"ഇല്ലാ.... കുറച്ചൂടി ഉണ്ട്... ഇങ്ങള് ചായ കാച്ചിക്കോ". കളിയും കഴിഞ്ഞു വന്നപ്പോൾ അല്പം വൈകിപ്പോയി. 

ആ കളിയെപ്പറ്റി പറഞ്ഞപ്പോഴാണ് മറ്റേ കാര്യം ഓർമവന്നത്. പണ്ട് കന്നാട്ടി വയലിൽ കുട്ടികളുമായി ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അന്നത്തെ ബാഴ്സ കോച്ച് എന്നെ കണ്ടത്. പക്ഷെ എനിക്ക് വളർച്ച ഹോർമോണിന്റെ കുറവൊന്നുമില്ലാത്തതിനാൽ അവരെന്നെ ശ്രദ്ധിച്ചതെയില്ല. അതെനിക്ക് വാശിയായി CRനെ മനസിൽ ധ്യാനിച്ച് ഞാൻ പ്രയത്നം തുടങ്ങി. അങ്ങനെ സുനിൽ ഛേത്രിയെയും കടത്തിവെട്ടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി. ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സയിൽ ഒരുപാട് കളികളുടെ അനുഭവ സമ്പത്തുള്ള വിശ്വസ്തനായ കളിക്കാരനാണ്. തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള തള്ളുകളിൽ സന്തോഷം കണ്ടെത്തിയപ്പോൾ മനസിന് പൂർണ സംതൃപ്തിയുണ്ടായിരുന്നില്ല. വെറുതെ അസംഭവ്യമായതൊക്കെ ആലോചിച്ചു സമയം കൊല്ലുന്നല്ലാതെ ഇതിൽ മനസിന് സുഖം തരുന്ന ഒന്നും തന്നെയില്ലെന്ന് എനിക്ക് മനസിലായി. പിന്നീടാണ് തിരിച്ചറിഞ്ഞത് സ്വന്തം ജീവിതത്തിലെ സംഭവങ്ങൾ മാറ്റിയെഴുതുമ്പോൾ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് രസകരമായിരിക്കുമെന്നു. അതോടെ വിഷയം കോളേജ് ജീവിതമായി മാറി. 

ഫുട്ബോളും ക്രിക്കറ്റുമായിരുന്നു എന്റെ കലാലയ ജീവിതത്തിൽ കൂടുതലും നിറഞ്ഞു നിന്നിരുന്നത്. വിജയ-പരാജയങ്ങളുടെ ഏടുകൾ എണ്ണിയെണ്ണി മുന്നിൽ നിരത്തി. ഓർമകളെല്ലാം ഒരുപാട് സന്തോഷം തന്നു, മാറ്റിമില്ലാത്തപ്പോഴും. ചില സന്ദർഭങ്ങളിൽ കണ്ണു നനഞ്ഞതും ഹൃദയാതുരമായി മനസിൽ കിടക്കുന്നു. അത്തരം വൈകാരിക സംഭവങ്ങൾക്കൊന്നും ഒരു കളങ്കവും വരുത്താതെ ഹൃദയത്തിന്റെ സുരക്ഷിതമായ ഒരിടത്തു കൊണ്ടുവച്ചു. അല്ലാതെ ആർമാദിച്ചു കിടക്കുന്ന രംഗങ്ങളെല്ലാം പല തരത്തിൽ തിരുത്തി എഴുതി. യഥാർത്ഥ ജീവിതത്തിൽ പിറക്കാതെ പോയ ഗോളുകളും സിക്സറുകളും ഒന്നൊന്നായി വർഷിക്കാൻ തുടങ്ങി. വന്നു വീഴുന്ന ഓരോ ഗോളുകളിലും ആവേശം കൊള്ളുന്ന കാണികൾ. കൈയ്യടികളുടെ പൂരം, ആർപ്പുവിളികളും പാട്ടുകളും, കൂട്ടത്തോടെ തോളിൽ എടുത്തു റോഡ് ഷോ. അതോടെ ഞാൻ നഷ്ടപ്പെടുത്തിയ ഓരോ പെനാൽറ്റികളും വിക്കറ്റുകളും കോളേജിന്റെ വിജയമായി മാറുന്ന കാഴ്ച്ചകളായി ...ആഹ്.. എത്ര സുന്ദരം. പക്ഷെ ഇതൊന്നും യാഥാർഥ്യമല്ലെന്നു ഒരിക്കൽ കൂടി തിരിച്ചറിയുമ്പോൾ എല്ലാ സങ്കടങ്ങളും ഒന്നുകൂടി തലപൊക്കും.നഷ്ടബോധം. രണ്ട് പാട്ട വെള്ളം തലയിൽ ഒഴിച്ചു വീണ്ടും ഇരിക്കും. 

മനസിനെ സന്തോഷിപ്പിക്കാൻ കണ്ടു തുടങ്ങിയ സ്വപ്നങ്ങൾ പ്രത്യേക ദിശയിലേക്ക് വഴി മാറി. കോളേജ് ദിനങ്ങൾ ആദ്യ വരി മുതൽ ഞാൻ വീണ്ടും വായിച്ചു തുടങ്ങി. എഴുതിചേർക്കാനും വെട്ടിമാറ്റിയാൽ പുതിയ ഫലം തകരുകയും ചെയ്യുന്ന ആ പുസ്തകം എന്റെ ചിന്തകളെ തരംതിരിച്ച് കാണിച്ചു തന്നു. പിന്നിടുന്ന വരികളിൽ ചിലതിന്റെയൊക്കെ ഇടയിലൂടെയും അർത്ഥങ്ങൾ ഒളിഞ്ഞു നീങ്ങുന്നുണ്ടെന്ന് വ്യക്തമായി. ആ വരികളിലൂടെ ജീവിക്കുമ്പോൾ കാണാൻ സാധിക്കാതിരുന്ന ഒരുപാട് അർത്ഥങ്ങൾ ഇപ്പോൾ എന്നെ നോക്കി ചിരിക്കുന്നു. വരികൾ മുന്നോട്ട് നീങ്ങുന്തോറും ഞാൻ പിന്നിട്ടതും കണ്ടതുമായ എന്റെ ജീവിതം എത്ര അന്തരം നല്കുന്നുവെന്നു എനിക്ക് കാണിച്ചു തന്നു. ചിലരെയൊക്കെ എനിക്ക് മനപ്പൂർവം കാണാതിരിക്കാമായിരുന്നു. പക്ഷെ ചുറ്റുമുള്ളവരും പ്രകൃതിയും എന്നെ അതിനു പ്രേരിപ്പിക്കുകയായിരുന്നു. താൽകാലികമായി ആ പേരുകളെ വെട്ടിമാറ്റിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, അഭൂതപൂർവമായ എന്റെ ജീവിതം. ഞാൻ കാണാതിരുന്ന എന്റെ ജീവിതം. ദീർഘവീക്ഷണമില്ലാത്തത് കാരണം നഷ്ടപെട്ടുപോയ മനോഹര ജീവിതം. അത് പക്ഷെ നഷ്ടപെട്ട ജീവിതത്തിന്റെ ബാക്കിപത്രമാണ് ഞാനെന്ന തോന്നൽ എന്നിൽ ഉളവാക്കി. പക്ഷെ വരികളിൽ മുന്നേ ചേർക്കേണ്ടിയിരുന്ന പേരുകൾ പിന്നീടാണെങ്കിലും സ്വാഭാവികമായി വന്നപ്പോൾ, ആ നാമധേയരുടെ സാന്നിധ്യം എനിക്കുണ്ടായ നഷ്ടബോധങ്ങളെ പാടെ മായ്ച്ചു കളഞ്ഞു. 
വരികളിൽ തൂങ്ങിക്കിടക്കുന്ന പാഴ് വാക്കുകളുടെ കൂമ്പാരങ്ങളെ നിരത്തി വെച്ചു നോക്കിയപ്പോൾ ഇപ്പോഴവരുടെ ജീവിതം നല്ലതായിരിക്കട്ടെ എന്നു പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് തോന്നിയുള്ളൂ. എന്തു തന്നെയായാലും വേണ്ടതും വേണ്ടത്തതുമായ സംഭവങ്ങളെ ഞാൻ വ്യക്തമായി വേർതിരിച്ചറിഞ്ഞു. 

ചായ തണുത്തു പോകാൻ സാധ്യതയുള്ളതിനാൽ വേഗം നിർത്തുന്നു. എന്റെ ചിന്തകളെയും ആഗ്രഹങ്ങളുടെ പ്രകടനങ്ങളും കാണാൻ ആ നാൽചുവരുകൾക്ക് ഇനിയും കരുത്തുണ്ട് എന്നതിനാൽ പിന്നിട്ട വരികൾ ഉന്നയിക്കുന്ന ചോദ്യങ്ങളുടെയൊക്കെ ഉത്തരങ്ങളുമടങ്ങുന്ന ഒരു തിരിച്ചറിവിന്റെ പുസ്തകവും കൈയ്യിലേന്തി ദുർഗന്ധം വമിക്കുന്ന ഭൂതത്തെ ആ നാൽചുവരുകൾക്കുള്ളിലെ നീർച്ചുഴിയിലേക്ക് തള്ളി വിട്ട് ഞാൻ പുറത്തേക്കിറങ്ങി. 

ഒരിക്കൽകൂടി പുസ്തകം മറിച്ചു നോക്കി, ഇപ്പോഴിത് വെറും കഥകളല്ല ജീവിതത്തിന്റെ ഗന്ധമുള്ള ലക്ഷ്യ സൂചികയാണ്. അതുപയോഗിച്ച് ജീവിതത്തിൽ മികച്ച രീതിയിൽ ഓടനായി സമയംകൊല്ലി സ്വപ്നങ്ങൾക്ക് പകരം എന്റെ ശുചിമുറി സ്വപ്നങ്ങളെ ഞാനിന്ന് നല്ല വഴികൾ തെളിക്കാനുള്ള ആയുധങ്ങളാക്കി മാറ്റുന്നു.
ചിന്തകൾക്ക് അവസാനമില്ലെങ്കിലും പറയുന്ന വാക്കുകൾ ചിലപ്പോഴൊക്കെ നിർത്തേണ്ടതുണ്ട്, കാരണം പറഞ്ഞു വരുന്നതിന്റെ ലക്ഷ്യം തെറ്റുന്നത് നല്ല എഴുത്തിനു ക്ഷീണമാണെന്നതിനാൽ ഈ ചിന്തകളുടെ പിറകേ പേനയുമായി പോകാൻ ഞാനിനി മുതിരുന്നില്ല.

12 comments:

  1. അത് ശരിയാ..... ശരിക്കും ഭാവന വിടരാൻ പറ്റിയ സ്ഥലമാണ് ആ കുത്തിയിരിപ്പുമുറി.... ;-)

    പിന്നെ തലക്കെട്ട് മലയാളത്തിൽ ആക്കാമായിരുന്നു... 'എന്റെ ശുചിമുറിക്കിനാവുകൾ' എന്നോ മറ്റോ... :-D

    ReplyDelete
    Replies
    1. ഇതു കുറെ മുന്നേ എഴുതിയതാണ്.. ഇത്രയും ചേർന്ന ഒരു തലക്കെട്ട് മലയാളത്തിൽ എനക്ക് കിട്ടിയില്ല..അതോണ്ട് അങ്ങനെ ഇട്ടു എന്നെ ഉള്ളൂ..

      Delete
  2. എന്റെ കൂട്ടുകാരൻ സാനിറ്റേഷൻ സ്‌പെഷ്യലിസ്റ്റ് ആണ്.. അങ്ങേരിത് വായിച്ചാൽ ഇതും കൂടെ കൂട്ടി റിസർച്ച് പേപ്പർ എഴുതി കളയും

    ReplyDelete
    Replies
    1. വളരെ നന്നായിരിക്കും.. ഇതിന് അങ്ങനെ ഒരു വശം കൂടി ഉണ്ട്.. ആരുടെയും ശല്യമില്ലാതെ ചിന്തകൾ ഉണരാൻ ഇതിലും നല്ല സ്ഥലം വേറെ ഇല്ല.. പറഞ്ഞു കൊടുക്ക് ഏതായാലും..

      Delete
  3. ഭാവനകളുടെ ഈറ്റില്ലമാകുന്ന ഒരു ആലയമാണത് ..കേട്ടോ 

    ReplyDelete
    Replies
    1. തീർച്ചയായും അങ്ങനെ തന്നെയാണ്... ഒരുപാട് ചിന്തകൾ ഉരുത്തിരിയുന്ന മഹനീയ സ്ഥാനം

      Delete
  4. ഇതു വായിച്ചപ്പോളാണ് അന്ത പ്രായത്തിൽ ഏതാണ്ടൊക്കെ ഞാനും ഇങ്ങനെ ആയിരുന്നല്ലോന്ന് ഓർത്തത്. പക്ഷേ ഇത്ര കൂടുതൽ അല്ലായിരുന്നു.

    ReplyDelete
    Replies
    1. എല്ലാരും ഇങ്ങനെയൊക്കെ ആയിരിക്കും.. പലവിധത്തിൽ...
      എനക്ക് അല്ലെങ്കിലും എല്ലാം ഇത്തിരി കൂടുതലാണ്😃

      Delete
  5. This is an extremely realistic attempt... ആനന്ദിന്റെ എഴുത്തുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം...

    ReplyDelete
    Replies
    1. ആണോ... സന്തോഷം...
      ഇങ്ങനെയൊക്കെ ആണ് എഴുതികൂട്ടുന്നത്..😁😀

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST