Wednesday, July 12, 2023

 ഈ മഴയിൽ തനിയെ - ഒരു ആത്മഗതം

ഈ മഴയിൽ തനിയെ - ഒരു ആത്മഗതം


ഞാനെന്റെ ആത്മഗതം പറഞ്ഞു കൊണ്ട് ബാൽക്കണിയിലേക്ക് പോയതാണ്. എന്ത് പെയ്ത്താണീ മഴ പെയ്യുന്നത്. ഇവിടെ നിന്നു നോക്കുമ്പോൾ എത്ര മനോഹരമാണ് ഈ മഴ. മഴമേഘങ്ങൾ ഒരുക്കുന്ന കനത്ത വർഷപാതം മൂടൽമഞ്ഞിന്റെ താഴ്‌വരകൾക്ക് സമമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് അതിസുന്ദരമായ കാഴ്ചയാണ്. അതിനെ ആസ്വദിക്കുന്നത് മനസിന് എന്തെന്നില്ലാത്ത ഒരു അനുഭൂതിയും സമ്മാനിക്കുന്നുണ്ട്. പക്ഷെ അടച്ചുറപ്പുള്ള വീടുകളിൽ നിന്ന് നോക്കുമ്പോൾ മഴയ്ക്ക് കാവ്യാത്മകമായ ആസ്വാദന സ്വഭാവവും കാല്പനികമായ മൃദുത്വവും ജനിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അല്ലാത്തവർക്ക് ഈ മഴ എന്നും ഒരു ദുരിത പെയ്ത്ത് തന്നെയാണ്. നാളുകൾ ഏറെയൊന്നും ആയിട്ടില്ലല്ലോ അത്തരമൊരു  കാലത്തെ നമ്മൾ അതിജീവിച്ചിട്ട്. അത്ര ഉറപ്പുള്ള വീടുകൾക്കു പോലും അടിതെറ്റിയിരുന്ന ആ ദുരന്ത  കാലം, എത്ര ഭീകരമായിരുന്നു!.


ഒരാളുടെ ജീവിതത്തിലേക്ക് എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായ ചില ദുരന്ത പെയ്ത്തുകൾ വന്നു വീണേക്കാം. അതിൽ എത്ര പേർ അടിതെറ്റാതെ മണ്ണിലുറച്ചു നിൽക്കുന്നുണ്ട്. എല്ലാം ഓരോരുത്തരുടെയും മനസിന്റെ ദൃഢത പോലിരിക്കും. ഞാനും അത്തരത്തിൽ ഉറപ്പുള്ളവളാണെന്നാണ് കരുതുന്നത്.  മനസിന്റെ ശക്തികൊണ്ട് ഒരുപാട് തടസങ്ങൾ ഞാൻ ഇത്രയും കാലംകൊണ്ട് അതിജീവിച്ചിട്ടുണ്ട്. അമ്മയുടെ കാൻസർ എന്നെ തളർത്തിയിരുന്നെങ്കിലും അമ്മയ്ക്ക് വേണ്ടി ഞാനല്ലാതെ മറ്റാരുമുണ്ടാവില്ലെന്ന ബോധ്യം കൊണ്ടുണ്ടായ ധൈര്യമാണ്, ഇന്നും എന്റെയുള്ളിൽ ഉറഞ്ഞു കട്ടിയായി നിൽക്കുന്നത്. പക്ഷെ കുറച്ചു നാളുകളായിട്ട് പെയ്യുന്ന മഴയിൽ ആ ധൈര്യം ചെറുതായി അലിഞ്ഞു നിൽക്കുകയാണ്. പക്ഷെ അതത്ര കനത്ത പേമാരി ഒന്നുമായിട്ടില്ല. ആവില്ലെന്നു കരുതുന്നു. കാരണം ഒരു പേമാരിക്കുള്ള സ്വഭാവ സവിശേഷതകൾ ഒന്നും തന്നെ ഈ മഴയ്ക്ക് ഉണ്ടായിരുന്നില്ല. ഇതൊരു നേർത്ത തുള്ളികളുള്ള, അധികനാൾ നീണ്ടു നിൽക്കാൻ സാധ്യതയില്ലാത്ത മഴയാണ്. ദുരിതമാകാതെ പെട്ടെന്ന് പെയ്തൊഴിഞ്ഞേക്കാവുന്ന നേർത്ത മഴ. അതിനെ അതിജീവിക്കാൻ ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു, നനഞ്ഞു കൊള്ളുക, പക്ഷെ അല്പം പോലും അസുഖകരമാകാതിരിക്കാൻ ഒന്ന് മാറി നിൽക്കുക. പിന്നോട്ട് വലിയുക, മഴ നേരിട്ട് കൊള്ളാതെ, ഒരു ചായ്പ്പിൽ ചാരി നിന്നു നോക്കുക, പ്രതിരോധിക്കുക. അതാണ് ഞാനിപ്പോൾ ചെയ്യുന്നത്. അതിനെ ചിലരെങ്കിലും മറ്റുപലതുമായി വ്യാഖ്യാനിച്ചേക്കാം. പക്ഷെ ഞാനതിനെ ഗൗനിക്കുന്നില്ല, എന്റെ സന്തോഷത്തിനും ദുഃഖത്തിനും അവരല്ലല്ലോ കാരണക്കാർ.

ആദ്യമൊക്കെ ആ ഭയത്തിൽപ്പെട്ടു ഞാൻ പതറിയിരുന്നു. എന്നാൽ ഇന്ന് ഞാനത് ആസ്വദിക്കുകയാണ്, ജീവിതത്തിലെ ഒരു പാഠമായി ഉൾക്കൊള്ളുന്നതിനായി. മഴ തോർന്നു ഈറനായി നിൽക്കുന്ന ഭൂമിയെ പോലെ സുന്ദരമായ അന്തരീക്ഷം കാംക്ഷിക്കുന്നതിനായി. പക്ഷെ ഇതെല്ലാം ചുറ്റുമുള്ളവരിൽ നിന്നും മറച്ചു പിടിക്കേണ്ടതും എന്റെ മാത്രം കടമയായിരിക്കുകയാണ്. എന്തുകൊണ്ടോ ഈ സമൂഹം അങ്ങനെ രൂപപ്പെട്ടിരിക്കുന്നു. അതും ഞാൻ മറികടക്കേണ്ടിയിരിക്കുന്നു.


ഏകദേശം രണ്ടു മാസം മുമ്പുള്ള കാര്യമാണ്, അന്ന് ഞാൻ വീട്ടിലേക്ക് കയറി വന്നപ്പോൾ സാധാരണ അനുഭവപ്പെടാത്ത അത്രയും നിശബ്ദത വീട്ടിൽ തളം കെട്ടി നിൽക്കുന്നുണ്ട്.  ട്രാഫിക് ബ്ലോക്ക് കാരണം ഒരുപാട് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. ബ്ലോക്ക് അവിടെ സ്ഥിരം സംഭവമാണെങ്കിലും അത്രയും വൈകുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് വീട്ടിലെത്തിയ ഉടനെ തന്നെ കുളിക്കാൻ കയറി. ആദ്യം എന്റെ ശ്രദ്ധയിലേക്ക് വന്നില്ലെങ്കിലും കുളിക്കാൻ ഷവറിന് താഴെ തണുപ്പേറ്റു നിൽക്കുമ്പോഴേക്കും എങ്ങനെയോ ആ നിശബ്ദത എന്നിലേക്കും പതിയെ പടർന്ന് കയറി. പിന്നീട് എത്ര നേരം  ഷവറിനു താഴെ അനങ്ങാതെ നിന്നുവെന്ന് എനിക്ക് ഓർമയില്ല. ദുസ്സൂചകമായി എന്തോ ഒന്ന് മനസിൽ കയറിയപോലെ അനുഭവപ്പെട്ടു. എന്താണെന്ന് ഓർത്തു നിന്നതാണ് കുഞ്ഞുവിന്റെ വിളി വരെ നീണ്ട ആ ചിന്ത. 


അവളുടെ വിളിയിൽ ഞെട്ടിയത് പോലെ ഉണർന്ന ഞാൻ അപ്പോഴും നനഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മഴക്കാലമെത്തിയാൽ എന്നും പനിയും ജലദോഷവും വരാറുള്ള എനിക്ക് അന്നൊരല്പനേരമധികം വെള്ളത്തിൽ ചെലവഴിച്ചതോടെ അസുഖം വരുമെന്ന് ഏകദേശം ഉറപ്പിച്ചു. അതിനാൽ കൂടുതൽ തണുപ്പേൽക്കാതിരിക്കാൻ വേഗം കുളിച്ചിറങ്ങി. അപ്പോൾ ചെറിയ ഉന്മേഷമുണ്ടായെങ്കിലും പിന്നീടുള്ള ഓരോ പ്രവർത്തിയിലും ആ നിശബ്ദത ബാധിച്ച ചിന്ത എന്റെ തലയിൽ കിടന്നെന്നെ നിയന്ത്രിച്ചു. രാവിലെ ഉണ്ടാക്കി വെച്ച ഭക്ഷണം ചൂടാക്കി തീന്മേശയിലേക്ക് എടുത്തു വെച്ചു കുഞ്ഞുവിനെയും സുധിയെയും വിളിച്ചത് മാത്രം ഓർമയുണ്ട്. പിന്നീട് അങ്ങോട്ട് നിശബ്ദത കെട്ടുപൊട്ടി തവിടുപൊടിയായി തകർന്നു പോകുന്ന കാഴ്ചയായിരുന്നു. ഉറഞ്ഞു തുള്ളുന്ന കോമരത്തെ പോലെ സുധി ഞങ്ങളുടെ നേർക്ക് പാഞ്ഞടുത്തു. കുഞ്ഞു ആദ്യമായിട്ടാണ് അവളുടെ അച്ഛനെ അങ്ങനെയൊരു ഭാവത്തിൽ കാണുന്നത്. അവൾ പേടിച്ച് എന്റെ പിറകിൽ ഒളിച്ചു നിന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായതേയില്ല. ഞാൻ സുധിയുടെ പ്രകടനം കണ്ടു തരിച്ചു നിന്നു. കുറെ നേരം എന്തൊക്കെയോ പറഞ്ഞു അവൻ മുറിയിൽ പോയി വാതിലടച്ചു. ആ ശബ്ദം ആ അപ്പാർട്മെന്റിനെ പിടിച്ചുകുലുക്കാൻ മാത്രമുണ്ടായിരുന്നു. അത്യാവൃത്തിയുള്ള ശബ്ദത്താൽ ചെവിയടഞ്ഞത് പോലെയായിരുന്നു എന്റെ അവസ്ഥ. സുധി മുന്നിലേക്ക് കെട്ടഴിച്ചുവിട്ട ഒരു വാക്കുപോലും എന്റെയുള്ളിലേക്ക് എത്തിയില്ല. ചെവിയിൽ ഒരു മൂളൽ മാത്രം. അവൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് എന്നു മാത്രം മനസിലായി. അതോടെ അന്ന് അവിടെയാരും ഭക്ഷണം കഴിച്ചില്ല. നിർത്താതെ ഏങ്ങിയേങ്ങി കരഞ്ഞ കുഞ്ഞുവിനെ ഉറക്കാൻ വേണ്ടി ഞാനും കിടന്നു. കുഞ്ഞുവിന്റെ കരച്ചിലിന്റെ ഇടയിലും സുധി മുറിയിലിരുന്നു പറയുന്ന ചിലതൊക്കെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് തോന്നിയത് അതൊന്നും ഞങ്ങളോടുള്ളതല്ലെന്നാണ്.  കാര്യം എന്താണെന്ന് അറിയാൻ അങ്ങോട്ട് പോകണമെന്നുണ്ടായിരുന്നെങ്കിലും സുധിയുടെ ക്രൗര്യത്തോടെയുള്ള മുഖം ഓർത്തതോടെ ആ വിചാരം ഉപേക്ഷിച്ചു. അതിനിടക്ക് സുധി ആരെയൊക്കെയോ ഫോൺ വിളിക്കുന്നതും കേട്ടു. ചിലപ്പോൾ ഉച്ചത്തിലും മറ്റുചിലപ്പോൾ രഹസ്യം നിറഞ്ഞ സ്വകാര്യമായി പിറുപിറുക്കുന്നതും കേട്ടു. ആ രാത്രി പുലരും വരെ എന്റെ കണ്ണുകൾക്ക് മുന്നിൽ നേർകാഴ്ചകൾക്ക് പകരം അകകാഴ്ചകൾ പലതും  അരങ്ങേറി. അന്നത്തെ രാത്രിക്ക് പകലിലേക്ക് എത്താൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടത് പോലുണ്ടായിരുന്നു. സമയം വേഗമില്ലാതെ ഇഴഞ്ഞു നീങ്ങി. അങ്ങനെയാണ് സുധിയുടെ സംഭാഷണങ്ങൾക്ക് കാതോർക്കുന്നത്. ആരോടൊക്കെയാണ് സുധി സംസാരിക്കുന്നതെന്നു സംശയത്തോടെ ഓരോ വാക്കുകളും പെറുക്കിയെടുത്ത് ഊഹിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം തമ്മിൽ ബന്ധമില്ലാത്തവ പോലെ കൂടിച്ചേരാതെ ചിതറിക്കിടന്നു. അതിൽ നിന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. അങ്ങനെ ഏറെ നേരം കാതോർത്തു നിന്നിട്ടും ഒന്നും മനസിലാവാതായതോടെയാണ് സംശയത്തിന്റെയും ഭയത്തിന്റെയും ഭാരം കൂടി ഇടയ്ക്കെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് കൂപ്പുകുത്തിപ്പോയത്. 


എല്ലാം ഇപ്പൊ കഴിഞ്ഞത് പോലെ തോന്നിയിട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്. പക്ഷെ സ്വപ്നം കണ്ടതാണോ എന്ന സംശയമായിരുന്നു എനിക്ക്. ഞാൻ മുറിയിലാകെ നോക്കി. അസാധാരണമായി ഒന്നുമില്ലായിരുന്നു. അങ്ങനെ അത് സ്വപ്നമായിരുന്നു എന്നുറപ്പിച്ചു ഹാളിലേക്ക് കടന്നപ്പോഴേക്കും ആ കണ്ടത്തൊന്നും സ്വപ്നമായിരുന്നില്ലെന്നു എനിക്ക് ബോധ്യമായി. ഇന്നലെ എടുത്തു വെച്ച ഭക്ഷണം ഞങ്ങളെയും കാത്ത് വെറുതെ തണുത്തു പോയിരിക്കുന്നു. അതെന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുപോയി. ഞാൻ മെല്ലെ സുധി കിടന്ന മുറിയുടെ അടുത്തേക്ക് പോയി നോക്കി. തുണികൾ പലതും നിലത്ത് വലിച്ചു വാരിയിട്ടിരിക്കുന്നു. അലമാര പാതി തുറന്നിട്ടിട്ടുണ്ട്. പക്ഷെ സുധിയെ മാത്രം കാണുന്നില്ല. ഉള്ളിലേക്ക് കടന്ന് കുളിമുറിയിലേക്ക് എത്തിനോക്കി. അടഞ്ഞു കിടക്കുന്ന കുളിമുറി തട്ടിവിളിച്ചു കൊണ്ടു തുറന്നു. അവിടെയും സുധിയെ കണ്ടില്ല. എല്ലാം വാരിപ്പെറുക്കി എങ്ങോട്ടോ പോയതിന്റെ ബാക്കി പാത്രമായി കിടന്ന ചില തുണികൾ മാത്രമാണ് താഴേ കിടക്കുന്നിരുന്നത്. അവിടെയെങ്ങും അവനെ കാണാതായതോടെ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവാതെ ഞാൻ തളർന്നിരുന്നു.


അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്. അത് സുധിയായിരിക്കും എന്ന വിശ്വാസത്തിൽ ഓടിപ്പോയി നോക്കിയെങ്കിലും അത് മറ്റാരുടെയോ നമ്പറിൽ നിന്നുള്ള കോളായിരുന്നു. എങ്കിലും  ഉള്ളിലുള്ള ഭയത്തോടെ ഞാൻ അപ്പുറത്തെ ശബ്ദത്തിനു ചെവികൊടുത്തു. പക്ഷെ ഒന്നും മനസ്സിലാവാതെ ആ ശബ്ദം പെട്ടന്ന് നിലച്ചു. പിന്നെ തിരിച്ചു വിളിക്കാൻ നോക്കിയിട്ടും കോൾ കിട്ടാതെ വന്നതോടെ ഞാൻ സുധിയുടെ നമ്പറിലേക്ക് വിളിച്ചു. പക്ഷെ അതിലേക്കും കോൾ പോകുന്നുണ്ടായിരുന്നില്ല. അതോടെ എന്റെ ശരീരമാകെ ഒരു വിറയൽ കയറിത്തുടങ്ങി. അസുഖകരമായ ചിന്തകൾ തുടർച്ചയായി മനസിലേക്ക് കടന്നു വന്നു. തളം കെട്ടിനിന്ന കണ്ണുനീർ എന്റെ കാഴ്ച വികൃതമാക്കി. പുഴയിലേക്ക് മലവെള്ളം ചേർന്നത് പോലെ നിമിഷനേരം കൊണ്ട് അതിശക്തമായി കണ്ണുനീർ എന്നെ വിട്ട് പുറത്തേക്ക് ഒഴുകി.


അടുത്ത പ്രതീക്ഷ എന്ന നിലയിൽ സുധിയുടെ അനിയൻ സുജിത്തിനെ വിളിച്ചു കാര്യം പറഞ്ഞു. ചേച്ചി പേടിക്കണ്ട എല്ലാം അവൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞു ഫോൺ വെച്ചു. പിന്നീട് സുജിത്തിന്റെ തിരിച്ചു വിളിക്കായുള്ള കാത്തിരിപ്പും പരവേശവുമായിരുന്നു. അതിനിടയിൽ അവനെ വിളിക്കാൻ പലതവണ തോന്നിയെങ്കിലും, വിവരമെന്തെങ്കിലും അറിഞ്ഞാൽ അവൻ വിളിക്കാതിരിക്കില്ലല്ലോ എന്നു കരുതി ആധിയോടെ കാത്തിരുന്നു. ഒടുവിൽ ഒന്ന് രണ്ട് മണിക്കൂറിനു ശേഷം സുജിത്ത് വിളിച്ചു. 

"ചേച്ചി അവൻ തത്കാലം ഒന്ന് മാറി നിക്കട്ടെ. ഞാൻ ഒരു റൂം ശരിയാക്കി കൊടുത്തിട്ടുണ്ട്. എല്ലാം ശരിയാകും. ചേച്ചി പേടിക്കണ്ട." ഇത്രയും പറഞ്ഞു മറുത്തൊരു മറുപടിക്ക് പോലും ചെവികൊള്ളാതെ അവൻ കോൾ കട്ടാക്കി. എന്താണ് ആ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എങ്ങോട്ട് മാറി നിൽക്കാൻ, എന്തിന് മാറി നിൽക്കാൻ..റൂമോ?? എന്തിന്? എന്താ അവൻ പറഞ്ഞത്? തിരിച്ചും മറിച്ചും ആലോചിച്ചു നോക്കി. ഫോൺ പലവട്ടം എടുത്തുവെങ്കിലും സുജിത്തിനെ വീണ്ടും വിളിക്കാൻ തോന്നിയില്ല. പകരം എന്തൊക്കെയോ ചില കാരണങ്ങളാൽ കാത്തിരിക്കാനായിരുന്നു എനിക്ക് തോന്നിയത്. എങ്കിലും എന്തുകൊണ്ട് തിരിച്ചു വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കിയില്ല, പിന്നീട് അതോർത്ത് ദുഃഖിക്കേണ്ടി വരുമോ എന്നൊക്കെയുള്ള ആശങ്ക എനിക്കുണ്ടായിരുന്നു. ക്ഷമയുടെ അവസാനത്തെ പലകയും അടർന്നു വീണപ്പോൾ ഞാൻ സുജിത്തിനെ വീണ്ടും വിളിച്ചു. കുറെ നേരത്തെ ബെല്ലടിക്ക് ശേഷം അവൻ ഫോൺ എടുത്തു.


"എന്റെ പൊന്നു ചേച്ചി, ഇവിടെയെങ്കിലും

അവന് കുറച്ചു സമാധാനം കിട്ടിക്കോട്ടെ? ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വിശദമായി പറയാം." അവന്റെ സംസാരത്തിന്റെ താളത്തിലുണ്ടായ വ്യത്യാസം എന്നെ ദേഷ്യം പിടിപ്പിച്ചു, ഒപ്പം സങ്കടവും. സുധിക്ക് സമാധാനം കിട്ടാതിരിക്കാൻ ഞാനെന്തു ചെയ്തു? അവനെന്താണീ പറയുന്നത്? എന്റെയുള്ളിലെ ദേഷ്യം വിറളിപൂണ്ടു പുറത്തേക്ക് വന്നെങ്കിലും അത് ചെന്നവസാനിച്ചത് ഒരു നീണ്ട കരച്ചിലിലേക്കായിരുന്നു. ഒരുപാട് നേരം ഞാൻ കരഞ്ഞിരുന്നു. കരഞ്ഞു കരഞ്ഞു തളരുക എന്നൊക്ക പറയുന്നത് പോലെ. അതിനു ശേഷം പല തവണയായി ഞാൻ സുജിത്തിനെ വിളിച്ചു നോക്കി. ആദ്യമൊന്നും എടുക്കാൻ കൂട്ടാക്കിയിരുന്നില്ലെങ്കിലും ഒടുവിൽ അവൻ ഫോണെടുത്തു. പക്ഷെ സുധിയോട് സംസാരിക്കാൻ അവൻ സമ്മതിച്ചില്ല. എന്തൊക്കെ പറഞ്ഞിട്ടും അവൻ സുധിക്ക് ഫോൺ കൊടുത്തില്ല. പക്ഷെ അവന്റെ ഒരു വാചകം എനിക്ക് വീണ്ടു വിചാരമുണ്ടാക്കി. ഇനിയും ഞാൻ കരഞ്ഞു കേഴുന്നത് അവസാനിപ്പിക്കണമെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്.


"ചേച്ചി… നിങ്ങൾ അടുത്തില്ലാത്തപ്പോഴെങ്കിലും അവന് ഇത്തിരി സമാധാനം കിട്ടിക്കോട്ടെ. അവന്റെ കാര്യം ഇനി ഞങ്ങൾ നോക്കിക്കോളാം. അവൻ ശരിയായാൽ കടുംബം ശരിയാവും. നിങ്ങൾക്കായില്ലെങ്കിലും അവനെ നോക്കാൻ ഞങ്ങൾക്കറിയാം". 


ഇടിത്തീ പോലെയുള്ള അവന്റെയാ വാക്കുകൾ എന്റെ തലച്ചോറ് പിളർന്ന് കയറി. ആ വാക്കുകൾ പിന്നീട് പലതവണ ഞാൻ ആവർത്തിച്ചു മനസ്സിലിട്ടു ചവച്ചരച്ചു നോക്കി. എവിടെ നിന്നുമാണ് അതിനൊരു ചവർപ്പ് വരുന്നതെന്ന് കൃത്യമായി മനസിലായില്ല. ഞാൻ ആരെയാണ് നോക്കാത്തത്? ഞാൻ അറിയാത്ത എന്ത് കാര്യമാണ് സംഭവിച്ചത്? അതോ ഞാനറിയാൻ പാടില്ലാത്ത എന്തെങ്കിലുമാണോ? ഞാനൊരു ശല്യമാകരുതെന്നും അടുത്തില്ലാത്തപ്പോഴെങ്കിലും  സമാധാനം കൊടുക്കൂ എന്നൊക്കെയല്ലേ അവൻ പറഞ്ഞത്. അതൊക്കെ എവിടെ നിന്നും വന്നു. സുധിക്ക് ഞാൻ എപ്പോഴാണ് സമാധാനക്കേട് ഉണ്ടാക്കിയത്? എന്റെ ഓർമയിൽ എന്നു മാത്രമല്ല, ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ പോലും സുധിക്ക് ലഭിക്കേണ്ട സ്പേസ് ഞാൻ എന്റേതായി പിടിച്ചു വാങ്ങിയിട്ടില്ല. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നിട്ടും എവിടെ നിന്നാണ് ഇതൊക്കെ പറയാൻ സുജിത്തിനു പറ്റിയത്??? എന്റെ ആലോചനകൾ വീണ്ടും വീണ്ടും അതേ ചുറ്റിപ്പറ്റി മാത്രമായിരുന്നു സഞ്ചരിച്ചു കൊണ്ടിരുന്നത്. ഞാൻ ഫോൺ എടുത്തു ഒരു മെസ്സേജ് ഇട്ടു. ഒന്നും എങ്ങുമെത്തുന്നില്ലായിരുന്നു. പലവഴിക്ക് ശ്രമിച്ചുവെങ്കിലും ഒന്നും അവനിലേക്ക് എത്തിയില്ല. അതോടെ അവനുമായുള്ള എന്റെ സകല ഇലക്ട്രോണിക് വിനിമയങ്ങളും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നിട്ടും കൂടുതൽ കരച്ചിലിലേക്ക് പോകാതെ ശരിയായ ചിന്തകളിലേക്ക് എത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അത് മാത്രമാണ് എന്റെ വിഷമത്തിനുള്ള പരിഹാരം. ഞാൻ കാരണങ്ങൾ ഓരോന്നായി ചികയാൻ തുടങ്ങി.


പെട്ടന്നുള്ള ഒരു മാറ്റമല്ല ഇതിനു പിന്നിലുള്ളത്, അതിന് മുമ്പേ എന്തോ സംഭവിച്ചിരിക്കുന്നു. പക്ഷെ കഴിഞ്ഞ ദിവസം വരെ എന്നോട് നന്നായി സംസാരിച്ച, കുഞ്ഞുവിനെ എടുത്തു ആന കളിച്ച സുധിക്ക് ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ഇങ്ങനെയൊരു മാറ്റം എങ്ങനെ സംഭവിച്ചു. സുധി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴല്ല ഞാൻ ഭക്ഷണത്തിനായി വിളിക്കുന്നത്. വിളച്ചു ശല്യപ്പെടുത്തിയിട്ടുമില്ല, ഒറ്റ വിളി. പക്ഷെ അതോടെ എല്ലാം മാറി മറിഞ്ഞു പോയി.


കല്യാണം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തോളമായിട്ടുണ്ട്. അതിനിടയിൽ ആദ്യത്തെ വർഷത്തിൽ ഞങ്ങൾക്കിടയിലുള്ള  അപരിചിതത്വം കൊണ്ട് ചില സന്ദർഭങ്ങളിൽ സംസാരിക്കാതിരുന്നിട്ടുണ്ടാവാം. പക്ഷെ പിന്നീട് അങ്ങോട്ട് ഞങ്ങൾക്കിടയിൽ അത്തരത്തിലൊരു സാഹചര്യമുണ്ടായിട്ടില്ല. അതോടൊപ്പം വ്യക്തിപരമായ ഒരുവിധം കാര്യങ്ങളിൽ ഒന്നും തന്നെ ഞങ്ങൾ അനാവശ്യമായി ഇടപെടാറില്ല. പക്ഷെ ചർച്ച ചെയ്യണമെന്നു ഞങ്ങളിലൊരാൾ കരുതിയ കാര്യങ്ങൾ നല്ലപോലെ ചർച്ച ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ആവശ്യത്തിന് പേഴ്‌സണൽ സ്പേസ് ഉണ്ടായിട്ടുണ്ട്. അവന്റെ ജോലികൾക്കും അഭിരുചികൾക്കും ഭംഗം വരുത്തിക്കൊണ്ട് എന്റേതായ കാര്യങ്ങൾക്ക് കൂടെ നിൽക്കാൻ ഞാൻ അവനെ നിർബന്ധിക്കാറില്ല, ആവശ്യപ്പെടാറുമില്ല. അവനും അങ്ങനെതന്നെ. എനിക്ക് ചെയ്യാൻ കഴിയുന്ന എന്റേതായ ഒരുവിധം കാര്യങ്ങളെല്ലാം ഞാൻ തന്നെ ഒറ്റയ്ക്ക് ചെയ്യും. അവനെ അതിലേക്ക് വലിച്ചിഴയ്ക്കാറില്ല. അതിനുള്ള പ്രാപ്തി പണ്ട് മുതലേ എനിക്കുണ്ട്. കൂടാതെ ഇപ്പൊ ജോലി, ആവശ്യത്തിനു സേവിങ്‌സ്, അല്ലാത്ത സൗഹൃദങ്ങൾ അങ്ങനെയെല്ലാം എനിക്കുണ്ട്. അപ്പോഴും ഞങ്ങളുടെ കാര്യങ്ങൾ പരസ്പരം പങ്കുവെക്കാനും ഞങ്ങളുടേതായ നിമിഷങ്ങൾ നന്നായി കൊണ്ടുപോകാനും സാധിച്ചിരുന്നു. അവനിൽ നിന്നും ഒരിക്കൽ പോലും മോശമായ പ്രതികരണങ്ങൾ ഒരു കാര്യത്തിലും ഉണ്ടായിട്ടില്ല. പിന്നെ എന്തായിരിക്കും എന്റെ സാന്നിധ്യം കൊണ്ട് സുധിക്ക് ഇല്ലാതെ പോകുന്ന മനസമാധാനം? 



നിലവിൽ ബിസിനസ് നഷ്ടത്തിലാണ്. അതേക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ആ നഷ്ടങ്ങളുടെ കണക്കുകൾ പതിയെ തീർക്കാമെന്നും നിനക്ക് നല്ല ശമ്പളമൊക്കെ ഇപ്പോൾ കിട്ടുന്നുണ്ടല്ലോ, നമുക്ക് ഒപ്പിച്ചു പോകാൻ അതൊക്കെ ധാരാളമാണ്, പിന്നെ ഞാനെന്തിന് ഭയപ്പെടണം എന്നൊക്കെ ചോദിച്ചിരുന്ന സുധി ഈ വിധത്തിൽ മാറണമെങ്കിൽ മറ്റെന്തോ സംഭവിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. ഞാൻ അറിയാത്ത മറ്റെന്തോ കാരണം ഇതിനിടയിൽ കിടന്നു കളിക്കുന്നുണ്ട്.


എന്നാൽ സുജിത്തിന്റെ സംസാരത്തിൽ നിന്നും അക്കാര്യങ്ങൾ ഇപ്പോൾ അവരുടെ കുടുംബത്തിന് മനസിലായിട്ടുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സഹായം തേടി വിളിച്ച എന്നെ ഒഴിവാക്കാൻ മാത്രം എന്തോ ഒരു കാരണം അവർക്ക് കിട്ടിയിട്ടുണ്ട്. അതൊന്നുമല്ലെങ്കിൽ സുധിയുടെ കുടുംബത്തിന്റെ ഇടപെടലോ സാന്നിധ്യമോ ആവാം എന്നെ അകറ്റുന്നതിന്റെ മറ്റൊരു കാരണം. അതാവാൻ സാധ്യതയേറെയാണ്. എന്താണെന്നല്ലേ? സുധിയുടെ കുടുംബം ഒരു അന്ധകാരകോട്ടയാണ്. മനസിൽ മുഴുവൻ അന്ധകാരം നിറഞ്ഞു നിൽക്കുന്ന ഇരുണ്ട അടച്ചിട്ട മുറികളിൽ ചുരുണ്ടുകൂടി കഴിയുന്ന ആളുകളുള്ള വലിയ വീട്. 


ഒറ്റപ്പെട്ട പ്രദേശത്ത് ഇടതിങ്ങിയ കുറെ മരങ്ങൾക്കിടയിലാണ്  ആ വലിയ വീട് സ്ഥിതി ചെയ്യുന്നത്. പുറമെയും ഉള്ളിലും ഇരുട്ട് നിറഞ്ഞയിടം എന്നാണ് ആദ്യ വിരുന്നിനു ശേഷമുള്ള ഓരോ വരവ് കൊണ്ടും ഞാൻ തിരിച്ചറിഞ്ഞത്. അങ്ങോട്ടേക്ക് പോകാൻ ഞാൻ ആഗ്രഹിക്കാറേയില്ല.  ഒരുപക്ഷേ മറ്റൊരു ഭാർഗവി നിലയത്തിന്റെ രൂപമൊക്കെ അതിന് വരുന്നതായി എനിക്ക് തോന്നാറുണ്ട്. അവിടെ പ്രേതമുണ്ടായിട്ടോ കുറെ അടച്ചിട്ട മുറികൾ ഉള്ളത് കൊണ്ടോ അല്ല. പക്ഷെ സമൂഹത്തെയും വ്യക്തി ജീവിതങ്ങളെയും ബാധിച്ച ഒരു ദുർഭൂതം അവിടെയുള്ളത് കൊണ്ടാണ്. 

സൂക്ഷ്മമായി നിരീക്ഷിച്ചാൽ വീടിന്റെ പല ഉത്തരങ്ങളിലും മൂലകളിലും ചില പ്രത്യേക സാധനങ്ങൾ പൊതുവിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കെട്ടി തൂക്കിയിട്ടുള്ളത് കാണാം. ചില ചരടുകൾ, പ്രത്യേകതരം കറുത്ത കുപ്പികൾ, പട്ടിൽ പൊതിഞ്ഞ  ചെറിയ കെട്ടുകൾ അങ്ങനെ ചിലതൊക്കെ. ഇതൊക്കെ എന്താണെന്ന് മനസ്സിലാക്കുന്നതിന് മുന്നേ ഒരു ദിവസം അക്കൂട്ടത്തിലെ ഒരു ചരട് ഞാനങ്ങ് വലിച്ചെടുത്തു. അന്ന് അവിടമാകെ ഇളകിമറിഞ്ഞു. പഴയ നൂലോ മറ്റോ തൂങ്ങിക്കിടക്കുന്നതാണെന്ന് കരുതിയാണ് വൃത്തിയാക്കുന്നതിന്റെ ഇടയിൽ ഞാനതെടുത്ത് കളഞ്ഞത്. പക്ഷെ ഇത് കണ്ടു നിന്ന സുധിയുടെ ചേട്ടന്റെ ഭാര്യ നേരെ പോയി അമ്മയോട്‌ പറഞ്ഞു കൊടുത്തു. പിന്നീട് സംഭവിച്ചത് ഒരു ഭൂകമ്പം തന്നെയായിരുന്നു. വീടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും യാതൊരുവിധ കോട്ടവും സംഭവിക്കാതിരിക്കൻ വേണ്ടി നാല് ഉത്തരത്തിലും കെട്ടിത്തൂക്കിയ ചരടുകൾ അതിന്മേൽ ചില വിശേഷമായ ഉറുക്കുകൾ, കൂടാതെ താന്ത്രികവിദ്യകൾ ഓതി കെട്ടിയ ചുരുട്ടുകളും കുപ്പികളുമൊക്കെയായിരുന്നു അവ. അന്ന് ഞാൻ നേരിട്ടത് ഒരു ആൾക്കൂട്ട വിചാരണയായിരുന്നു. മറുപടിയൊന്നുമില്ലാതെ അവരുടെ രൂക്ഷമായ ചർച്ചയ്ക്ക് നടുവിൽ ഞാനൊരു കൊടും കുറ്റവാളിയെപോലെ നിന്നു. കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ അവിടെ നിന്നും താമസം മാറിയത് കൊണ്ട് അവിടെ ഒളിഞ്ഞിരിക്കുന്ന  ഇത്തരത്തിലുള്ള ചില സൂക്ഷമ സൂത്രങ്ങളെപ്പറ്റി എനിക്ക് കാര്യമായ ധാരണയില്ലായിരുന്നു. മുമ്പൊരിക്കലും അത്രയും ദിവസത്തേക്ക് താമസിക്കാനായി അങ്ങോട്ട് പോകാതിരുന്ന എനിക്ക് ഈ കാര്യങ്ങൾ പുതിയ അറിവായിരുന്നു. സുധിയും അതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നുമില്ല. അതിന് ശേഷം വീട്ടിൽ സംഭവിക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പോലും കാരണമായി ഈയൊരു സംഭവം വാലുപോലെ മുളച്ചു വരും. പകരം മറ്റൊന്ന് സ്ഥാപിക്കുന്നത് വരെ എന്തൊരു വെപ്രാളവും പ്രകടനങ്ങളുമായിരുന്നു അവിടെ! എന്നിട്ടും പലതിനുമുള്ള കാരണമായി എന്റെ 'ചരടുവലി' വിലയിരുത്തപ്പെട്ടു എന്നതാണ് അത്ഭുതം. 


അതിനിടയിൽ അനിയൻ സുജിത്തിന്റെ കല്യാണം കഴിഞ്ഞു. അങ്ങനെ അവന്റെ ഭാര്യ ഷൈനിക്ക് അവിടത്തെ മുഴുവൻ പണിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. സുധിയുടെ ചേട്ടന്റെ ഭാര്യയും മക്കളിൽ ഒരെണ്ണം പോലും ഭക്ഷണം കഴിച്ച പാത്രം പോലും കഴുകി വെക്കാത്തവരാണ്. അവർക്ക് താഴെ സ്ത്രീകൾ ഉണ്ടെങ്കിൽ പിന്നെ മേലനങ്ങുന്നത് അത്രക്കും മോശം പ്രവൃത്തിയായിട്ടു വിലയിരുത്തപ്പെടുന്ന ഒരുതരം മാടമ്പി സ്വഭാവം. ഞാൻ മനസിലാക്കിയത് വെച്ചിട്ട് നല്ല മടിയോ അല്ലെങ്കിൽ മൂത്ത ആളാണ് എന്ന ധാഷ്ട്യമോ ആണ് അവർക്ക്. അത് തന്നെ പകർന്ന് കിട്ടിയ രണ്ടു മക്കളും. അവരെക്കൊണ്ട് ഒരു പണിയും സുധിയുടെ അമ്മ ചെയ്യിക്കാറില്ല. സ്വന്തം അടിവസ്ത്രങ്ങൾ പോലും കഴുകാനായി ഷൈനിക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കും എന്നാണ് ഒരിക്കൽ ഷൈനി പറഞ്ഞത്. തന്റെ ഭർത്താവ് വിദേശത്ത് നിന്നും അയച്ചു കൊടുക്കുന്ന ഡോളറിന്റെ കൊഴുപ്പിൽ ആലസ്യത്തോടെ ജീവിക്കുന്ന സ്ത്രീ. ഇവരേ കൂടാതെ വിധവയായ ഒരു ചേച്ചി കൂടിയുണ്ട് സുധിക്ക്. അവരെ പിന്നെ ഒന്നിനും കിട്ടാറില്ല. മക്കളൊന്നും അവിടെ ഇല്ലാത്തത് കൊണ്ടായിരിക്കാം അവരെക്കൊണ്ട് നേരിട്ടൊരു ശല്യമില്ല. പക്ഷെ പെണ്ണുങ്ങൾ ജോലിക്ക് പോകുന്നതും സഭയിൽ പൊതു കാര്യങ്ങൾ ചർച്ച ചെയ്യുന്നതുമൊക്കെ നിയന്ത്രിക്കാൻ മുന്നിൽ അവരുണ്ടാകും. 

"നാരീ ശബ്ദം ഉച്ചത്തിൽ ഉയർന്നാൽ

നാടാ നാളിൽ കഷ്ടത്തിലുടയും"

എന്നൊക്കെ ഇടക്ക് വെറുതെ പാടും. പുതിയ കാലത്തിന്റെ മാറ്റങ്ങളെപ്പറ്റിയോ സ്ത്രീ ശക്തിയെകുറിച്ചോ പറഞ്ഞാൽ ഇതാണ് പാടുക. ഇത്തരം കാര്യങ്ങളൊക്കെ തറവാടിന്റെ ചേലിന് ചേരാത്ത പ്രവർത്തി ആയി  വിലയിരുത്തിയിരുന്ന സാഹചര്യത്തിൽ അധികം വിദ്യാഭ്യാസമില്ലാത്ത ഷൈനിക്ക് അവിടെ നിന്നും രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയുമായി. എനിക്ക് ജോലി കിട്ടിയത് അവർക്കൊരു ഇടിത്തീ ആയിരുന്നു. അതുകൊണ്ടു തന്നെ പലതരത്തിൽ എന്നെ ജോലിക്ക് പറഞ്ഞയക്കാതിരിക്കാനുള്ള വഴിയികൾ നേരിട്ടല്ലാതെ അവർ ചെയ്തു. ഞാൻ ഫോണിൽ ഒരുപാട് കളിക്കുന്നുണ്ട്, അവൾക്ക് വിദ്യാഭ്യാസമുണ്ട്, നിന്നെ വിട്ടിട്ട് അവൾ വേറെ ആരുടെയെങ്കിലും കൂടെ പോകും എന്നൊക്കെ നേരിട്ടല്ലാതെ സുധിയോട് പറയാൻ ശ്രമിച്ചു. എന്റെ ഭാഗ്യമെന്ന് പറയട്ടെ അത്തരത്തിലുള്ള കാര്യങ്ങളോടൊന്നും സുധിക്ക് ഒരു ചായ്‌വും ഉണ്ടായിരുന്നില്ല. അത് മാത്രമല്ല ഇനിയും ആ വീട്ടിൽ നിന്നാൽ ഞങ്ങളുടെ ജീവിതത്തിൽ പലതും നേരിടേണ്ടി വരുമെന്ന് മനസിലാക്കിയ സുധി തന്നെയാണ് അന്ന് വീട് മാറാൻ നിർദേശിച്ചത്. അതിൽ എന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നാലോ ആ ഒരു തീരുമാനം കൊണ്ടു വീട്ടിലും ബന്ധുക്കളുടെ ഇടയിലും ഉണ്ടായ സംസാരത്തെപ്പറ്റി ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ അതും എനിക്കുള്ള പ്രത്യേക പരാമർശങ്ങളിൽ ഒന്നായി ചാർത്തിക്കിട്ടി. കൂടാതെ ജോലി കിട്ടിയതോടെ എന്റെ സ്വാധീനം കൊണ്ടു ഷൈനി 'മോശമാകാതിരിക്കാൻ' ഞങ്ങൾ തമ്മിൽ ബന്ധപ്പെടാനുള്ള സാധ്യതകൾ കുറയ്ക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു.


ഇത്തരമൊരു കൂട്ടത്തിലേക്കാണ് എനിക്ക് പോലും മനസ്സിലാവാത്ത അല്ലെങ്കിൽ എന്നോട് പോലും പറയാത്ത പ്രശ്നത്തിലുള്ള സുധിയെ ഞാൻ അറിയാതെ  ഇട്ടുകൊടുത്തത്. ഞാൻ തന്നെ അന്വേഷിച്ചാൽ മതിയാവുമായിരുന്നു. പക്ഷെ സുജിത്തും അങ്ങനെയൊരാൾ ആയിരുന്നെന്ന് ഞാൻ കരുതിയിരുന്നില്ല. കാരണം അവന്റെ കുഞ്ഞ് ജനനത്തോടെ മരണപ്പെട്ട സമയത്ത് ഇതൊക്കെ ഞാൻ അന്ന് ചെയ്ത പ്രവർത്തിയുടെ ഫലമാണെന്നും അതോടൊപ്പം ഷൈനി ആ സംഭവത്തിൽ എനിക്ക് പിന്തുണ നൽകിയത് കൊണ്ടാണെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ അതൊന്നും ചെവികൊണ്ടിരുന്നില്ല. അതായത് യാഥാർത്ഥം പ്രശ്നം എന്താണെന്ന് അവനു ഉത്തമ ബോധ്യമുണ്ടായിരുന്നു എന്നു സാരം. ഡോക്ടർ അവനോട് വിശദമായി സംസാരിച്ചിരുന്നു. ഷൈനിക്ക് പ്രസവ സമയത്ത് രക്തസമ്മർദ്ദം പെട്ടന്ന് കൂടിയതായിരുന്നു കുഞ്ഞിന്റെ  മരണകാരണം. പിന്നീട് അവനത് ഞങ്ങളോട് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊക്കെ ദുർവ്യാഖ്യാനം ചെയ്ത് അവൾക്ക് ഇനി പ്രസവിക്കാൻ കഴിയില്ലെന്നു വരെ പറഞ്ഞുണ്ടാക്കി അവനെകൊണ്ട് മറ്റൊരു കല്യാണത്തിന് പ്രേരിപ്പിക്കുകയുമൊക്കെ ചെയ്‌തതോടെ അവനും അവരുടെ നികൃഷ്ട ചിന്തകളെ ഭയക്കാനും എതിർക്കാനും അതോടൊപ്പം തള്ളിക്കളയാനും തുടങ്ങിയിരുന്നു. അപ്പൊ പിന്നെ അവനെയല്ലാതെ ഈ അവസരത്തിൽ മറ്റാരെയായിരുന്നു ഞാൻ വിളിക്കേണ്ടത്? എന്നിട്ട് ഇപ്പൊ എന്ത് സംഭവിച്ചു! എന്നാലും സുജിത്ത് പറഞ്ഞ അവസാന വാക്ക് എനിക്ക് ഇപ്പോഴും ചെറിയ പ്രതീക്ഷ നൽകുന്നുണ്ട്. "ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വിശദമായി പറയാം" എന്നവൻ കൂട്ടിച്ചേർത്തിരുന്നു. എങ്കിലും സുധിയെ എന്നിൽ നിന്നും അകറ്റാൻ അവന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള ഒരു ശ്രമം ഞാൻ മനസിൽ കാണുന്നുണ്ട്.


ഇന്നേക്ക് ഈ ഓഫീസ് വരാന്തയിൽ നിർത്താതെ പെയ്യുന്ന മഴയോട് സംസാരിച്ചിരിക്കുന്ന ദിവസത്തോടെ ഞാനും സുധിയും തമ്മിൽ സംസാരിച്ചിട്ടു ഏകദേശം രണ്ടു മാസം തികയുന്നു. കുഞ്ഞുവിനെ കാണാൻ സുധി ഇടക്ക് സ്കൂളിലും വീട്ടിലും വരാറുണ്ടെന്നല്ലാതെ ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഒരു ആശയവിനിമയമുണ്ടായിട്ടില്ല. ഞങ്ങളുടെ കണ്ണുകൾ പോലും പരസ്പരം കൂട്ടിമുട്ടാൻ മടിക്കുന്നത് പോലെ തോന്നി. ഞാൻ അതിന് മുതിരുകയും ചെയ്തില്ല. കാരണം എന്റെ ഇഷ്ടം കാണിക്കലും തിരിച്ചു വരാനുള്ള അഭ്യർത്ഥനകളുമൊക്കെ ഇപ്പോഴത്തെ സ്ഥിതിയിൽ അവന് അനിഷ്ടവും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കിൽ ഞാനെന്തിന് അങ്ങനെയൊരു സാഹചര്യം കൊണ്ടു വീണ്ടും അവനെ വീർപ്പു മുട്ടിക്കണം? അവൻ സ്വയം മയപ്പെടുകയും മനസ് ശാന്തമാവുകയും ചെയ്യുമ്പോൾ തിരിച്ചു വരട്ടെ എന്നു ഞാനും കരുതുന്നു. അല്ലാതെ വീണ്ടും ഞാൻ അങ്ങോട്ട് പോയാൽ ഇതിങ്ങനെ അവസാനിക്കാതെ നീണ്ടു പോയേക്കാം. പക്ഷെ അവന്റെ കുടുംബത്തിന്റെ ഇടപെടലിനെ ഭയക്കണം. അതിനുള്ള വഴിയും കാണണം.


 ഈ ചെറുമഴയും അതിന്റെ നീരൊഴുക്കും, പേമാരിയും മലവെള്ളവുമാകാതെ എല്ലാം താളത്തിലാക്കാൻ ബോധമുള്ള ഞാനെങ്കിലും ക്ഷമ കാണിക്കണം. പരസ്പരം ബഹുമാനവും ആവശ്യത്തിനു സ്വാതന്ത്ര്യവുമുള്ള ഞങ്ങൾക്കിടയിലേക്ക് ഇങ്ങനെയൊരു വിടവിന്റെ ആവശ്യമേ ഇല്ലായിരുന്നു. എന്നിട്ടും അത് സംഭവിച്ചുവെങ്കിൽ അതൊരു പാഠമാണ്. എനിക്കും സുധിക്കും മറ്റു പലർക്കും. 

എനിക്ക് വേണമെങ്കിൽ എല്ലാം അവസാനിപ്പിക്കാം, എന്നെയും കുഞ്ഞുവിനെയും ഉപേക്ഷിക്കുന്ന ഒരു സാഹചര്യം സൃഷ്ടിച്ച സുധിയെ എന്നെന്നേക്കുമായി  ഉപേക്ഷിക്കാം. കുഞ്ഞുവിനെയും കൊണ്ടു ഒറ്റയ്ക്ക് ജീവിക്കാനുള്ള കരുത്തൊക്കെ എന്റെ ഇത്രയും കാലത്തുള്ള ജീവിതം കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടു മാസം ഞങ്ങൾ എന്തു ചെയ്തു, എങ്ങനെ മുന്നോട്ട് പോയി എന്നൊന്നും ആലോചിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതിരുന്ന സുധിയെ അല്ലെങ്കിൽ അവന്റെ വീട്ടുകാരെയൊക്കെ ഓർത്ത് വെറുതെ കാത്തിരിക്കേണ്ട കാര്യമൊന്നും എനിക്കില്ല. പക്ഷെ ഞാനത് ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. എന്റെ കുഞ്ഞു അത്തരമൊരു സാഹചര്യത്തിൽ വളരേണ്ട അവസരമുണ്ടാവരുത്. എന്റെ ക്ഷമ കൊണ്ട് ലഭിക്കുന്ന സമയത്തിലൂടെ എല്ലാം മനസിലാക്കി അവൻ തിരിച്ചു വരുമെന്ന് ഞാൻ കരുതുന്നുണ്ട്. സാമ്പത്തിക പ്രശ്നമാണെങ്കിൽ പരിഹരിക്കാൻ പറ്റുന്നതെയുള്ളൂ, പക്ഷെ അതാണെന്ന് എന്നോട് പറയാതിരിക്കേണ്ടതില്ലല്ലോ. ഇനിയിപ്പോ മറ്റെന്തെങ്കിലും ആണെങ്കിലും ഞാൻ അറിയാതിരിക്കുന്നതിന്റെ മേന്മ എന്താണ്. അതുകൂടി അറിയുന്നത് വരെയും എന്റെ കുഞ്ഞുവിനു വേണ്ടിയും ഞാൻ പിടിച്ചു നിൽക്കും. എത്ര ശക്തിയിൽ പെയ്താലും ഉരുൾപൊട്ടാത്ത ഉറച്ച വേരുകൾ ആഴ്ന്നിറങ്ങിയ മല പോലെ ഞാൻ പിടിച്ചു നിൽക്കും. ഈ മഴയ്ക്ക് അത്രയ്ക്കുള്ള ശക്തിയെ ഉള്ളൂ. ഒന്ന് ആർത്തു പെയ്തൊഴിഞ്ഞാൽ ഒരു ശാന്ത ശീതളഭൂമിയായി അവന്റെ ഉള്ള് വീണ്ടും പരിണമിക്കും.


വാച്ചിലെ രണ്ടു മണി അലാറം അടിച്ചപ്പോൾ ഞാൻ ആത്മഗതത്തിൽ നിന്നും തിരിച്ചുകയറി. മഴ നിന്നിട്ടില്ല. അന്തരീക്ഷം മൂടൽമഞ്ഞു പോലെ കാഴ്ചയെ മറയ്ക്കുന്നു. ദൂരെയുള്ള വലിയ കെട്ടിടങ്ങൾക്കും എന്റെ കണ്ണിനുമിടയിൽ ഒരു നേർത്ത പാളി രൂപപ്പെട്ടിരിക്കുന്നു. കാറ്റ് ഒരല്പംകൂടി ശക്തിയിൽ വീശിത്തുടങ്ങിയതോടെ ബാൽക്കണിയിലേക്ക് മഴപ്പാറൽ ഇരച്ചു കയറി. നല്ല തണുപ്പ്, ഇനിയും മഴപ്പാറൽ കൊണ്ടു നിന്നാൽ പനി വരും. ഞാൻ ആ രംഗത്തിൽ നിന്നും പതിയെ വിടവാങ്ങി.




വായിച്ചവർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെയുള്ള കമെന്റ് ബോക്സിൽ നിക്ഷേപിക്കുക.



ആനന്ദ് ശ്രീധരം



52 comments:

  1. നല്ല എഴുത്ത്

    ReplyDelete
  2. ഇതിലെ കഥാപാത്രങ്ങള്‍ എവിടെയൊക്കെയോ കണ്ട് മറന്നതുപോലെ.....

    ReplyDelete
    Replies
    1. നമുക്ക് ചുറ്റുമുണ്ടാവും.. സുധിയും ,ഇതിലെ മഴയിൽ നിൽക്കുന്നവളും..

      Delete
  3. മഴവെള്ളം ഒലിച്ചിറങ്ങുന്നപോലെ വരികൾ കണ്മുന്നിലൂടെ ഒഴുകുന്നുണ്ട്.. നല്ല എഴുത്ത്.. relate ചെയ്യാവുന്ന സംഭവങ്ങൾ..ഇഷ്ടപ്പെട്ടു 💝

    ReplyDelete
    Replies
    1. എല്ലാർക്കും എന്തെങ്കിലുമൊക്കെ ബന്ധപ്പെടുത്തനുണ്ടാവാം.. ജീവിതമാണ്.. ഏറെയും സാമ്യതകൾ നിറഞ്ഞതാണ്..

      Delete
  4. As usual, മനോഹരം

    ReplyDelete
    Replies
    1. എപ്പോഴും വായനയ്ക്കെത്തുന്നത് വളരെ സന്തോഷം നൽകുന്നുണ്ട്.

      Delete
  5. നല്ല എഴുത്ത് നല്ല ഭാഷ 👌👌💕

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം.. വായിച്ചതിൽ

      Delete
  6. Realistic aayi oro visuals create cheyan sadhichitund ezhuthil..kollaam 👌

    ReplyDelete
  7. ഒരു ആത്മഗതം അവളെ പോലെ വായനക്കാരേയും ചിന്തിപ്പിക്കുന്നു....

    ReplyDelete
    Replies
    1. ചിന്തകൾ ഉയരട്ടെ..ഉണരട്ടെ..

      Delete
  8. പറഞ്ഞത് ശരിയാണ്.. നഷ്ട്ടപെടുത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും..stick on ചെയ്യാൻ ആണ് പാട്. നമുക്ക് പറയാൻ എളുപ്പമാണ് 🤝🏻 മികച്ച എഴുത്ത്.. ഇനിയും തുടരണം. മനസ്സിലും കണ്ണിലും കാണാൻ കഴിയുന്നുണ്ട് വായിക്കുമ്പോൾ..ഒരു പക്ഷേ നമ്മളും ഇത്തരം അനുഭവങ്ങളിലൂടെ കടങ്ങു പോയതുകൊണ്ടാകാം

    ReplyDelete
    Replies
    1. ചുറ്റുമുള്ളവരിലേക്ക് നോക്കിയാൽ കണ്ടേക്കാം.. 🎈🎈

      Delete
  9. ആനന്ദ്, നന്നായി എഴുതി.. വിഷ്വൽസ് മനസിൽ കാണാനാവുന്നുണ്ട്

    ReplyDelete
    Replies
    1. സന്തോഷം.. വായിച്ചതിൽ നന്ദി..

      Delete
  10. വളരെ ഇഷ്ടപ്പെട്ടു.. നല്ല എഴുത്തും... ഇതിനു രണ്ടാം ഭാഗം ഇല്ലെന്നു അറിയാൻ കഴിഞ്ഞു... എന്താ സുധിക്ക് പെട്ടെന്ന് സംഭവിച്ചത് എന്ന് അറിയാൻ ഒരു ആകാംഷ ഇല്ലാതില്ല.🙈

    ReplyDelete
    Replies
    1. കുറേപേർ ചോദിച്ചു.. എങ്കിലും രണ്ടാം ഭാഗത്തിനായി ഞാൻ മിതിരുന്നില്ല..

      Delete
  11. വായിക്കുമ്പോൾ എല്ലാം മുന്നിൽ കാണുന്ന പോലെ. നല്ല എഴുത്ത്👌❣️

    ReplyDelete
    Replies
    1. നന്ദി.. കൂടുതൽ വായനയ്ക്കായി തുടർന്നും വരൂ..

      Delete
  12. വളരെ വ്യത്യസ്തമായ ഒരുപാട് ആശയങ്ങളെ ചേർത്ത് വെച്ച് ഒറ്റ frame l കൊണ്ട് വരാനുള്ള ശ്രമം ഈ കഥയിലും ഏറ്റവും മികവോടെ വന്നിട്ടുണ്ട്..ആനന്ദ് ൻ്റെതായ ശൈലിയായ് ഞാൻ മനസ്സിലാക്കുന്നത് അതാണ്... നമ്മൾ കടന്നു പോകുന്നതും തിരിച്ചറിയാതെ പോകുന്നതുമായ നിസാരമായ കാര്യങ്ങളെ ലളിതമായി കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്നുണ്ട്.... ആശയങ്ങളെ ചേർത്തിണക്കുമ്പോൾ കുറച്ച് കൂടെ മിതത്വം പാലിച്ചു ഏറ്റവും ഭംഗിയോടെ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചാൽ വായനക്കാരന് ശരിയായ വായനാ സുഖം അനുഭവിക്കാൻ കഴിയും എന്ന് തോന്നുന്നു..aa oru കുറവ് തോന്നുന്നുണ്ട്... വാക്കുകളെ ക്രമപ്പെടുത്തുവാനും ഏറ്റവും നല്ല രീതിയിൽ present ചെയ്യാനും പ്രത്യേകം ശ്രദ്ധ പുലർത്തണം..അതിനൊരു effort എടുത്താൽ ഏറ്റവും മികച്ച സൃഷ്ടിയനെന്നതിൽ സംശയമില്ല.....

    ReplyDelete
    Replies
    1. ഇത്ര ആഴത്തിലുള്ള വിശകലനങ്ങൾ ശക്തമായ പ്രചോദനമാണ്.. നന്ദി..❤️😍

      Delete
  13. Good. Have capacity to write a crime thriller also. Go ahead

    ReplyDelete
    Replies
    1. I suspect someone who could be this , possibly.. Anyway thank you..♥️❤️

      Delete
  14. നല്ല എഴുത്ത് ബ്രോ

    ReplyDelete
  15. Nice bakki iniyum venam ennu thonipoyi.. Sudhi thirichu vanno ennariyan ulla akamsha.. Nalla reethiyil ezhthiyiriknu...

    ReplyDelete
    Replies
    1. അതൊരു വിഷമ ഘട്ടമാണ്... നമുക്ക് നല്ലത് പ്രതീക്ഷിക്കാം

      Delete
  16. പറയാതെ പോകുന്ന എന്തൊക്കെയോ ചിലത് മനുഷ്യർക്കുള്ളിൽ വിള്ളലുകൾ തീർക്കുന്നു. വിള്ളലുകൾ ഗർത്തങ്ങളാകുന്നു. കാലം കഴിയുന്തോറും മനുഷ്യർ അസഹ്യമായ നിർവികാരതയുടെ അപ്പുറവും ഇപ്പുറവുമുള്ള രണ്ടു ഭൂഖണ്ഠങ്ങളാകുന്നു. ആനന്ദിന്റെ കഥ വർത്തമാന കാലത്തിന്റെ യാഥാർഥ്യമാണ്. എന്തിനെന്നു പോലും തീർച്ചയില്ലാതെ പരസ്പരം പിരിയുന്ന മനുഷ്യർ. ഉത്തരമില്ലാതെ കിടക്കുന്ന കഥാന്ത്യം തന്നെ ജീവിതം. നന്നായിട്ടുണ്ട്. ഇനിയും എഴുതൂ ❤️

    ReplyDelete
    Replies
    1. അതേ... അത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്... And I was waiting for your comment ❤️♥️

      Delete
  17. വായിക്കുമ്പോൾ ഓരോ സാഹചര്യവും മനസ്സിൽ ഓരോ ചിത്രങ്ങൾ പോലെ തെളിഞ്ഞു വരുന്ന തരത്തിലുള്ള എഴുത്ത്..... നന്നായിരിക്കുന്നു

    ReplyDelete
  18. നല്ല കഥ. ആദ്യം സുധിയും കഥ പറയുന്ന സ്ത്രീയും തമ്മിലുള്ള ബന്ധം മനസ്സിലാകാത്ത രീതിയിലാണ് കഥ പറഞ്ഞു വന്നത് . വായിച്ചു മുന്നോട്ടു വരുമ്പോള് മനസ്സിലാകുന്നു . ഇതിൽ പറഞ്ഞ പല കാര്യങ്ങളും പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് . വളരെ നന്നായി കഥ പറഞ്ഞു . വായിച്ചു തീരുമ്പോൾ സുധിക്ക് എന്താവും സംഭവിച്ചത് .... സുധി തിരികെ വരുമോ ... എന്നൊക്കെ ചോദ്യങ്ങൾ മനസ്സിൽ അവശേഷിക്കുന്നു . ആശംസകൾ ആനന്ദ്

    ReplyDelete
    Replies
    1. നമുക്ക് ചുറ്റുമുള്ള പലരുടെയും നമ്മൾ അറിയാത്ത ജീവിതങ്ങൾ...thank you ചേച്ചി..♥️❤️

      Delete
  19. ആനന്ദ്......... ' ഈ മഴയിൽ തനിയെ ' ഇന്ന് വായിച്ചു. ഇഷ്ടപ്പെട്ടു. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ, അമിതമായ വികാരപ്രകടനങ്ങൾ ഇല്ലാതെ സമചിത്തതയോടെ നേരിടുന്നൊരു സ്ത്രീ കഥാപാത്രം - അത് കഥയിൽ ആണെങ്കിൽ പോലും, വളരെ പ്രതീക്ഷ നൽകുന്നതാണ്. അവളുടെ ജീവിതയാത്രയ്ക്ക് അകമ്പടിയായി എപ്പോഴും മഴയുണ്ട്. അതും കഥയ്ക്ക് ഭംഗി കൂട്ടുന്നുണ്ട്. കഥാപാത്രങ്ങൾ വളരെ റിയൽ ആണ്. മനസ്സിനകത്തു കാറ്റും വെളിച്ചവും കയറ്റിവിടാത്ത, സുധിയുടെ വീട്ടുകാരെ പോലുള്ളവർ ഇപ്പോഴുമുണ്ട് നമുക്കിടയിൽ ധാരാളം.
    മുഖ്യ കഥാപാത്രത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളോട് യോജിക്കുന്നു. പക്ഷേ, പരസ്പരം തുറന്നു സംസാരിക്കുന്ന പങ്കാളികൾ എന്ന് അവകാശപ്പെടുമ്പോളും, സുധി പൊടുന്നനെ വിട്ടുപോകാനുള്ള കാരണത്തെ ക്കുറിച്ച് ഒരു സൂചന പോലും ഭാര്യയ്ക്ക് ലഭിച്ചില്ല എന്ന രീതിയിൽ കഥ അവസാനിപ്പിച്ചത് വിശ്വസനീയമായി തോന്നിയില്ല. അതൊരു കല്ലുകടിയായി അവശേഷിക്കുന്നു.

    ഇനിയും എഴുതുക. ആശംസകൾ 🌹

    ReplyDelete
    Replies
    1. പരന്ന വായനയ്ക്കായി SO യെ പോലുള്ളവർ എത്തുന്നതും.. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതും ഒരുപാട് സന്തോഷം നൽകുന്നുണ്ട്...

      Delete
  20. "അടച്ചുറപ്പുള്ള വീടുകളിൽ നിന്ന് നോക്കുമ്പോൾ മഴയ്ക്ക് കാവ്യാത്മകമായ ആസ്വാദന സ്വഭാവവും കാല്പനികമായ മൃദുത്വവും ജനിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അല്ലാത്തവർക്ക് ഈ മഴ എന്നും ഒരു ദുരിത പെയ്ത്ത് തന്നെയാണ്"... ❤

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST