Thursday, October 3, 2019

ചാരുകസേര

കുറച്ചു കാലം മുമ്പ് വരെ എനിക്ക് നേരെ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അവ പലരാത്രികളിലും എന്റെ ഉറക്കം കെടുത്തി. ഉറക്കമിളച്ചിരുന്ന രാത്രികളിൽ മിക്കതും ഉമ്മറ കോലായിലെ വലതു മൂലയിലിരിക്കുന്ന അച്ഛാച്ഛന്റെ ശീലക്കസേരയിലായിരിക്കും എന്റെ വിശ്രമം. എന്നിട്ട് അമ്മയുടെ ഗർഭ പാത്രത്തിലിരിക്കുന്ന ശിശുവിനെ പോലെ ചുരുണ്ടു കൂടി കണ്ണും തുറന്ന് പുറത്തേക്ക് നോക്കിയിരിക്കും.
മുറ്റത്താണെങ്കിൽ ഒരുപാട് ചെടികളുണ്ട്. പേരറിയുന്നതും അല്ലാത്തതും. തെച്ചി, ചെമ്പരത്തി, റോസ്, കുറ്റി മുല്ല തുടങ്ങിയതും മറ്റു വിദേശികളും. അതു കൂടാതെ മുറ്റത്തോട് ചേർന്നുള്ള പറമ്പിൽ നാട്ടിൻപുറത്തിന്റെ ചേരുവകളായ  മരങ്ങളും ഒപ്പം പുതിയ കാലത്തിന്റെ പരിഷ്കാരികളായ ആപ്പിൾ ചാമ്പ, സപ്പോട്ട, തുടങ്ങിയവയുമുണ്ട്. ഇങ്ങനെ വൃക്ഷലതാദികൾ നിറഞ്ഞു നിൽക്കുന്നതിനാൽ മുറ്റത്ത്‌ നല്ല ഇരുട്ടാണ്, ശുദ്ധമായ ഇരുട്ട്. പക്ഷെ അതിനു കളങ്കമായി ഇലകൾക്കിടയിലൂടെ പെയ്തിറങ്ങുന്ന അമ്പിളി വെട്ടം പൂക്കൾ പൊഴിക്കുന്ന രാത്രി മുല്ലയെ ഓർമിപ്പിക്കുന്നു. ഒട്ടു മിക്ക ദിവസങ്ങളിലും ഞാനിങ്ങനെ വന്നിരിക്കും. എനിക്ക് കൂട്ടായി ഒരിളം തെന്നലും വന്നുചേരാറുണ്ട്. ശീല കസേരയിൽ ചാരിക്കിടക്കുന്ന എന്നെ ആ തെന്നൽ ഒരാവരണം പോലെ പൊതിയും. യഥാർത്ഥത്തിൽ അപ്പോഴാണ് ഞാൻ ഗർഭാവസ്ഥ കൈവരിക്കുന്നത്. ഈ സൗഖ്യത്തിൽ ഞെളിഞ്ഞിരുന്നു കണ്ണുകൾ വികസിപ്പിച്ചു ആകാശത്തേക്ക് നോക്കും. അവിടെയൊരാൾ, ചുറ്റും താര പരിവാരങ്ങളുമായി വന്ന് എന്നെ നോക്കി ചിരിക്കും. തിരിച്ചു ഞാനും ചിരിക്കും. എന്റെ എല്ലാ പ്രശ്നങ്ങളും ഞങ്ങളവിടെ ചർച്ച ചെയ്യും. പരിഹാരങ്ങളും എനിക്ക് കിട്ടാറുണ്ട്. ഞങ്ങളുടെ ചർച്ചക്കിടയിൽ ഒരു കടവാതിൽ കോലായിലേക്ക് വന്നു പോകാറുണ്ട്. സീറോ വോൾട് ബൾബിനു ചുറ്റും പറന്നു കളിക്കുന്ന മഴപ്പാറ്റകളെ തിന്നാണെന്ന വ്യാജേന ആണതിന്റെ വരവ്. ചെലപ്പോ സപ്പോട്ടയും ചാമ്പയും മടുത്തിട്ടുമാവും.

 ഈയൊരു കൂടിക്കാഴ്ചയിൽ ഉരുത്തിരിയുന്ന ഉത്തരങ്ങളുമായി പകൽ വെളിച്ചത്തിൽ പോരാടി, ചോദ്യങ്ങളെ നേരിട്ട് ഒടുവിൽ ഞാൻ വിജയം കണ്ടു. കുറെ നാളുകൾ അതിന്റെ ആഹ്ലാദത്തിലായിരുന്നു  ഞാനും എന്റെ വീട്ടുകാരും. അപ്പോഴൊക്കെ എന്റെ ഏകാന്തമായ കൂടിക്കാഴ്ചയുടെ ദിവസങ്ങൾ വിസ്‌മൃതിയിലേക്ക് പൂണ്ടുപോയിരുന്നു. ഉപദേശങ്ങളുടെ കെട്ട് തലയിൽ നിന്നിറങ്ങിപ്പോയേക്കും എനിക്ക് ഭാരക്കുറവ് അനുഭവപ്പെട്ടു, ചനദ്രനിലെന്ന പോലെ തുള്ളിച്ചാടി. എന്നാൽ കുറച്ചു കാലം മാത്രമേ ഈ തുള്ളിച്ചാട്ടം ഉണ്ടായിരുന്നുള്ളൂ. വീണ്ടും ചില ചോദ്യങ്ങളും മറ്റും കടന്നു വന്നു. രഹസ്യമായ  നീക്കങ്ങളും ചരട് വലികളും എന്നിലേക്കടുക്കുന്നുണ്ടായിരുന്നു. മനുഷ്യനുള്ളയിടത്തോളം തീരാത്ത, വ്യക്തമായ ഇടവേളകളിൽ കടന്നു വരുന്ന സ്ഥിരം ചോദ്യങ്ങൾ. കൂടാതെ ചുറ്റുമുള്ളവരിലൊരു അടക്കം പറച്ചിലും. മാത്രമല്ല ഒരു കള്ള ചിരിയോടെ എന്നെ നോക്കി സലാം പറയുന്ന ഒന്നു രണ്ടു പേർ ഇടയ്ക്കെപ്പഴോ വീട്ടിൽ വന്നു പോയി. ഞാൻ പോകാൻ ഒരുങ്ങുമ്പോളായിരിക്കും ഇവരുടെ വരവ്. ഒരു തോൾ സഞ്ചി പോലെയുള്ള ബാഗും തൂക്കി മെലിഞ്ഞ ഇരു നിറത്തിലുള്ള ഒരാൾ. ഒന്ന് രണ്ടു പ്രാവശ്യം കൂടെ അവരെ കണ്ടപ്പോൾ എന്താ കാര്യമെന്ന് ചോദിച്ചു. " അതൊക്കെ വീട്ടുകാര് നോക്കിക്കോളും മക്കള് ജോലിക്ക് പൊയ്ക്കോളൂ" എന്നാണ് മറുപടി തന്നത്. എന്താണിവിടെ സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായില്ല. ഇനി വല്ല… ഏയ്‌…
എന്തായാലും വരവിനൊരു വശപ്പിശക്കുണ്ട്, അല്ലാതെ കൊറേ തവണയായി  വരേണ്ട കാര്യമില്ലല്ലോ. വളരെ നിഷ്കളങ്കമായി ഞാനിത് സുഹൃത്തുക്കളുടെ മുന്നിൽ നിരത്തി.

"എടോ, തന്നെ കെട്ടിക്കാനുള്ള ഗൂഢാലോചനയാണിത്. തനിക്ക് മനസിലായില്ലേ.."

" മനസിലാകാഞ്ഞിട്ടല്ല, എന്നാലും ഇത്ര പെട്ടെന്ന് .. അത് ഞാൻ തീരെ പ്രതീക്ഷിക്കുന്നില്ല...അതല്ലേ…"

ജോലി കിട്ടിയിട്ട് കുറച്ചേ ആയുള്ളൂ.. ഇത്ര പെട്ടെന്നൊന്നും വേണ്ടായിരുന്നു. എനിക്കിനിയും ആസ്വദിക്കാൻ സമയം ഉണ്ട്, അല്ല സമയം വേണം. സംശയത്തോടെയാണെങ്കിലും ആ സത്യം മനസിലാക്കി അന്ന് ഞാൻ വീട്ടിലേക്ക് കയറി ചെന്നു. അതിന്റെ വാട്ടം എന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു. അച്ഛന് കാര്യം മനസിലായി, പക്ഷെ ഈ ബന്ധുക്കളാണ് എല്ലാത്തിനും കാരണം. അവരുടെ മക്കൾ പലരും ഈ പ്രായത്തിലാണ് കല്യാണം കഴിച്ചത്, അതായത് എന്റെ കസിൻസ്. അതുകൊണ്ടാവും ഇവിടെയും കച്ചകെട്ടി തുടങ്ങിയത്. ഇനി എന്തൊക്കെ നാടകങ്ങളാണാവോ നടക്കുക. 

"അമ്മേ എന്തായാലും ഈയൊരു കൊല്ലം എനിക്ക് വേണം. വേറൊന്നും ഞാൻ ചോദിക്കുന്നില്ല. മാത്രമല്ല ഇതിനിടക്ക് നിങ്ങൾ പേടിക്കുന്ന അബദ്ധങ്ങളൊന്നും ഒപ്പിക്കുകയുമില്ല, അതെന്റെ ഉറപ്പാണ്.."

"ഓഹ് ആയിക്കോട്ടെ.. ഇടക്കിടെ ആലോചനകൾ നോക്കുന്നതിനു പ്രശ്നമുണ്ടോ?"

"അത്..പിന്നെ.. എന്നെ ശല്യപ്പെടുത്തുന്ന പോലെ ആവരുത്..കേട്ടോ.."

"അത് കേട്ടാൽ മതി.. ഇനി നീ പൊയ്ക്കോ.."

അമ്മയുടെ മറുപടിയിൽ ഞാനൊന്ന് ശങ്കിച്ചു. ഞാൻ പറഞ്ഞതിൽ വല്ല പിഴവും സംഭവിച്ചോ? ഇത് പാരയാവുമോ.. ശേ.. അത് സമ്മതിക്കേണ്ടായിരുന്നു. അവരുടെ പദ്ധതിക്കനുസരിച്ചുള്ള മറുപടിയാവും എന്റെ നാവിൽ നിന്നും വീണത്.. ആഹ് വാക്കല്ലേ.. ആർക്കും ദോഷമില്ലെങ്കിൽ  മാറ്റാം.. എനിക്ക് ഗുണമല്ലേ ഉള്ളൂ…

കുറച്ചു കാലത്തേക്ക് കഥാവിശേഷങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നോടും കാര്യങ്ങൾ മറന്നു പോയിരുന്നു. പക്ഷെ വൈകാതെ ഈ വിഷയത്തിലെ ആദ്യം ദിനം വന്നെത്തി.

"നാളെ ജോലിക്ക് പോകണ്ട.. ഒരു പരിപാടി ഉണ്ട് നമുക്ക്. അച്ഛനോട് ആ ഫോട്ടോ എല്ലാം വാങ്ങി നോക്ക്."

"അതിനു നാളെ ഞായറാഴ്ച അല്ലെ .."

"നീ ഒരു വഴിക്കും പോകണ്ട എന്നാണ് ഉദ്ദേശിച്ചത്. കാര്യം കിട്ടിയോ..അത് മതി."

പിന്നേ.. അമ്മയുടെ നാവിൽ വികട സരസ്വതി കളിച്ചതാണ്.. എന്നിട്ട് വെറുതെ ഉദ്ദേശിച്ചതാണെന്നൊക്കെ..ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് വിചാരിച്ചു. ഏതായാലും കിട്ടിയ ഫോട്ടോസ് ഒന്നു നോക്കികളയാം. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എത്ര ചിത്രങ്ങൾ കാണുന്നതാണ്. അതിൽ ചിലരെ നമുക്കിഷ്ടപ്പെടാം. പക്ഷെ അങ്ങനെ ഇഷ്ടപ്പെട്ടിട്ട് കാര്യമില്ലല്ലോ, എന്നാൽ ഇവിടെയും ഏകദേശം അതു പോലെയല്ല നടക്കുന്നത്. സോഷ്യൽ മീഡിയയിൽ നമുക്ക് ചാറ്റ് ചെയ്യാം ഇവിടെ നേരിട്ട് സംസാരിക്കാം. ഇതിലെല്ലാം മൂടുപടം ഇല്ലായെന്നു എങ്ങനെ ഉറപ്പിക്കാനാകും.. അങ്ങനെയെങ്കിൽ ഇതിനെന്തിനാണിത്ര മഹത്വം കല്പിച്ചു കൊടുത്തത്. ഓഹ് ചെലപ്പോ വീട്ടുകാർ പോയി  നിരീക്ഷണങ്ങൾ നടത്തിയതുകൊണ്ടാവും.. എന്നാലും..ശരിയാവുമോ..?? സംശയങ്ങളിങ്ങനെ അടിഞ്ഞു കൂടി തൊണ്ടയിലൂടെ വെള്ളം ഇറങ്ങാത്ത അവസ്ഥ പോലെയായി. ജീവിതം തീരുമാനിക്കേണ്ടതാണ്.. കളിയല്ല..ആകെ ജഗപൊക ആണല്ലോ ഈശ്വരാ.. ഏതായാലും വരാനുള്ളത് ഇങ്ങ് വരട്ടെ അതിനെ തടയാൻ കഴിയില്ലല്ലോ. പക്ഷെ ശ്രദ്ധിക്കാം, എല്ലാം അന്വേഷിക്കാം പരമാവധി നല്ല ബന്ധം കണ്ടുപിടിക്കാം..അത്രയൊക്കെയെ നിവൃത്തിയുള്ളൂ.. പിന്നെയെല്ലാം… 

ആഹാ..എന്താ ചിരി… ചരിഞ്ഞുള്ള ഫോട്ടോയും ഉണ്ടല്ലോ.. ചെ...ഇതിനു വേണ്ടിയാവുമ്പോഴെങ്കിലും ഈ മസില് പിടിക്കുന്ന പാസ്പോർട് സൈസ് ഫോട്ടോ ഒഴിവാക്കിക്കൂടെ ഇവർക്ക്. കോട്ടും സ്യൂട്ടും ഒക്കെ ഇട്ട്...ഹ്
ശേ, അധികം ചിരിക്കണ്ട.. എന്റെ ഫോട്ടോ കണ്ടിട്ടും ചിരിക്കുന്നവരുണ്ടാകും.. ആഹ് കാണാനുള്ള ഭംഗി മാത്രം നോക്കിയിട്ട് കാര്യമുണ്ടോ.. ഇല്ല… ഇവരെല്ലാം കാഴ്ചയിൽ തരക്കേടില്ലാത്തവരാണ്. അപ്പൊ എല്ലാവരെയും ഓകെ പറഞ്ഞു തമ്മിൽ കണ്ടു നോക്കിയാലോ.??

ഫോട്ടോകൾ ഇങ്ങനെ മേശപ്പുറത്തു നിരത്തി വെച്ച് ചിന്താനിമഗ്നനായിരിക്കുന്ന എന്നെ കണ്ടപ്പോൾ എന്റെ ഇളയതിന്റെയൊരു കമന്റ്. " നാളെയാണ്… നാളെയാണ്.. ഇന്നെടുത്താൽ നാളെ നിങ്ങളുടെ ഭാഗ്യം!!"... ഹോ.. ഈ കുരിപ്പിന് ഓരോന്ന് പറയാൻ കണ്ട നേരം.. പണ്ടാരം.. ഈശ്വരാ ഭാഗ്യക്കുറി പോലെ ആകുമോ.. കൈകൾക്കൊക്കെയൊരു തണുപ്പ്… ഇനി കല്യാണം കഴിക്കാതിരുന്നാലോ… ഉള്ള സമയത്തു ആരെയെങ്കിലും പ്രേമിച്ചിരുന്നെങ്കിൽ ഈ പണിക്ക് നിൽക്കേണ്ടി വരില്ലായിരുന്നു.
 ഓഹ് പ്രേമിക്കാഞ്ഞിട്ടല്ലല്ലോ..അതങ്ങ് ശരിയാവാഞ്ഞിട്ടല്ലേ.. അതും കണക്കാ..ഇതും കണക്കാ.. എല്ലാം കൂടി കൂട്ടികിഴിച്ച്‌  തെറ്റിപ്പോകുമോ… ഫോട്ടോയും മുന്നിൽ നിരത്തി മുഖത്ത് കഥകളിയാടുന്ന എന്നെയും നോക്കി അമ്മയൊരു മൂലയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു. ഞാനിടക്ക് ഇടം കണ്ണിട്ട് നോക്കുമ്പോൾ അമ്മ കണ്ണു വെട്ടിച്ച് അച്ഛനോട് സംസാരിക്കും. ഈ അച്ഛനും അമ്മയുമൊക്കെ എങ്ങനെയാണാവോ കാരറിലേർപ്പെട്ടത്. അന്നാണെങ്കിൽ ഇത്രയും സൗകര്യങ്ങൾ ഇല്ല. കളർ ഫോട്ടോ ഇല്ല, മൊബൈൽ ഇല്ല.. ആഹ് അതുകൊണ്ടൊക്കെ തന്നെ ആവും അവര് വല്യ അസ്വാരസ്യങ്ങളൊന്നുമില്ലാതെ ഇതാ എന്റെ കല്യാണം ആലോചിക്കുന്നത് വരെ എത്തിനിൽക്കുന്നത്. എനിക്കും ഇതുപോലെ ആകാൻ കഴിയണേ..

"നീ നോക്കിയോ.. ഏതാ പിടിച്ചത്.. സംശയം വല്ലതുമുണ്ടോ.. അവരുടെ പേരും ജോലിയുമൊക്കെ ഫോട്ടോയുടെ പുറകിലുണ്ട്…"

"ആഹ്.. "... അതും കൂടെ നോക്കാം..
ഓഹ്..എഞ്ചിനീർ, ഡോക്ടർ.. സർക്കാർ ജോലിക്കാരാരുമില്ലേ… ആഹ് വന്നല്ലോ..
ഹൈ സ്കൂൾ അസിസ്റ്റന്റ്(മലയാളം) കൊള്ളാം.. HSST (കണക്ക്). കണക്കാകും... LD വിവിധം…പലവിധം.. ..

മലയാളത്തിൽ ഒന്നു പിടിച്ചാലോ എന്നു കരുതി…
"മാതേ… നമുക്കീ ഹൈ സ്കൂൾ അസിസ്റ്റന്റ്നെ ഒന്നു വിചാരണ നടത്തിയാലോ… ഒരു ദ്വന്ദ സംവാദത്തിനു അവസരം ലഭിക്കുമോ?"

അമ്മയ്ക്ക് കളിയാക്കിക്കൊണ്ടുള്ള ചിരി.. അച്ഛനും ഇളയതും കൂട്ടച്ചിരി.. ആവശ്യം "അംഗീകരിച്ചിരിക്കുന്നു മഹാനുഭാവേ..." പക്ഷെ നാളെ ഏതായാലും അവരുമായല്ല കൂടിക്കാഴ്‌ച വിളിച്ചു ചേർത്തത്.. അമ്മ ചിരിയടക്കിയില്ല.

 സംശയങ്ങളുടെ ഭാരവും പേറി ഞാൻ കിടന്നുറങ്ങി. പക്ഷെ നല്ല ഉറക്കം കിട്ടിയിരുന്നു, ചാരു കസേരയിൽ തന്നെ ആയതുകൊണ്ടാവാം. 
സ്വപ്നങ്ങളൊന്നും കണ്ടതായി ഓർക്കുന്നില്ല. എന്തായാലും ഇതെന്റെ ജീവിതത്തിലെ നിർണായകമായൊരു ഘട്ടത്തെ സാധൂകരിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ്. എന്താവുമെന്നു നോക്കാം.

ചടങ്ങിന്റെ പ്രാഥമിക കർമങ്ങളൊക്കെയും കഴിഞ്ഞു. ഇനിയാണ് സംവാദം.. എന്തൊക്കെ ചോദിക്കണം പറയണമെന്നൊക്കെ ഒരു ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. മറന്നു പോയാലോ.. നിർണായക ഘട്ടങ്ങളിൽ അടവുകൾ മറന്നുപോയ കർണ്ണനെ പോലെ ആവരുതല്ലോ.. എല്ലാം സത്യസന്ധമായി പറയണം.. മറുപുറത്തു നിന്നും അതേ പോലെ പ്രതീക്ഷിക്കാമോ.. നല്ലത് വിചാരിച്ചു തുടങ്ങാം… സംശയപ്രകടനങ്ങൾ വേണ്ട.

എന്താ പേര്...ജോലി… എവിടെയാ പഠിച്ചത്...വീട്ടിൽ ആരൊക്കെയുണ്ട് തുടങ്ങിയ സെൻസസ് ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾ പോലെ അങ്ങോട്ടുമിങ്ങോട്ടും ചോദ്യശരങ്ങൾ എയ്തു. പേരും ജോലിയുമൊക്കെ അറിഞ്ഞിട്ടും അതാവർത്തിച്ചത് എന്റെയുള്ളിലെ ഭയത്തെ കാണിക്കുന്നതാണ്. കുറച്ചു നേരം മിണ്ടാതെ താഴോട്ടും പുറത്തേക്കും നോക്കി നിന്നു. അങ്ങനെ ചില ഭാവങ്ങളിലൂടെയും ചേഷ്ടകളിലൂടെയും അന്നത്തെ ചടങ്ങ് പര്യവസാനിച്ചു. 

പിന്നീട് പെട്ടെന്നൊന്നും ഒരു ചടങ്ങിന് അവസരമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ വീണ്ടും പൂർവസ്ഥിതിയിലായി. അച്ഛാച്ഛന്റെ ചാരുകസേരയിൽ മാനത്തേക്ക് നോക്കി ചുരുണ്ട് കൂടി. ഇത്തവണയും ഞങ്ങൾ തമ്മിൽ സംഭാഷങ്ങളുണ്ടായി. മഴക്കാലം കഴിഞ്ഞതിനാൽ മഴപ്പാറ്റയെ തിന്നാൻ കടവാതിൽ വന്നില്ല. പുറത്തുകൂടെ പറന്നു നടക്കുന്നുണ്ടാവും അല്ലെങ്കിൽ സപ്പോട്ടയിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. ഞാൻ ചിന്തകളിൽ മയങ്ങി ഉറക്കത്തിലേക്ക് നടന്നു കയറി. 

നാളുകൾ നീങ്ങി നാടകങ്ങൾ പലതും അരങ്ങേറി.

ഒരു ദിവസം വീണ്ടും പണ്ട് പറഞ്ഞ അതേ ഡയലോഗ് അമ്മയിൽ നിന്നുമുണ്ടായി.  "നാളെ നീ ജോലിക്ക് പോകണ്ട. പിന്നെ നാളെ ഞായറാഴ്ചയല്ലേ എന്നു ചോദിക്കണ്ട എനിക്കറിയാം…"

"ഹ് മ് മ്…"

ആരാണാവോ നാളത്തെ കഥാപാത്രം.. അച്ഛൻ മാറ്റിവെച്ച ഫോട്ടോ എടുത്തു നോക്കി.. ആഹാ കൊള്ളാം.. സിവിൽ എഞ്ചിനീർ, പൊതുമരാമത്ത് വകുപ്പ്.. നന്നായി.. അപ്പൊ കുറച്ചു റോഡും പാലവും ഒക്കെ സ്വന്തമായിട്ട് ഉണ്ടാക്കി  ഒരു റിസോർട് ഒക്കെ ഉണ്ടാക്കി അങ്ങ് കൂടാം.. 
ക്ലീൻ ആണോ ആള്.. ആയാൽ മതി.. ഏടാകൂടങ്ങളൊന്നും ഇല്ലാതിരുന്നാൽ നല്ലത്.. ഇങ്ങനെ എന്നെ കൊണ്ടും പറയുന്നുണ്ടാവും..ഹ..ഹ.. ലിസ്റ്റിൽ ആളെ കുത്തികേറ്റുന്നു..അങ്ങനെ… 

പിറ്റേന്ന് രാവിലെ തന്നെ ഒരുക്കങ്ങളൊക്കെ ആയി. ഞാൻ നല്ല കുപ്പായമൊക്കെ ഇട്ടു റെഡി ആയി. അമ്മ എന്തൊക്കെയോ നിർദ്ദേശങ്ങളൊക്കെ പറഞ്ഞു.. പക്ഷെ അച്ഛൻ പറഞ്ഞതനുസരിച്ചാണ് ഞാൻ കുപ്പായം ഇട്ടത്. അതിനമ്മയൊന്നു പല്ലു കടിച്ചു. അവര് വന്നപ്പോഴേക്കും അമ്മ തനത് ചായയും പലഹാരങ്ങളും എടുത്തു വെച്ചു.  തുടക്കമെന്ന നിലയിൽ മുറപ്രകാരമുള്ള സംഭാഷങ്ങൾ കഴിഞ്ഞു ഞങ്ങളെ രണ്ടു പേരെയും സംവദിക്കാൻ മുകളിലേക്ക് പറഞ്ഞയച്ചു.

"വരൂ.. നമുക്ക് ബാൽക്കണിയിലിരിക്കാം. ഇവിടെയാകുമ്പോൾ നല്ല കാറ്റൊക്കെ കിട്ടും. ഞാനെപ്പോഴും ഇവിടെയാണ് ഇരിക്കാറുള്ളത്. പണ്ടൊക്കെ ഉമ്മറത്തായിരുന്നു അച്ഛാച്ഛന്റെ ശീല കസേരയിരുന്നത്. എന്നിട്ട് അവിടെ കിടക്കും.. ചാരു കസേരയാണ്. ഇപ്പോൾ ഞാനതിങ്ങ് മുകളിലേക്ക് എടുത്തു. ഉറങ്ങാനും ഓരോന്ന് ആലോചിച്ചിരിക്കാനും ഇത് നല്ലതാ… അല്ല  എന്താ ഒന്നും സംസാരിക്കാത്തത്?"

"ഹ്… നിങ്ങൾ സംസാരിക്കുകയാണല്ലോ… ഞാൻ കേൾക്കാമെന്നു കരുതി.. പെണ്ണ് കാണൽ ചടങ്ങിന്റെ ഒരു ജാള്യത ആ മുഖത്തു കാണുന്നില്ല, അതിലെനിക്ക് അത്ഭുതമുണ്ട്… "

"ഓഹ്.. നിങ്ങൾ എത്രമത്തെയാണ്..??"

"മൂന്ന്…"

"അതയോ..  എന്നാൽ ഞാനൊരല്പം വെറ്ററൻ ആണ്. എന്റേത്  ഏഴാമത്തെയാണ്.. പേടിക്കണ്ട… പലരെയും എനിക്ക് ബോധിച്ചില്ല. എനിക്ക് ബോധിച്ചവർക്ക് എന്നെയും ബോധിച്ചില്ല… അതങ്ങനെ കുറച്ച്…"

"ആനന്ദേ…. നീ വെള്ളം മുകളിലേക്ക് എടുത്തിരുന്നോ… "

"ആഹ്..  "....അനവസരത്തിലുള്ള അമ്മയുടെ വിളിക്ക് നീരസം നിറച്ച് നീട്ടി മറുപടി കൊടുത്തു..

"ആനന്ദെന്നാണോ  വിളിക്കാറ്… ഞാൻ കരുതി വല്ലീ എന്നായിരിക്കുമെന്ന്.!!"

"ഹഹഹ.. ആഹ്.. ആദ്യമൊന്നും എനിക്കീ ആനന്ദവല്ലിയെന്നുള്ള പഴഞ്ചൻ പേര്  ഇഷ്ടമായിരുന്നില്ല. അങ്ങനെ പണ്ടെപ്പോഴോ അച്ഛനാണ് പറഞ്ഞത് ആനന്ദ്ന്ന് വിളിക്കാൻ… ഞാനും കരുതി അങ്ങനെ വിളിച്ചോട്ടെന്ന്… ഈ പരിസരത്തുള്ളവരും അങ്ങനെയാണ് വിളിക്കുന്നത്…"

"ഓഹോ…."

അങ്ങനെ ..മെല്ലെ .. ചരിത്രം തുടങ്ങി.. ശാസ്ത്രങ്ങളും കണക്കും ഒക്കെ പറഞ്ഞു വെച്ച് ..ഒടുവിൽ തത്വശാസ്ത്രത്തിൽ വരെ എത്തി ചേർന്നു.. 

"പിന്നെ..ഒരു കാര്യം വിട്ടുപോയി...എന്തിനാ വെള്ളം എടുക്കാൻ പറഞ്ഞത്.. "

"അതോ.. പണ്ടൊരാൾക്ക് ഇതുപോലെ സംസാരിച്ചോണ്ടിരിക്കുമ്പോൾ  പെട്ടന്ന് വെള്ളം വേണ്ടിവന്നു… സാഹചര്യം ഇത്തിരി പ്രശ്നം ആയി…ഞാനും പേടിച്ചു... തമാശയായിരുന്നു… പിന്നെ ഓർത്തപ്പോൾ… അതിനു ശേഷം ഒരു മുൻകരുതൽ…"

"ഹഹ. ..ഹ..അതേതായാലും നന്നായി... ."

"എന്നെ വേണമെങ്കിൽ വല്ലിയെന്നു വിളിക്കാം ട്ടോ…"

"നോക്കാം എങ്ങനെ വിളിക്കണമെന്ന്.. പ്രേമിച്ചിട്ടുണ്ടോ..?"

"പിന്നെ..പ്രേമിക്കാത്തവരുണ്ടോ.. ഒരു പ്രേമം ഉണ്ടായിരുന്നു. ഞാൻ കുറച്ചു പുറകെ നടന്നു.. ആ ചങ്ങായി ഇടക്ക് മൈൻഡ് ചെയ്യും ഇടക്ക് ചെയ്യൂല..ഒരു ദിവസം അയാൾ ഓകെ പറഞ്ഞു.. ഒരാഴ്ച കഴിഞ്ഞു പിരിഞ്ഞു. എന്താണ് എങ്ങനെയാണ് എന്നൊന്നും എനിക്ക് മനസ്സിലായില്ല.. പിന്നെ ഞാനും വിട്ടു. അന്നൊക്കെ മെസ്സേജ്  അയച്ചാൽ മറുപടി തരും.. പക്ഷെ ഒന്നും അങ്ങോട്ട് ലിങ്ക് ഓഫ് ദി ലിങ്ക് ആയില്ല..ഇപ്പൊ അയാൾ ആരെയോ കെട്ടി.."

"പ്രേമിക്കാത്തവരുണ്ട്.. ഞാൻ പ്രേമിമിച്ചിട്ടില്ല.. ആഗ്രഹവുമില്ലായിരുന്നു ..എന്തായാലും നിങ്ങൾ ഇത് പറഞ്ഞത് നന്നായി…"

"യ്യോ.. കുളമാക്കി ല്ലേ..പ്രേമമെന്നൊന്നും വിളിക്കാൻ പറ്റില്ല.. എന്നാലും... അങ്ങനെ അതും പോയി ല്ലേ..."


"എന്നല്ല ഞാൻ പറഞ്ഞതിനർത്ഥം.. പറഞ്ഞത് നന്നായെന്നല്ലേ.. തുറന്ന് പറച്ചിൽ നല്ലതാ.."

അങ്ങനെ ഏഴാമത്തെ കൂടിക്കാഴ്ചയും വിദഗ്ദമായി ചീറ്റിപ്പോയതിനാൽ എനിക്ക് വീണ്ടും ചാരു കസേരയിൽ ചുരുണ്ടു കൂടിയിരുന്നു വിശേഷങ്ങൾ പറയേണ്ടി വന്നു… ഇതൊക്കെ ഒരു നൂലിന്മേൽ കളിയാണ് എങ്ങനെയാണാവോ കല്യാണമൊക്കെ ശരിയാവുന്നത്.

 ചില കാര്യങ്ങൾ അങ്ങനെയാണ് നമ്മളെത്ര ആഗ്രഹിച്ചാലും ശ്രമിച്ചാലും നമുക്ക് വേണ്ടത് വന്നു ചേരില്ല, കിട്ടുന്നതിന് എന്തെങ്കിലും കുറവോ വ്യത്യാസമോ ഉണ്ടാവും . പക്ഷെ അത് പരിഹരിക്കുന്നതിലാണ് മനുഷ്യന്റെ കഴിവ്. അതാണ് ജീവിതവും …. അപ്പോൾ എന്റെ കാര്യങ്ങൾക്കും ഒരു ഉത്തരം അമ്പിളി മാമൻ തരാതിരിക്കില്ല.. ചാരുകസേരയിലേക്ക് ആലസ്യത്തോടെ ചാഞ്ഞിരുന്നുകൊണ്ടു ഇരുട്ടിന്റെ വേരുകൾ പടർന്നു കയറുന്ന ആകാശ നീലിമയെ പ്രതീക്ഷയോടെ നോക്കി നിന്നു.


എനിക്കൊരു ഫോൺ വന്നു."ഹലോ.. വല്ലി അല്ലെ…"

_________________________END________________________________

44 comments:

  1. Very nice😍.. ഒഴുക്കുള്ള എഴുത്ത്. Keep it up bro..

    ReplyDelete
    Replies
    1. നന്ദി ഈ വാക്കുകൾക്ക്.. വീണ്ടും വരിക..

      Delete
  2. നന്നായിട്ടുണ്ട്... വീണ്ടും എഴുതുക.

    ReplyDelete
  3. ആഹാ.വായിച്ച്‌ വായിച്ച്‌ ഞാൻ കൺ ഫ്യൂഷ്യസ്സും സോക്രട്ടീസ്സും പ്ലേറ്റോയും അലക്സാണ്ടറും ആയേനേ.ഭാഗ്യത്തിനു എന്റെ ഓർമ്മയെ തിരിച്ച്‌ പിടിക്കാൻ കൊച്ച്‌ ഒന്ന് കരഞ്ഞത്‌ കൊണ്ട്‌ രക്ഷപ്പെട്ടു.





    കൊള്ളാം.എഴുത്ത്‌ അടിപൊളി.ഇഷ്ടം.

    ReplyDelete
    Replies
    1. ഹഹഹ.. അപ്പൊ ഞാൻ ഉദ്ദേശിച്ചത് ഫലം കണ്ടു..

      Delete
  4. നിന്റെ വർണന പൊളിച്ചു.....വായിച്ചപ്പോൾ നിന്റെ ആ വീട് മനസ്സിൽ തെളിഞ്ഞു വന്നു.....അടിപൊളി ...

    ReplyDelete
    Replies
    1. ഒരു ശ്രമം ആയിരുന്നു.. എന്തായാലും വായിച്ചതിന് നന്ദി..വരിക..ഇനിയും..

      Delete
  5. Replies
    1. രണ്ട് Nice നിടയിലെ വിടവ് ഞാൻ ഊഹിച്ചു നികത്തണമെന്നാണോ...😀

      Delete
  6. Oru doubt...randamathe pennukanal pennu cherukkante veetilottu vannu kanuvayirunno...anganeyoru pathivu nammude nattil undo.. swapnam anenkil ok ...enthayalum ezhuthu rasakaram..
    Charkaserayile iruppum chinthakalum kollam. Ashamsakal

    ReplyDelete
    Replies
    1. ചേച്ചി.. അത് ഞാൻ പറയാം... വായിച്ചതിനു നന്ദി...

      Delete
  7. നല്ലത്,,.. ഇഷ്ടായി...,.

    ReplyDelete
  8. ആനന്ദ് ...പലരുടെയും ജീവിത അനുഭവങ്ങൾ കൂടിയാണ്..അത് വരച്ചു കാട്ടി👌👌

    ReplyDelete
    Replies
    1. ഞാൻ വായിക്കുമ്പോൾ എന്റേത്.. നിങ്ങൾ വായിക്കുമ്പോൾ നിങ്ങളുടേത്..

      വായിച്ചതിനു നന്ദി..വീണ്ടും വരിക

      Delete
  9. പെണ്ണുകാണൽ കഥകളുടെ സീസൺ ആണെന്ന് തോന്നുന്നു :-D. ഇതിൽ പറയുന്ന പ്രേമം നമ്മുടെ മറ്റേ കഥയിൽ പറയുന്ന പ്രേമം ആയിരിക്കുമല്ലോ ല്ലേ ല്ലേ ല്ലേ... ;-)

    പ്രേമത്തെപ്പറ്റി പറഞ്ഞപ്പോൾ ഓർത്തുപോകുന്നു "ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥ അല്ല, സ്നേഹിച്ചവരുടേതുമാണ് "

    ReplyDelete
    Replies
    1. മഹേഷേട്ടാ.. ഇതില് ആത്മകഥാംശമായിട്ട് വീടിന്റെ പരിസരം മാത്രേ ഉള്ളൂ.. ബാക്കിയെല്ലാം മറ്റു പലരുമാണ്..

      Delete
  10. Nice dear
    oru flow und.. certain confusions are there though.
    Felt interesting ❤️

    ReplyDelete
  11. നിന്റെ എഴുത്തുകൾ വായിക്കുമ്പോൾ കഥ ഇപ്പഴെങ്ങും അവസാനിക്കല്ലേ എന്ന് തോന്നിപ്പോകും... അത്തരത്തിൽ ഒരു എഴുത്തു ആയിരുന്നു ഇതും..ആത്മകഥാംശത്തിനു പുറമെ മറ്റുചിലരുടെ അനുഭവങ്ങളും കാണിക്കാൻ നോക്കിയ ആ ശ്രമം പൂർണമായും വിജയിച്ചിരിക്കുന്നു.....😊Keep Going🤘

    ReplyDelete
  12. ആത്മകഥാംശമായിട്ട് വീടിന്റെ പരിസരം മാത്രമേ ഉള്ളൂ.. ബാക്കിയെല്ലാം പലരുടെയും ജീവിതത്തിൽ നിന്നും ചീന്തിയെടുത്തതാണ്.
    നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..

    ReplyDelete
  13. Oru shortfilm kandath pole thonni.. Nice attempt.. Iniyum ezhthanam..

    ReplyDelete
    Replies
    1. അൻസി മോളെ.. ഇഞ്ഞി ഷൊർട് ഫിലിം പിടിക്കുന്നോ..😅..
      Thanks for reading ..Keep visiting..

      Delete
  14. ആനന്ദാ..രസിച്ചു കേട്ടോ.
    കോളാമ്പി സുധി മുന്നേ വന്നത് കൊണ്ട് ഇനിയത് പറയുന്നില്ല.പൊടിപ്പുകൾ എഴുതുമ്പോൾ അൽപ്പം കൂടി വഴി മാറി പിടിച്ചാൽ ഒരു വ്യത്യസ്തത ഫീൽ ചെയ്യുമെന്ന് തോന്നി.
    ഇനിയും വരാം

    ReplyDelete
    Replies
    1. ഞാൻ വഴി മാറ്റി എന്നാണോ.. വഴി മാറ്റണം എന്നാണോ ഉദ്ദേശിച്ചത്??
      ഇനിയും വരണം...മുന്നത്തെ ചിലതുമുണ്ട് ഇവിടെ..

      Delete
    2. ആനന്ദ് ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് കേട്ടോ.നമ്മൾ പൊതുവെ കണ്ടുവരുന്ന ഒരു പതിവ് patern ഉണ്ട്‌ അതിലേക്ക് വീഴാതിരിക്കാൻ നോക്കിയാൽ നല്ലതാണ് എന്ന് മാത്രമെ സൂചിപ്പിക്കാൻ ആഗ്രഹിച്ചത്.
      എല്ലാത്തിലും ഉപരി ആനന്ദിന്റെ തൃപ്തി തന്നെയാണ് വലുത്.അതിനെ മാനി ക്കുകയും ചെയ്യുന്നു കേട്ടോ.ഇനിയും വരാം.ഞാൻ ഫോലോ ചെയ്യാം.

      Delete
    3. ഏയ്‌.. ശരിക്കും പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലായിരുന്നു. ഇപ്പോഴും.. അങ്ങനെ തന്നെ..

      Delete
  15. ചില കാര്യങ്ങൾ അങ്ങനെയാണ് നമ്മളെത്ര ആഗ്രഹിച്ചാലും ശ്രമിച്ചാലും നമുക്ക് വേണ്ടത് വന്നു ചേരില്ല, കിട്ടുന്നതിന് എന്തെങ്കിലും കുറവോ വ്യത്യാസമോ ഉണ്ടാവും . പക്ഷെ അത് പരിഹരിക്കുന്നതിലാണ് മനുഷ്യന്റെ കഴിവ്. അതാണ് ജീവിതവും …

    ReplyDelete
    Replies
    1. തീർച്ചയായും..അതാണ് എനിക്ക് മനായിലാക്കാൻ കഴിഞ്ഞത്...

      Delete
  16. അവസാനത്തെ ബോളിൽ സിക്സടിച്ചു ജയിപ്പിച്ചു

    ReplyDelete
    Replies
    1. ഹഹ... ജയിച്ചു എന്നു കരുതുന്നു...

      Delete
  17. അനുഭവങ്ങളോടൊപ്പം ഭാഷയുടെ ഭംഗി കൂടി വരുമ്പോൾ ഈ സൃഷ്ടിക്ക് മിഴിവേറുന്നു.... 😍

    ReplyDelete
    Replies
    1. എല്ലാരുടെയും അനുഭവങ്ങളിൽ ഇങ്ങനൊന്നുണ്ടാവും... അല്ലാതെ എനക്ക് ഇതുവരെ ആയിക്കില്ല ട്ടോ.. നന്ദി ഈ വാക്കുകൾക്ക്..

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST