Sunday, May 31, 2020

ഒന്നാമത്തേത് അവസാനത്തെയും

ഒന്നാമത്തേത് അവസാനത്തെയും

  ഈ കഥയ്ക്കൊരു ആദ്യ ഭാഗം ഉണ്ട്, അത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക....



 അസാധാരണമായ  സന്ദേശമായിട്ടാണ് ഞാൻ അതിനെ നോക്കി കണ്ടത്. കാരണം അവനിൽ നിന്നും ആ ചോദ്യം സാധാരണ നിലയ്ക്ക് വരേണ്ട കാര്യമില്ല. എന്നിട്ടും എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നു ഞാൻ അവനോട് ചോദിച്ചു. 


"ഇനിക്കൊരു പണി വരുന്നുണ്ട്, അപ്പൊ വിലാസം തെറ്റാതെ നേരെ അങ്ങോട്ട് തന്നെ എത്തണ്ടേ, അതുകൊണ്ടാണ് ഒന്നുറപ്പിച്ചത്". അവൻ പറഞ്ഞു.


അവന്റെയൊരു സുഹൃത്ത് ആണ് കാര്യങ്ങൾ തിരക്കാൻ പറഞ്ഞത്. എന്റെ ഫോട്ടോ അവർ പല സ്ഥലത്തായിട്ട് കണ്ടിട്ടുണ്ട് പോലും. വല്ല ഫ്ലെക്സിലോ മറ്റോ ആവും. അപ്പൊ അതാണ് കാര്യം. ഞാൻ അവന്റെ സുഹൃത്തിന്റെ നമ്പർ വാങ്ങിച്ചു കൂടുതൽ അറിയാൻ ശ്രമം നടത്തി. നീതു, അവൾ കാര്യം വളച്ചു കെട്ടില്ലാതെ തന്നെ വിശദീകരിച്ചു. അവർക്ക് എന്നെ പറ്റി ഒട്ടുമിക്ക കാര്യങ്ങളും അറിയാം. അവർ കുറച്ചു കാലമായിട്ട് എന്റെ പുറകെ ആയിരുന്നു. ഞാൻ എന്ത് പഠിച്ചു, എങ്ങനെ പഠിച്ചു, എന്തു ചെയ്യുന്നു. എന്തൊക്കെ ചെയ്യും ...തുടങ്ങിയ അവശ്യ വിവരങ്ങൾ അവർ ശേഖരിച്ചു വെച്ചിട്ടുണ്ട്. അത്ഭുതം തന്നെ, ഞാൻ അറിയാതെ എന്നെ അവർ നിരീക്ഷണത്തിൽ ആക്കിയതാണോ എന്നു തോന്നിയ നിമിഷം എനിക്ക് എന്നോട് തന്നെ ചെറുതായി അസൂയ തോന്നി. 


"വരട്ടെ, ആദ്യം ഞാൻ ഒന്ന് നോക്കട്ടെ എന്നിട്ട് വീട്ടിൽ അറിയിക്കാം?". ഞാൻ നീതുവിനോട് പറഞ്ഞു.


അവൾ ദിവസേന കൂടുതൽ വിവരങ്ങൾ എന്നിലേക്ക് എത്തിച്ചു. കൂട്ടത്തിൽ ചോദിക്കാതെ തന്നെ ഞാൻ എന്റെ നല്ല വൃത്തിയുള്ള സ്റ്റൈലൻ ഫോട്ടോയും അയച്ചു കൊടുത്തു. ഇനി ഞാൻ കൊടുക്കാഞ്ഞിട്ടു വേണ്ടല്ലോ… പെൺകുട്ടി അഗ്രികൾച്ചറൽ ഡിഗ്രി കൈവശമുള്ള ആളാണ്. ആഹാ.. അച്ഛന് എന്നെ കൊണ്ട് ആ വകയിൽ ഗുണം ഇല്ലെങ്കിലും ഇവളെ കൊണ്ട് ഉണ്ടവുമല്ലോ എന്നാണ് എന്റെ മനസിലേക്ക് ആദ്യം എത്തിയത്. തരക്കേടില്ല, ഇപ്പൊ ബാങ്ക് കോച്ചിങ്ങിനു പോകുന്നു. വളരെ നല്ലത്, എന്നെ ഈയൊരു കാര്യത്തിന് അച്ഛൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷെ ഞാൻ അത് തട്ടിക്കളയുകയായിരുന്നു. അച്ഛൻ റിട്ടയർഡ് വില്ലേജ് ഓഫീസർ, അമ്മ ടീച്ചർ, ഏട്ടൻ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ.  അപ്പൊ കുടുംബം ഞങ്ങളെ സംബന്ധിച്ച് കനത്തതാണ്. അത് വേണോ എന്ന ചിന്ത എന്നിൽ ഒരു ചോദ്യമായി ഉയർന്നു വന്നു. പക്ഷെ അത് അത്ര കാര്യമായിട്ട് എടുത്തില്ല. എന്നിട്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ ഞാൻ നീതുവിനോട് വീണ്ടും സംസാരിച്ചു. അതിനിടയിൽ തന്നെ എന്റെ ബന്ധങ്ങൾ വെച്ച് രഹസ്യമായ അന്വേഷണവും ഏർപ്പാടാക്കി. 


"ഒരു കാര്യം , എന്റെ ഫോട്ടോ കൊടുത്തില്ലേ, അവർക്ക് ഇഷ്ടമായോ എന്നറിയണ്ടേ?"


"പിന്നെ അവർക്ക് ഇഷ്ടമായത് കൊണ്ടല്ലേ കൂടുതൽ അന്വേഷങ്ങളിലേക്ക് അവർ എത്തിയത്". നീതു ഗൗരവം വെടിഞ്ഞില്ല.


"അതല്ല, കുട്ടിക്ക് എന്നെ ഇഷ്ടമായോ എന്നറിയണ്ടേ. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ, എനക്ക് തീരെ മുടി കുറവാണെന്നു അവരോട് പറയണം. ഫോട്ടോല് ചിലപ്പോ കൂടുതൽ തോന്നിക്കും".


"എടാ.. നീ അതിനെക്കുറിച്ചു ബേജാർ ആകേണ്ടതില്ല. അതൊന്നും ഇവിടെ ഒരു വിഷയമേ അല്ല".


" എനക്ക് ഒന്നുമില്ല, പക്ഷെ അവർക്കും ഇല്ലാതിരുന്നാൽ മതി".


അവൾ തകൃതിയായി അന്വേഷണങ്ങൾ നടത്തി എന്നെ പരമാവധി സഹായിച്ചു. എന്റെ വഴിയിൽ ഞാനും അന്വേഷിച്ചു. 


ഞാൻ എന്റെ ചുരുക്കം ചില സുഹൃത്തുക്കളെ കാര്യം ധരിപ്പിച്ചു. 

"പേരെന്താ?????"

അവർ ഒരേ ശബ്ദത്തിൽ ആദ്യം ചോദിച്ചത് അതായിരുന്നു. 

"അനിഘ രാഘവേന്ദ്രൻ, പഠിച്ചത് അഗ്രികൾച്ചറൽ ഡിഗ്രി".


മൂന്ന് പേരും അവരുടെ ഫോണുകൾ എടുത്തു പേര് പരതാവുന്നയിടത്തൊക്കെ പരതി. 


"കിട്ടി". 

"കിട്ടി". അവരവരുടെ മേച്ചിൽപ്പുറങ്ങളിൽ നിന്നും രണ്ടു പേർ ആ പേര് കണ്ടെത്തി. ഫേസ്ബുക്കിൽ 2016ന് ശേഷം ഒരു പോസ്റ്റും ഇല്ല. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് അവൻ പറഞ്ഞത് , പ്രത്യേകിച്ചും ഫോട്ടോ.  മറ്റവൻ ആധുനിക തലത്തിൽ കാര്യങ്ങൾ നീക്കി. ഇൻസ്റ്റാഗ്രാമിൽ അവളുടെ ഫോട്ടോ ഉണ്ട്, പക്ഷെ പ്രൈവറ്റ് അക്കൗണ്ട് ആയതിനാൽ അത് ചെറുതും അവ്യക്തവുമാണ്. മാത്രമല്ല അതൊരു ആക്റ്റീവ് അക്കൗണ്ടും ആയിരുന്നില്ല. പോസ്റ്റുകൾ ഒന്നും തന്നെയില്ല. അഗ്രിയുമായി ബന്ധപ്പെട്ട്  പ്രൊഫൈലിൽ രേഖപ്പെടുത്തിയ അനിഘ അത് മാത്രമായിരുന്നു എന്നതാണ് അതിലേക്ക് ഞങ്ങളെ എത്തിച്ചത്. അങ്ങനെ ആ തരത്തിലുള്ള അന്വേഷണം അവിടെ അവസാനിച്ചു. ഫോട്ടോ സൂം ചെയ്ത് നന്നായിട്ടുണ്ടെന്നു ഒരുത്തൻ കമെന്റ് ചെയ്തു.


അതിനിടക്ക് നീതു വീണ്ടും മെസ്സേജ് അയച്ചു. കുട്ടിക്ക് എന്നെ ഇഷ്ടമായി എന്നു. ഞാൻ അവളോട് കുട്ടിയുടെ ഫോട്ടോ അയച്ചു തരാൻ പറഞ്ഞു. ഞാൻ വളരെ സന്തോഷത്തിലായിരുന്നു. ആദ്യമായിട്ട് ഒരാൾക്ക് എന്നെ ഇഷ്ടമായി. ആകെയൊരു ഉൾപുളകം എന്നിൽ പടർന്നു. അന്ന് രാത്രി ഞാൻ അമ്മയോട് കാര്യം അല്പം മടിയോടെ സൂചിപ്പിച്ചു. കല്യാണക്കാര്യം പറയുമ്പോ, അതും ഞാൻ അങ്ങോട്ട്.. വല്ലാത്ത ചമ്മൽ. ഞാൻ ഇപ്പൊ നോക്കുന്നില്ല എന്നൊക്കെ പറഞ്ഞു എന്നും അമ്മയോട് പറഞ്ഞു. പക്ഷെ അമ്മ എന്നെ എതിർത്തു. പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എന്നെക്കൊണ്ട് അതിന്റെ മുന്നോട്ടുള്ള പോക്ക് നടക്കട്ടെ എന്നു പറയിപ്പിച്ചു. ശേഷം ഞാൻ അവരുടെ വിവരങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ, അച്ഛനോട് കൂടി പറയട്ടെ എന്നു പറഞ്ഞു. അന്ന് നീതുവിന് ഞാൻ അച്ഛന്റെ നമ്പർ നൽകി. എന്നാൽ അവൾ നിരാശജനകമായ ഒരു സന്ദേശം അറിയിച്ചു. കുട്ടിക്ക് ഈ മേയ് മാസത്തിൽ 25 തികയും. ഡിം… ഞാൻ ആകെ മുഷിഞ്ഞു പോയി. ഒരു ഒന്നര വയസ്സ് എങ്കിലും വ്യത്യാസം ഉണ്ടായായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി. എന്തായാലും ഇനി വീട്ടുകാർ നോക്കട്ടെ ഞാൻ ആയിട്ട് ഒന്നും പറയുന്നില്ലെന്നു അവളോട് പറഞ്ഞു . അപ്പോഴും കുട്ടിയുടെ ഫോട്ടോ എനക്ക് കിട്ടിയിരുന്നില്ല. എന്റെ ബന്ധങ്ങൾ വെച്ചുള്ള അന്വേഷങ്ങളും നടന്നില്ല. ആ ഭാഗത്തായി വലിയ ബന്ധങ്ങൾ ഇല്ലാതെ പോയത് നഷ്ടമായി. പിറ്റേന്ന് രണ്ടു മാഷന്മാർ അച്ഛനെ വിളിച്ചു. അവരും കൂടി വയസ്സിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ അച്ഛനും മടിച്ചു. 6 മാസത്തിന്റെ വ്യത്യാസം അത്ര സുഖകരമല്ലെന്ന വാദം ബന്ധുക്കളും ശരിവെച്ചു. 

   എങ്കിലും കുട്ടിയെ കണ്ടാൽ കൊള്ളാമെന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നു. നിരന്തരം അതിനുള്ള ശ്രമം നടത്താൻ നീതുവിനെ നിർബന്ധിച്ചു. അങ്ങനെയാണ് അവളുടെ ഒരു സഹപാഠി ഈ വിഷയത്തിലേക്ക് കടന്നു വന്നത്. ആ സഹപാഠി എന്നെ മലയാളം പഠിപ്പിച്ച അധ്യാപകന്റെ മകളായിരുന്നു. കുട്ടിയുടെ ബന്ധുവാണെന്ന് കൂടി അവൾ പറഞ്ഞപ്പോൾ ഞാൻ ആവേശത്തിലായി. അവൾ തന്റെ സഹപാഠിയിൽ നിന്നും കൂടുതൽ വിവരങ്ങൾ എന്നെ അറിയിച്ചു. നീളം കുറഞ്ഞ നല്ലപോലെ സംസാരിക്കുന്ന ഒരു കുട്ടി. ആള് സ്മാർട്ട് ആണ്, നന്നായിട്ട് പഠിക്കുമായിരുന്നു. കണ്ടാൽ 25 വയസ്സ് തോന്നിക്കില്ല. ഇതൊക്കെ കൂടെ കേട്ടപ്പോൾ ഞാൻ ആകെ ധർമസങ്കടത്തിലായി. ഇതെങ്ങനെ ശരിയാക്കി എടുക്കും…. ജീവിതത്തിൽ ആദ്യമായിട്ട് വന്നൊരു ആലോചന ഇങ്ങനെ അനാഥമായിപ്പോക്കുന്നത് എനിക്ക് സഹിച്ചില്ല. പിന്നെ അവരുടെ വീട്ടുകാരുടെ ഭാഗത്ത്‌ നിന്നും ചലനങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് അവൾ പറഞ്ഞു.  ആ മുന്നേറ്റം ഏറെക്കുറെ ശിഥിലമായി തീർന്നു. എന്നിട്ടും ആ ചെറിയ വൃത്തനുള്ളിൽ കണ്ട അവളുടെ ചിരിച്ച മുഖത്തെ ഞാൻ മനസിലിട്ടു വരച്ചു വ്യക്തമാക്കി. അവളോട് സ്വപ്നത്തിൽ സംവദിച്ചു. വളരെ നല്ല കുട്ടിയാണ്. സഹപാഠി പറഞ്ഞപോലെ നീളം കുറഞ്ഞ ഒരു വായാടി പെണ്ണ്. ജ്ഞാനിയാണ്, ഒപ്പം നർമത്തിൽ ചാലിച്ച സംസാരവും. എനിക്ക് വല്ലാതെ ഇഷ്ടമായി…. കുറെ ദിനരാത്രങ്ങൾ സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചു ഞാൻ തളർന്നിരുന്നു. അന്ന് ആ ക്ഷീണത്തിൽ ഞാൻ നന്നായി ഉറങ്ങി. ഒരു സ്വപ്നങ്ങളും തൊടാതെ സമ്പൂർണ ചരമം പോലെ ഞാൻ നിദ്രയിലാണ്ടു. 



പിറ്റേന്ന് രാവിലെ ഒരു സുഹൃത്തിനെയും കൂട്ടി ഞാൻ അനിഘയെ കാണാൻ ഇറങ്ങി. ഏത് വിധേനയും അവളെ കണ്ട് എല്ലാം സ്വപ്ന സമമാണോയെന്ന് ഉറപ്പു വരുത്തണം. ലഭിച്ച സൂചനകൾ പോലെ കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി ഞങ്ങൾ പോയി. അതിനു നേരെ എതിർ വശത്താണ് അവളുടെ വീട്.  അന്നൊരു വിശേഷ ദിനം തന്നെ ആയിരുന്നു. അതിനാൽ ആരെങ്കിലുമൊക്കെ അവിടെ ദർശനത്തിനായി എത്തുമെന്ന് ഞങ്ങൾ ഉറപ്പിച്ചു. ഒരുറപ്പിന് വേണ്ടി ആ ചുറ്റുവട്ടത്ത് എത്തുന്നതിനു മുന്നെ ഒരു അന്വേഷണം കൂടി നടത്തി. 


"ഈ...രാധിക ടീച്ചറുടെ വീട്…. കുന്നുമ്മൽ അമ്പലത്തിനടുത്തുള്ളത്.." ഞങ്ങൾ അങ്ങനെ ചോദിച്ചു.


"ആ മ്മള ടീച്ചർ… നേരെ പോയിട്ട് ആടന്ന് ഇടത്തോട്ട് പോയാൽ ഒരു അമ്പലം കാണാം. അയിന്റെ മുന്നിലാണ്. അല്ല ഇങ്ങള് ആരാ?".


"ടീച്ചർ വിളിച്ചിട്ട് വന്നതാണ്, അമ്പലത്തിൽ ഇന്ന് എന്തോ പൂജയങ്ങാനും ഉണ്ട്. വിഷു ഒക്കെ അല്ലെ?".



ഞങ്ങൾ വീടും അമ്പലവും കണ്ടുപിടിച്ചു. ഉഷാർ വീട്, മുന്നിൽ തുളസിത്തറ.. നിറയെ ചെടികൾ… 


"മ് മ്…" സുഹൃത്ത് എന്നെ നോക്കി ഒരു ചിരി ചിരിച്ചു.


ഞങ്ങൾ അമ്പലത്തിലേക്ക് കടന്നു. എന്നിട്ട് ഓരോ ചടങ്ങുകളായി കണ്ടു നിന്നു. അതിനിടയിലും എന്റെ കണ്ണുകൾ അവളുടെ ചിരിച്ച മുഖത്തെ തേടി അലയുകയിരുന്നു. പക്ഷെ ആ ചെറിയ വൃത്തിലെ ഫോട്ടോയിൽ കണ്ടതുമായി സാദൃശ്യം തോന്നുന്ന ആരെയും തന്നെ അവിടെ കണ്ടില്ല. നിരാശനായി നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ ഞങ്ങളെ വിളിക്കുന്നത്. 


"നിങ്ങൾ അല്ലെ ടീച്ചർ വിളിച്ചിട്ട് വന്നത്. ടീച്ചർ അവിടെയുണ്ട്, നിങ്ങളെ കണ്ടില്ലെന്നാണ് ടീച്ചർ പറഞ്ഞത്". നേരത്തെ കണ്ട ആള്, ഭഗവതി.. വല്ലാത്ത പരീക്ഷണം ആയിപ്പോയല്ലോ.


അയാൾ ടീച്ചർക്ക് ഞങ്ങളെ കാണിച്ചു കൊടുത്തു. ഞാൻ അപ്പോഴും അവളെ തേടുകയായിരുന്നു. പക്ഷെ ടീച്ചർ ഒറ്റക്കായിരുന്നു വന്നതെന്ന് തോന്നുന്നു. ടീച്ചർ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. 


"വാ മക്കളെ, വീട്ടിലേക്ക് കയറിയിട്ട് പോകാം".


ക്ഷണം കേട്ട് ഞങ്ങൾ വായ പൊളിച്ചു നിന്നു. ഇതെന്ത് മറിമായമാണ് സംഭവിച്ചത്, ഞങ്ങൾക്കൊന്നും മനസിലായില്ല. 

"അത്...പിന്നെ.. ".


"നിങ്ങളൊന്നും പറയണ്ട, വാ... നമുക്ക് വീട്ടിലോട്ട് പോകാം".


ഞങ്ങൾക്ക് അങ്ങോട്ടേക്ക് പോകേണ്ടി വന്നു. അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിച്ചത്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. പക്ഷെ എനിക്ക് തിരിച്ചു ചിരിക്കാൻ ആയില്ല. 


"മോനെ, അവൾ ഒരു സുഹൃത്തിന്റെ കൂടെ പുറത്ത് പോയതാണ്.  നിങ്ങൾ ഇങ്ങനെ അന്ധാളിച്ചു നിക്കണ്ട, എനിക്ക് മോനെ മനസിലായി. ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതെ ഉള്ളൂ".


അത് കേട്ടതോടെ ഞാൻ ആകെ വിയർത്തു കുളിച്ചു മുഷിഞ്ഞു പോയി. ആകെ ചളമായി, എന്തു വിചാരിക്കും എന്നൊക്കെ കരുതി മനസ് ഇളകി മറിഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയൊരു സാഹസത്തിനു മുതിർന്ന നിമിഷത്തെ ഞാൻ ശപിച്ചു. ടീച്ചർ തന്ന ചായ മുഴുവനും കുടിച്ചു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. അന്ന്  ഞാൻ പിന്നെ പുറത്തേക്കൊന്നും പോയില്ല. എന്റെയൊരു ചിത്രം ഒരു നിമിഷത്തെ പിഴച്ച ചിന്തകൊണ്ടു അവർ വിലയിരുത്തിക്കാണും. വല്ലാത്ത സങ്കടവും, നിസ്സഹായതയും എന്നിൽ വേദന ഉണ്ടാക്കി. നാണം കെട്ട് പോകുമായിരുന്നു, അവരൊക്കെ അവിടെ ഉണ്ടായിരുന്നുവെങ്കിൽ. പക്ഷെ ഈ നേരം കൊണ്ട് എല്ലാവരും, സഹപാഠിയും അവരുടെ അച്ഛനായ എന്റെ അധ്യാപകനും എല്ലാം ഇതറിഞ്ഞു കാണും. നീതു അറിയും… അങ്ങനെ എന്റെ മറ്റു സുഹൃത്തുക്കൾ, അതിലൂടെ എന്നെ അറിയാവുന്ന ഒരുപാട് പേരിലേക്കും ഈ വാർത്ത എത്തും. അത്രക്ക് വേഗമാണ് ഇന്നീ ലോകത്തിനു. ഞാൻ സമയത്തെ കെട്ടിവലിക്കാനുള്ള വഴികൾ ആലോചിച്ചു. ഇല്ല, അത് സാധ്യമല്ല. പിന്നെ എന്ത് ചെയ്യും.


അന്ന് വൈകുന്നേരം വരെ ഞാൻ മുകളിലത്തെ മുറിയിൽ തന്നെ ഇരുന്നു. അധികമൊന്നും സംസാരിക്കാനും പോയില്ല.  രാത്രി ഒരു 7 മണിയോടെ അച്ഛനെ എന്നെ താഴേക്ക് വിളിച്ചു. 


"നാളെ രാവിലെ നമുക്ക് ഒന്ന് പെണ്ണ് കാണാൻ പോയിക്കളയാം". അച്ഛൻ പറഞ്ഞത് കേട്ട് എന്റെ അടിവയറ്റിൽ നിന്നും കണ്ണിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു പോയി. " അന്ന് പറഞ്ഞ കൂട്ടരില്ലെ, അവർ തന്നെയാണ്. നമുക്കൊന്നു പോയിക്കളയാം".അച്ഛൻ കൂട്ടിച്ചേർത്തു.


"അത്.. അച്ഛാ… വയസ്സ്".


"നല്ലതാണെങ്കിൾ എന്തു വയസ്സ് വന്നിക്ക്, എന്തായാലും നിന്നെക്കാളും കുറവ് തന്നെ അല്ലെ?"


എന്തുകൊണ്ട് അച്ഛനൊരു മനം മാറ്റം വന്നെന്നു സംശയം ആയി. ഇതുറപ്പാണ്, ആ ടീച്ചർ ഇങ്ങോട്ട് വിളിച്ചു കാണും. ഈശ്വരാ… ഇനി മേലിൽ ഇങ്ങനൊരു പണിയും ഞാൻ ഒപ്പിക്കൂല, നാളെ ഞാൻ നാണംകെടും.

ആ രാത്രിയുടെ ഉറക്കത്തിനു മുന്നേയുള്ള പാതി ദുർഘടം പിടിച്ചതായിരുന്നു. എന്നാൽ  ഉറക്കം മനോഹരമായൊരു സ്വപ്നത്തോടെ ആയിരുന്നു. പക്ഷെ അമ്മയുടെ ഉണർത്തുവിളി അതിനെ പൂർണമാക്കിയില്ല. പ്രധാനപ്പെട്ടൊരു ചോദ്യം ബാക്കിയാക്കി ആ സ്വപ്നം പ്രകാശഭരിതമായി, കണ്ണിനു അദൃശ്യമായി മാറി.


മനസില്ലാമനസോടെ ഞങ്ങൾ ടീച്ചറുടെ വീട്ടിലേക്ക് പുറപ്പെട്ടു. ഞാൻ ഓരോ ആൾക്കാരെയും വേറെ വേറെ നോക്കി. ഒന്നും പ്രകടമല്ല. ടീച്ചറുടെ മുഖത്തും അസാധാരണമായി ഒന്നും കാണാനില്ല. അതെനിക്ക് അല്പം ആശ്വാസമായിരുന്നു. പതിവ് സംസാരങ്ങളും ചടങ്ങുകളും നടന്നു. 

"അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും". അനിഘയുടെ അച്ഛൻ കാര്യത്തിലേക്ക് കടന്നു. ഞാൻ അവൾക്ക് പിന്നിലായി പടികൾ കയറി മുകളിലേക്ക് പോയി. നേരെ ബാൽക്കണിയിലേക്ക് നടന്നു.


"അല്ല, ഫോട്ടോല് കാണുമ്പോ ഇങ്ങക്ക് ഇത്തിരൂടി മുടി ഇണ്ടേനല്ലോ?". അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി അവൾ ചിരിച്ചു. എന്നിട്ട് തുടർന്നു.


"നിങ്ങളുടെ ഈ നിർബന്ധം ആണ് നീതു ചേച്ചി ഞങ്ങളോട് ആദ്യം പറഞ്ഞത്. അതുകൊണ്ട് ഒരു നമ്പർ ഇറക്കി നോക്കിയതാണ്."


"അഹ് ത് ശരി… ". ഞാൻ അപൂര്ണമായി ചിരിച്ചു.


"പിന്നെയില്ലേ… ഇന്നലത്തെ സംഭവം അമ്മ എന്നോട് മാത്രേ പറഞ്ഞിട്ടുള്ളൂ. വേറെ ആരും അറിയില്ല".  അങ്ങനെ സമാധാനത്തോടെ ഞങ്ങൾ കുറെ നേരം സംസാരിച്ചു. ഒരു ഐക്യപ്പെടലിന്റെ സ്വരം സംസാരത്തിൽ നിഴലിച്ചിരുന്നു. ബാക്കി വീട്ടുകാർക്ക് വിട്ടു. അങ്ങനെ ആദ്യ ആലോചനയും ആദ്യ പെണ്ണുകാണലും പിഴക്കാതെ തന്നെ പൂർത്തിയായി. ഇനി ജീവിതം.



സ്വന്തം തമസ്യ.

ആനന്ദ് ശ്രീധരം.





വര: ആനന്ദ് ശ്രീധരം

ടൂൾ: adobe draw illustrator





വായിച്ചതിൽ സന്തോഷം. ഇനി അഭിപ്രായങ്ങൾ താഴെ കാണുന്ന കമെന്റ് ബോക്സിൽ നിക്ഷേപിക്കുക. ഇത് അവശ്യ സേവനമാണ്.

42 comments:

  1. കൊള്ളാം☺️👌.. ആദ്യ ആലോചനയും പെണ്ണുകാണലും പിഴക്കാതെ തന്നെ പൂർത്തി ആയി..ജീവിതവും അങ്ങനെ ആകട്ടെ..പെണ്ണ്കാണലിൽ പലരും physical appearance Hair എന്നൊക്കെ നോക്കുന്നു..but അതല്ല ഒരു ഐക്യപ്പെടലിന്റെ സ്വരം ആണ് രണ്ടുപേർക്കിടയിൽ വേണ്ടത് എന്നത് മനോഹരം ആയി കാണിച്ചു..

    ReplyDelete
    Replies
    1. അത് തന്നെയാണ് ശരിയും.. പക്ഷെ നമ്മൾ പലപ്പോഴും ജീവിക്കുന്നത് മിഥ്യയിലാണ്... അതു മറികടക്കാൻ ചെലപ്പോ പറ്റിയെന്നു വരില്ല... Man never been perfect... വായിച്ചതിൽ വളരെ സന്തോഷം..

      Delete
    2. വർത്തമാനകാലത്തിൽ ജീവിക്കൂ...
      നല്ലതുമാത്രം സംഭവിക്കട്ടേ....
      ആശംസകൾ ....

      Delete
    3. അതേ.. അത് വേണം...
      വായിച്ചതിൽ സന്തോഷം..

      Delete
  2. ലളിതവും മനോഹരവും ആയ അവതരണം... അഭിനന്ദനങ്ങൾ..

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം വായിച്ചതിൽ..😍

      Delete
  3. വളരെ നന്നായിട്ടുണ്ട് ☺️👌

    ReplyDelete
    Replies
    1. 😍😍.. വായിച്ചതിൽ സന്തോഷം..😍

      Delete
  4. എന്നാലും ആളൊരു മിടുക്കി തന്നെ

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. അപ്പോൾ അങ്ങനെയായിരുന്നു അല്ലേ...? കള്ളാ... :)

    ReplyDelete
    Replies
    1. അതേ.. അങ്ങനെ ആണ്.. 🤣😜😜

      Delete
    2. വളരെ നല്ല ഒരു കഥ നന്നായിട്ടുണ്ട്...

      Delete
    3. കഥ നന്നായെന്നല്ലേ... 😍😍

      Delete
  7. ഹൃദ്യമായി അവതരിപ്പിച്ചു.
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം.. മാഷേ...😍😍

      Delete
    2. ലളിതമായ ശൈലിയിൽ നന്നായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ..

      Delete
    3. വളരെ സന്തോഷം വായിച്ചതിൽ..

      Delete
  8. ഉഷാർ ആയ പെണ്ണുകാണൽ തന്നെ. അപ്പോൾ വയസ്സിൻ്റെ കാര്യം പറ്റിപ്പായിരുന്നോ

    ReplyDelete
    Replies
    1. അല്ല.. ഉള്ളത് തന്നെ... പക്ഷെ.. യഥാർത്ഥത്തിൽ കല്ല്യാണം ആയിട്ടില്ല.. case closed

      Delete
  9. പെണ്ണുകാണൽ അസ്സലായി . പെൺകുട്ടി ഒരു മിടുക്കി തന്നെ . ബാക്കിയൊക്കെ വീട്ടുകാർക്ക് വിട്ടുകൊടുത്തോ .. ഇത് കഥയോ അതോ ..
    എന്തായാലും നന്നായി എഴുതി .

    ReplyDelete
    Replies
    1. പകുതി ജീവിതം.. പിന്നത്തെ പകുതി കഥ...😜😎

      Delete
  10. Kollllaammmmm😍😍😍✌️✌️✌️🙌🙌👍

    ReplyDelete
  11. മറ്റ് എഴുത്തുകളെ അപേക്ഷിച്ച് ഫിലോസഫി കുറച്ചു. റിയലിസ്റ്റിക് ആക്കി. പെണ്ണും പെണ്ണുകാണലും കലക്കി!!!

    ReplyDelete
    Replies
    1. ഫിലോസഫി ആണ് സാറേ എന്റെ മെയിൻ🤣🤣🤣

      ഇതൊന്ന് മാറ്റിപ്പിടിച്ചതാണ്..

      Delete
  12. ആ ചെറിയ വൃത്തത്തിനുള്ളിൽ കണ്ട അവളുടെ ചിരിച്ച മുഖത്തെ ഞാൻ മനസ്സിലിട്ടു വരച്ച് വ്യക്തമാക്കി ������

    ReplyDelete
    Replies
    1. എന്നൊക്കെ പറയാൻ പറ്റും.. പക്ഷെ

      Delete
  13. ഒരു റിയലിസ്റ്റിക് പ്രണയത്തിന്റെ 'കെട്ട്'  കഥ ...!

    കെട്ടാൻ പോകുന്ന ചുള്ളത്തിയെ കിനാക്കളിൽ  താലോലിച്ച ശേഷം വരയിലേക്ക് ആവാഹിച്ച് വരികളിൽ കൂടി പരിചയപ്പെടുത്തുന്ന ഒരു മാന്ത്രിക വിദ്യായാണല്ലോ ഇത്തവണ പ്രഥമ പെണ്ണുകാണൽ വേർഷന്റെ രണ്ടാം ഭാഗമായി ഇവിടെ പകർത്തിവെച്ചിട്ടുള്ളത്  ...
    സൂപ്പറായി അവതരിപ്പിച്ചു കേട്ടോ ഭായ് .

    ReplyDelete
    Replies
    1. 😂😂 പകുതി നടന്നതാണ്... കെട്ട് മാത്രം ആയില്ല..😜

      Delete
  14. പതിവായുള്ള twist കളികൾ ഇല്ലാത്തതിനാൽ ഈ പെണ്ണുകാണൽ ഉഷാറായി.

    ReplyDelete
    Replies
    1. അപ്പൊ ഇങ്ങക്ക് ട്വിസ്റ്റ് ഇഷ്ടമല്ലേ..😁.. ഇതില് ട്വിസ്റ്റ് ഇല്ലാതെ പോയി...😁😁

      Delete
  15. ഇപ്പ്രാശ്യം ഉഷാറായിക്കി ട്ടോ... simple but powerful😄😄...

    ReplyDelete
    Replies
    1. ഹ..ഹാ.. അതിങ്ങനെ ഇടക്കിടക്ക് മാറ്റം വരും

      Delete
  16. MMmm നീതു.... അമ്പലം... കൊള്ളാം മോനെ... കഥ ജീവിതമാക്കാൻ നോക്കാം..😂

    ReplyDelete
  17. ടീച്ചറെ കാണാൻ വന്നവരുടെ അപ്പോഴത്തെ അവസ്ഥ...ഹ...ഹ. - ഹാ... ആലോചിക്കുമ്പോൾ നല്ല രസം

    ReplyDelete
    Replies
    1. അതൊരു വല്ലാത്ത അവസ്ഥ തന്നെ ആയിരിക്കും...

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST