Monday, March 13, 2023

കാലം തെറ്റിയ കത്തുകൾ

കാലം തെറ്റിയ കത്തുകൾ


"തികച്ചും ആകസ്മികമായി എഴുത്തിലേക്ക് കടന്നു വന്ന എനിക്ക് ഒരിക്കൽ പോലും മലയാളം നന്നായി എഴുതാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. അതിനു കാരണം എന്റെ ഭൂതകാലമാണ്, എന്റെ ബാല്യമാണ്. മലയാളം സംസാരിക്കാത്ത ഒരു ലോകത്ത് പിച്ചവെച്ചു നടന്ന ഞാൻ, അന്ന് കേട്ടത് ഇന്നും മനസ്സിലാവാത്ത ഹിന്ദിയുടെ വകഭേദങ്ങളായിരുന്നു. ആശയങ്ങളും അവയുടെ കൈമാറ്റങ്ങളും ഹൃദിസ്ഥമാക്കി വരേണ്ട സമയത്താണ് അത്തരത്തിലൊരു അന്യഭാഷ ലോകത്ത് ജീവിതം തുടങ്ങിയത്. അവിടെ നിന്നും പിന്നീട് പറിച്ചു നടപ്പെട്ടെങ്കിലും അന്നത്തെ ചില ഏടുകൾ എന്റെ മലയാളത്തിൽ അനിഷേധ്യമായ മായം കലർത്തി. കാലങ്ങൾ മുന്നോട്ട് പോയെങ്കിലും അവ നേരിയ തോതിൽ മാത്രം കുറഞ്ഞു വന്നു. പിന്നീട് സംസാരത്തിന് മാത്രം ഉപയോഗിക്കുന്നതിനാലും പുസ്തക വായന ഇല്ലാത്തതിനാലുമാവണം  എന്റെ മലയാളത്തിൽ കാതലായ മാറ്റങ്ങളൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ബോധോദയം ലഭിച്ചപോലൊരു ദിവസം വന്നു ചേരുന്നത്. അന്നെനിക്കുണ്ടായ നഷ്ടം എന്നെ മറ്റൊരു തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. നിരാശയിൽ കുതിർന്നു നിൽക്കുന്ന ഞാൻ അന്ന് ആരോടും പറയാതെ എന്റെ വിഷമം ഒരു കടലാസിലെഴുതിവെച്ചു. ചുറ്റിലും ആളുകളുണ്ടായിരുന്നുവെങ്കിലും ഒന്നും പറയാൻ പറ്റാതിരുന്നതിരുന്നത് അത്രക്ക് ആഴത്തിൽ വീണുപോയത് കൊണ്ടാണ്. ഒറ്റയ്ക്കിരിക്കാനും ആരോടെന്നില്ലാതെ ഇരുട്ടിലേക്ക് നോക്കി സംസാരിക്കാനും ഒരുപാട് നേരം കരയാനും തോന്നിയിരുന്ന ദിവസങ്ങൾ, ആരോടും ഇടപഴകാതെ മാറി നടന്ന ദിവസങ്ങൾ, ഞാനെന്റെ സങ്കടം ഒരു കടലാസിലേക്ക് പകർത്തി. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം അതൊരു കഥയായി രൂപാന്തരം പ്രാപിച്ചു."


"അതിന് എന്നെ പ്രേരിപ്പിച്ച സുഹൃത്തേ, നിനക്ക് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു, ഒരിക്കൽ പോലും ചിന്തിക്കാൻ സാധിക്കാതിരുന്ന വഴിയിലേക്ക് എന്നെ കൊണ്ടെത്തിച്ചതിനും എഴുത്ത് ഇഷ്ടപെടാൻ കാരണമായതിനും. ഇന്നും ആ വഴിയിൽ സന്തോഷത്തോടെ തുടരാൻ കഴിയുന്നതിലുള്ള നിന്റെ പങ്കിനെ, ഞാൻ ജീവിതകാലം മുഴുവൻ മനസിൽ സൂക്ഷിച്ചുവെക്കും. എന്റെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇന്നിത്."

"നന്ദി… ഒരുപാട് നന്ദി."


ജോലി തേടി അലയുന്ന ദിവസങ്ങൾ ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ മോശം സമയങ്ങളിലൊന്നാവും. നിരാശ നിറഞ്ഞ അലസമായ ദിനരാത്രങ്ങൾ, ഓരോ തവണയും പ്രതീക്ഷയോടെ തുടങ്ങുന്ന ദിവസങ്ങൾ, പങ്കെടുക്കുന്ന അഭിമുഖങ്ങൾ, അവയുടെ ഫലത്തിനായി കാത്തിരിക്കുന്നതിന്റെ ആകാംക്ഷ, പലപ്പോഴും എളുപ്പത്തിൽ കടന്നുവരുന്ന നിരസിക്കപ്പെടുന്നതിന്റെ കത്തുകളും.  എല്ലാം കൂടെ ആൾക്കൂട്ടത്തിൽ തനിയെ ആയിപോകുന്നതിന്റെ നിരാശത. ഇതൊക്കെ മാത്രമാണ് അന്നൊക്കെ സംഭവിച്ചുകൊണ്ടിരുന്നത്. യാന്ത്രികമായി ആവർത്തിക്കപ്പെടുന്ന വിരസമായ ദിനങ്ങൾ, സന്തോഷത്തിന്റെയോ പ്രതീക്ഷയുടെയോ ഒറ്റ രാത്രി പോലുമില്ലാതെ അവസാനിക്കുന്ന ദിവസങ്ങൾ, ഇതൊക്കെ ആരാണ് ആഗ്രഹിക്കുന്നത്. 


"പ്രതീക്ഷ വിൽക്കാനുണ്ട്'

ആക്കൂർ ഗവ ഹൈസ്കൂളിൽ വച്ചു നടക്കുന്ന മോട്ടിവേഷൻ ക്ലാസ്. പങ്കാളികളാകുക"

അന്നെനിക്ക് നല്ലൊരു ആശയം വീണുകിട്ടി.

ജീവിതത്തിൽ ഓരോ സാഹചര്യങ്ങളിൽ പലതരത്തിൽ നിങ്ങളുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾക്കോ പരിചിതർക്കോ ഒരു കത്ത് അയക്കുക. ജീവിതത്തിലെ മടുപ്പിനും അലയലിനുമിടയിൽ അതൊരു ആശ്വാസമായിരിക്കും. പഴയ കാലമൊക്കെ ഓർത്തെടുത്തും, അന്നത്തെ ഓർമകളിലേക്ക് സഞ്ചരിച്ചും മനസിനെ നിർമ്മലമായ ഓർമകളിൽ കുതിർക്കാം. പഴയ ആവേശത്തിലേക്കും മടുപ്പിൽ നിന്നുള്ള മോചനത്തിനും ഈ പ്രവർത്തി ഗുണം ചെയ്യും. അത് കൂടാതെ ചോർന്നുപോയ എന്റെ കഥകളുടെ ചെപ്പുകൾ തുറക്കാനും അവസരമാകും. 

ഇക്കാലയളവിൽ മേൽവിലാസങ്ങൾ മാറിയവരുടെ പുതിയ വിലാസം കണ്ടെത്തുക അല്പം ശ്രമകരമായ പണിയായിരുന്നു. പലരും നാട് വിട്ടുപോയിരിക്കുന്നു. എന്നെപോലെയുള്ളവരും കാണുമായിരിക്കും. വീട്ടിൽ നിന്നും മാറി നിന്ന് അലയുന്ന എനിക്കെവിടെയാണ് ഒരു വിലാസമുള്ളത്? റൂമിന്റെ ഉടമസ്ഥന്റെ വിലാസമല്ലേ എനിക്കുള്ളത്. എങ്കിലും അതൊരു ആവേശം നൽകുന്ന ശ്രമമായിട്ട് തോന്നി. പല വഴികളിലൂടെ വിലാസങ്ങൾ കണ്ടെത്തേണ്ടി വന്നുവെങ്കിലും അതിനായുള്ള ശ്രമം കാലത്തിന്റെ മുന്നോട്ട് പോക്കിനിടയിൽ മറന്നു തുടങ്ങിയ കുറെ ആളുകളെ ഓർമയുടെ പുത്തൻ താളുകളിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ലഭ്യമായിട്ടുള്ള നമ്പറുകളിലൂടെ മറ്റുപലരിലേക്കും എത്തുകയുമാവാം. ദിവസേന സ്റ്റാറ്റസുകളിൽ മാത്രം കാണുന്നവരുമായി നേരിട്ട് സംസാരിക്കാനും സാധിച്ചു. അപ്പോഴാണ് ഈ സ്റ്റാറ്റസുകളിൽ കാണുന്ന സന്തോഷങ്ങളൊക്കെ എല്ലാവരുടെയും കാട്ടിക്കൂട്ടലുകളാണെന്ന് മനസ്സിലാവുന്നത്. ഒട്ടുമിക്കവരുടെയും സ്ഥിതി ഇതുതന്നെയാണ്. പ്രതീക്ഷിച്ച നിലയിലുള്ള ജോലി, ജീവിത നിലവാരം എന്നിവയൊന്നും അധികമാർക്കും ലഭിച്ചിട്ടില്ല. ഒരുപക്ഷേ എന്റെ കൈയിലുള്ളത് ഇങ്ങനെയുള്ളവർ മാത്രവുമായിരിക്കാം. അല്ലാതെ എത്രയോ പേർ കൂടെ പഠിച്ചിരിക്കുന്നു. ഇപ്പൊ എന്തു ചെയ്യുന്നു, എങ്ങനെയിരിക്കുന്നു എന്നൊന്നും അറിയാതെ കിടക്കുന്ന വിജയിച്ചവർ. എന്തായാലും കൈയിൽ കിട്ടിയവരിൽ നിന്നും പതിയെ വിജയിച്ച അല്ലെങ്കിൽ വിജയിച്ചിരിക്കാം എന്നു ഞാൻ കരുതുന്ന ചിലരിലേക്കും എത്താൻ കഴിയുമല്ലോ. അതും കൂടെ അറിഞ്ഞു വെക്കാം.


മറുപടികൾ പ്രതീക്ഷിക്കാതെ തന്നെ കുറച്ചധികം കത്തുകൾ എഴുതാൻ കഴിയുമെന്ന് കരുതിയിരുന്നു. എന്റെ ചിന്തയുടെ അതേ താളത്തിൽ സഞ്ചരിക്കുന്നവരുടെ മറുപടികൾ മാത്രമല്ലേ പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ. അപ്പൊ തുടക്കം ഇങ്ങനെ തന്നെ വേണമെന്നു ഉറപ്പിച്ചു. എന്നെ എഴുതാൻ പ്രേരിപ്പിച്ച സംഭവത്തിന്, വ്യക്തിക്ക് തന്നെ ആവട്ടെ എന്റെ ആദ്യ കത്ത്.


ആദ്യ കഥ എഴുതിയതിന് ശേഷം അത്രപെട്ടന്നൊന്നും അടുത്തൊരു കഥയിലേക്ക് എത്താൻ എനിക്ക് സാധിച്ചിരുന്നില്ല. ചില വിഷയങ്ങളെക്കുറിച്ച് മികച്ച വരികൾ നൈമിഷികമായി മനസിലേക്ക് കടന്നു വന്നെങ്കിലും പലതും കടലാസിലേക്ക് പകർത്താൻ പറ്റാത്ത സാഹചര്യങ്ങൾ ആയതിനാൽ ഓർത്തുവെക്കുകയും എന്നാൽ കടലാസിലേക്ക് മാറ്റുമ്പോഴേക്കും അതിന്റെ ഭംഗിയും അന്തസത്തയും നഷ്ടപ്പെട്ടത് പോലെയും തോന്നുമായിരുന്നു. കൂടാതെ ചിലപ്പോഴേക്കെ നിർജീവമായും ചിലപ്പോഴൊക്കെ അവസാനിപ്പിക്കാൻ കഴിയാതെ ത്രിശങ്കുവിൽ പെട്ടുപോവുകയും ചെയ്തിരുന്നു. പലവുരു പരിശ്രമിച്ചെങ്കിലും അവയൊന്നും നല്ല രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. അതോടെ അത്തരത്തിൽ നൈമിഷകമായ കാര്യങ്ങളുടെ പിറകെ പോകാതെ സ്വാഭാവികമായ ബോധതലത്തിൽ ഉയരുന്ന ചിന്തകളെ മാത്രം പിന്തുടർന്നാൽ മതിയെന്നും എഴുതാനായി നിർബന്ധിമായി ഇരിക്കേണ്ടതില്ലെന്നും തീരുമാനിച്ചത്. അതിനായി വിഷയങ്ങളിലൂടെ മാറിമാറി സഞ്ചരിക്കേണ്ടതുണ്ട്. അതും കത്തിന്റെ വഴി തിരഞ്ഞെടുക്കാൻ ഒരു പ്രധാന കാരണമായി.

 ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഓരോ ആളുകളും എന്റെ ജീവിതത്തിൽ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഇടപെട്ടിട്ടുള്ളവരോ ഒരുപക്ഷേ അത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ചവരോ ആയിരുന്നു. അപ്പോൾ എന്റെ ചിന്ത വളരെ വിശാലമായിത്തന്നെ സഞ്ചരിക്കുകയും അതിലൂടെ ഞാൻ എന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുകയുമാവും. അതൊരു നല്ല ആശയമായി തോന്നിയ നിമിഷം മുതൽ ഞാൻ കത്തുകളുടെ സ്വീകർത്താക്കളെ തിരയുകയായിരുന്നു. ആരിൽ നിന്നു തുടങ്ങണം എന്ന ചിന്ത, എന്നെ എന്റെ പൂർവ കാലത്തിലേക്ക് കൊണ്ടുപോയി.

 ഭാഷ ഭേദങ്ങൾ കൃത്യമായിട്ടുള്ള പട്ടാള കോട്ടേഴ്‌സുകൾ. അവിടെ ആരൊക്കെയുണ്ടായിരുന്നു? തൊട്ടടുത്തുള്ള കന്നഡ ഭാഷക്കാരായ കുടുംബം. അവരുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. പിന്നെയൊരു തൃശ്ശൂർകാരായ മലയാളി കുടുംബം കൂടി ഉണ്ടായിരുന്നു. അവിടെ എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയും ഉള്ളതായി ഓർമയുണ്ട്. പക്ഷെ ഞാനുമായിട്ടെന്ത് ബന്ധം? വീട്ടിൽ ചോദിച്ചപ്പോൾ ഒന്നല്ല വേറെയും ചിലർ കൂടി ഉണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഓര്മയില്ലെന്നും പറഞ്ഞു. അതുകൊണ്ട് അവരെ ഒഴിവാക്കി. പക്ഷെ കന്നഡക്കാർക്ക് എങ്ങനെ കത്ത് അയക്കും? എന്നാൽ അവരെ ഓർമ വന്നപ്പോൾ മറ്റൊരു കാര്യം ചെയ്യാമെന്ന് കരുതി. ഫേസ്ബുക്കിലൂടെ ഒരു അന്വേഷണം. 

കോട്ടേഴ്സിൽ എത്തിയ നാൾ മുതൽക്കുള്ള സൗഹൃദം. ഒന്നിച്ചു സ്കൂളിൽ പോകുന്നു, ഗ്രൗണ്ടിൽ കളിക്കുന്നു. ആർമിയുടെ ത്രീ ടെൻ വണ്ടിയിൽ സഞ്ചരിക്കുന്നു, സ്കൂളിൽ നിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു. അവന്റെ വീട്ടിലെ ടിവിയിൽ ശക്തിമാൻ കാണുന്നു, അങ്ങനെ കുറെ ഓർമകൾ സമ്മാനിച്ച വിശാൽ എന്ന മുഖം ഓർമയിലില്ലാത്ത എന്റെ ആദ്യ സൗഹൃദം.


വിശാൽ, ആ പേരിൽ എത്ര പേരുണ്ടാവും ഫേസ്ബുക്കിൽ. അച്ഛനോട് ചോദിച്ചിട്ട് അവന്റെ അച്ഛന്റെ പേര് കണ്ടെത്തി. കർണാടകത്തിൽ ഏത്  നാട്ടുകാരൻ ആണെന്ന് അറിയില്ല. വിശാൽ, രാമപ്പ ഇത്രമാത്രം അറിയാം. ഇത് വെച്ചിട്ട് വെറുതെ ഒന്ന് പരതി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പിന്നെ അന്ന് ഞങ്ങൾ പഠിച്ച ആർമി സ്കൂളിനെ തപ്പി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഗാന്ധിനഗറിൽ അങ്ങനൊരു സ്കൂൾ ഉള്ളതായി പോലും കാണുന്നില്ല. ഇനിയിപ്പോ ഞങ്ങൾ നാട്ടിലേക്ക് പോന്ന ശേഷമുണ്ടായ 2001ലെ ഭൂകമ്പത്തിലങ്ങാനും നശിച്ചു പോയിരുന്നോ? നാട്ടിൽ എത്തിയ ശേഷം ആ വാർത്ത കേട്ടത് ശരിക്കും ഞെട്ടലോടെയായിരുന്നു. പക്ഷെ അത് കച്ഛ്  ഭാഗത്ത്‌ അങ്ങാനുമാണെന്നു നോക്കിയപ്പോൾ മനസിലായി. ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ചു കത്തിലേക്ക് തന്നെ മടങ്ങി. വിശാലിനെ കണ്ടെത്തൽ എന്തായാലും മറ്റൊരു വിഷയമായി പരിഗണിക്കാമെന്ന് കരുതി പിന്നെത്തേക്ക് മാറ്റിവെച്ചു. അങ്ങനെയാണ് ആദ്യം ഈ കത്തിലേക്ക് എത്തുന്നത്. 



രണ്ടാമത്തെ കത്ത് എഴുതാൻ ആളെ തിരയുന്നതിനിടയിൽ ഞാൻ ഈ വിഷയം സുഹൃത്തുക്കളോട് പങ്കുവെച്ചു. അന്ന് ഒരുത്തി നിർദേശിച്ചത് അവളുടെ കശ്മീരിലെ സുഹൃത്തിന് ഇതുപോലൊരു ശീലമുണ്ടെന്നും അവൾക്കൊരു തൂലിക സുഹൃത്തിനെ നീ അങ്ങോട്ട് ഓഫർ ചെയ്യൂ എന്നുമായിരുന്നു. അതെന്നെ കൂടുതൽ ആവേശത്തിലാക്കി. എനിക്ക് നേരിട്ട് അറിയാത്ത ഒരാൾക്ക് കത്തയക്കുക, അതിലൂടെ സംവദിക്കുക. നല്ലൊരു അനുഭവമായിരിക്കും. അവളെപ്പറ്റി ഞാൻ കൂടുതൽ അറിഞ്ഞു. അതനുസരിച്ചു അവൾക്ക് ഞാനെന്റെ പേര് ഉൾപ്പെടുത്തികൊണ്ടൊരു കത്തയച്ചു. കശ്മീർ പോലൊരു സ്ഥലത്തു തന്റെ ഇഷ്ടത്തിനും താത്പര്യത്തിനും മീതെ മറ്റൊന്നുമില്ലെന്നു ഉറച്ചു വിശ്വസിക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിച്ച അവൾ ഇന്നൊരു ലൈബ്രേറിയൻ ആയി തുടരുകയാണ്. കേവലമൊരു ജോലിയുടെ പുറകെ പോകാതെ ഇന്ദ്രിയാധീനത കൊണ്ട് മാത്രം സഞ്ചരിച്ചവളാകയാൽ അവളിൽ നിന്നുമൊരു മറുപടി കത്ത് എനിക്ക് സുനിശ്ചതമാണ്. കശ്മീരിനെക്കുറിച്ചുള്ള എന്റെ ഓർമകളും അച്ഛനിൽ നിന്നും കേട്ട കാര്യങ്ങളും മറ്റുമാണ് കത്തിൽ ഉൾപ്പെടുത്തിയത്. അതിൽ കശ്മീരിന്റെ ചരിത്രാതീതമായ ചില വസ്തുതകളും ഉണ്ടായിരുന്നു. അതൊക്കെ അവൾക്കൊരു പക്ഷെ അറിയുമായിരിക്കും. ഒരുപാട് വായിക്കുന്ന, അറിവുള്ള ലൈബ്രേറിയനായ ഒരാളെ ഞാൻ വെറുതെ അങ്ങ് അഭിസംബോധന ചെയ്താൽ പോരല്ലോ. 


"ഹൈമ പുത്രിക്ക് എന്റെ നമസ്കാരം, ഒരാൾ സ്വയം തന്റെ വഴി തിരഞ്ഞെടുക്കുകയും, അതിന്മേൽ വിജയം നേടുകയുമാകയാൽ, അവിടം കൊണ്ടയാൾ സ്വർഗം നേടുകയായി."


അങ്ങനെ രണ്ടാമത്തെ കത്തും വിജയകരമായി പൂർത്തിയാക്കി. പിന്നീട് പലർക്കായി കത്തുകൾ ഞാൻ എഴുതിവെച്ചു. സമയമായെന്നു തോന്നുമ്പോൾ മാത്രം ഓരോന്നായി അയച്ചു. ജോലി തേടുന്നതിൽ ചെറിയൊരു ഇടവേള നൽകിയാണ് ഞാനിത് തുടർന്നത്. അതൊരുകണക്കിന് മനസിനെ ശാന്തമാക്കി.  അന്ന് നിർജീവമായിപ്പോയിരുന്ന മനസിനെ ആലസ്യത്തിൽ നിന്നും പതിയെ ഉണർത്താൻ ഈ പ്രവർത്തി എന്നെ സഹായിച്ചു.  കുറെയധികം സമയം കത്തുകളിലൂടെ ഉന്മേഷം കണ്ടെത്തി. പക്ഷെ ചിലപ്പോഴൊക്കെ പുറത്തേക്ക് ഇറങ്ങാതെ ഇതിന്മേലുള്ള ഇരിപ്പ് മറ്റൊരു വിധത്തിൽ മടുപ്പ് കൊണ്ടുവന്നു. അത് കൂടാതെ വാക്കുകൾക്ക് വ്യത്യസ്തത നഷ്ടമായി ആവർത്തനമാകുമ്പോൾ വീണ്ടും മടുപ്പ് വരുമെന്നായി. അങ്ങനെ  വരാതിരിക്കാൻ മറ്റു ചില കാര്യങ്ങൾക്കൂടി കണ്ടെത്താൻ ഞാൻ ശ്രമിച്ചു. അതിനായി ആനന്ദത്തിന്റെ വഴികൾ എന്ന് തലക്കെട്ടോടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. അലങ്കോലപ്പെട്ടു കിടക്കുന്ന ആ കെട്ടിടത്തിന്റെ മുറ്റത്ത് കുറച്ചു ചെടി നടാമെന്നും ആ ഭാഗമൊക്കെ വൃത്തിയാക്കി ഇടാമെന്നും കരുതി. അതോടപ്പം ദിവസവും നാലാളെ ഫോൺ വിളിക്കാൻ ശ്രമിച്ചാൽ നന്നാവുമെന്നും കരുതി. അതായത് വികലമായ ചിന്തകളിലേക്ക് പോകാതെ ദിവസം മുഴുവൻ ഓരോ പ്രവർത്തിയിലേർപ്പെടാൻ ഞാൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു.


അന്ന് വൈകീട്ട് മുതൽ സ്ഥലമൊക്കെ വൃത്തിയാക്കി, നേരത്തെയുണ്ടായിരുന്ന ചെടികളെ ഒക്കെ ഒന്നു അടുക്കി വെച്ചു. ചട്ടികൾ വൃത്തിയാക്കി, പുതിയ ചെടികൾ കൊണ്ടുവന്നു. ദിവസവും നനയ്ക്കുകയും ചെയ്തു. അതിനിടയിൽ അധികമൊന്നും അടുപ്പമില്ലാത്ത ആരെയെങ്കിലും വിളിക്കാനും അവരുടെ വിശേഷങ്ങൾ പങ്കുവെക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. കൂട്ടത്തിൽ മറ്റു ചിലരിലേക്ക് എത്താനും.

ഒരു ദിവസം രാവിലെ മുമ്പ് കൂടെ പഠിച്ചിരുന്ന, അന്ന് ഞാനുമായി അത്രയൊന്നും അടുപ്പമില്ലാത്ത ഒരുത്തനെ വിളിച്ചു, അബിൻ ഷൈജു.

"ഹലോ… ജിത്തുവാണ്. ശങ്കു.. 13-16 ബാച്ച്"

ഞാൻ അങ്ങോട്ട് പരിചയപ്പെടുത്തി. അവന് ഓർമക്കുറവ് ഒന്നുമില്ലായിരുന്നു. ഞങ്ങൾ വളരെ സാധാരണമായി തുടങ്ങി. അവന്റെ കഷ്ടപ്പാടുകളും ബിരുദ പഠനം കഴിഞ്ഞുള്ള (കഴിയാത്തതിലുള്ള) പ്രതിസന്ധികളും വീട്ടിൽ നിന്നുള്ള പ്രശ്നങ്ങളും അവൻ എന്നോട് പറഞ്ഞു. ഒരാളുപോലും സംസാരിക്കാൻ ഇല്ലാതിരിക്കുകയും ആശ്വാസത്തിനായി ഒറ്റ വാക്കുകൾ പോലും കടന്നു വരാത്തതും അവന് വിഷമമുണ്ടാക്കി. ഇതൊക്കെ അവന് മാത്രമാണെന്ന അവന്റെ തോന്നലും കൂട്ടുകാരായി ഉണ്ടായിരുന്ന പലരും സന്തോഷത്തോടെ കാണപ്പെട്ടതും വിഷമത്തിന് ആക്കം കൂട്ടി. ഇതൊക്കെ വളരെ പെട്ടന്ന് തന്നെ എനിക്ക് മനസിലാക്കാൻ സാധിച്ചു. അവന്റെ സംസാരത്തിൽ അവരോടൊക്കെയുള്ള അസൂയയും ഒരുതരം വെറുപ്പും ഉണ്ടായിരുന്നു. എന്നാൽ സംസാരം പതിയെ അവസ്‌മൃതിയുടെ താളത്തിലേക്ക് വീണു. അവന്റെ സംസാരരീതിയിൽ മാറ്റം വന്നു.


"ഞാൻ ആരുടെയും ഫോൺ എടുക്കാറില്ലായിരുന്നു. നിന്റെ നമ്പർ എന്റെ കൈയിൽ ഉണ്ട്. പക്ഷെ എന്നോട് അത്രക്ക് അടുപ്പമില്ലാത്ത നീ എന്നെ വിളിക്കുന്നത് എന്തോ കാര്യമായ കാര്യത്തിനാണ്. നിന്റെ സന്തോഷത്തിന് കാരണമായ എന്തോ ഒന്ന്. കല്യാണമാണോ? അതോ ജോലി കിട്ടിയതിന്റെ അറിയിപ്പോ? ഇതൊന്നും എന്നെ അറിയിച്ചില്ലെങ്കിലും നിനക്ക് നഷ്ടമുണ്ടോ? കോളേജിൽ ഉള്ളപ്പോൾ ഇതുപോലെ വിളിയൊന്നും ഇല്ലായിരുന്നല്ലോ. കണ്ടാൽ പോലും കാര്യമായ പരിചയം കാണിക്കാറില്ലായിരുന്നു. ആ… എന്തായാലും പറയൂ.. കേൾക്കട്ടെ.. നീ സക്‌സസ് ആയത് മാത്രം ഞാൻ അറിയിക്കാതായിപ്പോകേണ്ട. ബാക്കി പലരും വിളിച്ചിരുന്നു. അത് കിട്ടി.. ഇത് കിട്ടി.. അവിടെ കിട്ടി.. ഞാൻ അങ്ങോട്ട് മാറുന്നു. ഇങ്ങോട്ട് പോകുന്നു. ഇതൊക്കെ പറയുമ്പോഴും അവരൊന്നും എന്നെക്കുറിച്ച് ചോദിച്ചിട്ടില്ല. പോട്ടെ, ഞാൻ പറയണ്ടതാണല്ലോ അത്… എന്നാലും വേറുതെ ഒരു ചോദ്യമെങ്കിലും.. എന്താണെന്നറിയില്ല ആർക്കും അത് തോന്നിയിരുന്നില്ല… നല്ലത്.. നീ പറയെടാ.. ഇതൊന്നും അല്ലാതെ മറ്റെന്ത് കാര്യത്തിന് നീ എന്നെ വിളിക്കണം? പറഞ്ഞോളൂ, ഞാൻ കേൾക്കാം."


മറുപടിയായി ഒന്നും പറയാനുണ്ടായിരുന്നില്ല. എന്ത് പറയണമെന്നറിയാതെ ആ ഫോൺ കോൾ കുറച്ചു നേരത്തേക്ക് നിശബ്ദമായി തുടർന്നു. അവന്റെ അവസ്ഥ എന്താണെന്ന് പോലും അറിയാതെ വിളിച്ചത് വലിയൊരു തെറ്റായിപ്പോയി എന്നെനിക്ക് തോന്നി. ഈ അവസരത്തിൽ ഞാനെന്റെ ഉദ്ദേശ്യം പറഞ്ഞാൽ വിശ്വസിക്കുമോ? അവസ്‌മൃതിയുടെ അവതാളം അവനെ പിന്നോട്ട് വലിച്ചിരിക്കുന്നു. 


"നീ പോയോ?" അവൻ നിശബ്ദത ഭംഗിച്ചു.


"ഇല്ലാ..നിനക്ക് സുഖമാണോ?"


"ഏഹ്.. എന്ത്?"


"സുഖമാണോ എന്നു?"


എന്നിട്ട് ഞാൻ അവനോട് കാര്യം പറഞ്ഞു. ആദ്യം വിശ്വസിക്കാൻ വിസമ്മതിച്ചെങ്കിലും എനിക്കും ജോലി ആയിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുതൽ അവൻ പതിയാൻ തുടങ്ങി. പിന്നീട് അധികമൊന്നും സംസാരിച്ചില്ലെങ്കിലും ഏറ്റവും ഒടുവിലായി ഒരു കാര്യം കൂടി അവൻ പറഞ്ഞു. 

"ഒരു നിമിഷത്തേക്ക് ആണെങ്കിൽ കൂടി എനിക്ക് മരിക്കണമെന്ന് തോന്നി പോയിരുന്നെടാ.. അത് എന്നിൽ നിന്നും മാറിയിട്ടേയില്ല. ഇനിയും തോന്നിയേക്കാം."

കുളിര് കേറുന്ന പോലെ ഭയത്തിന്റെ രോമാഞ്ചം എന്റെ ഉള്ളിലേക്ക് ഇടിവെട്ടായി പടർന്നു കയറി. പിന്നെ കൂടുതലൊന്നും പറയാൻ തോന്നിയില്ല. എന്റെ മനസ് മരവിച്ചു പോയിരുന്നു. ഇനി അവനെന്തെങ്കിലും കടുംകൈ ചെയ്താൽ പോലീസ് എന്നെ അന്വേഷിക്കുമല്ലോ എന്ന ഭയം കൂടി എനിക്കുണ്ടായി. പിന്നെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആരോടെങ്കിലും പറയണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കാനായില്ല. അന്ന് ചെടി നനയ്ക്കാനൊന്നും തോന്നിയില്ല. പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നു വരുത്തി, നേരത്തെ കിടക്കാനൊരുങ്ങി.



അതോടെ ആരെയെങ്കിലും വിളിക്കുകയെന്ന കാര്യം ലിസ്റ്റിൽ നിന്നും പുറത്തായി. ഇനി മറ്റൊരാളെ വിളിച്ചു ഇതിലും ഭീകരമായൊരു വരവേൽപ്പ് നേടേണ്ടതില്ലല്ലോ. വല്ലാത്തൊരു തീരുമാനമായിപ്പോയെന്നു തോന്നി. പണ്ടൊരിക്കൽ ഇതേപോലൊരു ഫോൺ കോൾ എനിക്ക് വിനയായി വന്നിരുന്നു. 


ഉറക്കത്തിൽ നിന്നും ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്. 

ആലസ്യം വിട്ടുമാറാതെ, 

"ഹെലോ.."

 "ഞാനാ.. വിമേഷ്. ഞാനൊരു പ്രശ്നത്തിലാണ്. കൊമേഴ്സിലെ ജലാലുമായി ഒരു പ്രശ്നമുണ്ടായി. അവനെന്നെ ഭീഷണിപ്പെടുത്തി. അടിച്ചു. ഞാൻ കേസ് കൊടുക്കാൻ പോകുകയാണ്. "


"ഏഹ്.. എന്താണ് പ്രശ്നം?"


"അതൊക്കെ പിന്നെ പറയാം. ഞാൻ എന്ത് ചെയ്യണം?"


"അതെന്നോട് എന്തിനാ ചോദിക്കുന്നത്. നിന്റെ ഭാഗത്താണ് ശരിയെങ്കിൽ നീ നിനക്ക് തോന്നുന്നത് ചെയ്യ്. ഞാനിപ്പോ എന്ത് പറയാനാണ്.. "


"ആയിക്കോട്ടെ."


പിറ്റേന്ന്, ഞായറാഴ്ച ഉച്ചക്ക് CP വിളിക്കുന്നു. CP, ഞങ്ങളുടെ ബാച്ചിലെ ഒരു പ്രമുഖനാണ്. പല പ്രശ്നത്തിലും ഇടപെടുന്ന ആ നാട്ടുകാരനായ പ്രബലൻ.


"ആഹ്..എന്താ?"


"നീയെന്തിനാണ് ജലാലിനെതിരെ കേസ് കൊടുക്കാൻ വിമേഷിനോട് പറഞ്ഞത്? നീ ആരാണെന്നാണ് നിന്റെ വിചാരം?


"ഞാനോ??.."


"ആ നീ തന്നെ.. വിമേഷ് പറഞ്ഞല്ലോ നീ പറഞ്ഞിട്ടാണ് കേസ് കൊടുത്തതെന്നു". 


അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. കഥയാകെ കൈവിട്ടു പോയിരുന്നു. കോളേജിൽ അതൊരു വലിയ പ്രശ്നമായി. ഞാനറിയാതെ ഞാനും അതിനൊരു കാരണക്കാരനായി. നോക്കണേ വിമേഷിന്റെ കാര്യം. ഞാൻ എന്ത് പറഞ്ഞു.. അവനെന്ത് പറഞ്ഞു കൊടുത്തു. പക്ഷെ അവനോട് ഞാൻ ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലെങ്കിലും അവനെ കേസ് കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാതിരുന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് പലരും പറഞ്ഞു. എനിക്കത് നിസ്സംഗതയോടെ കേട്ടു നിൽക്കാനെ കഴിഞ്ഞുള്ളൂ. നിസാരമെന്നും നമ്മളെ ബാധിക്കില്ലെന്നും കരുതി ഒഴിവാക്കുന്ന പലകാര്യങ്ങളിലും നമ്മൾ ചെറിയ ഇടപെടൽ പോലും ചെയ്യാതെ വിടുമ്പോൾ അത് നമുക്ക് തന്നെ വിനയായി വന്നേക്കാം. മാത്രമല്ല, ഇടപെട്ടിരുന്നെങ്കിൽ ഒരു അപകടമോ ഇതുപോലുള്ള സാഹചര്യങ്ങൾ തന്നെയോ ഇല്ലാതാകുമായിരിക്കും. അറിഞ്ഞു കൊണ്ടല്ലെങ്കിലും ഇനി അതിനുള്ള പക്വത കാണിക്കേണ്ടതാണെന്ന് എനിക്ക് ബോധ്യമായി. പിന്നീട് പലരും ഇടപെട്ട് ആ പ്രശ്നം ഒതുക്കിയെങ്കിലും എന്നോടുള്ള കാഴ്ചപാട് പലരിലും മാറിവന്നു. എന്റെ നിസാരമായ അശ്രദ്ധ.


അബിയെ വിളിച്ചതിന്റെ  ശേഷം ഈ കഥയാണ് എനിക്ക് ഓർമവന്നത്. ഞാൻ എന്തെങ്കിലും അബദ്ധവശാൽ പറഞ്ഞു പോയിട്ടുണ്ടോ? അവന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ചിലരെ  വിളിച്ചു കാര്യം പറഞ്ഞാലോ എന്ന് ആലോചിച്ചു.

പക്ഷെ അവരുടെയൊന്നും നമ്പർ എന്റെ കൈയ്യിലില്ലായിരുന്നു. അങ്ങനെ വീണ്ടും CPയെ വിളിച്ചു. പണ്ടത്തെ പ്രശ്നത്തിന് ശേഷം CPയെ ഒരിക്കൽ പോലും ഞാൻ വിളിച്ചിരുന്നില്ല. മൂന്നാം വർഷം അവസാനമായപ്പോഴേക്കും എല്ലാം മയപ്പെട്ടു വന്നിരുന്നെങ്കിലും അതത്ര സാധാരണമായ നിലയിലേക്ക് എത്തിയിട്ടില്ലായിരുന്നു.

 

ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു. സംഭവം വിളിച്ചു പറഞ്ഞതിൽ അവന് സന്തോഷമായി. അവനത് പറയുകയും ചെയ്തു. അവൻ പഴയതൊന്നും മനസിൽ വെച്ചിട്ടല്ല സംസാരിച്ചതെന്ന് എനിക്കും തോന്നി. എന്തായാലും കുറച്ചു ദിവസം മുന്നേ ഒരു കത്ത് CPക്കും അയച്ചിരുന്നു. പഴയ പലതിലുമുള്ള സ്പഷ്ടീകരണമൊക്കെ ചേർത്തുകൊണ്ട് ഒരു വിശാലമായ കത്ത്. അതേക്കുറിച്ചൊന്നും അവനപ്പോൾ പറഞ്ഞില്ല.

 അബി കുറച്ചു കാലമായി അങ്ങനെയൊക്കെയാണെന്നും അതത്ര പ്രശ്നമാക്കേണ്ടതില്ല എന്നും CP പറഞ്ഞപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസമായത്. എങ്കിലും ഞാൻ ആകെപ്പടെ വെപ്രാളത്തിലായിപ്പോയി. ഒന്നു രണ്ടു ദിവസം അതിന്റെ ഷോക്ക് എനിക്കുണ്ടായിരുന്നു.


ആ സമയത്താണ് കശ്മീരിൽ നിന്നും മറുപടി എത്തുന്നത്. ഒരുപാട് സന്തോഷമായിരുന്നു മനസിൽ. ഞാൻ അന്നത്തെ അലച്ചിൽ കഴിഞ്ഞു റൂമിലേക്ക് എത്തിയപ്പോഴേക്കും കത്ത് വാതിൽപടിയിൽ കിടപ്പുണ്ട്. വളരെ ആവേശത്തോടുകൂടി കത്ത് കൈയിലെടുത്തു. 


"മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത, കേവലമൊരു പേരിൽ മാത്രം എനിക്ക് കത്ത് അയച്ച മനുഷ്യാ,


നിങ്ങളുടെ കത്ത് കിട്ടി. എഴുത്തൊക്കെ നന്നായിട്ടുണ്ട്, നല്ല ചരിത്ര ബോധവും നർമ്മവും കൈയ്യിലുണ്ട്. പക്ഷെ നിങ്ങൾ എങ്ങനെയാണ് എന്നിലേക്ക് എത്തിയത്, നിങ്ങൾ ആരാണ് എന്നൊന്നും എനിക്കറിയില്ല. പേര് പറഞ്ഞത് കൊണ്ടായില്ല.  എങ്ങനെയാണ് എന്നിലേക്ക് എത്തിയത്, ആരാണ് എന്നിലേക്കുള്ള നിങ്ങളുടെ വഴികാട്ടി എന്നൊക്കെ ചേർക്കാതെ തീർത്തും സുപരിചിതയായ ഒരുവൾക്കെന്ന വിധത്തിൽ എഴുതിയാൽ ആരും സ്വീകരിക്കുമെന്നാണോ കരുതിയിരിക്കുന്നത്. അപരിചിതയായ ഒരാൾക്ക് കത്തയക്കുമ്പോൾ അത്തരത്തിലുള്ള കാര്യങ്ങൾ ചേർക്കാനുള്ള മര്യാദയെങ്കിലും കാണിക്കമായിരുന്നല്ലോ? എന്നെ സംബന്ധിച്ച് എനിക്കിത് സ്വീകാര്യമല്ല. അതുകൊണ്ടു തന്നെ കൂടുതൽ ഇടപാടുകൾക്ക്, സൗഹൃദത്തിന് എനിക്ക് താത്പര്യമില്ല. ഇതിവിടെ അവസാനിക്കുന്നു".

എന്ന്, എയ്ഞ്ചൽ


അവൾക്കയച്ച കത്തിന്റെ പകർപ്പ് എടുത്തുവെച്ചു ഞാൻ തെറ്റായി ചെയ്തതെന്തെന്നു നിരാശയോടെ നോക്കിയിരുന്നു. അവൾ പറഞ്ഞതൊന്നും എനിക്ക് മനസിലായതുമില്ല. മോശം വാക്കുകളോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടുള്ള വാചകങ്ങളോ അതിലുണ്ടായിരുന്നില്ല. എന്നാലും എനിക്ക് അതിലെ മര്യാദകേടിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ മിഴിച്ചു നിൽക്കേണ്ടി വന്നു. ക്ഷമിക്കാമായിരുന്ന കാര്യമല്ലേ അവൾ സൂചിപ്പിച്ചത്? എങ്ങനെയെങ്കിലും  ഈ വിടവ് നികത്താനായി, അറിയാതെ വന്ന തെറ്റിനു പ്രതിവിധിയായി മറ്റൊരു കത്തു കൂടി അവൾക്കെഴുതി. ഞാൻ ആരാണെന്നും, എങ്ങനെ അവളിലേക്ക് എത്തിയെന്നുമുള്ള സൂചനകൾ നേരിട്ടല്ലാതെ എഴുതിവെച്ചു. അതും കുറെ നാളുകളെടുത്ത്‌ സൂക്ഷ്മതയോടെ  എഴുതിയാണ് അയച്ചത്. അതൊരു നല്ല ശ്രമമായിട്ട് എനിക്ക് തോന്നിയിരുന്നു. എന്നാൽ ഒരിക്കലും അതിനൊരു മറുപടി പ്രതീക്ഷിക്കാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അവൾക്ക് ഞാൻ ചെയ്തതായി തോന്നിയ തെറ്റിന് പ്രായശ്ചിത്തം മാത്രമാണ് ഉദ്ദേശിച്ചത്.


തുടക്കം പാളിയെങ്കിലും കത്തുകൾ ഓരോന്നായി പല വ്യക്തികളുടെ പേരിലേക്ക് അയച്ചു തുടങ്ങിയത് എനിക്ക് ആശ്വാസം നൽകി. 


ഒരു ദിവസം തുടരെ തുടരെയായി വരുന്ന മെസ്സേജിന്റെ ശബദം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. 

ആരാണ് രാവിലെ തന്നെ തുരുതുരെ മെസ്സേജ് ഇടുന്നത്. ആഹാ..നീലുവാണല്ലോ! നീലൂ എന്നു ഞങ്ങൾ വിളിച്ചിരുന്ന അശ്വതിയുടേതാണ് മെസ്സേജ്.

 "നിന്റെ കത്ത് കിട്ടി. അതെന്തിനാ എനക്ക് അയച്ചത് ?? "

അതിനു ശേഷം കുറെ ദേഷ്യ ചിഹ്നങ്ങൾ നിരത്തി വെച്ചിരിക്കുന്നു.


"എന്റെ സന്തോഷത്തിനായി, ഞാൻ തിരഞ്ഞെടുത്ത ചില ആളുകൾക്ക് കത്തുകൾ അയക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്ന് നിനക്കും."


"എന്താണ് അക്കൂട്ടരുടെ യോഗ്യത? എനിക്ക് അയക്കാൻ കാരണം ഒരിക്കൽ നിനക്ക് എന്നോട് തോന്നിയ ഇഷ്ടമാണോ? അതോ മറ്റെന്തെങ്കിലുമോ?"


"അതൊരു കാരണം തന്നെയാണ്. പക്ഷെ മറ്റൊന്നും ഉദ്ദേശിച്ചുകൊണ്ടല്ല അയച്ചത്. ഓർമയിലുള്ള ചിലരോട് ഇങ്ങനെ ബന്ധപ്പെടാം എന്നു കരുതിയെന്നെ ഉള്ളൂ. അന്നത്തെ ആ തോന്നൽ എന്നിൽ നിന്നും പൂർണമായും ഇല്ലാതായതാണ്."


ഒഴിവായി എന്നവളോട് പറഞ്ഞെങ്കിലും, അങ്ങനെയുള്ള ഓർമകൾക്ക് എന്നും നമ്മുടെയുള്ളിൽ വസന്തമാണല്ലോ!. ഹ്രസ്വമായ എന്റെ ഇഷ്ടം അവളുടേതായില്ലെങ്കിലും അവൾ എന്റേതായി എന്നും പൂത്തുലഞ്ഞു നിൽക്കുകയാണ് ഓർമകളുടെ പുസ്തകത്തിൽ.


"അല്ല, അതിനു പഴയത് ഓർത്തു എന്നല്ലാതെ മറ്റൊന്നും അതിലില്ലല്ലോ. പിന്നെ എന്താണ്."


"ഒന്നുമില്ല. പക്ഷെ എനിക്ക് കൂടി ഓർക്കാൻ തോന്നണ്ടേ?. Anyway, Thanks for the letter. But not anymore!."

കത്തിന്റെ ഒരു ഭാഗം അവൾ ഫോട്ടോ എടുത്ത് അയച്ചു തന്നു.


"നീ സഞ്ചരിച്ച വഴിയിൽ, നിന്നെ നോക്കിയിരുന്നതും, നിന്റെ കിലുകിലെയുള്ള ചിരിയും നിഷ്കളങ്കമായ നുണക്കുഴിയും എന്നും എന്റെ മനസ്സിനെ പരിപോഷിച്ചു കൊണ്ടിരുന്നു. അതിരാണി പോലെ വിരിയുന്ന നിന്റെ ചുണ്ടുകളും നീലൂ എന്നു വിളിക്കുമ്പോൾ നിന്റെ മുഖത്തുണ്ടാവുന്ന തെളിച്ചവും ഓർത്തിരിക്കാൻ എന്നും എനിക്ക് ഇഷ്ടമായിരുന്നു. നന്ദി അനിർവചനീയമായ നിമിഷങ്ങൾ സമ്മാനിച്ചതിനു."


"ഹഹ, നല്ല കത്ത്. ഇതിലെ എഴുതാപ്പുറങ്ങൾ വായിക്കാനോ, വരികളുടെ സൗന്ദര്യം നോക്കാനോ എന്നെ വർണ്ണിച്ചത് ആസ്വദിക്കാനോ എനിക്ക് കഴിയില്ല. എനിക്ക് ആ ഓർമകൾ അത്ര നല്ലതല്ല. You were actually stalking me. Don't go far beyond that. I never enjoyed it. That's it.


"സോറി"..


കാലങ്ങൾ ഒരുപാട് കഴിഞ്ഞാലും ചിലരൊക്കെ ഇതേവിധത്തിൽ പ്രതികാര ഭാവത്തിലും വിദ്വേഷത്തോടെയും നിൽക്കുന്നതെന്തിക്കാനാണെന്നു എനിക്ക് മനസിലാകുന്നില്ല. ഒരു ഓർമ പുതുക്കൽ മാത്രമല്ലേ ഉദ്ദേശിച്ചുള്ളൂ? ഇതൊക്കെ ക്ഷമിക്കാമായിരുന്നില്ലേ?? എനിക്ക് അറിയില്ല.


ഞാൻ തിരഞ്ഞെടുത്ത ആരും തന്നെ എന്നെ പ്രിയപ്പെട്ടവനായി കാണുന്നില്ലേ??

അതോ തിരഞ്ഞെടുത്ത പ്രിയം തെറ്റിപ്പോയിട്ടുണ്ടോ?. മറുപടി ലഭിക്കുന്ന കത്തുകൾക്കൊക്കെ ഒരു അനിഷ്ടത്തിന്റെ സ്വരമാണ്. അയച്ചിരുന്ന കത്തുകൾക്കൊന്നും തന്നെ പിന്നീട് ഏറെ നാളത്തേക്ക് മറുപടികൾ വന്നിരുന്നുമില്ല. ഞാൻ പ്രതീക്ഷിച്ചതല്ലെങ്കിൽ കൂടി, എന്തുകൊണ്ടായിരിക്കും ആരും തിരിച്ചയക്കാതിരിക്കുന്നത്? അതോടെ കത്തുകൾ എഴുതുന്നത് ഞാൻ താത്കാലത്തേക്ക് നിർത്തിവെച്ചു. ഇടയിൽ കഥകളൊക്കെ എഴുതാനും തുടങ്ങി. പക്ഷെ മറുപടി ഇല്ലാത്ത അനാഥമായ കത്തുകളെക്കുറിച്ചു വേവലാതികളായി. എന്റെ തിരഞ്ഞെടുപ്പുകൾ തെറ്റിപ്പോയിരിക്കുന്നു. അവരുടെ പേരുകൾ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡത്തെ ഞാൻ പൂർണമായ ബോധത്തോടെ വിചാരണ ചെയ്തു.


കത്തിന്റെ സ്വീകർത്താക്കളിൽ ഞാൻ എന്തു മതിപ്പുണ്ടാക്കി എന്നത് ആലോചിരുന്നില്ല. 

നീലുവിന് എന്നെ ഇഷ്ടമായിരുന്നില്ല, അങ്ങനെയൊരാൾക്ക് എന്റെ ഇഷ്ടത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രം കത്ത് അയക്കാൻ പാടുണ്ടായിരുന്നോ?


അപരിചിതയായ എയ്ഞ്ചലിന് എന്ത് സ്വാന്തന്ത്ര്യത്തോടെയാണ് ഞാൻ കത്ത് അയച്ചത്. അനിഷ്ടം രേഖപ്പെടുത്തിയ കത്തിനു അതേ മാനസികാവസ്ഥയിൽ വീണ്ടും കത്തയച്ചത്?

കോളേജിൽ പഠിക്കുന്ന കാലത്ത് എന്നോട് വലിയ മതിപ്പ് കാണിക്കാതിരുന്ന CPക്ക്, അന്നത്തെ ചില സംഭവങ്ങളുടെ അവനറിയാത്ത വാസ്തവം, എന്റെ പെരുമാറ്റത്തിനെ അവൻ മനസിലാക്കിയതിലെ തെറ്റും കാരണവും അന്നത് പറയാൻ സാധിക്കാതിരുന്നതിന്റെ കാരണവുമൊക്കെ എഴുതി അറിയിച്ചത്. 

CPക്ക് എന്നോട് അനിഷ്ടമായിരുന്നു. അങ്ങനെ പലർക്കും. ഞാൻ എന്തോ തെളിയിക്കാനോ, എന്റെ ഭാഗം ന്യായീകരിക്കാനോ ആണ് ശ്രമിച്ചത്. അവരുടെയൊക്കെ മനസിലുള്ള എന്റെ ചിത്രം മാറ്റി വരയ്ക്കാനുള്ള ഒരു വിഫല ശ്രമം. അങ്ങനെയുള്ളവർക്ക് കത്ത് അയക്കാൻ പാടുണ്ടായിരുന്നോ? ഞാനത് ആലോചിച്ചിരുന്നില്ല. 


CPക്ക് അയച്ച കത്തിൽ അവനെന്നല്ല, മറ്റു പലരും വിചാരിച്ചിരുന്ന കാര്യങ്ങളിൽ നിന്നും മാറ്റമുണ്ടായിരുന്നു. ആ സത്യങ്ങൾ മനസിലാക്കാൻ ചില കണ്ണികൾ കൂടി ആവശ്യമുണ്ടായിരുന്നു.

കോളേജിലുള്ള കാലത്ത് എനിക്ക് അതൊന്നുമ്മറിയില്ലായിരുന്നു. ഞങ്ങളുടെയൊക്കെ കൂട്ടുകാരനായിരുന്ന ബിനിൽ മരണശയ്യയിലായത് ഒരു ഓണക്കാലത്ത് ആയിരുന്നു. അന്ന് കോളേജ് മുഴുവൻ ബിനിലിന്റെ അടുത്ത കൂട്ടുകാരായ CPയും വിഷ്ണുവും ഉൾപ്പെടെ പലരും ചികിത്സയ്ക്കായി വരുന്ന പണം പിരിക്കുന്നുണ്ടായിരുന്നു. നാട്ടിലേക്ക് പോയതിനാൽ എനിക്ക് അന്ന് പൈസ കൊടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ ഞാൻ കോളേജിൽ എത്തിയ സമയത്താണ് അവനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നത്. വിഷ്ണുവിന്റെ കൂടെ അന്ന് ഞാനും പോയിരുന്നു. അന്ന് ആംബുലൻസിന് കൊടുക്കാൻ 2000/- രൂപ വേണമെന്ന് പറഞ്ഞ് എന്നോട് അവൻ പൈസ ചോദിച്ചു. ഞാൻ എ.ടി.എമ്മിൽ നിന്നും പൈസ എടുത്തുകൊടുക്കുകയും ചെയ്തു. പക്ഷെ അന്ന് അവൻ മരണപ്പെട്ടപ്പോൾ വീട്ടുകാർക്കായി കുറച്ചു കൂടി പണം സ്വരൂപിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ CP എന്നോട് പൈസ ചോദിച്ചു. ഞാൻ വിഷ്ണുവിന് കൊടുത്തിട്ടുണ്ടെന്നു പറഞ്ഞു. പിന്നീട് എന്നോട് ചോദിച്ചില്ലെങ്കിലും കുറെ കാലത്തിനു ശേഷം കോളേജ് ഒക്കെ കഴിഞ്ഞു നിൽക്കുമ്പോൾ ഒരിക്കൽ സോമൻ എന്നെ വിളിച്ചു. പണ്ടത്തെ കഥകളൊക്കെ ഓരോന്ന് പറഞ്ഞു വന്ന വഴിയിൽ അവൻ എന്നോട് ചോദിച്ചു.


"നീയെന്താണ് അന്ന് പൈസ കൊടുക്കാതിരുന്നത്. വളരെ മോശമായിപ്പോയി."

അത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സോമൻ ആകെ സങ്കടത്തിലായി. എല്ലാവരും എന്നെ വെറുപ്പോടെ കണ്ടിരുന്നു. ആംബുലൻസിനു വേണ്ടിയുള്ള പൈസ വിഷ്ണുവിന്റെ കൈയ്യിൽ അവർ കൊടുത്തിരുന്നു. എന്നിട്ടും വിഷ്ണു എന്നോട് 2000 രൂപ വാങ്ങിയത് എന്തിനാണെന്ന് അറിയില്ല. അത് അവരാരും അറിഞ്ഞില്ലെന്നും സോമൻ പറഞ്ഞു. അന്നാരെങ്കിലുമൊരാൾ പൈസ കൊടുക്കാത്തതിന്റെ കാരണം ചോദിച്ചിരുന്നുവെങ്കിൽ അങ്ങനൊരു സംശയത്തിനെ ഇടവരില്ലായിരുന്നു. കൂടാതെ പഴയ സ്പോർട്സ് ഫണ്ട് മുക്കിയതിലും അവനുണ്ടായിരുന്ന പങ്കിനെക്കുറിച്ചു പിന്നീട് ഒരു ജൂനിയർ എന്നോട് പറഞ്ഞിരുന്നു. അവനും ചെറിയ ഗുണമുണ്ടായിരുന്നു പോലും. വിഷ്ണു ഒരു പഠിച്ച കള്ളനായിരുന്നു. CP യുടെ ഉറ്റ തോഴൻ. പക്ഷേ അവനത് മനസിലായില്ല. ആർക്കും. എന്നെ മറയാക്കി പലതിൽ നിന്നും അവൻ ഒളിച്ചു നിന്നു. ഇതും മറ്റാരും അറിയാത്ത എനിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം കൂടിയുണ്ടെന്ന് ഞാൻ കത്തിൽ എഴുതി.  എല്ലാം തിരിച്ചറിഞ്ഞു അവൻ എന്നെ വിളിക്കുമെന്ന ഉറപ്പിൽ, അപ്പോൾ പറയാൻ വേണ്ടി.


രണ്ടു ദിവസം കഴിഞ്ഞിട്ട് CP എന്നെ തിരിച്ചു വിളിച്ചു.

"നിന്റെ കത്ത് കിട്ടി, സന്തോഷം.. എന്റെ മനസമാധാനം ഇല്ലാതാക്കി തന്നതിന്. ഇന്നാണോ ഇതൊക്കെ പറയാൻ തോന്നിയത്. അതോ ഞാൻ ആരോടും ചോദിക്കില്ല പറയില്ല എന്ന തോന്നാലോ? ഇത് ഞാൻ അന്വേഷിക്കും. അല്ലെങ്കിലും ഇനി നമ്മൾ തമ്മിൽ ബന്ധപ്പെടേണ്ട സാഹചര്യം പോലുമില്ലാത്ത അവസ്ഥയിലും നിനക്ക് ഉണ്ടായ എന്തു തോന്നലിന്റെ അടിസ്ഥാനത്തിലാണ് നീയിത് അയച്ചത്? അന്നും നീ ഇങ്ങനെ ആയിരുന്നു. ഇപ്പോഴും നീ അങ്ങനെതന്നെയാണ്. ആൾക്കൂട്ടത്തിലേക്ക് ചേരാത്തവൻ.


എന്നെ മറുത്തൊന്നും പറയാൻ സമ്മതിക്കാതെ അവൻ അത്രയും പറഞ്ഞു. ഞാൻ മൂളി കേട്ടു. ഒടുവിലായി ഞാൻ കത്തിൽ സൂചിപ്പിച്ച കാര്യം പറയണമെന്നായി.

അവന്റെ പ്രണയം തകരാൻ കാരണമായതും ഇതേ വിഷ്ണു കാരണമാണെന്ന് അവൻ ഞെട്ടലോടെ കേട്ടു നിന്നു.


വിഷ്ണുവിന് പറ്റിയ ഒരു അബദ്ധമാണ് എനിക്ക് ആ അറിവ് സമ്മാനിച്ചത്. അന്ന് ആംബുലൻസിൽ പോകുന്ന സമയത്ത്‌ അവന്റെ ഫോണിലെ ചാർജ് തീർന്നുപോയി അത്യാവശ്യമായി മെസ്സേജ് ചെയ്യണമെന്നും പറഞ്ഞിട്ട് എന്റെ ഫോൺ ചോദിച്ചിരുന്നു. എന്തെങ്കിലും കാര്യത്തിനായിരിക്കുമെന്നു കരുതി ഞാൻ എന്റെ ഐഡി ലോഗ് ഔട്ട് ചെയ്തു അവനു നൽകി. പക്ഷെ യാത്രയിൽ ഉടനീളം അവനത് കൈവശംവെച്ചു. ഇടക്കെപ്പോഴൊക്കെയോ ഉറക്കം ഉണർന്നപ്പോളെല്ലാം അവന്റെ മുഖത്ത് വിരിയുന്ന പലവിധ ഭാവങ്ങളായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്. ഇത്രയും വിഷമം പിടിച്ച സമയത്തും ഉറ്റ സുഹൃത്തിന്റെ കാര്യമോർക്കാതെ അവൻ ആരോടോ ശൃംഗരിക്കുകയാണെന്നു എനിക്ക് ബോധ്യപ്പെട്ടു. പക്ഷെ ആരാണെന്നോ എന്താണെന്നോ അന്വേഷിക്കാൻ നിന്നില്ല. അവനിൽ നിന്നും മറുപടി കിട്ടുകയുമില്ല. ഇടക്ക്  എവിടെയോ ആംബുലൻസ് നിർത്തിയതും ഓർമയുണ്ട്, എന്തിനാണെന്ന് ചോദിച്ചിരുന്നില്ല. പക്ഷെ ആശുപത്രിയിൽ എത്തും മുമ്പേ തന്നെ ബിനിലിന്റെ മരണം സംഭവിച്ചിരുന്നുവെന്നു ആശുപത്രിയി അധികൃതർ പറഞ്ഞു. പിന്നെ അവിടെ വല്ലാത്തൊരു അന്തരീക്ഷമായി മാറി. ആ തിരക്കിനിടയിൽ അവൻ ലോഗ് ഔട്ട് ചെയ്യാതെയായിരുന്നു എനിക്ക് ഫോൺ കൈമാറിയത്. ഞാനുമത് ശ്രദ്ധിച്ചില്ല. പക്ഷെ പിറ്റേന്ന് ശ്രുതിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ കുറെയേറെ വരുന്നത് കണ്ടിട്ട് ഞാൻ മെസ്സെഞ്ചറിൽ കയറിയപ്പോഴാണ് എല്ലാം കലങ്ങി തെളിഞ്ഞത്. ശ്രുതിയുടെ വീട്ടിന്റെ ഭാഗത്ത് കൂടി പോയത് കൊണ്ടുതന്നെ ആശുപത്രിയിൽ എത്താൻ അല്പം വൈകിയിരുന്നു. അതെല്ലാം മരണത്തിനു കാരണമായിട്ടുണ്ടോ എന്നു അവർ ആശങ്കപ്പെട്ടിരുന്നു. അവരുടെ സംഭാഷണ ശകലങ്ങൾ കുറെയേറെ നോക്കിയപ്പോൾ, ശ്രുതിയും CPയും തമ്മിലുള്ള ബന്ധം കോളേജിൽ പാട്ടായത് എന്തിനായിരുനെന്നു എനിക്ക് തോന്നിപ്പോയി. പക്ഷെ ഇത് കണ്ടതോടെ വിഷ്ണുവിന്റെ മറ്റൊരു മുഖവും എനിക്ക് കാണാൻ കഴിഞ്ഞു. പക്ഷെ അന്നെനിക്ക് അത് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അത് പറയാനുള്ള സാഹചര്യമായി അന്നെനിക്ക് തോന്നിയതുമില്ല.


ഉറ്റ സുഹൃത്തിനെക്കുറിച്ച് ഞാൻ പറഞ്ഞ തീർത്തും സത്യമായ കാര്യം, നുണയുടെ ഒരു തരിപോലുമില്ലാത്ത സത്യം, പക്ഷെ അവനെ അസ്വസ്ഥനാക്കി. വിശ്വസിക്കാൻ പാടുപെട്ടു. ആ കത്ത് നേരത്തെ പറഞ്ഞ ഫോൺ കോൾ കേസ് ഉൾപ്പെടെ, അവന്റെ കാഴ്ചപ്പാടിനെയും അവന്റെയുള്ളിൽ നിലകൊണ്ടിരുന്ന സത്യത്തെ പൂർണമായും മാറ്റി മറച്ചിരിക്കുന്നു. കാലം കൊണ്ട് ഉറച്ചു പോയ ആ നുണയിൽ നിന്നും അവന് പുറത്ത് വരാൻ കഴിഞ്ഞില്ല. എന്ത് ചെയ്തിട്ട് ആണെന്നറിയില്ല കുറച്ചു ദിവസത്തിന് ശേഷം CP എന്നെ ഇങ്ങോട്ട് വിളിച്ചു.


"നീ വെറും….&$^@%നാണ്. നീ ഈ കാര്യങ്ങൾ പണ്ടേ പറഞ്ഞിരുന്നെങ്കിൽ  ഞാനിന്ന് ഇത്ര വിഷമിക്കില്ലായിരുന്നു. എല്ലാം മാറി മറഞ്ഞു പോകുമായിരുന്നു. ഞാൻ വിശ്വസിച്ചിരുന്ന സൗഹൃദങ്ങൾക്ക് ഇങ്ങനെയൊരു മുഖം കൂടി ഉണ്ടായിരുന്നുവെന്ന് ഞാൻ നേരത്തെ മനസിലാക്കുമായിരുന്നു. ഇന്നത് മനസിലായെങ്കിലും എനിക്ക് മാറാൻ സാധിക്കുന്നില്ല. അല്ലെങ്കിൽ നീയെന്നെയൊരു ത്രിശങ്കുവിൽ നിർത്തിയിരിക്കുന്നു. പക്ഷെ ഒരു കാര്യമുണ്ട്, ഞാനും വിഷ്ണുവും തമ്മിൽ കോളേജ് കാലത്തിനു ശേഷം അധികം അടുപ്പമൊന്നുമുണ്ടായിരുന്നില്ല.  എന്നാലും പഴയതൊക്കെ വെറും കെട്ടുകഥകളായ പോലെ തോന്നുന്നു. ഇന്നോർക്കുമ്പോൾ ഞാൻ ഏതോ നാടകത്തിലെ കഥാപാത്രമായി മറിയതായും അനുഭവപ്പെടുന്നു. നല്ലതെന്ന് കരുതിയ പല ഓർമകളിലും ചതിയുടെ കലർപ്പ്. നീ ആ കത്ത് അയക്കാൻ പാടില്ലായിരുന്നു. ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എന്നെ ഒട്ടും ബാധിക്കാത്ത ആ പൂർവ ചരിത്രം മാറ്റി എഴുതപ്പെടേണ്ടതില്ലായിരുന്നു. ശ്രുതിയെ ഞാൻ അന്നേ മറന്നതാണ്, വിഷ്ണു എന്റെ വഴിയിലെ ഇല്ലായിരുന്നു. അതൊക്കെ കോളേജ് കാലത്തെ ബന്ധം മാത്രമായിരുന്നു. അതങ്ങനെ കിടന്നാൽ ഒന്നും സംഭവിക്കില്ല. കുറ്റബോധമില്ലാത്ത, വിരഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുപിടി നല്ല ഓർമകളായി എന്റെയുള്ളിൽ കിടക്കുമായിരുന്നു. എന്നാൽ നീ എന്റെ ഓർമകളെ തല്ലികെടുത്തി. നിന്നോടുള്ള എന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ല, നിനക്ക് സംസാരിക്കാൻ അറിയില്ല, ആളുകളുമായി ബന്ധമുണ്ടാക്കാനോ പെരുമാറാനോ അറിയില്ല. ഇനിയും ഈ വഴി വന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്. 


അവൻ നിർത്തി. കരഞ്ഞു കൊണ്ടാണ് അവസാന വാക്കുകൾ അവൻ പറഞ്ഞതെന്ന് എനിക്ക് തോന്നി. പക്ഷെ ഇങ്ങനെയൊന്നും ഉദ്ദേശിച്ചല്ല ഞാൻ ഇതൊക്കെ എഴുതിയതെന്ന് എന്താണ് അവനു മനസ്സിലാകാത്തത്?. അറിയില്ല, എന്റെ ചിന്തകളാണോ തെറ്റിയത്?


എങ്ങനെയാണ് ഞാൻ പറഞ്ഞത് അവൻ വിശ്വാസത്തിലേക്ക് എടുത്തതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ അല്ലാതെ ഈ കാര്യങ്ങളുടെ ചില ഭാഗങ്ങൾ അറിയാവുന്ന ചിലരൊക്കെ ഞങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നു. അവരിൽ ആരോടെങ്കിലും അവൻ ചോദിച്ചിരിക്കണം. ഈ ദിവസങ്ങൾക്കിടയിൽ അവൻ അവരിലൂടെ ഓരോ നൂലുകളും കൂട്ടിച്ചേർത്ത് സത്യത്തിലേക്ക് നടന്നു കയറിയിരിക്കണം. 


അന്ന് തന്നെ വീണ്ടും ഒരു ഫോൺ കോൾ വന്നു. അബി തൂങ്ങി മരിച്ചെന്ന വിവരം അറിയിച്ചത് സോമനാണ്. കൂടുതൽ ഒന്നും പറയാതെ അവൻ ഫോൺ വെച്ചു.


അതേ സമയം തന്നെയാണ് CP യുടെ മെസ്സേജും വരുന്നത്. ഒരു നോട്ട്ബുക്ക് പേജിന്റെ ചിത്രം അയച്ചിരിക്കുന്നു.


"ഞാൻ കാത്തിരിക്കുന്നത്, ഒരാൾ.. ഒരാളെങ്കിലും എന്റെ സുഖം അന്വേഷിക്കുന്നതിനാണ്. അത് അവസാനത്തേത് ആയിരിക്കുകയും ചെയ്യും."


"നീ അവനെ വിളിച്ചിരുന്നുവല്ലോ!" CP അത്രയേ പറഞ്ഞുള്ളൂ. 


ചിലപ്പോഴൊക്കെ സദുദ്ദേശ്യത്തോടെ ചെയ്യുന്ന പല പ്രവർത്തികൾക്കും വിപരീത ഫലമായിരിക്കുമുണ്ടാവുക.. എന്തുകൊണ്ടാണതെന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാം വേദനയായി മാറിയിരിക്കുന്നു. ഞാൻ തിരഞ്ഞെടുത്തതെല്ലാം തെറ്റായിരുന്നു. എന്റെ ചിന്തകളും തെറ്റായിരുന്നു. പിന്നീട് എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ നാട്ടിലേക്ക് മടങ്ങി.  കുറെയേറെ ദിവസത്തേക്ക് മറ്റാരുമായി ബന്ധമില്ലാതെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. ഫോൺ ഓഫ് ചെയ്തു, കുറെ നേരം ഉറങ്ങി മറ്റെല്ലാത്തിൽ നിന്നും വിട്ടു നിന്നു.


അങ്ങനെയൊരു ദിവസം അമ്മ എനിക്കൊരു കത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു ഞാൻ ചെന്നു നോക്കി. റൂമിന്റെ ഉടമസ്ഥനായ രാമൻ ചേട്ടന്റെ പേരിലുള്ള കത്തായിരുന്നു അത്. കവർ തുറന്നപ്പോൾ മറ്റൊരു കത്ത്. 


"ഞാൻ കരുതി എന്റെ മറുപടി കിട്ടിയതോടെ നിങ്ങൾ ഇനി ഇങ്ങോട്ട് എഴുതില്ലെന്നു. പക്ഷെ നിങ്ങൾക്ക് നല്ല ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നെനിക്ക് രണ്ടാമത്തെ കത്തിൽ നിന്നും ബോധ്യമായി. എത്ര മനോഹരമായയാണ് എഴുതിയിരിക്കുന്നത്. അതിലെ കടങ്കഥകളെല്ലാം എനിക്ക് ഇഷ്ടമായി. ഓരോന്നും വളരെ ശ്രദ്ധയോടെ ഞാൻ കുരുക്കഴിച്ചു. നിങ്ങളെന്നെ ഒരുപാട് ആകർഷിപ്പിച്ചിരിക്കുന്നു. നമുക്ക് ഇവിടെ വാക്കുകളാണ് തീർത്ത ബന്ധം സൃഷ്ടിക്കാം. അതിലൂടെ ഒരുപാട് കാലം തുഴഞ്ഞു നീങ്ങാം. കൂടെയുണ്ടാവില്ലേ?


സ്നേഹത്തോടെ..എയ്ഞ്ചൽ."


സന്തോഷത്തോടെ കത്ത് മടക്കി പുസ്തക കൂട്ടിലേക്ക് വെച്ചുകൊണ്ട്, ഞാൻ മുറ്റത്തേക്ക് ഇറങ്ങി. അബി അവസാനമായി എഴുതി വെച്ചപോലെ. ആകസ്മികമായി തന്നെ എല്ലാം ഒത്തുവന്നു.


"ഞാൻ കാത്തിരിക്കുന്നത്, ഒരാൾ.. ഒരാളെങ്കിലും എനിക്ക് കത്ത് എഴുതുന്നതുവരെയാണ്. അത് അവസാനത്തേത് ആയിരിക്കുകയും ചെയ്യും."


നല്ല ഇളം വെയിൽ കൊണ്ട് ഞാൻ ഉമ്മറകോലായിൽ മലർന്നു കിടന്നു. മുഖത്തെ മന്ദസ്മിതവും പോക്കുവെയിലിന്റെ മഞ്ഞയും ചേർന്ന് അവിടമാകെ തിളങ്ങി. ഒരിക്കലും മായാത്ത എന്റെ നിശ്ചലമായ ചിരിയിലേക്ക് ആ തിളക്കം ചുരുങ്ങി.


..................


എല്ലാവരും പൂർണമായും വായിച്ചു സന്ത്യസന്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.


നന്ദി.


ആനന്ദ് ശ്രീധരം


54 comments:

  1. കഥ നന്നായിട്ടുണ്ട്.. ചിലയിടത്തോക്കെ കഥ എന്ന സങ്കേതം മാറി കുറിപ്പുകളുടെ രൂപത്തിൽ ആയോ എന്ന് തോന്നുന്നു..

    ReplyDelete
    Replies
    1. Thank you.. ആ പറഞ്ഞത് ഞാൻ ശ്രദ്ധിക്കാം..

      Delete
    2. നല്ല കഥ. എല്ലാ വിധ ആശംസക

      Delete
  2. ആനന്ദ് നന്നായിട്ടുണ്ട്. വീണ്ടും എഴുത്തിന്റെ അനന്ദമായ ലോകത്ത് പുതിയ പുതിയ കഥകളിലൂടെ ആനന്ദ് എന്ന ഈ എഴുത്തുകാരൻ ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ

    ReplyDelete
    Replies
    1. ആനന്ദ് കഥ നന്നായിട്ടുണ്ട് .. ഇനിയും എഴുതുക.. എല്ലാവിധ ആശംസകളും..

      Delete
    2. തീർച്ചയായും.. thank you for the comment .

      Delete
  3. എഴുതിയ കത്തുകൾ ഒക്കെ നന്നായിട്ടുണ്ട്.. ഓരോ കത്തുകളും പലതരത്തിലുള്ള വ്യക്തികളിലൂടെ സഞ്ചരിച്ചു യാത്ര ചെയ്യുന്ന പോലെ.
    Nb: കശ്മീരിലെ ഏയഞ്ചലിന്റെ കത്ത് നീ എവിടെയോ പറഞ്ഞതായി ഓർക്കുന്നു..

    ReplyDelete
    Replies
    1. ഒക്കെ ഓർമയുണ്ടല്ലോ.. thanks for reading ❤️

      Delete
  4. Nalla ezhuth
    Letters eppazhum oru pretheekshayaanu athu pottichu vaayikkum vare manasil orupad bhavanakal vidarthum

    ReplyDelete
    Replies
    1. പ്രതീക്ഷകൾ പലവിധത്തിലാണ് ഉണ്ടാവുന്ന.. കത്ത് എഴുതുന്നത് വളരെ നല്ല കാര്യവുമാണ്. Thanks for reading ..,🤩❤️

      Delete
  5. അനുയോജ്യമായ തലക്കെട്ട് ആണ്..👌കത്തുകൾ നൽകിയ നിരാശയും നൽകാനിരിക്കുന്ന പ്രതീക്ഷയും.. നന്നായി എഴുതി. ഇനിയും എഴുതുക

    ReplyDelete
    Replies
    1. വളരെ സന്തോഷം. അഭിപ്രായം രേഖപ്പെടുത്തിയത്തിൽ.

      Delete
  6. കഥ നന്നായിട്ടുണ്ട്. തിരിച്ചുവരവിന് എല്ലാവിധ ആശംസകളും.

    ReplyDelete
  7. പ്രിയ ആനന്ദ്....
    നന്നായിട്ടുണ്ട്.. ഇനിയും എഴുത്തുകൾ വരട്ടെ

    ReplyDelete
  8. നന്നായിട്ടുണ്ട്. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. കൂടുതൽ കഥകൾ ഇതിൽ തന്നെയുണ്ട്. പിന്നെ ഇനിയും വരും

      Delete
  9. “കേവലം ഒരു ജോലിയുടെ പിറകെ പോവാതെ „ ഈ വരികൾ ഈറനണിയിച്ചു , കാരണം എൻ പാഷൻ അത്രയും വില കൊടുക്കുന്നു

    ReplyDelete
    Replies
    1. പലതും വിട്ടുകൊടുക്കേണ്ടതായി വരുന്നു.. വായിച്ചതിൽ സന്തോഷം..

      Delete
  10. Valarae nannayittund🥰🥰😍

    ReplyDelete
  11. കഥാ നായകൻ അല്പം അന്തർമുഖൻ ആയി തോന്നി.. അത്തരക്കാർ ചെയ്യുന്ന ഓരോ കാര്യങ്ങളിലും ആത്മ പരിശോധന നടത്തുന്നവരും,വന്നിട്ടുള്ള ചെറിയ തെറ്റുകളിൽ കുറ്റബോധം മൂലം ഉള്ള ആത്മ സങ്കർഷത്തിൽ അകപ്പെടാറും സാധാരണയാണ്.
    കഥയിൽ നായകൻ പ്രകടിപ്പിക്കുന്ന അത്തരം ചില നിമിഷങ്ങൾ ഒക്കെ ടിയാൻ ഒരു അന്തർമുഖാൻ ആണ് എന്ന് വ്യക്തമായി വരച്ചു കാട്ടിയതിനു ശേഷം ആയിരുന്നെങ്കിൽ കുറേ കൂടെ realestic ആയേനെ എന്ന് തോന്നി..
    ഒരു pro writter ക്കു വേണ്ട അടക്കം എഴുത്തിൽ കാണാം
    ഉയരങ്ങളിൽ എത്തട്ടെ ❤️

    ReplyDelete
    Replies
    1. ഇത്തരം അഭിപ്രായങ്ങൾ തരുന്ന ഊർജം ചെറുതല്ല. തീർച്ചയായും ഓരോന്നും ഓരോ പാഠങ്ങളാണ്. കൃത്യമായ വിലയിരുത്തൽ നടത്തിയതിന് നന്ദി.. വീണ്ടും വരിക..❤️❤️

      Delete
  12. Replies
    1. ഇതിന്റെ ബാക്കി ഓഡിയോ അയച്ചത് ഞാൻ കേട്ടു.. നന്ദി..

      Delete
  13. ആനന്ദ്, കഥ വായിച്ചു. വളരെ വ്യത്യസ്തതയുള്ള കഥാതന്തു. നല്ല ഭാഷ 👌. കഥയിലെ മുഖ്യ കഥാപാത്രത്തിന്റെ മനസ്സ് പോലെ കഥയും അവിടെയുമിവിടെയും അലഞ്ഞു തിരിയുന്നതായി തോന്നി. അത് കഥയുടെ ഏകാഗ്രതക്ക് ദോഷം ചെയ്യുന്ന പോലെയും. കത്തെഴുത്തിന്റെ.... മറുപടിയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷാ
    നിർഭരമായ കാത്തിരിപ്പുകളുടെ.... ആ പഴയ കാലം ഓർമ്മ വന്നു. അനിശ്ചിതാവസ്ഥകളുടെ മഹാനദിയിൽ തോണിയൂന്നി എങ്ങുമെത്താതെ ഇതെവിടെയെങ്കിലും ഇടിച്ചു തകരുകയെങ്കിലും ചെയ്തെങ്കിൽ എന്ന് പ്രാർത്ഥിച്ചിരുന്ന തൊഴിലില്ലാ ക്കാലം ഏതൊരാളിനും പേടിസ്വപ്നമായി ഉണ്ടാകും. ഇനിയുമെഴുതൂ...

    ReplyDelete
    Replies
    1. SO യുടെ വായനയുടെ ആഴം എനിക്ക് അറിയാവുന്നതാണ്.. അത്ര കൃത്യമായ വിശകലനം നടത്തുമെന്നും അറിയാം.. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാം.. നല്ല പാഠങ്ങൾ പറഞ്ഞു തരുന്നതിൽ ഒരുപാട് സന്തോഷം..♥️

      Delete
  14. nalla hridyamaya ezhuth. idayk short storyil ninnum oru diarykkuripp pole thonniyirunnu. pakshe ath ezhuthukarante swathanthryam aanallo ! vayich kazhinjapo felt good.

    ReplyDelete
    Replies
    1. ഒരുപക്ഷേ ആത്മകഥാംശം പോലെ തോന്നിയത് കൊണ്ടാവാം.. പലരും ആ കാര്യം സൂചിപ്പിച്ചിരുന്നു. ഒരാൾ (അത് ഞാനല്ല) പറയുന്ന അല്ലെങ്കിൽ ഓർക്കുന്ന രീതിയിൽ ചെയ്യാമെന്ന് കരുതിയതാണ്. അതായത് ആത്മഗതം പോലെ.. അതുകൊണ്ടാവാം.. ഇനിയും വായന തുടരുക.. വിലയിരുത്തുക..❤️♥️

      Delete
  15. Naval - കഥ ഗംഭീരം , പക്ഷേ നോവൽ വായിച്ച ശേഷം അതിനെ base ചെയ്തുണ്ടാക്കിയ സിനിമ കണ്ട പ്രതീതിയാണ് എനിക്കുണ്ടായത്, അത്മകഥാംശം കുറക്കുന്നത് ഉറ്റ സുഹൃത്തുക്കൾക്ക് രസകരമാവും

    ReplyDelete
    Replies
    1. നിങ്ങൾക്ക് മുന്നിൽ എന്റെ കഥയോട് സാമ്യമുള്ള ഒന്നും അവതരിപ്പിക്കൻ സാധിച്ചെന്നു വരില്ല. എന്നെ പൂർണമായും അറിയുന്ന നിങ്ങളിൽ ഞാൻ മറ്റു കഥകളായിരിക്കണം അവതരിപ്പിക്കേണ്ടി വരുക. ഓഡിയോ യിൽ സൂചിപ്പിച്ച പോലെയുള്ള കാമ്പുള്ള കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാം. അതും കൂടെ മറ്റു വായനക്കാർക്കായി ഇവിടെ ചേർക്കമായിരുന്നു.

      Delete
  16. മനോഹരം..എങ്കിലും കുറച്ച് നീണ്ടുപോയൊന്നൊരു സംശയം..ചില ഭാഗങ്ങൾ പിടിച്ചിരുത്തുന്നവയായി തോന്നിയില്ല എങ്കിലും ബാക്കിയുള്ളവയിൽ ആ വന്ന ഗ്യാപ് നികത്തി...keep going mahn..

    ReplyDelete
    Replies
    1. ഈ നീളം ഇനിയും കുറയ്ക്കാനാകില്ല എന്നാണ് എനിക്ക് തോന്നിയത്. കാരണം, നിലവിൽ പല കഥാപാത്ര നിർമിതിയും പാതി വെന്ത അവസ്ഥയിലാണ്. അതിനു ഞാൻ നിര്ബന്ധിതനായതാണ്. നീളം കുറയ്ക്കാൻ. വായനക്കാർ എല്ലാവരും ദീർഘമായ ക്ഷമയുള്ളവരല്ല എന്ന തോന്നാലുകൊണ്ടാണ്. എന്നാൽ ക്ഷമയുള്ളവരുമുണ്ട് എന്നു എനക്ക് മനസിലായി.

      Delete
  17. നല്ലെഴുത്ത്. കഥ വായിച്ചു.കാലം തെറ്റിയ കത്തുകൾ ഓരോ വായനക്കാരെന്റയും ഗതകാല സ്മരണകളിലേക്കുള്ള യാത്ര കൂടി ആണ് . കഥക്കൊപ്പം മനസ്സിലെ സംഘർഷം എഴുത്ത് കളിൽ നിഴലി ച്ചപോലെ. യഥാർഥ്യങ്ങൾക്ക് മനുഷ്യ മനസുകളിൽ മൂല്യച്യുതി സംഭവിക്കുന്നു എന്നത് കഥയിലൂടെ തുറന്നു കാട്ടുന്നു.

    ReplyDelete
    Replies
    1. കഥ പറയുന്ന അല്ലെങ്കിൽ ചിന്തിക്കുന്ന വ്യക്തിയുടെ മനസിലെ സംഘർഷങ്ങൾ തന്നെയാണ് കഥ എന്നു കണ്ടാണ് എഴുതിയത്. അത് മറ്റെന്തെങ്കിലും തരത്തിൽ നിഴലിച്ചിട്ടുണ്ടെങ്കിൽ ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നതാണ്. തിരുത്തലുകൾ ആവശ്യമാണല്ലോ. നന്ദി..❤️

      Delete
  18. ആനന്ദേ, കഥ നന്നായിട്ടുണ്ട്.

    ReplyDelete
  19. ആ "സോറി", അതാണ് നമ്മുടെ വിലപ്പെട്ട സമയം എവിടെ, എങ്ങനെ, ആർക്കുവേണ്ടി, എന്തിനുവേണ്ടി എന്നൊക്കെ പഠിപ്പിച്ചു തരുന്ന പ്രധാനപെട്ട ഒന്ന്...അത് ജീവിതത്തിൽ എത്ര മുന്നേ മനസിലാക്കുന്നുവോ അത്രയും നന്ന്...

    ReplyDelete
    Replies
    1. Yes.. അങ്ങനെ ചില നിർണായകമായ വാക്കുകൾ നമ്മൾ ഒഴിവാക്കുകയാണ് പതിവ്. ചിന്തിക്കേണ്ടതാണ്.. നന്ദി വായനയ്ക്ക്..❤️❤️

      Delete
  20. ആനന്ദ്....വായിച്ചു......നന്നായിട്ടുണ്ട്...

    ReplyDelete
  21. എഴുത്തിലേക്ക് തിരിച്ച് വന്നതിൽ ഉള്ളള സന്തോഷം ആദ്യമേ അറിയിക്കട്ടെ... കഥയുടെ പേരു പോലെ തന്നെ എല്ലാം കാലം തെറ്റിയ കത്തുകൾ... പലപ്പോഴും അങ്ങനെയാണ് നമ്മുടെ ഉദ്ദേശശുദ്ധി കേൾക്കുന്നയാൾ വിപരീത ദിശയിൽ ആണ് ഉൾക്കൊള്ളുക... നല്ല എഴുത്ത്.. എല്ലാ വിധ ആശംസകളും..

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം.. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക..

      Delete
  22. കഥ ഹൃദയസ്പര്‍ശിയായി.. മൊബൈലില്‍ വായിച്ചതിനാല്‍ കഥയുടെ ദൈര്‍ഘ്യം കാരണം രണ്ടു ദിവസം കൊണ്ട് വായിക്കേണ്ടിവന്നു. Keep going man..

    ReplyDelete
    Replies
    1. 🤣🤣 ഒരാളെങ്കിലും അത് തുറന്നു പറഞ്ഞല്ലോ..😁 .. ഇതിൽ കൂടുതൽ ഒതുക്കാൻ സാധിക്കാഞ്ഞിട്ടാണ്..

      Delete
  23. വായിച്ചു ട്ടോ ആനന്ദ് . കഥ അല്പം നീളം കൂടിപ്പോയി എന്നൊരു തോന്നൽ ... ആ പോട്ടെ അതൊക്കെ കഥാകാരന്റെ സ്വാതന്ത്ര്യം . നന്നായിട്ടുണ്ട് എഴുത്ത് . കത്തയച്ച് മറുപടിക്കായി ആകാംക്ഷാപൂർവ്വമായ കാത്തിരിപ്പ് ... ചില തെറ്റുധാരണകൾ മാറ്റി സത്യാവസ്ഥ ബോധിപ്പിക്കാനായതിന്റെ ആത്മസംതൃപ്തി ഒക്കെ ഈ കത്തെഴുതിലൂടെ നേടുകയും ഒപ്പം ചില അബദ്ധങ്ങളിൽ ചെന്നു പെട്ടുപോകുകയും ഒക്കെ ചെയ്യുന്ന കഥ പറച്ചിൽരീതി നന്നായിരിക്കുന്നു . ആശംസകൾ

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഗീത ചേച്ചി.. കഥ നീളേണ്ടതാണ് എന്നാണ് എന്റോയൊരു ഇത്. ഇതില് ഇനിയും കഥാപാത്രം develope അകാൻ ഉണ്ടായിരുന്നു. പക്ഷെ നീണ്ടു പോയാൽ വായിക്കില്ല എന്നത് കൊണ്ട് കുറച്ചതാണ്.

      Delete
  24. പ്രിയ ആനന്ദ, ഈ കുറിപ്പിന് പിന്നിലുള്ള ആശയം അതി മനോഹരം. തലക്കെട്ടും മനോഹരം. പക്ഷേ ഇതിനെ ഒരു കഥ എന്ന പേരിൽ വായിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. ഞാൻ ഇത് വായിച്ചപ്പോൾ ഒരു അനുഭവകുറിപ്പായാണ് തോന്നിയത്. കുറച്ചു കൂടി വെ ട്ടിയൊതുക്കാമായിരുന്നു എന്നും തോന്നി. ഇനിയും ഇത് പോലുള്ള മനോഹര ആശയങ്ങൾ ഇതിനേക്കാൾ ഭംഗിയായി എഴുതാൻ സാധിക്കട്ടെ ❤️

    ReplyDelete
    Replies
    1. തീർച്ചയായും അങ്ങനെ തന്നെ വായിച്ചോളൂ.. കഥയാക്കാൻ ഞാൻ ശ്രമിക്കാം.. ഇങ്ങളെ വായനയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..ഒരുപാട് നന്ദി..❤️

      Delete
  25. കണ്ടിട്ട് കുറച്ചു നാളായെങ്കിലും ഇപ്പോഴാണ് വായിച്ചത്. പൊതുവെ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാത്ത ആളാണ് ഞാൻ. പക്ഷെ ഇത് ഒട്ടും എന്നെ ബോറടിപ്പിച്ചില്ല. നല്ല എഴുത്ത്. എഴുത്ത് തുടരുക.

    ReplyDelete
    Replies
    1. വീണ്ടും വന്നതിന് ഒരുപാട് നന്ദി..

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST