Tuesday, April 18, 2023

ഓപ്രേഷൻ


തോരായിക്കടവ് എന്ന ഞാള സ്ഥലം സ്ഥിതിചെയ്യുന്നത് പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു പുഴയുടെ തീരത്താണ്, കോരപ്പുഴ എന്നു പേരുള്ള ഒരു ചെറിയ പുഴയുടെ തീരത്ത്. ഞാളൊക്കെ തൊരായിക്കടവിലെ ആൾക്കാരാണെങ്കിലും ഞാള പൊരയൊക്കെ ഉള്ള ഭാഗം ഈ പൊഴേന്റേന്നും കുറച്ച്‌ ദൂരത്തോട്ട് മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.5 കിലോമീർ മാറി കരമ്മാട്ടി എന്ന ചെറിയ പ്രദേശം. നെറച്ചും വെള്ളം ഉണ്ടായിരുന്നിടത്ത് കര മാടി എടുത്ത സ്ഥലമായത് കൊണ്ടാണ് പോലും കരമ്മാട്ടിന്ന് പേര് വന്നത്. ഇപ്പൊ  കൊറേ പറമ്പുകളും കുനികളും വയലുകളുമൊക്കെയുള്ള പ്രദേശമാണിത്.  അതോണ്ട് ഒരു കാര്യമുണ്ട്, മഴക്കാലത്ത് പൊഴ നിറഞ്ഞാലും ഞാള പൊരെലേക്കൊന്നും വെള്ളം എത്തൂല. പക്ഷെ വയല് നിറഞ്ഞ് കടല് പോലെ ആകലുണ്ട്. അയില് ഞാള് തെരുപ്പം കെട്ടി തൊഴയും. അല്ലാത്ത സമയത്ത് വയലിൽ നെൽകൃഷിയുടെ പച്ചപ്പും നിറഞ്ഞു കവിഞ്ഞിരിക്കും.


 "അല്ലെടോ… കെനാലെപ്പാ തൊറക്കുന്നെ?"


"അത് ഇന്നലങ്ങാനും തൊറക്കൂന്നാന്നല്ലോ കേട്ടത്. നാള ആവുമ്പൾക്ക് ഇന്റാടത്തെ മുന്നിലേക്കെല്ലം വെള്ളെത്തും".

 വേനൽ തുടങ്ങാനായാൽ ഞാള നാട്ടിലെ ഒട്ടുമിക്ക മുക്കിലും കേട്ടുവരുന്ന  സർവസാധാരണമായ സംഭാഷണമാണിത്.  വേനൽ വന്ന് വയലെല്ലാം വരണ്ട് കിടക്കുന്നത് ശരിക്കും കാണാം. അങ്ങനെയുള്ള കടുത്ത വേനലിൽ കുളിരേകാൻ മൂഴി ഡാമിലെ വെള്ളം കെനാല് വഴി എല്ലാ ഭാഗത്തേക്കും തുറന്നുവിടും. അക്കൂട്ടത്തിൽ കരമ്മാട്ടിയിലേക്കും വെള്ളമെത്തും. വരണ്ട വയലുകൾക്ക് നനവേകാൻ അതങ്ങനെ പതിയെ നാട്ടുവഴിയിലൂടെ ഒരു തണുത്ത സ്പർശവുമായി ഒഴുകിവരും.


"ഈ ചൂടാന്തിരി പൊകച്ചില് മാറണെങ്കില് കെനാല് തൊറക്കണം. എന്നാലേ ലേശം കുളിര് നെലത്തിന്‌ ഇണ്ടാവൂ". അമ്മ കാലികമായ സത്യം എന്നും രാവിലെ വെറും വായിൽ പറഞ്ഞുവെക്കും.


എന്നാൽ ഞാള പ്രശ്നം കെനാല് തൊറക്കാത്തതല്ല. കെനാല് തൊറന്നാൽ പിന്നെ വയലിലേക്ക് വെള്ളം കേരും. പിന്നെ ഞാളേട്ന്ന് കളിക്കും? അന്നേരം വേറെ സ്ഥലം കണ്ടുപിടിക്കണ്ടി വെരും. അന്നാട്ടിലെ പലേ പറമ്പത്ത്ന്നും ഞാള് കളിച്ചിക്ക്. അതൊക്കെ ആരാന്റെ കണ്ടത്ത്ന്നായ കൊണ്ട് ചെലേടത്ത്ന്ന് കുറച്ചേസം കൈഞ്ഞാൽ ഓടിക്കും. അയിനൊരു ഇടക്കാല ആശ്വാസമായിറ്റാ ഞാള് വയലിന്ന് കളിക്കാൻ നിക്കുന്നെ. അതൊരു അന്താരാഷ്ട പ്രശ്നാ. അപ്രാവിശ്യത്തെ പൂട്ടിന് ഞാളെ അതുവരെള്ള കളി വയലിന്നായിനു. പക്ഷേങ്കില് കെനാല് തുറന്ന് വയലില് വെള്ളം കേരാൻ തുടങ്ങിയതോടെ ഞാള കളി നിന്ന്. അതോടെ എല്ലാരും ഓരോരുത്തരുടെ പൊരേന്റെ ഭാഗത്തുള്ളൊരോടി ഓരോ കഥയെല്ലം പറഞ്ഞ് പീടിയെന്റെ കോനായില് കുത്തിരിക്കലായി പണി. അങ്ങനെ ഞാക്ക് കളിക്കാൻ പുതിയ കണ്ടം കണ്ടുപിടിക്കണ്ടി വന്നു.


കെനാല് തൊറന്നെന്റെ അന്നാണ് കുട്ടാപ്പി രാവിലെ തന്നെ പൊരേന്റെ മിറ്റത്ത്ന്ന് വിളിക്ക്ന്നത്.

"ആൻന്ദേ…ആൻന്ദേ…അത് മയി ഒർക്കൂക്കിയെ, ഇഞ്ഞി ബേം ബാ…"


"ന്ത്ന്നാ കുഞ്ഞിമോനെ രാവിലത്തെന്നെ അല്ലപ്പാട് ഉണ്ടാക്കുന്നെ. ഞാൻ വെര്ന്ന്." എനക്ക് ഓന്റെ വിളി കേട്ടിറ്റ് ഇമിരിച്ച എട്ത്ത്.


"ഒരുത്തേല് പോണം.. ബാ." ഓന് ലേശം തെരക്കുണ്ടെനൂന്ന് തോന്നും, ഓന്റെ വിളി കേട്ടാല്. ഞാനാന്നെങ്കിൽ ചായേം കുടിച്ച് അമ്മേന്റെ നിർബന്ധത്തിന് മാദ്രൂമി പെയ്പ്പർ വായിക്കുന്നെനു. അയിന്റെടക്ക്  ചെർതായിറ്റ് ഒന്നങ്ങു ഒറങ്ങിപ്പോയി. അന്നേരാ അച്ചങ്ങായി വെരുന്നതും വിളിക്കുന്നതും. 


"അമ്മേ… ഞാള് പോയിക്കെ…" ബയ്യേപ്പർത്തെ കോനായിന്ന് മീൻ മുറിക്കുന്ന അമ്മ കേക്കാനായി ഒച്ചത്തിൽ പറഞ്ഞു.


"ഏടിയാ.. ബേം വന്നോളെ.. ഇല്ലേ അച്ഛന്റേന്നു ഇനിക്ക് ഇന്നും കിട്ടും." അമ്മേന്റ വക അപകട സൂചന.


"..ബ്‌ട്ത്തോളാ പോന്നെ.. ബേം വെരും.." എന്നും പറഞ്ഞ് കുട്ടാപ്പിയും ഞാനും കൂടി മിറ്റത്ത്ന്ന് അപ്പർത്ത കണ്ടത്ത്ക്കൂടി പാഞ്ഞു പോയി.


ഞാൻ നോക്കുമ്പോ ഓന്റെ കൈയിൽ ഒരു പഴേ പാട്ടയും അരേലൊരു മുയിങ്ങ് മണക്കുന്ന തോർത്തൂണ്ടും!


"ഇതെന്തിനാ മനെ.. പാട്ടയെല്ലം.. 

തോർത്തൂണ്ടും ഇണ്ടല്ലോ.. കൊളത്തിലേക്കാ??.. ആഹ്.. ന്നാ ഞാനില്ല.. ഇഞ്ഞി പറേണ്ടേ.. എനക്ക്  അച്ഛന്റേന്ന് അടികിട്ടും.. കൊളത്തിലേക്കൊന്നും ഞാനില്ല". ഞാൻ ഓട്ടം നിർത്തിക്കൊണ്ട് ഓനോട് പറഞ്ഞു.


"ഇഞ്ഞി എന്തന്നാടോ ഇങ്ങനെ…മിണ്ടാണ്ട്ക്ക്. അല്ലെങ്കിലും കൊളത്തിലേക്കെന്തിനാ മനെ പാട്ട... മ്മള് കൊളത്തിലേക്കൊന്നുഅല്ല. ഇഞ്ഞി ബേജാറാകണ്ട. ഇഞ്ഞി എന്റോടി പോന്നാ മയി." 


എന്തേലും ആക്കട്ടേന്നും വിചാരിച്ച് ഞാൻ ഓന്റെ ബയ്യന്നെ നടന്നു.

"തോന ദൂരത്തേക്ക് ആന്നെങ്കില് ഞാനിങ്ങ് പോരും."


'"ആഹ്..ആയിക്കോട്ടെ". കുട്ടാപ്പി സുയിപ്പാക്കുന്ന പോലെ പറഞ്ഞു. നടന്ന് നടന്ന് ഞാള് മുക്കിലെ പെയ്‌പ്പറച്ഛാച്ഛന്റെ പീടിയേന്റെ അടുത്തെത്തി. അന്നേരാന്ന് എനക്ക് ഓന്റെ തെരക്കിന്റെ കുട്ടൻസ് പിടികിട്ടിയത്. അയിന്റെ ബേക്കിലെ വലിയൊരു കുനി ഇണ്ട്. കെനാല് തുറന്നതോടെ അയ്യ കുനീലും വെള്ളം കേരീക്ക്. ആടയാണെങ്കില് തോന മീനും ഇണ്ടാവും. അയിന പിടിക്കണം, ന്നിറ്റ് പൊരേൽ കൊണ്ടോയി പോറ്റണം. അതാ ഓന്റെ പരിപാടി. പക്ഷെങ്കില് എനക്ക് മീനിന പിടിക്കുന്നതൊന്നും അറിഞ്ഞൂട. പിന്നെന്തിനാ ഓൻ എന്ന കൂട്ടിയെന്നായി ഞാൻ. അത് ഞാൻ പറഞ്ഞപ്പോൾ എല്ലം ഓൻ കാണിച്ചേരും, ഓന്റോടി നിന്നുകൊടുത്താൽ മയിന്ന് പറഞ്ഞു. എന്ന പിന്നെ അങ്ങനെത്തന്നെ ആയിക്കോട്ടേന്ന് ഞാനും വിചാരിച്ച്.


ഞാള് രണ്ടാളും വെള്ളം വല്ലാണ്ടങ്ങ് എളക്കാണ്ട് മെല്ലന ഇറങ്ങി തമ്മാമ്മില് നോക്കിക്കോണ്ട് കുറച്ചേരം മിണ്ടാണ്ട് നിന്നു. ന്നിട്ട് തോർത്തുണ്ട് രണ്ടറ്റത്തും പിടിച്ച് മെല്ല വെള്ളത്തില് മുക്കി പിന്നേം അനങ്ങാണ്ട് നിന്നു.


"പിന്നൊരു കാര്യണ്ട്. കൊറച്ച് മീനാ ഈന്റാത്ത് കേരുന്നുള്ളൂ എങ്കില് തോർത്ത് പൊന്തിക്കണ്ട. അത് പോയിട്ട് വേറെ മീനിനേം കൂട്ടി വെരും. അന്നേരം മ്മള് പൊന്തിക്കണം. അല്ലെങ്കിൽ മ്മള് പിന്നെയും കൊറേ നേരം ഇങ്ങനതന്നെ പിടിക്കണ്ടി വരും. ട്ടോ."


ഓൻ പറേന്നതും കേട്ട് മിണ്ടാണ്ട് നിക്കുന്നേരം ഞാനാലോയിച്ചത് ഇവനേട്ന്ന ഇതെല്ലാം പഠിച്ചേന്നാ. ഇതൊന്നും എനക്ക് അറിയാത്ത കാര്യാന്നല്ലോ. ഞാൻ പഠിക്കുന്നേട്ത്ത് തന്ന്യാ ഓനും പഠിക്കുന്നത്. ഞാള പൊരകളും അപ്പർത്തും ഇപ്പർത്തും ആന്ന്. പിന്നെന്നാ വ്യത്യാസം? ഇനി ചെലേർപ്പം ഓന് ആരെങ്കിലും പറഞ്ഞോട്ത്തെ ആയിക്കോ? വിത്തമ്മാമനായിക്കും (വിജിത്ത് അമ്മാവൻ), ഓന്റെ എളേച്ഛൻ. മൂപ്പര് അന്നാട്ടിലെ വല്യ മീൻ പിടുത്താക്കാരനല്ലേ. കണ്ട തോട്ടിലും കുഴീലും ഒക്കെയുള്ള കൈച്ചിൽനെയും മുഴുനെയും മൈഞ്ഞിൽനെയുമൊക്കെ മൂപ്പരെത്ര പിടിച്ചിക്ക്. മഴക്കാലം മൂപ്പർക്ക് ചാകരേന്റെ നേരാ. അയിന്റെ വാസന കിട്ടിയതായിക്കും ഓനും. എന്തായലും എനക്ക് ഇതൊന്നും അറിയാത്ത കൊണ്ട് എല്ലം ഓൻ പറേന്ന പോലെതന്നെ കേട്ട് മിണ്ടാണ്ട്, അനങ്ങാണ്ട് ചെയ്തു. കുറച്ചേരം കൂടി അങ്ങനെ നിക്കണ്ടി വന്നപ്പോ എനക്ക് പൊറം വേദന ആയി, ആദ്യയിറ്റല്ലേ, ഞാൻ മെല്ലന നിവർന്ന് നിക്കാൻ നോക്കുമ്പോ അതാ കുറെ മീനുകൾ അയിലേക്ക് കേരി വെരുന്ന.


സംഭവം തന്നെ! എല്ലം ഓൻ പറഞ്ഞ പോലത്തന്നെ. ആദ്യം കൊറച്ച്‌ മീന് മാത്രം വന്നോക്കി പോയി. അടുത്ത പ്രാവിശ്യം അയിറ്റിങ്ങള് വേറെ കൊറേ മീനിനേം കൂട്ടി വന്നിക്ക്. ഇപ്പൊ തോർത്തിൽ നെറച്ചും മീൻ!! മ്മളപ്പോലെ ആലോയിക്കാൻ പറ്റിനെങ്കിൽ രണ്ടാമത് കേരി വന്ന അയിറ്റിങ്ങള് വിചാരിക്കൂലെ ആദ്യം വന്നിറ്റ് പോയ മീൻ ചങ്ങായികൾ  എന്തിനാ ഇപ്പൊ ഓല കൂട്ടികൊണ്ട് പോയതെന്ന്. കൊല്ലനായിനോ ന്ന്? പാവങ്ങളെ കൊല്ലാൻ കൊണ്ടോന്നിക്ക്. ചതിയന്മാർ. അയിന്റടക്ക് ചെറിയ സങ്കടം തോന്നിയെങ്കിലും പെട്ടന്ന് തന്നെ എന്റെ കണ്ണു തിളങ്ങി. 


"ഹായ്..ചാകര".


അന്നേരം അനങ്ങർത് ന്ന് ഓൻ കണ്ണോണ്ട് കാണിച്ചു. 

"മെല്ലെ…." ഓൻ പതുക്കെ പറഞ്ഞു.


മീനുകൾ കൊറേ കേരിയ നേരത്ത് ഞാള് മെല്ലെ തോർത്ത് പൊന്തിച്ചു ഒരറ്റത്ത് കൂട്ടി പിടിച്ചിട്ട് വെള്ളത്തിന്ന് കേരി. ന്നിട്ട് അപ്പർത്തുള്ള കെനാലിൽ കൂടി ഒഴുകുന്ന നല്ല വെള്ളം പാട്ടേല് എടുത്ത് അയില് പിടിച്ച മീനിനെ ഇട്ടു. എത്രയാ നെറ്റിയപൊട്ടൻ, കൊറച്ച് കടുവയും ഒന്നോ രണ്ടോ പരലുമുണ്ട്. പെട്ടന്ന് ഒരാളുടെ ഒച്ച കേട്ടിട്ട് പേടിച്ച് തിരിഞ്ഞോക്കിയപ്പോൾ വാര്യക്കുന്നത്തെ കുറുപ്പ് അയിലോടി പോകുന്നായിനു. ഞാള് ആണീന്റെ വക്കത്ത് കുത്തിരിഞ്ഞിറ്റ് എന്തന്ന ചെയ്യുന്നേ ന്ന്  നോക്കാൻ വന്നതായിനു.


"അയ്ശേരി.. മീൻപിടുത്താ.. ജോർ ആയിക്കേടോ". എന്നും പറഞ്ഞു മൂപ്പര് തിരിഞ്ഞ് അയിലോടിത്തന്നെ അങ്ങ് പോയി. പക്ഷെ ഞാള് പിന്ന വട്ടം കൂടി മീനിനെ എണ്ണുന്ന നേരത്ത്  ഒരു കനത്തിലുള്ള ഒച്ച കൂടി ബേക്കിന്ന് കേട്ട്.

 

"അയ്യോ.. ഓടിക്കോ. ഇന്റച്ഛൻ!".

കുട്ടാപ്പി അലറി. നോക്കുമ്പോ എന്താ.. എന്റച്ഛനതാ കൈയിൽ കിട്ടിയ വള്ളിത്തണ്ടും ചുരുട്ടി കൊണ്ട് പാഞ്ഞ് വെരുന്ന്.

"ഓടിക്കോ". ഞാനും ഒച്ചത്തിൽ അലറി. പാട്ടയും തോർത്തും അയിന്റാത്ത്ള്ള മീനിനേം ചാടി ഞാള് പരക്കം പാഞ്ഞു.  അങ്ങേപ്പർത്തെ കണ്ടത്തില് കൂടി ഞാൻ പൊരേൽ എത്തി. കുട്ടാപ്പി എയിലൂടി ആന്ന് പോയേന്ന് ഞാൻ കണ്ടിക്കില്ല. പൊരേലേക്ക് കിതച്ചോണ്ടു ചെന്ന് കേരുമ്പോ അമ്മ കോനാന്ന് ചിരിച്ചോണ്ടു തലയാട്ടുന്നുണ്ടെനു.



"ഇന്നോട് ഞാൻ പറഞ്ഞിക്കില്ലേ ദൂര ഏടിയും പോണ്ടാന്നു.. അച്ഛൻ എത്ര വിളിച്ചോക്കി.. നല്ല കോളായിക്കും. ഇനിക്ക് കിട്ടിക്കോ??


"ഇല്ല.." കിതപ്പ് മാറാണ്ട് ഞാൻ പറഞ്ഞു.


"ന്ന ബേം പോട്.. തെങ്ങുമ്മല് കേരാൻ വന്നാ ഇന്നോട് തേങ്ങ പെറുക്കീടാൻ പറഞ്ഞിക്കില്ലേ…കിട്ടണ്ടെങ്കിൽ ബേം ചെല്ല്". അമ്മ ഉപദേശിച്ചു.


"എന്തൊരു സൊയ്ര്യക്കേടായിത്. കളിക്കാനും സമ്മേക്കൂല.. ഏടിയും പോകാനും സമ്മയ്‌ക്കൂല.. ഇഷ്".

എന്തെല്ലോ പിറുപിറുത്തുകൊണ്ടു ഞാൻ ബയ്യേപ്പർത്തേക്ക് പോയി. ആട തോന തേങ്ങ ഇണ്ട്. ഇതെന്താന്നായിത്.. ഇത്രേം ഒന്നും എനക്ക് പറ്റൂലാന്ന് വിചാരിച്ചു കുറച്ചേരം നോക്കി നിന്നു. അച്ഛൻ വെരുന്നുണ്ടെന്ന് കണ്ടപ്പോൾ കണ്ടത്തിലേക്ക് ചാക്കും വലിച്ചു തേങ്ങാ പെറുക്കീടാൻ പോയി. 


#"എന്തേ ഇന്നും വന്നിക്കില്ല

ഇന്നോടൊന്നും ചൊല്ലിക്കില്ല

അനുരാഗം മീട്ടും ഗന്ധർവൻ

ഇഞ്ഞി സ്വപ്നം കാണും.."# 

(ഗ്രാമഫോണിലെ പാട്ട്)


പാട്ട് കേട്ടിറ്റ് ഞാൻ മേലോട്ട് നോക്കി.


"ഇനിക്ക് കിട്ടിക്കോ?? പാട്ട് നിർത്തിക്കൊണ്ട് കുമാരേട്ടൻ  തെങ്ങുമ്മന്ന് ചോയിച്ചു".


"ഇല്ല".


"ആഹ്.. ന്നാ വേം പെർക്കിക്കോ.. ഇനിക്ക് എളന്നീര് പറച്ച്‌ വെച്ചിക്ക്. പിന്ന പച്ച മട്ടലോണ്ട് ബേറ്റ് ഉണ്ടാക്കിത്തെരണംന്ന് ന്നാള് പറഞ്ഞിക്കില്ലേ, ഇന്ന് മ്മക്ക് നോക്കാ. ഇപ്പൊ ഇഞ്ഞി ഇത് വേം ചെയ്തോ.. ബേറ്റിന്റെ കാര്യം അച്ഛൻ അറിയണ്ട". അത് കേട്ടപ്പോ എനക്ക് ക്ഷീണം മാറി, ഞാൻ ഉഷാറായി. മട്ടലിന്റെ ബേറ്റ് ഞാള കൈയിൽ ഉണ്ടെങ്കിലും, കുമാരേട്ടന്റെ മൂർച്ച ഇള്ള വാക്കത്തി കൊണ്ട് നല്ല ഷെയ്പ്പ് ആക്കിറ്റ് കിട്ടുന്ന ബേറ്റിന്റെ സുഖം വേറെ തന്നെയാ. അതോണ്ട് ഞാൻ അയിന്റെ സന്തോഷത്തില് ഓടിച്ചാടി നടന്നു തേങ്ങ പെറുക്കാൻ തുടങ്ങി.


പണിയെല്ലം കൈഞ്ഞേരം രണ്ടു എളന്നീരും കുടിച്ചു അയിലെ കഷണോം തിന്ന് ബയ്യേപ്പർത്ത് ഞാൻ കാത്ത് നിന്ന്, കുമാരേട്ടൻ വെരാൻ. അന്നേരാണ് കുട്ടാപ്പി പിന്നേം കേരി വരുന്നത്. അത്രേം നേരം ഓൻ ഓടിയത് തന്നേ ആയിനോന്ന് എനക്ക് സംശയം. എന്റെ ഓട്ടം കൈഞ്ഞിറ്റ് മണിക്കൂർ തോനെയായി. എന്റെ നോട്ടം കണ്ടിറ്റ് ഓൻ പറഞ്ഞു.


"ഞാൻ പോയി അയ്യ മീനിനെ ഒക്കെ രക്ഷിച്ചു. ഇനിക്ക് മാണ്ടാലോ?"


"മാണ്ട. അച്ഛൻ കൂട്ടംകൂടും. ഇഞ്ഞി എടുത്തോ തീർത്തും." ലേശം വെഷമത്തോടെ ഞാൻ പറഞ്ഞു.  പകരം ഞാനൊരു സന്തോഷ വാർത്ത ഓന് പറഞ്ഞോട്ത്തു. പച്ച മട്ടലിന്റെ ബേറ്റ് കിട്ടുന്ന്. ഓനും സന്തോഷായി. 


പിന്ന രണ്ടേസം വൈന്നേരം ഞാള് അയിനകൊണ്ടു അങ്ങട്ടേലെ മിറ്റത്ത്ന്ന് കളിച്ചു. ലേശം കനം ഉണ്ടേനെങ്കിലും നല്ല രസായിനു കളിക്കാൻ.


പിറ്റേന്ന് ആവുമ്പോൾക്ക് കെനാല് തുറന്ന വെള്ളം ഞാള പൊരെന്റെ മുന്നിലെ ആണീലൊക്കെ എത്തി. അന്ന് കുട്ടാപ്പി ആന്നെങ്കില് പേരാമ്പ്രയങ്ങാനും പോയത. ഓന്റെ അമ്മേന്റെ അങ്ങ്. അതോണ്ട് അന്ന് ഞാൻ ഒറ്റക്ക് കുറെ നേരം ആണീന്റെ വക്കത്ത്ന്ന് തിരിഞ്ഞു കളിച്ചു. വേറേടിയും പോകാൻ പറ്റൂലാല്ലോ. ആട പക്ഷെ മീനൊന്നും എത്തിക്കില്ലേനു. ഉച്ചക്കെത്തെ  ചോറും തിന്ന് പിന്നെയും ആണീന്റെട്ത്ത് ചെന്നോക്കിയപ്പൾത്തേക്ക് അയില് കുറെ മീന് പാഞ്ഞു കളിക്കുന്ന്. ഓനില്ലാണ്ട് മീനിനെ പിടിക്കാൻ പറ്റുമോന്ന് നോക്കട്ടെന്ന് പറഞ്ഞു ഞാൻ അയിനുള്ള പണി തൊടങ്ങി. കൊറെ നോക്കീറ്റും ഒരു പഴേ തോർത്ത് കിട്ടാത്ത കൊണ്ട് ഒരു പാട്ട എടുത്തിട്ട് കൊറച്ചെണ്ണത്തിനെ എളുപ്പത്തിലങ്ങ് പിടിച്ചു. പാട്ട മാത്രമായ കൊണ്ട് കൊറച്ചായിനു കിട്ടിക്കുള്ളൂ. എന്നാലും ഇത് കുട്ടാപ്പീനോട് പറയാഞ്ഞിട്ട് എനക്ക് എന്തോരു എടങ്ങാറായിനു. ഓനില്ലാണ്ട് മീൻ പിടിച്ച കാര്യം ഓനറിയണ്ടേ. അങ്ങനെ എനക്കും മീൻ പിടിക്കാൻ അറിയാം!! അക്കാര്യം പറയാൻ പക്ഷെ കുറച്ചു ദിവസത്തേക്ക് ഓന ആ വയിക്ക് കണ്ടിക്കില്ല. ഞാൻ അയിറ്റിങ്ങളെ ഒരു പഴേ ബ്രാണ്ടി കുപ്പിലാക്കി അച്ഛൻ കാണാണ്ട് നെടുമ്പരേന്റെ മൂലക്ക് എന്തെല്ലോ കൂട്ടിട്ടേന്റെ എടേല്  ഒരു സഞ്ചിലിട്ട് ഒളിപ്പിച്ചു വെച്ചു. ആട്ന്ന് ഒന്നൊന്നരാഴ്ച്ച കഴിഞ്ഞിറ്റാണ് ഓൻ പിന്ന പൊരേലേക്ക് വന്നത്. അയിന്റെ ഇടക്ക് ഞാനും മൂത്തമ്മേന്റെ പൊരേലൊക്കെ കൂടാൻ പോയി. ഞാള് തിരിച്ചെത്തിയപ്പളേക്കും വേറെ കുറച്ചു ചങ്ങായിയേള് പുതിയ കളിസ്ഥലം ഒക്കെ കണ്ടെത്തി കളി തൊടങ്ങീക്ക്. ആരാന്റെ കണ്ടത്ത്ന്ന് ക്രിക്കറ്റ് കളിച്ചിറ്റ് കൂട്ടം കേക്കായിറ്റ് ഞാക്ക് ഉറക്കം വന്നിക്കില്ലെനു. അത് സാധിക്കണ്ടീറ്റ് എന്നോണം ഞാള് പിന്നെയും കളി തുടങ്ങി. ഇപ്രാവശ്യം കിട്ടിയത് സ്ഥലം കൊളക്കണ്ടത്തിലങ്ങാനുമുള്ള ഏതോ മാപ്പളേന്റെ ആന്ന്. അയാള് നോക്കാനൊന്നും വരൂലാന്നും പറഞ്ഞു ഞാള് കളി തൊടങ്ങി. ഞാള് പിന്നെ കുറെ കാലം ആടന്ന് മഥിച്ച് കളിച്ച്. അയിന്റെ ഇടക്ക് ഏതോരാള് പാരവെച്ചിറ്റ് അയ്യ മാപ്പള ഒരേസം വന്നോക്കി. എല്ലാട്ത്തും ഇണ്ടാവുമല്ലോ അയിറ്റ പാരകൾ കൊറേ എണ്ണം. പക്ഷെ അന്നേടിയോ കല്യാണം ഉണ്ടായിറ്റങ്ങാനും  ഞാള് കളിച്ചിക്കില്ലെനു. പക്ഷെ പിറ്റേന്ന് വെയ്ന്നേരം ഓരോ ചങ്ങായിയേളായിറ്റ് കളിക്കാനെത്തി. ഞാനും കുട്ടാപ്പിയും നേരത്തെ എത്തിനു. അങ്ങനെ വേറ മൂന്നാളാല് കൂടി എത്തിയേരം കളി തൊടങ്ങി. തുടങ്ങാൻ കാത്ത് നിന്ന പോലെ, അന്നേരതാ വരുന്ന, അയ്യ മാപ്പള!

"ഓടിക്കോന്നും പറഞ്ഞ് ആശാൻ ആദ്യം തന്നെ അങ്ങൂട്ത്തെ കണ്ടത്തിലേക്ക് പാഞ്ഞു കേരി. ഓന്റെ പൊരേന്റെ അപ്പർത്ത്ന്നായിനു കളി. ഞാളും തിരിഞ്ഞോടി. ഇള്ള കുനീക്കൂടി ഒക്കെ ചാടിച്ചാടി മാണം ഓടാൻ. എടക്ക് ഒരുത്തേൽ വെച്ചിട്ട് ഞാൻ വൈക്കലിച്ച് ആടള്ള ആണീല് വീണ്. ഒട്ടാകെ ചളിയും, നനഞ്ഞു കുളിച്ചോയി. മാപ്പള എന്തെല്ലോ ചീത്തയും പറഞ്ഞ് പോയേരെ ഞാള് കൂവപ്പള്ളിയെ കൊളത്തില് പോയി മേക്കയ്യി.  കുപ്പായത്തിലൊക്കെ നിറച്ചും ചളി ആയിക്ക്. അതൊന്ന് ഒലുമ്പി ഇടാൻ മാണ്ടി ഊരിയപ്പോ അയിന്റെ കീശേന്ന് കൊറച്ച് മീന് പുറത്തേക്ക് ചാടി! 


അന്നേരാന്ന് ഞാൻ ഇന്നാള് മീനിനെ പിടിച്ചു കുപ്പീലാക്കി ഒളിപ്പിച്ചത് എനക്ക് ഓർമ വന്നത്. 


"എടാ.. ഈറ്റാല് കൊറച്ചെണ്ണത്തിനെ ഞാൻ കുപ്പീലാക്കി അച്ഛൻ കാണാണ്ട് ഒളിപ്പിച്ചു വെച്ചിക്ക്". 


"എയ്റ്റാല്... അയേ.. ഏടിയാ അത്.. ഇഞ്ഞി കാണിക്ക്."


ഞാൻ ആവേശത്തിൽ ഓനെയും കൂട്ടി  പൊരേലേക്ക് നടന്നു. ബയ്യേപ്പർത്ത് കൂടി ഒച്ചണ്ടാക്കാണ്ട് നെടുമ്പരേന്റെ അടുത്തെത്തി. ആട്ന്നു സഞ്ചിയോടെ അതും എട്ത്ത് ബയ്യേപ്പർത്തെ മിറ്റത്തേക്ക് പോയി. ആട്ന്ന് ഞാൻ അഭിമാനത്തോടെ സഞ്ചി തുറന്നു.


"അമ്മേ….".ഞാൻ ഞെട്ടിപ്പോയി.. രണ്ടു കുപ്പിലും കൂടി അഞ്ചാറു പേക്കൻ!!


മ്മളെ"മൂടിക്ക് തൊള ഇടാൻ തോന്നിയോണ്ട് അയിറ്റിങ്ങള് ചത്തിക്കില്ല, നന്നായി.  ഇഞ്ഞി ഈറ്റാ മീനിനേന്ന് പറഞ്ഞിറ്റ് മിട്ടിലി കുട്ടീന കാണിച്ചപ്പോ തന്നെ എനക്ക് അറിയ ഇത് ഇത്തോതിൽ ആയിക്കുണ്ടാവൂന്ന്." കുട്ടാപ്പി മക്കാറാക്കുന്ന പോലെ പറഞ്ഞു.


"എനക്ക് തിരിഞ്ഞിക്കോ ഇത്. ഈന്റ കോലം കണ്ടാ മീനാന്നല്ലേ പറയൂ. ഈറ്റിങ്ങളെ എങ്ങനെയാ പൊറത്ത്  എടുക്കുവാ. കുടുങ്ങി പോയിക്കല്ലേ, എല്ലണ്ണവും." ഞാൻ നിസ്സഹായതയോടെ പറഞ്ഞ്.


കുട്ടാപ്പി എന്റെ മനസിലില്ലാത്ത ഒരു കാര്യം കൂടി പറഞ്ഞു. "ഒറ്റ ജീവീനെയും ഇങ്ങനെ കുടുക്കീടർത്, ശാപം കിട്ടൂന്ന". 

"ഉയി…. എന്നാ ഞാനും ഇതുപോലെ ആയിപ്പോവ്വോ…". എനക്ക് പേടിയായി.


"ഇഞ്ഞി പേടിക്കണ്ട.. മ്മക്ക് വഴീണ്ടാക്കാം." കുട്ടാപ്പിയുടെ മുഖത്ത് ഗൗരവം വന്നു.


"ഒരു കാര്യം ചെയ്യ്. ഇന്റാടന്നു കൊറച്ച് നൂല് എടുത്തണ്ട് വാ.. മ്മക്ക് ശരിയാക്കാം".


ഞാൻ പോയി അമ്മേന്റെ തുന്നൽ മിഷ്യന്റെ പെട്ടീന്നു ലേശം നൂല് എടുത്തണ്ടോന്ന് ഓന് കൊടുത്ത്. 


"അല്ലടാ.. കുപ്പി പൊട്ടിച്ചാൽ പോരെ?. എനക്ക് സംശയമായി.


"ശ് ശ്‌.. അത് മാണ്ട. അയിറ്റിങ്ങള് കുപ്പി പൊട്ടി ചത്തോവും. പൊട്ടാണ്ട് എടുക്കാൻ പറ്റുവോന്ന് മ്മക്ക് നോക്കാലോ". 

ഞാൻ കൗതകത്തോടെ ഓൻ ചെയ്യുന്നത് നോക്കി നിന്നു. കുപ്പീന്ന് പുറത്ത് ചാടാൻ തിക്കി തിരക്കുന്ന പേക്കന്മാരിൽ ഒന്നിനെ അവൻ ഊരാകുട്ക്കിട്ട്  കുടുക്കി.


"എടാ.. അയിന്റെ തൊളേക്കൂടി അത് പോരൂല.." ഞാൻ ഓന തടഞ്ഞു.


"എട മണ്ടാ.. അയിന് ഈന് എല്ലില്ല.. ഞെങ്ങി ഇങ്ങ് പോന്നോളും." ഓനെനക്ക് അറിവ് പകർന്നു തന്നു. പക്ഷെ നിർഭാഗ്യം എന്നു പറഞ്ഞല്ലേ പറ്റൂ. നൂല് കുടുങ്ങി അത് തൂങ്ങിച്ചത്ത പേക്കനായിപ്പോയി. ആദ്യത്ത പേക്കനെ ഓൻ തൂക്കി കൊന്നു. 


"അത് അ പേക്കൻ പെടച്ചിറ്റാ. വേറൊരു വഴീണ്ട്". 

ഓൻ എണീറ്റു പോയി ലേശം മണ്ണ് ഇളകിയ സ്ഥലത്ത് മൂത്രമൊഴിച്ചു. ന്നിട്ട് കൊറച്ചേരം നെലത്തേക്ക് നോക്കി നിന്ന്. അത്ഭുതം!! അതാ ഒരു എര മണ്ണിന്ന് പൊന്തി വെരുന്നു!  ഓൻ അയിന ഈർക്കിണി കൊണ്ട് തോണ്ടി എടുത്തു. ന്നിട്ട് നൂലിൽ കെട്ടി വീണ്ടും ഊരാകുടിക്കിട്ട്. ന്നിട്ട് അടുത്ത പേക്കന്റെ മുന്നിലേക്ക് ഇട്ടു കൊടുത്തു. അത് ഒറ്റയടിക്ക് വായിലാക്കി. പക്ഷെ പാവം പേക്കൻ, അത് മണ്ണിരേന തിന്നൂല്ലാന്ന് തോന്നുന്നു. പുറത്തേക്ക് ഇടാൻ നോക്കുമ്പൾക്ക്  നൂൽ നാവിൽ കുട്ങ്ങിപ്പോയിക്ക്. അത് കണ്ടേരെ കുട്ടാപ്പി ഒറ്റ വലി. അയിന്റെ നാവ് ഇങ്ങ് പോന്നു. പേക്കൻ പിന്നെയും കുപ്പീല് തന്നെ. 

അങ്ങനെ ഒരു വഴിയുമില്ലെന്നായപ്പോ ഞാള് ഒരു തീരുമാനത്തിലെത്തി. കുപ്പി പൊട്ടിക്കാം. അങ്ങനെ കുപ്പികൾ എടുത്തു ഞാനും ഓനും കൂടി പൊട്ടിക്കാൻ റെഡി ആയി നിന്ന്. 


"നിക്ക്.. എറിഞ്ഞു പൊട്ടിക്കർത്. ഊക്കില് അടിക്കേയും ചെയ്യർത്. കുപ്പി പൊട്ടി കണ്ണിൽത്തെറിക്കും." ഓൻ നിർദേശിച്ചു.


"പിന്നെന്താക്കും?" എനക്ക് സംശയമായി.


"ഇങ്ങോട്ട് നോക്ക്.. ഞാൻ കാണിക്ക".


ഓൻ കൊറച്ച് പുല്ല് പറച്ചിറ്റ് ഒരു കല്ലുമ്മല് കിടക്ക പോലെ ആക്കി വെച്ചു. ന്നിട്ട് കല്ലിന്റെ ഒരു മൂലക്ക് കൊള്ളിച്ചു കൊണ്ട് കുപ്പി മെല്ലെ അടിച്ചു. കുപ്പിമ്മല് വിണ്ട്കീറി. ന്നിട്ട് ഓൻ മണ്ണിൽ പിന്നെയും അടിച്ചു. അങ്ങനെ കുപ്പി പൊട്ടിത്തെറിക്കാണ്ട് പൊട്ടിച്ച് പേക്കന്മാരെ പുറത്തെടുത്തു. അതു പോലെത്തന്നെ ഞാനും ചെയ്തു. എല്ലാം വിജയകരം. 


"ഇനി ഒരു പണി കൂടി ഇണ്ട്. ഇഞ്ഞി പോയി മൂന്നാല് ഈർക്കിണി എടുത്ത്ണ്ടാ."


"ആഹ്.. ന്നാലും ആന്തന്നാ?". എനക്ക് സംശയം തീർന്നില്ല.

 

"നിക്ക് ഇഞ്ഞി…കാണിച്ചേരാം". കുട്ടാപ്പി പിന്നെയും ഗൗരവം കാണിച്ചു


ഈർക്കിണിയും എടുത്ത് വന്നപ്പോൾക്ക് ഓൻ ബയ്യേപ്പർത്തെ മിറ്റകൊള്ളിന്റെ അട്ത്തുള്ള മുറിച്ച വാഴേന്റെ തണ്ടിന്റെ കഷ്ണം ചീന്തി കൊണ്ടോന്നു നിലത്ത് വെച്ചിറ്റ് എന്ന കാത്തു നിക്ക്ന്ന്. എന്നിട്ട് നാവു പോയ പേക്കനെ ഓൻ അയ്മല് കെടത്തി വെച്ചു. ന്നിറ്റ് എന്റെ കൈയ്യിന്ന് ഈർക്കിണി വാങ്ങി മലർത്തി കിടത്തിയ പേക്കന്റെ നാല് കാലിലും കുത്തി കേറ്റി. എന്നിട്ട് ഓൻ എടുത്തണ്ട് വന്ന ബ്ലേഡ് എടുത്തിറ്റ് അയിന്റെ വയറ് കീറി!

 

അത്ഭുതം തന്നെ!! ഹൃദയം പിടക്കുന്നത് ഞാൻ ആദ്യായിറ്റ് കണ്ടു. പക്ഷെ പേടിച്ചും പോയി. 


"എടാ.. അത് ചത്തോവൂലെ?".


"ഇല്ലെടാ.... അയിനല്ലേ ഈ നൂല്. 

ഇഞ്ഞി ഇത് നോക്ക്. കണ്ടിക്കല്ലേ ഒറിജിനൽ ചങ്ക്!. വേറെ ഓരോന്നൊക്കെ നോക്കിയോക്ക്." ഓൻ അഭിമാനത്തോടെ പറഞ്ഞു. 


"ആഹ്". എനക്ക് ആകപ്പാടെ എന്തെല്ലോ ആയിനു. ന്നാലും മാണ്ടീലാന്ന് വെച്ച് ഞാൻ അയിന സൂക്ഷിച്ചു നോക്കി. ഹൃദയം പെടക്ക്ന്ന്ണ്ട്. വേറെ കൊടലൊക്കെ ഉണ്ട്. ഒരു അറപ്പ്. 

 ഞാൻ എല്ലം കണ്ട്ന്നായപ്പോ ഓൻ ഈർക്കിണി ബ്ലേഡോണ്ട് കൂർമ്പിച്ചിറ്റ് അറ്റത്ത് ഒരു കീറും ഇട്ടിറ്റ് സൂചീല് നൂല് കേറ്റുന്ന പോലെ കേറ്റി. ന്നിറ്റ് പേക്കന്റെ വയറ് തുന്നി കെട്ടി!


"ഓപ്രേഷൻ സക്സസ്". കുട്ടാപ്പി പ്രസ്താവിച്ചു. 

"ഇനി അത് ജോറായിക്കോളും.. ഇഞ്ഞി മാണേൽ നോക്കിക്കോ, വായ് വലിയ കുപ്പി ഇണ്ടെങ്കില് അയില് ആക്കി വെച്ചോ.. ഇത് ജീവിക്കും". ഇത്രയും പറഞ്ഞു ഓൻ പോരേലേക്ക് നടന്ന്. അപ്പളേക്കും മോന്തി ആകാനായിക്കേനു. ഞാൻ ആശ്ചര്യത്തോടെ ആ സംഭവം ഒന്നൂടി ആലോചിച്ചു.

"ഇഞ്ഞിയൊരു ഡോട്ടറാവും ചങ്ങായി!!" ഞാൻ അതിശയിച്ചു.


"അല്ല.. കുഞ്ഞിമ്മോനെ.. ഇതൊക്കെ ഇഞ്ഞി ഏട്ന്ന് പഠിച്ചതാ?


"അതെനക്ക് ആശാനും ബോണനും കൂടി കാണിച്ച് തന്നതാ.  വേറെയും പരിപാടി ഉണ്ട്. പിന്നെ കാണിച്ചേരാം. ആരോടും പറയേണ്ട". ഓൻ തിരിഞ്ഞു നോക്കാണ്ട് വിളിച്ചു പറഞ്ഞ്.


ഓൻ പോയേരെ ഞാൻ ഓപ്രേഷൻ കൈഞ്ഞ പേക്കനെ പഴയൊരു പാട്ടേലെ വെള്ളത്തിൽ ഇട്ടുവെച്ചു. ഇപ്പോ അത് തുള്ളുന്നൊന്നുല്ല. ഓപ്രേഷൻ കൈഞ്ഞതല്ലേ, അതായിക്കും. ന്നാലും ചാടി പോകാണ്ട് നിക്കാൻ ഒരു ഒരു പലക കൊണ്ട് അടച്ചു വെച്ചു. ചെറിയൊരു ഭാഗം കാറ്റ് കടക്കാൻ പാകത്തില്. പക്ഷെ പിറ്റേന്ന് രാവില വന്നോക്കുമ്പോൾ അത് അതാ ചത്ത് മലർന്നിക്ക്.


"ഏയ്.. ഓൻ ഡോട്ടറൊന്നും ആകൂല". ഞാൻ മാറ്റി പറഞ്ഞ്. ന്നിട്ട് സംഗതി ഓനോട് പറഞ്ഞപ്പോൾ ഓൻ ഇങ്ങനെ പറഞ്ഞ്.

"ഈ ഓപ്രേറേഷൻന്നൊക്ക പറഞ്ഞ എല്ലാം ഒന്നും സക്സസ് ആകൂല. ഒക്കെ ഒരു ദൈവത്തിന്റെ ഒരു കളിയല്ലേ. ഇഞ്ഞി സിൻമേല് ഒന്നും കണ്ടിക്കില്ലേ. പിന്ന വെള്ളത്തില് ഇട്ടോണ്ട് ചെലപ്പോ രോഗിക്ക് ഇങ്ഫെഷൻ വെരാം. അതായിക്കും മരണ കാരണം!!."

ഓന് എല്ലാത്തിനും സമാധാനമുണ്ടെനു. ഒന്നിന്നെ കൊല്ലേം ചെയ്തിറ്റ് പറച്ചില് നോക്കണേ. എന്നാലും അതാട കൈഞ്ഞു. പക്ഷേങ്കില് ഓന്റെ ക്രയവിക്രയങ്ങൾ ആട തീർന്നിക്കില്ലേനു. അക്കൊല്ലം പൂട്ടലിന് വേറെയും കൊറേ പരിപാടി ആട്ന്നു ബ്‌ട്ന്നും ഒക്കെ പഠിച്ചിറ്റ് എന്ന കൊണ്ട കാണിച്ചേരും. ഞാനതെല്ലം കണ്ട് ഇങ്ങനെ വായും പൊളിച്ച് നിക്കും. 

അങ്ങനെ അപ്രാവിശ്യത്തെ പൂട്ടല് സംഭവങ്ങൾ നിറഞ്ഞു കവിഞ്ഞു കൊണ്ടു വെയിലൊഴിഞ്ഞു.. മഴ വന്നു. അന്നേരാന്ന് എനക്ക് എടങ്ങാറു കൂടിയത്. മഴയിങ്ങ് വന്നപ്പൾത്തേക്കും മുത്താച്ചി പേക്കന്മാര് ജോറായിറ്റ് കരയുന്ന കേക്കാൻ തൊടങ്ങി. അന്നേരെല്ലാം എനക്ക് ഓപ്രേഷൻ കഴിഞ്ഞ ചത്ത നാവില്ലാത്ത പേക്കനെ ഓർമ വരും…ഒപ്പം പേടിയും..


പേക്രോം..പേക്രോം…


The End

ആനന്ദ് ശ്രീധരം

*************

ഡിക്ഷ്ണറി

ഇന്റാടത്തെ - നിന്റെ അവിടത്തെ/ നിന്റെ     വീടിന്റെ

ചൂടാന്തിരി പൊകച്ചിൽ - ചൂട് കൂടി ശരീരം വിയർക്കുന്ന അവസ്ഥയുടെ പ്രയോഗം.

തെരുപ്പം - ചങ്ങാടം

ഒർക്കൂക്കിയത് - ഉറക്കം തൂക്കിയത്

അങ്ങട്ടേല് - അപ്പുറത്തെ വീട്ടിൽ

ഉള്ളോരോടി- ഉള്ളവരുടെ കൂടെ.

കുത്തിരിക്കൽ- ഇരിക്കുക

ഞാള്/ഞാളത്/ഞാക്ക് - ഞങ്ങൾ, ഞങ്ങളുടെ/ ഞങ്ങൾക്ക്

ആണീല് - ആണിയിൽ ( ആണി- ഓവ് ചാല് പോലെ..പക്ഷെ നല്ല വെള്ളം ഒഴുകുന്നു)

മിറ്റത്ത്ന്ന് -മുറ്റത്ത് നിന്ന്

പൂട്ട് - സ്കൂൾ അവധി

കോനായി- ഉമ്മറ കോലായി

അല്ലാപ്പാട് - ബഹളം

മയി - മതി

ഇമിരിച്ച - തരിച്ചു കയറുക

കുനി - ഇടക്ക് വെള്ള ചാലുകളുള്ള തെങ്ങിൻ തോപ്പ്/കവുങ്ങ്/വാഴ

ബയ്യന്നെ - പിന്നാല

മുയിങ്ങ് - ചീഞ്ഞ മണം

മനെ- മകനെ/മോനെ

സുയിപ്പ് / മക്കാർ- കളിയാക്കുക

ബയ്യെപ്പറം/ബേക്ക് -പിന്നാമ്പുറം/പിന്നിൽ

കിബ്റ് - ആഢ്യത്വം/പവർ കാണിക്കുക

അയ്യ - ആ 

തമ്മാമ്മിൽ - തമ്മിൽ തമ്മിൽ

ഈന്റാത്ത് - ഇതിനകത്ത്

അയിറ്റിങ്ങൾ - അവറ്റകൾ

ഓല/ഓല് - അവരേ/അവര്

വക്കത്ത് - അറ്റത്ത്

നെറ്റിയപൊട്ടൻ - നെറ്റിയിൽ വെള്ളി കുറിയുള്ള ഒരുതരം മീൻ

കടുവ - ഓറഞ്ചിൽ കറുത്ത പുളിയുള്ള മീൻ

പരൽ - കറൻസി നോട്ടിലെ സിൽവർ ലൈൻ പോലൊരു വരെയുള്ള മീൻ.

അയിലോടി -അതിലൂടെ

മട്ടൽ - മടൽ എന്നു ചില നാട്ടുകാർ പറയുന്ന ഓലയുടെ തണ്ട്.

കൂട്ടംകൂടുക(വായ് പറച്ചിൽ എന്നും പറയും) - വഴക്ക് പറയുക

അയിറ്റിങ്ങൾ - അവറ്റകൾ

ന്നാള്/ഇന്നാള്- ഇതിനു മുമ്പൊരിക്കൽ

അമ്മേന്റെ അങ്ങ് - അമ്മവീട്

വെയ്ന്നേരം/വൈന്നേരം- വൈകുന്നേരം

ബെയ്യെപ്പറം - പിന്നാമ്പുറം

നെടുമ്പരേന്റെ - നെടും പുര - ഔട്ട് ഹൗസ് പോലെ പണ്ട് ഉണ്ടാക്കിതിരുന്ന ഒരു ചുമരില്ലാത്ത മേൽക്കൂരയുള്ളത് നിർമിതി.

അങ്ങൂട് - അങ്ങേപ്പുറം/അപ്പുറത്ത്

വൈക്കലിച്ച് - തെന്നുക / വഴുക്കുക

കൂട്ടം കേക്കുക - വഴക്ക് കേൾക്കുക

മാണം/മാണ്ടിയത് - വേണം/ വേണ്ടിയത്

മേക്കയ്യി - മേൽ കഴുകി

ഒലുമ്പി - വെള്ളത്തിൽ മുക്കി പിഴിയുക

ഈറ്റാല് - ഇതേപോലുള്ള

മിട്ടിലി കുട്ടി - tadpole / വാൽമാക്രി

പേക്കൻ - തവള

എര - ഇര/ മണ്ണിര

ഊക്കിൽ- ശക്തിയിൽ

അയ്മല് - അതിന്മേൽ

കൂർമ്പ് - കൂർത്തിട്ട്

മോന്തി- മൂവന്തി/ സന്ധ്യ

സമാധാനം - മറുപടി

*********************

61 comments:

  1. പഴയ കാല നാട്ടിൻപുറത്തെ ഓർമകളിലേക്ക് എത്തിച്ച എഴുത്തുകൾക്ക് നന്ദി ❤️

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം...

      Delete
  2. Memories are a way of holding on to the things we love.. Nice and clean writing..nostalgic in presentations,I got the essence you intended only because of the dictionary 😀.. Keep on.. Anand👍👏

    ReplyDelete
    Replies
    1. Thank you so much for your words. Keep visit the blog. 🤩♥️

      Delete
  3. അറിവില്ലാ കാലത്തെ ക്രൂരമായ വിനോദം നാട്ടുഭാഷയിൽ പൊതിഞ്ഞെടുത്തത്.
    ഭൂതകാലക്കുളിരിലെ ഓര്മകളിലേക് കൂട്ടി കൊണ്ട് പോയതിന് കൂട്ടുകാരനായ എഴുത്തുകാരന് നന്ദി.

    ReplyDelete
    Replies
    1. സ്ഥിരമായി വായനക്കായി എത്തുന്നത് ഒരുപാട് സന്തോഷം നൽകുന്നുണ്ട്.

      Delete
  4. നന്നായിട്ടുണ്ട് ആനന്ദ് ... നിന്റെ എഴുത്തിന്റെ ഭംഗി അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷശൈലി തന്നെയാണ്...ഇനിയും എഴുതാൻ സാധിക്കട്ടെ ✨️

    ReplyDelete
    Replies
    1. ആ ശൈലി നമ്മുടേത് തന്നെയാണല്ലോ.. അത് തന്നെയായിരിക്കും അതിന്റെ ഭംഗി എന്നു കരുതാം..

      Delete
  5. ന്നാലും എന്റെ മനേ.. ആ പേക്കന്റെ കാര്യം ആലോചിച്ചിട്ട് കരള് ന്നൊരു പെടയ്ക്കല് ബന്നിട്ട് ഇപ്പോം മാറീക്കില്ല... ഇങ്ങള് എന്തൊരു ചെയ്ത്താ പഹയൻ മാരെ ബായിലാക് എടുത്തൂടാത്ത ആ പാവത്തിനോട് ചെയ്തത്.....

    ReplyDelete
    Replies
    1. ഏയ് ഗുൽമോഹർ.. അങ്ങൻത്തെ എന്തെല്ലം ബെന ഇണ്ടാക്കിക്ക്.. ആഹ്..

      Delete
  6. ❤️❤️❤️❤️👌👌👌👌

    ReplyDelete
  7. നല്ല കഥ നാടൻ ശൈലിയിലെ സംഭാഷണം പൊളിച്ചു. ഇനിയും ഒരുപാട് എഴുതുക 👍

    ReplyDelete
  8. നമ്മള് മലബാറുകാർക്ക് മാത്രം ഒറ്റ വായനയിൽ മനസിലാവുന്ന ഭാഷാ ശൈലി . സുഖമുള്ള ഒരു വായന അനുഭവം. എന്തായാലും ഈ ഓ പ്രേഷൻ സക്സസ് ആണ് . തുടർന്നും ഇത്തരത്തിൽ മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്

      Delete
  9. ബോണനും,ആശാനും ആ ഡോക്ടർ മ്മാരെ ചികിത്സാ രീതികൾ അടുത്ത് തന്നെ പ്രദീക്ഷിക്കാം എന്ന് സാരം

    ReplyDelete
    Replies
    1. അവരെ പറ്റി എഴുതാൻ ചെറിയ കഥയൊന്നും പോരാതെ വരും..

      Delete
  10. കുട്ടാപ്പിയെപ്പോലൊരു കൂട്ടുകാരൻ ചെറുപ്പത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി. പതിവുപോലെ തന്നെ നല്ല വായനാനുഭവം.

    ReplyDelete
    Replies
    1. ഹഹ.. അതൊരു ഒന്നൊന്നര കൂട്ട് ആയിനു..

      Delete
  11. ❤️❤️❤️

    ReplyDelete
  12. നല്ല എഴുത്ത്❤️

    ReplyDelete
  13. ആനന്ദ് ജോറായിക്ക്🥰 ഒരു പാട് ആശംസകൾ അറിയിക്കാൻ അവസരം മുണ്ടാകട്ടേ🤝

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം പ്രജീഷേട്ടാ..❤️♥️

      Delete
  14. 💗🎉നല്ലെഴുത്ത് 👌 ഇങ്ങനെ മറക്കാനാവാത്ത ബാലും നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാവും നാട്ടുഭാഷയിലുള്ള ഈ എഴുത്തിനും എഴുത്തുകാരനും അഭിനന്ദനങ്ങൾ💞🎈🎈

    ReplyDelete
    Replies
    1. കുട്ടിക്കാലം ഓർമകളിൽ എന്നും പൂത്തു നിൽക്കും..

      Delete
  15. കുട്ടിക്കാലത്ത് നൊച്ചാട് പോയി കനാലിൽ ചാടിക്കുളിച്ച ഓർമ്മകളും ആ സംഭാഷണങ്ങളും മനസ്സിലെത്തി.ഇത്തവണ കുട്ടികൾക്ക് ഈ അനുഭവങ്ങൾ നൽകണം എന്ന് കരുതിയിരിക്കുമ്പഴാ ഇത് വായിച്ചത്.
    "അല്ലെടോ… കെനാലെപ്പാ തൊറക്കുന്നെ?"

    ReplyDelete
    Replies
    1. സാറേ.. അതൊക്കെ ഓർമ തന്നെ.. സാറ് നൊച്ചാട് ആണല്ലേ..

      Delete
  16. Kuttikkalathe kure ormakal oke manasilekk kadann vannu..nattu varthamanangal narma roopathil avatharipichu..kure chirikanm paty..🙂.Thanks Anand...adipoli..keep writing🤝👏

    ReplyDelete
  17. Kanaal thorannillengil vellam ndaavoolaa. Thorannal cricket kalikkyanum pattooolaaa . Same avastha...😄😄😄

    ReplyDelete
    Replies
    1. 😀😁😁 അതൊക്കെ ആയിരുന്നു അന്നത്തെ പ്രശ്നങ്ങൾ..

      Delete
  18. 😍 polichu mone

    ReplyDelete
  19. ഈ ഭാഷ ഭേഷായിട്ടുണ്ട് . കുട്ടാപ്പിക്കൂട്ടുകാരൻ കൊള്ളാല്ലോ

    ReplyDelete
  20. കുട്ടാപ്പി കൊള്ളാം 😁

    ReplyDelete
    Replies
    1. കൊള്ളാവുന്ന ഒരുത്തൻ ആണവൻ

      Delete
  21. ആനന്ദ്, നല്ല രസമുണ്ട് വായിക്കാൻ ...
    ഇതിലെ വാക്കുകളൊക്കെ അറിയുന്നതു കൊണ്ട് കൂടുതൽ രസകരമായി ആസ്വദിച്ചു. പിന്നെ ഒരു കൂട്ടാപ്പി എല്ലാവരുടെയും ബാല്യകാലത്ത് കൂട്ടുകാരനായി ഉണ്ടാകുെമെന്നേ| ....
    അഭിനന്ദനങ്ങൾ...
    ആശംസകൾ ...

    ReplyDelete
    Replies
    1. അതേ അങ്ങനെയൊരാൾ എല്ലാർക്കും ഉണ്ടാവും..

      Delete
  22. വായിച്ചു കഴിഞ്ഞപ്പോ ബാല്യ കാല ഓർമകളിലേക്ക് വീണ്ടും പോയി... മട്ടലിന്റെ ക്രിക്കറ്റ്‌ കളിയും തോർത്ത് ഉപയോഗിച്ച് തോട്ടിൽ നിന്ന് മീൻ പിടിച്ചതും ആദ്യമായി വാൽ മാക്രിയെ കണ്ട് കണ്ണി മീൻ ആണെന്ന് തെറ്റിധരിച്ചതും ഒക്കെ... കുട്ടാപ്പിയെ പോലെ ഒരുത്തൻ അല്ലെങ്കിൽ അതിന്റെ lite വേർഷൻ എല്ലാ ടീമിലും കാണുമെന്നു തോന്നുന്നു...
    നല്ല എഴുത്ത് ... ബാല്യകാലം വാക്കുകളിലൂടെ നന്നായി വരച്ചു വച്ചിട്ടുണ്ട്....നാടൻ ശൈലികളിലൂടെ രസകരമായി അവതരിപ്പിച്ചത് അതിന്റെ മാറ്റ് ഒന്ന് കൂടി കൂട്ടി...
    അവസാനമായി ഒന്നേ പറയാനുള്ളൂ ഒപ്രേഷൻ സക്സസ്സ്.. 👌🏻👌🏻👌🏻
    Keep writing

    ReplyDelete
    Replies
    1. സർവസാധാരണമായ വിഷയം ആയത് കൊണ്ട് എല്ലാർക്കും ഒരു ഫീൽ കിട്ടും.. thank you

      Delete
  23. മ്മക്ക് എല്ലാർക്കും ഉണ്ടാകും ഇതുപോലുള്ള ഓർമ്മകൾ.. മീൻ പിടിക്യേം ആരാന്റെ കണ്ടത്തിന്നു കളിച്ചിട്ട് ഉടമസ്ഥൻ ചീത്ത പറയുന്നതും, കളിക്കിടയിലുള്ള അടിയും.. പുഴയിലെ കുളിയും.. തേങ്ങ കിട്ടിയാൽ കല്ലെടുത്തു പൊട്ടിച്ചു തിന്നുന്നതും... എല്ലാം. കഥ വായിക്കുമ്പോൾ ഇടക്കിടക്ക് ഉറക്കെ ചിരിച്ചു പോയി.. എവിടെയൊക്കെയോ ഞാനും ആ കളികളിൽ ഉള്ള പോലെ തോന്നി.. രണ്ട് മാസത്തെ വേനലാവധിക്കാലം ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആണ് ❤️❤️

    ReplyDelete
    Replies
    1. അതേ ഓർമകൾ മധുരിക്കും... ♥️❤️❤️

      Delete
  24. ആനന്ദ്...... സാധാരണ ഗതിയിൽ ഞാനൊരു വായനയുടെ കാര്യത്തിൽ ബുള്ളറ്റ് ട്രെയിൻ ആയ എന്നെ ഓരോരോ വാക്കുകൾ അല്ല, ഓരോരോ അക്ഷരങ്ങൾ ആയി പെറുക്കി പെറുക്കി എടുത്തു വായിപ്പിച്ചു..

    കോട്ടയംകാരൻ ആയതുകൊണ്ട് മിക്കതിന്റെയും അർത്ഥം പോലും മനസ്സിലായില്ല. അവസാനം അർത്ഥം കൊടുത്തത് നന്നായി.

    കുട്ടിക്കാലത്തെ ആഘോഷങ്ങളിലേയ്ക്ക് മടക്കിക്കൊണ്ട് പോയതിനു നന്ദി.

    ReplyDelete
    Replies
    1. അപ്പൊ ഞാനൊരു പ്രവർത്തി നിങ്ങളെക്കൊണ്ടു ചെയ്യിപ്പിച്ചു.. നന്നായി അങ്ങനെ വായിക്കാൻ പറ്റിയത്🤣

      Delete
  25. നന്നായി എഴുതി ബ്രോ

    ReplyDelete
  26. "ഓപ്റേഷൻ" ജോറായിക്ക്!! ഇനീം എഴുതണം..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST