ഞാൻ നടക്കുന്നത് മറ്റുള്ളവരെക്കാളും വേഗത്തിലായിരുന്നു. പണ്ടുമുതലേ ഉള്ള ശീലമാണ്. ഇവനെന്തിനാണ് വേഗത്തിൽ നടക്കുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. അവരോട് എനിക്ക് കൃത്യമായ മറുപടിയുമുണ്ടായിരുന്നു.
ഈ ദിവസവും ഞാൻ വേഗത്തിൽ നടന്നു തീർത്തു. ഓഫീസ് സമയം തീർന്ന് കൂട്ടത്തിൽ കൂടാതെ മറ്റു സംസാരങ്ങളിലൊന്നും പങ്കുചേരാതെ നടന്നുപോയി. വീട്ടിലെത്തിയപാടെ കുളിച്ച് ക്ഷീണം മാറ്റി ആരോടും ഒന്നും പറയാതെ ഇറങ്ങി.
സ്ഥലപ്പേര് ഒന്നുകൂടി ഓർത്തെടുത്തു. വേലിക്കടവ്.. ഒരുപാട് കേട്ടുകേൾവിയൊന്നുമില്ലാത്ത സ്ഥലമാണ് . അതുകൊണ്ട് ആളും കുറവായിരിക്കും. അത് തന്നെയാണ് എനിക്ക് വേണ്ടതും. വീടിനടുത്ത് ആയിരുന്നെങ്കിൽ സൈക്കിൾ എടുത്തു പോകാമായിരുന്നു. എന്നാൽ ആൾപെരുമാറ്റം കുറവുള്ള സ്ഥലം അവിടെയെങ്ങുമില്ല. ശാന്തമായൊരന്തരീക്ഷമാണ് ഞാൻ തേടിയിരുന്നത്. തികഞ്ഞ ഏകാന്തതയുടെ ചുറ്റുപാടിൽ കാണാപ്പാടുള്ള ചെറു ജീവജാലങ്ങളുടെയും പ്രകൃതിയുടെയും കനത്ത ശബ്ദനിബിഢതയിൽ ആ പുഴയിൽ മുങ്ങി നിവരണം. എല്ലാ ശബ്ദങ്ങളെയും ഉള്ളിലേക്കെടുത്ത് നിശബ്ദത സൃഷ്ടിച്ചുകൊണ്ട് പ്രകൃതി കാണിച്ചുതരുന്ന വിസ്മയത്തിലേക്ക് ലയിച്ചു ചേരണം. ഞാൻ എന്നോട് തന്നെ സംസാരിക്കുന്ന നിമിഷങ്ങളായിരിക്കും അവ.
ആലോചനയിൽ മുഴുകിപ്പോയതിനാൽ ഇറങ്ങേണ്ടയിടത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. എന്നാലും അല്പം മാത്രമേ മുന്നോട്ട് പോയുള്ളൂ. അവിടെയിറങ്ങി അടുത്തു കണ്ടയാളോട് തന്നെ വഴി ചോദിച്ചു. ഒരു സദാചാര ബോധത്തോടെയാവും അയാൾ എനിക്ക് മറുപടി തന്നത്. പരിചയമില്ലാത്ത ഒരാൾക്ക് ഈ സമയത്ത് കടവിൽ എന്തു ചെയ്യാനാണ് എന്നാവും അയാൾ ചിന്തിച്ചിരിക്കുക. ഞാൻ പിന്തുടരപ്പെട്ടേക്കാം എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പിന്തുടരാൻ അയാൾക്ക് സമായമില്ലായിരിക്കും അല്ലെങ്കിൽ പിന്നീട് ആളെ കൂട്ടി വരാനുമായിരിക്കാം. വന സദൃശ്യമായ ചുറ്റുപാടിലൂടെ നടക്കുന്നതിനിടയിൽ വള്ളികളായി ചിന്തകൾ വലിഞ്ഞു കയറി. ഇത് കണ്ടിട്ട് ക്ഷുദ്ര ജീവികൾ കൂടുന്ന സ്ഥലമാവും എന്നു തോന്നുന്നുണ്ട്, ചിലപ്പോൾ രാക്ക് ഉണ്ടാക്കുന്നവരുണ്ടാവും ആരായാലും എനിക്ക് അപകടമാണ്. പക്ഷെ ഇവിടെ മോശമായൊരു അവസ്ഥയുണ്ടെന്ന് ആരും സൂചിപ്പിച്ചിരുന്നില്ല. എന്തായാലും മുന്നോട്ട് പോവുക തന്നെ. വള്ളിക്കെട്ടുകൾ വകഞ്ഞു മാറി ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് നീക്കി.
ഓല മേഞ്ഞ കൂടപ്പുര കണ്ട് അങ്ങോട്ട് ലക്ഷ്യമാക്കി നടന്നു. അതാവും അയാൾ സൂചിപ്പിച്ച കൂര. മണ്ണെണ്ണ വെളിച്ചത്തിന്റെ സൂചന കണ്ണിൽ കയറുന്നുണ്ട്. ഇരുട്ട് മൂടിയ വഴിയിൽ ഇത്തിരി വെട്ടത്തിന് ഒരുപാട് മാനങ്ങളുണ്ട്. തലയിൽ തോർത്ത് കെട്ടി, മറ്റൊരു തോർത്ത് ഉടുത്ത്, അരയിലൊരു തെങ്ങിന്റെ പാന്തോം കെട്ടിയ ഉരുക്ക് ശിൽപ്പം പോലൊരാൾ ഉമ്മറകോലായ പോലുള്ള നിലത്ത് ചാഞ്ഞു കിടപ്പുണ്ട്. കുട്ടൻ...കേളു കുട്ടൻ.. എന്നങ്ങാനുമാണ് പേര് പറഞ്ഞത്. ഞാൻ മുരടനക്കി, അയാൾ പതുക്കെ കണ്ണു തുറന്നു നോക്കി. മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ അയാൾ കഷ്ടപ്പെട്ടായിരുന്നു കണ്ണു തുറന്നത്. "ഇന്ന് പറ്റില്ല, സന്ധ്യയായി". എനിക്കറിയാം അതേ മറുപടി ഉണ്ടാവൂ എന്ന്.
"കുട്ടാ… ഞാൻ കൊണ്ടുവന്നിട്ടുണ്ട് ,ഇതങ്ങെടുത്തോ, നാല് എണ്ണമുണ്ട്"
"ഏതാ??"
"നീലക്കുറുക്കൻ".
"തോണി ആ ഒട്ടുമാവിന്റെ ചോട്ടിൽ ഉണ്ട്. നിങ്ങൾ ഒരാളല്ലേ ഉള്ളൂ, ചെറുതെടുത്താൽ മതി. ഒറ്റക്ക് കൊണ്ടുപോകാം"
നീലക്കുറുക്കൻ മാവ് ആ ഭാഗത്ത് എവിടെയും കാണാറില്ല. പണ്ടുണ്ടായിരുന്നിരിക്കണം. അതിന്റെ ശേഷിപ്പ് ഇന്ന് എന്റെ വീട്ടിലെ ഉള്ളൂ. വേറെ പല ഇനങ്ങളുമുണ്ട്. അത് പക്ഷെ അധികമാർക്കും അറിയില്ല.
"ശരി"..
സന്ധ്യ കഴിഞ്ഞാൽ തോണി കിട്ടില്ലെന്ന് പറഞ്ഞിരുന്നു. കേളു കുട്ടൻ നീലക്കുറുക്കന്റെ
അന്വേഷി ആണ്. അതുപോലെ വേറെയും ചിലതുണ്ട് അയാളുടെ അന്വേഷണത്തിൽ, നാട്ടുപറമ്പൻ, കുട്ടക്കാച്ചി..അങ്ങനെ...കുറച്ച്. അന്വേഷിച്ചു നടക്കും ഒരുപാട്, പക്ഷെ ഉണ്ടെങ്കിൽ തന്നെ ആരും കൊടുക്കില്ല. നാട്ടിൽ ഇവയൊന്നുമത്ര സുലഭമല്ലെന്നതാണ് കാര്യം. ഈ പുഴക്കരയിൽ കാട് പിടിപ്പിച്ചത് കുട്ടനാണ്. വെറും കാടല്ല, ഇത്തരം ഫലം കായ്ക്കുന്ന മരങ്ങൾ, ഔഷധ ചെടികൾ അങ്ങനെ എല്ലാം. കുട്ടന്റെ ഭക്ഷണവും ഇവയിൽ നിന്നാവും പലപ്പോഴും. എന്നാലും ചിലർ ഭക്ഷണം കൊടുക്കും പകരം എന്തെങ്കിലും ചെടിയോ പഴമോ കൊടുക്കണമെന്ന് മാത്രം.
ഞാൻ തോണിക്കരികിലേക്ക് നടന്നു. തെങ്ങിന്റെ കൊതുമ്പ് പോലെ തന്നെയുണ്ട്, അതേ , കൊതുമ്പു വള്ളം എന്നു ഞാൻ വിളിച്ചു. തീരെ ചെറുതാണ്, ഒറ്റയ്ക്ക് ഉന്തി നീക്കാം.
"നോക്കണേ… സന്ധ്യ കഴിഞ്ഞതാണ്.. നീണ്ടുപോകണ്ട…" കുട്ടൻ വിളിച്ചു പറഞ്ഞു.
മാനത്തെ അമ്പിളി ആദ്യ നിലാ വെട്ടത്തിന്റെ മുല്ലപ്പൂക്കൽ പൊഴിക്കുന്ന വിശുദ്ധ നിമിഷം. സന്ധ്യയുടെ അവസാന നിമിഷങ്ങൾ, അരുവിയുടെ ഓളപ്പരപ്പിന്റെ താളത്തിനനുസൃതമായി തോണി തുഴയുകയായിരുന്നു ഞാൻ. രാത്രിയുടെ കനത്ത നിശ്ശബ്ദതയാണോ അതോ സൂക്ഷമതയാർന്ന അനേകമായിരം ശബ്ദങ്ങളുടെ കോലാഹലമായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്ന അന്തരീക്ഷം. ചെവിക്കല്ല് തുളയ്ക്കുന്ന കൂർത്ത ശബ്ദങ്ങൾ ഒരുപാടുണ്ട്, എന്നാലോ ഒരോ തുള്ളികളും ഇറ്റിറ്റ് വീഴുന്നതും ഘോരമായി കേൾക്കുന്നുണ്ട് . ഇതിനെ നിശ്ശബ്ദമെന്നോ ശബ്ദമുഖരിതമെന്നോ വേർതിരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവയെല്ലാം അരുവിയുടെ പ്രവാഹചലനങ്ങളെ ഏറ്റു പിടിക്കുന്നതാവും.
നിലാവ് ഊർന്നു പെയ്യുകയാണ്, ജീവജാലങ്ങളെയും മറ്റു തടസങ്ങളെ പോലും ചില്ല് പാത്രം പോലെ സുതാര്യമാക്കികൊണ്ട് അത് ഭൂമിയിലേക്ക് ചൊരിയുന്നു. അരുവിയൊരു പളുങ്ക് പാത്രമായി മാറിക്കഴിഞ്ഞിരുന്നു. ചുറ്റുമുള്ള കുറ്റിച്ചെടികൾക്കിടയിലെ കൂരിരുട്ടിൽ മിന്നാമിനുങ്ങുകൾ വെട്ടം പൊഴിക്കുന്നു. ആകാശത്തോ സമാനമായി താരകങ്ങളും. ഞാനിതെവിടെയാണ്, അത്ഭുതലോകത്തോ? മുമ്പെങ്ങും കാണാത്ത സൂത്രങ്ങൾ ഈ ഭൂമി എനിക്ക് മുന്നിൽ തുറന്നിടുന്നു. മറ്റാരെങ്കിലും ഇതു കണ്ടിരിക്കുമോ.. ഇല്ല അതിന് ആരാണ് ഈ സമയത്തു ഇവിടെ വരുന്നത്?. പക്ഷെ എന്നെ അനുഗമിക്കാൻ ഒരുപാട് ജീവികൾ ചുറ്റുമുണ്ട്, എന്നിട്ടും ഞാൻ ഈ മനോഹര ഭൂവിൽ ഏകനാകുന്നു. എങ്കിലും എനിക്കങ്ങനെ ചിന്തിക്കാൻ കഴിയില്ല. ശബ്ദാധിക്യം കൊണ്ടു ചെവിയടഞ്ഞുപോയത് പോലെ മൂക അന്തരീക്ഷമായും ഇത് ഒരേ സമയം വർത്തിക്കുന്നു.
ആസ്വദിച്ചും ചിന്തിച്ചും തുഴഞ്ഞപ്പോൾ വള്ളം നേർവഴി വിട്ട് അപഥ സഞ്ചാരം നടത്തി. ഞാൻ വള്ളം നേരെയാക്കി തുഴഞ്ഞു. ചുറ്റുമുള്ള അത്ഭുതങ്ങൾ എന്നെ വീണ്ടും വഴി തെറ്റിക്കുന്നു. എന്നാൽ അതേ അന്തരീക്ഷത്തിന്റെ മൂകത എന്നെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ ഞാൻ അരുവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് നോക്കി, നിലാവ് പളുങ്ക് പാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. അടിത്തട്ടിൽ കാവി പരവതാനിക്ക് മുകളിലായി ഒരുപാട് പച്ചപ്പുകൾ. വെള്ളി നിറത്തിലുള്ള ഉരുളൻ കല്ലുകൾ പുൽ വിതാനങ്ങൾ എന്നിവ പരന്നു കിടക്കുന്നു. അതിനൊക്കെയും ഇടയിലൂടെ ഞാൻ നീന്തി തുടിച്ചു. ഒരു മത്സ്യകന്യകയെ പോലെ എല്ലാത്തിനെയും തലോടിക്കൊണ്ടു ആസ്വദിച്ചു. ആ നനവിനാലെ തോണിയിലേക്ക് തിരിച്ചു കയറി. വീണ്ടും ജലോപരിതലത്തിലേക്ക് നോക്കി. എല്ലാം കാണാം എന്നാൽ ചന്ദ്രപ്രതിബിംബം വ്യക്തമല്ല, ഒപ്പം താരകളും ഇല്ല. ഞാൻ ഇളക്കിവിട്ട ഓളങ്ങൾ കൊണ്ടും തുഴയുടെ സ്പര്ശനമേറ്റും പ്രതിബിംബമിളകി നിലാചന്ദ്രനെ വികലമായി ചിത്രീകരിച്ചു. നീണ്ടു മെലിഞ്ഞ സർപ്പത്തെപോലെ അവൻ ജലോപരിതലത്തിൽ പിടയുന്നത് ഞാൻ നോക്കി രസിച്ചു. എന്നാൽ ഇവിടെ ചുറ്റുമുള്ള താര പരിവാരങ്ങളെ വേഷ വ്യത്യാസത്തിൽ പോലും കാണാൻ കഴിയുന്നില്ല. അവ മാനത്തു നിന്നും താഴെക്കിറങ്ങിയില്ലായിരിക്കും. ചിലപ്പോൾ അവയാകും ആ കുറ്റിക്കാടുകളിൽ ഇളം വെളിച്ചം പൊഴിക്കുന്നത്. രൂപം മാറിയ ചന്ദ്രനെ അവയ്ക്ക് ഇഷ്ടമായിരിക്കില്ല, കൂടാതെ ഞാൻ അവരെ എപ്പോഴും ഇളക്കികൊണ്ടേയിരിക്കുന്നു. സ്വന്തം സ്ഥാനം ത്യജിക്കാൻ താത്പര്യമില്ലാത്തവരാകും അവ. എല്ലാ സന്ദർഭങ്ങളിലും എല്ലാവരും ഒരേ പോലെ ആകണമെന്നില്ലല്ലോ. അഭിപ്രായങ്ങൾ വ്യത്യസ്തമാകാം, പ്രകടനങ്ങൾ വ്യത്യസ്തമാകാം അങ്ങനെ പലതും.
എനിക്ക് വീണ്ടും നേർവഴി തെറ്റിയിരിക്കുന്നു.
നേരം വൈകുന്നുണ്ട്, ഞാൻ നേരെ തുഴയാൻ തുടങ്ങി. അപ്പോഴേക്കും എവിടെനിന്നോ ഒരു ഇളം തെന്നൽ പാഞ്ഞു വന്നു.
"നീയിപ്പോ എന്തിനു വന്നു, മറ്റുള്ളവരാൽ ഞാൻ വഴിതെറ്റുകയാണ് ഇനി നീ കൂടെ എന്റെ വഴി തടസ്സപ്പെടുത്തുകയാണോ? നീ ഒറ്റയ്ക്ക് തന്നെ അല്ലെ മഴ കൂടെയില്ലല്ലോ..?" എനിക്ക് ആക്രോശിക്കേണ്ടി വന്നു.
"നീണ്ടു പുളഞ്ഞു കിടക്കുന്ന സർപ്പ രൂപിയായ ചന്ദ്രനെയും നോക്കി കിഴക്കോട്ട് സഞ്ചരിക്കുന്ന എന്റെ പഥം നീ വന്നു തെറ്റിക്കരുത്".
പക്ഷേ ഇളം തെന്നൽ സർപ്പത്തെ കൂടുതൽ ഭംഗിയായി വരച്ചു നൽകി. അതിലെനിക്ക് സന്തോഷവും തോന്നി. അതുകൊണ്ട് കാറ്റിന് ഭംഗിവാക്കേകി പറഞ്ഞയച്ചു. എന്നിട്ട് ചുറ്റുമുള്ള ഓരോന്നിനോടും ഞാൻ സംസാരിച്ചു. തർക്കിച്ചു, സ്നേഹ സംഭാഷങ്ങൾ നടത്തി. മീനുകൾ എൻറെ കഥകേൾക്കാനായി മുകളിലേക്ക് എത്തി നോക്കി. നെടൂളാൻ ഉറക്കെ മൂളി, മൂങ്ങകളും ഏറ്റു മൂളി. കഥമാറി പാട്ടു പാടി, കേൾക്കാനും പാടാനും ചീവിടുകളും. എല്ലാരും ഒന്നിച്ചു കൂടി ആഘോഷിച്ചു. അതിനിടയിൽ സമയമൊരുപാട് സഞ്ചരിച്ചു, വളഞ്ഞും പുളഞ്ഞും നേരെയുമൊക്കെ.
ഞാൻ വള്ളം തിരിച്ചു. നേരമായി, ഇതിന്റെ സമാന്തരമായ മറ്റൊരു ജീവിതം എനിക്ക് നടന്നു തീർക്കേണ്ടതുണ്ട്. സമയം കാത്തുനിൽക്കാറില്ല, അതിനാൽ എനിക്ക് വേഗത്തിൽ തിരിക്കേണ്ടതുണ്ട്. ചുറ്റുമുള്ളതിനോടെല്ലാം യാത്ര ചൊല്ലി വീണ്ടും കടവിലേക്ക് തുഴഞ്ഞു.
തിരിച്ചു കയറുമ്പോൾ വള്ളം യാഥാസ്ഥാനത്തു തന്നെ സ്ഥാപിച്ചു. കേളു കുട്ടനെ ഒന്ന് നോക്കി നല്ല ഉറക്കമാണ്, അതോ ബോധംമയങ്ങി കിടക്കുന്നതോ. ഒരു ചൂട്ട് കത്തിച്ച് ഇരുണ്ട വഴി താണ്ടി.
"അല്ല നിങ്ങളെന്തിനാണ് ഇത്ര വേഗത്തിൽ നടക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ?"
റോഡിലേക്ക് എത്തിയപ്പോൾ നേരത്തെ കണ്ടയാൽ ചോദ്യങ്ങളുമായി അവിടെ തന്നെ നിൽക്കുന്നു. ഈ ചോദ്യം ഞാൻ ഒരുപാട് നേരിട്ടതാണ്. വീണ്ടും അതേ മറുപടി ആവർത്തിച്ചു.
"നടത്തം ഒരുതരത്തിൽ ഗുണമില്ലാത്ത നേരമാണ്. അവിടെ ഒരുപാട് സമയം കളയരുത്. എത്രയും വേഗം നടന്നാൽ നമുക്ക് നമ്മുടെ കാര്യങ്ങൾക്ക് ഇഷ്ടത്തിനനുസരിച്ചു ചെയ്യാനുള്ള സമയം ലഭിക്കും".
ആ മറുപടിയിൽ പൂർണ തൃപ്തനല്ലെങ്കിലും ഞാനൊരു ഒരു കിറുക്കനാണെന്ന പോലെ അയാൾ എന്നെ വിട്ടു. വേഗം ഒട്ടും കുറയ്ക്കാതെ ഞാൻ വീണ്ടും നടന്നു. നാളെ വീണ്ടും യാന്ത്രികമായി മാറേണ്ടതുണ്ട്.
വര:വിഷ്ണു നാലുപുരക്കൽ
വായിച്ചതിൽ സന്തോഷം.
താഴെ കാണുന്ന കമെന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ദയവായി രേഖപ്പെടുത്തുക.
����������
ReplyDelete😍😍
Deleteഒരോ തുള്ളികളും ഇറ്റിറ്റ് വീഴുന്നതും ഘോരമായി കേൾക്കുന്നുണ്ട് . ഇതിനെ നിശ്ശബ്ദമെന്നോ ശബ്ദമുഖരിതമെന്നോ വേർതിരിക്കാൻ ബുദ്ധിമുട്ടുണ്ട്.നിശബ്ദത എന്നത് ഒരു സങ്കല്പമാണെന്ന് നേരത്തെ തന്നെ ഒരു കാർന്നോർ പറഞ്ഞു വെച്ച പോലെ,കണ്ട ഓരോ കാഴച്ചയും ഘോര ഘോരം ഉള്ളിൽ പതിച്ചു
ReplyDeleteഎന്തെല്ലാം സങ്കല്പങ്ങളാണോ നമുക്ക് സൃഷ്ടിക്കാൻ കഴിയുക അവയെല്ലാം നാം ആസ്വദിക്കേണ്ടതുണ്ട്.
Deleteവായിച്ചതിൽ സന്തോഷം
ഞാനും കുഞ്ഞുനാളിൽ ഇത്തരം ഏകാന്തത സഞ്ചാരങ്ങൾ നടത്താൻ ഇഷ്ടമുള്ളവളായിരുന്നു.. ഒഴിഞ്ഞ കിളിക്കൂടുകളും പാമ്പ് പൊഴിച്ചിട്ട പടവും വെള്ളാരം കല്ലുകളും പല ജീവികളുടെ അസ്ഥികളും, തൂവലുകളും കൊണ്ട് എന്റെ മുറി ഒരു മ്യൂസിയം ആക്കി മാറ്റി അങ്ങോട്ട് കയറിവന്ന മുതിർന്നവരുടെ കയ്യിൽ നിന്നും വേണ്ടുവോളം തല്ലു മേടിച്ചു.. ഇനി പറയട്ടെ, ആനന്ദിന്റെ കഥ ഞാൻ ഒരു ക്യാൻവാസിൽ ആണ് കണ്ടത്.. കരിനീല ക്യാൻവാസിൽ നിലാവിന്റെ വെള്ളിച്ചാലു തീർത്ത അരുവി.. അതിൽ വെളുത്ത നിറത്തിൽ വിരലുകൾ മുക്കി ഞാൻ ഓളങ്ങളും സർപ്പരൂപിയായ ചന്ദ്രനും വരച്ചു.. പിന്നീട് വെള്ളി നിറത്തിൽ തുള്ളിക്കുതിക്കുന്ന മീനുകൾ.. ഒരു കറുത്ത തോണിയിൽ ഇരുണ്ട മനുഷ്യരൂപം.. കറുപ്പിൽ കരിംപച്ച ഒളിപ്പിച്ചിറങ്ങുന്ന വള്ളിപ്പടർപ്പുകൾ.. അതി മനോഹരം തന്നെ ആ ചിത്രം..
ReplyDeleteഎങ്കിലും ഒരു കാര്യം മനസ്സിൽ തോന്നിയത് പറഞ്ഞുകൊള്ളട്ടെ.. ചിലയിടങ്ങളിൽ വാക്യഘടന മാത്രം, രൂപകങ്ങളല്ല, ഒന്ന് മാറ്റിയിരുന്നെങ്കിൽ പുഴയൊഴുകുന്ന അതേ അനായാസത എഴുത്തിലും വന്നേനെ.. അടുത്ത കഥ അങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🥰
ശരിയാണ്.. ഇതിൽ യഥാർഥത്തിലൊരു പുഴ തടസ്സമില്ലാതെ ഒഴുകുന്നില്ല. സൗമ്യ ഭാവം പൂകി ഒഴുകേണ്ട പുഴയിൽ ചെറിയ ചെറിയ തടസങ്ങൾ രൂപപ്പെട്ടിരിക്കുന്നു.
Deleteഅടുത്തത് അതേപോലെ സൃഷ്ടിക്കാൻ കഴിയുമെന്ന് കരുതുന്നു..
ആനന്ദ്, പുതിയൊരു പ്രമേയവുമായി വന്നല്ലോ 👍
ReplyDeleteഇതിലെ കേന്ദ്ര കഥാപാത്രം ഒരു സ്ത്രീയായിരുന്നെങ്കിൽ എന്ന് തോന്നി. ആണുങ്ങൾക്ക് പൊതുവെ അപ്രാപ്യമല്ലല്ലോ ഇത്തരം സഞ്ചാരങ്ങളും അനുഭൂതികളും.
ഈ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലാണ് എന്നെയും സൃഷ്ടിച്ചിരിക്കുന്നത്. വേഗത്തിലുള്ള നടത്തം, അവനവന്റെ കൂട്ട് ആസ്വദിക്കൽ, പ്രകൃതിയിൽ മുഖം നോക്കിയിരിക്കൽ, മറ്റുള്ളവർക്ക് കിറുക്കെന്നു തോന്നുന്ന ചില ഇഷ്ടങ്ങൾ ഉള്ളിൽ സൂക്ഷിക്കൽ, ഇതെല്ലാം എന്റെയും കൂടി ഭാവം ആയത് കൊണ്ട്, ഈ എഴുത്ത് ഒത്തിരി ആകർഷിച്ചു.
അല്പം കൂടി മനസ്സിരുത്താമായിരുന്നു എഴുത്തിന്റെ ശൈലിയിൽ എന്നൊരു അഭിപ്രായം തോന്നി.ചിലയിടത്തു ഒന്നുകൂടി പുതുക്കി എഴുതാമായിരുന്നു എന്ന്. അത് മാറ്റി നിർത്തിയാൽ വായന ഒത്തിരി സന്തോഷം നൽകി. ☺️
കെട്ടറ്റ് പോയ പട്ടം ആകാശത്തു എഴുതിക്കൂട്ടുന്നത് പോലെ തോന്നിയത് വരച്ചു ചേർത്തു.
Deleteമനസ് ഒഴുകി നടക്കുകയായിരുന്നു, അതിനൊരു പരിഹാരം എനിക്ക് കൈവന്നില്ല. ഇനി കെട്ടിട്ട് ഭദ്രമായി പറക്കും..
അസമവേത പദവിന്യാസ പദവിന്യാസത്തിലൂടെ സമാന്തര രേഖയിലേക്കുള്ള പ്രയാണത്തിൽ സംഭവിക്കുന്നത് യാന്ത്രിക പരിവേഷത്തോടെ തികച്ചും ഉദ്വേഗത്തോടെ അവതരിച്ചിരിക്കുന്നു.
Deleteരചന കൈയോടെ പോസ്റ്റു ചെയ്തപ്പോലെ തോന്നി. ഒന്നു വായിച്ച് പോസ്റ്റിയിരുന്നെങ്കിൽ തിളക്കമേറുമെന്നാണെൻ്റെ തോന്നൽ...
വരയും നന്നായിട്ടുണ്ട്.
ആശംസകൾ
ഏതാണ്ട് അതേപോലെ തന്നെ.. തിളക്കമേറ്റാൻ കഴിഞ്ഞില്ല.. എന്നു സാരം..
Delete👌🏾👍🏽സാധാരണ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് തന്റേതായ കിറുക്കുകളിലേക്ക് സഞ്ചരിക്കുന്ന ഒരാൾ അല്ലേ?
ReplyDeleteEngaging write up. കുറച്ചു കൂടെ ഗൂഢമായ എന്തോ ഒന്ന് ഒളിച്ചിരിക്കുന്നത് പോലെ ഒരു ഫീൽ ഉണ്ട്.
തിരുത്ത് : "യാന്ത്രികമായി മാറേണ്ടതുണ്ട്" ??
അതേ... നിങ്ങൾ നല്ലപോലെ വായിച്ചിരിക്കുന്നു..കൂടാതെ തെറ്റ് തിരുത്തിയിട്ടുമുണ്ട്...
Deleteയാന്ത്രിക ജീവിതത്തിൽ നിന്നും അൽപ്പനേരത്തേക്ക് ഒരു ഒളിച്ചോട്ടം അല്ലേ...? നിയന്ത്രണങ്ങളില്ലാത്ത കെട്ടുപാടുകളില്ലാത്ത ബാദ്ധ്യതകളില്ലാത്ത ഒരു ലോകം... ആ യാത്ര മനോഹരമായി...
ReplyDeleteആർക്കും അനിവാര്യമായ യാത്ര..
DeleteThirakpidicha jeevithathil ninnu ithpolathe sthalngalilek ethinokendth anivaryamanu✌️
ReplyDeleteഅതേ...ആ അനിവാര്യതയെ നമ്മൾ മറക്കുന്നു...
Deleteയാത്രയുടെ ഉദ്ദേശ്യം ലക്ഷ്യം അതൊന്നും കഥാ നായകൻ പറഞ്ഞത് അത്ര മനസിലായില്ല. പുതിയ കഥാ ലോകത്തെ മനസിലാകാത്തതായിരിക്കും.
ReplyDeleteആശംസകൾ
ഇതിൽ രണ്ടു തരത്തിൽ വായന സാധ്യമാണ്... നിസാരമായ വായനയിൽ ചിന്തിക്കാൻ യാതൊന്നുമില്ല.
Deleteഇത്തിരി ആഴത്തിൽ ആണെങ്കിൽ ചില കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുമുണ്ട്.
വായിച്ചതിൽ സന്തോഷം.
വേറിട്ടു നിൽക്കുന്ന ഒരു വായനാനുഭവം.. ഈ യാത്ര ഇഷ്ടം ആയി.. അഭിനന്ദനങ്ങൾ
ReplyDeleteസന്തോഷം...😊😊
Deleteഓലമേഞ്ഞ പുര , മണ്ണെണ്ണ വിളക്ക് പഴയ ജീവിതത്തിലേയ്ക്ക് ഒരു നിമിഷം പോയി. വേഗത്തിൽ നടക്കുന്നത് നല്ലതാണ്. ജീവിതവും ഇത് പോലെ വേഗത്തിലായി പോയി പലപ്പോഴും നമ്മൾക്കൊക്കെ
ReplyDeleteഅതേ... വായിച്ചതിൽ സന്തോഷം
Deleteനല്ല എഴുത്ത്. എസ് ഹരീഷിെനെറ മീശ േനേവലിലെ കഥാപരിസരം വീണ്ടും മുന്നിലെത്തിയ പ്രതീതി.
ReplyDeleteആണോ ... വായിച്ചതിൽ സന്തോഷം... കഥാപരിസരം തികച്ചും സാങ്കല്പികം...
Deleteവേഗത്തിൽ നടക്കാൻ ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ.അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ വേഗത്തിൽ നടക്കാറില്ല.. ആ തോണിയിൽ പോയി ആസ്വദിച്ചത് പോലെ , ഞാൻ എന്റെ നടത്തത്തെയും അപ്പോൾ കാണുന്ന ഓരോ കാഴ്ചകളെയും ആസ്വദിക്കുന്നു... അവയ്ക്ക് പിന്നിലേക്ക് ചിന്തകൾ പോകുന്നു .. ഭാവനകൾ വിടരുന്നു....
ReplyDeleteവളരെ നിഗൂഢവുമായ ഒരു രീതിയിൽ ആണ് കഥ പറഞ്ഞത്. കോൺസെപ്റ് വളരെ മികച്ചതാണ്. പക്ഷേ ആ നിഗൂഢത ഉള്ളിൽ ഒളിപ്പിച്ചു എഴുതിയതിനാലാണോ എന്റെ വായനയുടെ കുഴപ്പം കൊണ്ടോ എന്നറിയില്ല .. പുഴയുടെ ഭംഗിയേക്കാൾ ഒരു വന്യതയാണ് എനിക്ക് ഫീൽ ചെയ്തത്. അതുപോലെ ആ വഴിതെറ്റലുകൾ ഒരു അപകട സൂചന എപ്പോഴും മനസ്സിൽ ജനിപ്പിച്ചു. ആ തോണിയിൽ ആനന്ദ ലഹരിയിൽ ആറാടുന്ന തരത്തിൽ, ചില മാറ്റങ്ങളോടെ എഴുതിയിരുന്നെങ്കിൽ ചിത്രം കൂടുതൽ മനോഹരം ആകുമായിരുന്നു....
നിങ്ങൾക്ക് തോന്നിയത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചതും കേവലം സൗന്ദര്യ ദര്ശനത്തിന്റേതല്ല ഈ ലോകം എന്നും തിരക്ക് പിടിക്കുന്നതിന്റെ ഇടയിൽ കണ്ടെത്തുന്ന സൗന്ദര്യത്തെ തേടിയുള്ള യാത്രകളിൽ അപകടങ്ങൾ പതിയിരിക്കുന്നതുമായിരിക്കാം... ഇനി ഇതൊന്നും ചിന്തിക്കാതെ വായിച്ചാൽ സൗന്ദര്യ ആസ്വാദനം മാത്രമായും കാണാം...
Deleteഈ അഭിപ്രായം ഇഷ്ടാമായി...😍😍
യാന്ത്രികമായ ലോകത്ത് നിന്ന് പ്രകൃതിയിലേക്കുള്ള മടക്കം എന്നാണ് ഞാൻ മനസിലാക്കിയത്. സുഖമായി വായിച്ചു പോകാനാവുന്നില്ല. നല്ല കട്ടി. നിഗൂഢതയാണ് ആനന്ദിന്റെ എഴുത്ത് നിറയെ. ഉള്ളിൽ എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
ReplyDeleteആ ഒളിപ്പിച്ചതൊക്കെ നിങ്ങളെ പോലുള്ളവർക്ക് നിസ്സാരമായി പുറത്തെടുക്കാൻ സാധിക്കുന്നതുമാണ് എന്നാണ് എനിക്ക് തോന്നുന്നത്..
Deleteസുഖക്കുറവ് ഇനിയുള്ളത്തിൽ പരിഹരിക്കാം...
പലതരത്തിൽ വായിച്ചെടുക്കാവുന്ന, അനിവാര്യമായ ഒരു യാത്രയുടെ കഥ അല്ലേ? 'നീണ്ടുപുളഞ്ഞുകിടക്കുന്ന സർപ്പരൂപിയായ ചന്ദ്രൻ' അതൊരു പുതുമയുള്ള പ്രയോഗമായി. പക്ഷെ മൊത്തത്തിൽ സമയക്കുറവുകൊണ്ട് വേഗം പോസ്റ്റ് ചെയ്യേണ്ടിവന്ന ഒരു ഫീൽ തോന്നിച്ചു. പുതിയ കിടിലൻ ഒരു കഥയുമായി വീണ്ടും വരൂ ... :-)
ReplyDeleteഅതേ..പക്ഷെ. സമായമായിരുന്നില്ല, സാഹചര്യങ്ങളായിരുന്നു എതിരെ നിന്നത്. പല തരത്തിൽ വായിച്ചെടുക്കൂ... 😁😊😊
Delete"നടത്തം ഒരുതരത്തിൽ ഗുണമില്ലാത്ത നേരമാണ്. അവിടെ ഒരുപാട് സമയം കളയരുത്. എത്രയും വേഗം നടന്നാൽ നമുക്ക് നമ്മുടെ കാര്യങ്ങൾക്ക് ഇഷ്ടത്തിനനുസരിച്ചു ചെയ്യാനുള്ള സമയം ലഭിക്കും". … ഇത് വായിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത് അർണോൾഡ് ഷാസിനഗറിന്റെ ഉറക്കത്തെ പറ്റി പറഞ്ഞ വരികളാണ് …. " ഒരു ദിവസം നമ്മൾ എട്ടു മണിക്കൂർ ഉറങ്ങണം എന്നാണു ; പക്ഷെ , ഞാൻ പറയുന്നത് ആ എട്ടുമണിക്കൂർ നിങ്ങൾ പെട്ടെന്ന് ആറു മണിക്കൂർ കൊണ്ട് ഉറങ്ങിത്തീർക്കുക ; എന്നിട്ടു ബാക്കിയുള്ള വിലപ്പെട്ട സമയം നിങ്ങളുടെ വിജയത്തിന് വേണ്ടി ആത്മാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യുക ...' !!! :)
ReplyDeleteശരിയാണ്... അങ്ങനെ തോന്നിയിട്ടുണ്ട്... വായിച്ചതിൽ സന്തോഷം..
Deleteവേറിട്ട ശൈലിയിലൊരു എഴുത്ത്. മനസ്സിൽ വന്ന തോന്നലുകളിൽ കൂടിയൊരു ഒരു യാത്ര. സാഹസികമായ യാത്ര പോലെ തോന്നിപ്പിച്ചു അപകടത്തിലേക്കോ എന്നൊന്ന് മനസ്സ് അസ്വസ്ഥമാക്കി വായന .
ReplyDeleteനന്നായി അവതരണം. വരയും നന്നായിട്ടുണ്ട്. ആശംസകൾ ആനന്ദ്
നല്ല വാക്കുകൾക്ക് സന്തോഷം... ഒരല്പം സാഹസികമാകാമല്ലോ...
Deleteവേഗത്തിൽ നടക്കുന്നിടം തൊട്ട് ഒരു കഥാപാത്രമായി നിന്നാണ് ഈകഥ ഞാൻ വായിച്ചത്. മനോഹരമായ പ്രകൃതിയിൽ അലിഞ്ഞ് അവസാനം എനിക്കു തിരിച്ചറിയാൻ ആവാത്ത വ്യക്തമാകാഞ്ഞ ഒരു തലത്തിലേക്കാണ് കഥ ചെന്നത്.
ReplyDeleteഞാൻ ഇത്തരം യാത്രകൾ നടത്താറുണ്ട്. കേരള-തമിഴ്നാട് അതിർത്തിയിൽ ഇങ്ങനെ സ്വസ്ഥതയുടെ അസാധ്യ അനുഭൂതികൾ സൃഷ്ടിക്കുന്ന ഒരു സ്ഥലത്ത് ഞാൻ പോയിട്ടുണ്ട്.
മാനസിക തലങ്ങൾ അനുസരിച്ച് മാറിയേക്കാവുന്ന അവസ്ഥയാണ് ഞാൻ ഉദ്ദേശിച്ചത്.. പലർക്കും പല വിധത്തിൽ തോന്നിയേക്കാം..
Deleteപ്രമേയത്തിൽ പുതുമയുണ്ടെങ്കിലും
ReplyDeleteകഥയിലെ ഉള്ളുകള്ളികൾ കണ്ടെടുക്കുവാൻ
ഒരു യാന്ത്രിക വായനയിൽ അസാദ്ധ്യമാണ് കേട്ടോ ഭായ് ...
യാന്ത്രികത ഇല്ലാതാക്കണം എന്നാണ് എന്റെയൊരു ഇത്
Deleteകോട്ടയം പുഷ്പനാഥിന്റെ യക്ഷിയമ്പലം നോവൽ തുടങ്ങുന്നത് ഇതുപോലെയാണ്.
ReplyDeleteഅസാമാന്യ ഭാവനാശക്തിയുള്ള എഴുത്തുകാരാ ഞാൻ നമിയ്ക്കുന്നു.
സന്തോഷം....അത് ഞാൻ വായിച്ചിക്കില്ലേ...
Deleteആനന്ദ്,കുട്ടനെ,കുട്ടന്റെ കിടിലിനെ,കുട്ടന്റെ ഏകാന്ത രാത്രികളെ,കുട്ടനുണ്ടാക്കിയ ഫലസമൃദ്ധമായ കാടിനെ-നന്നായി ഇഷ്ടമായി.വേഗതയേറിയ നടത്തം തൊട്ട് ഒരു കൂട്ടം തെറ്റി നിക്കുന്നവന്റെ ചിന്തകളും,കാഴ്ചകളും,അവൻ മുങ്ങി നിവരുന്ന നിലാ പുഴയും ഇഷ്ടപ്പെട്ടു..സലാം ട്ടാ
ReplyDeleteഇതെല്ലാം എല്ലാരിലും ഉണ്ടാവുന്നതാണല്ലോ... വായിച്ചതിൽ സന്തോഷം...
Delete