Sunday, August 22, 2021

 ഗാലവാനിലെ സന്ധ്യകൾ

ഗാലവാനിലെ സന്ധ്യകൾ



ആ സന്ധ്യ തുടങ്ങിയത് മഞ്ഞിന്റെ തുള്ളികൾ തൂവലിഴകൾ പോലെ ആകാശത്തു നിന്നും പൊഴിച്ചുകൊണ്ടാണ്. പതിവ് ആളുകളിൽ പലരും തന്നെ നടവഴികളിലൂടെ നടക്കുന്നില്ല, അത്രയ്ക്ക് തണുപ്പുണ്ട്. മുമ്പൊരിക്കലും ഇല്ലാത്ത അത്രയും തണുപ്പ് ഉണ്ടാകുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. കാലാവസ്ഥ ആകെ മാറിയിരിക്കുന്നു. സമീപ ഭാവിയിൽ തന്നെ എന്തു വിപത്തും വന്നു ചേരാം. മഞ്ഞുരുകും, വെള്ളപ്പൊക്കമുണ്ടാകും, കൊടുങ്കാറ്റ് ആഞ്ഞു വീശും. ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ഭീകരമായ ചിലതും... ഹോ.. ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു. തെളിഞ്ഞ ആകാശത്തേക്ക് നോക്കിക്കൊണ്ടു അവൻ ഓരോന്ന് ചിന്തിച്ചെടുത്തു. 

ഗാലവാൻ പാർക്കിൽ രാത്രികാലങ്ങളിൽ ആളുകൾ വന്നിരിക്കാറുണ്ട്. സന്ധ്യാ നേരങ്ങളിലെ തിരക്ക് രാത്രി ഉണ്ടാവാറില്ലെങ്കിലും ഇന്നിതിപ്പോൾ ആള് കുറവാണ്. കാലാവസ്ഥ മാറ്റമായിരിക്കും പ്രതി. പലരും വീടുകളിലേക്ക് ചുരുങ്ങി. വിറക് കത്തിച്ചു ചൂട് കൂട്ടി കുടുംബത്തോടെ ഇരിക്കുന്നുണ്ടാവും. അത് നല്ലതാണ്, ഇങ്ങനെ ഉള്ളപ്പോഴെങ്കിലും കുടുംബങ്ങൾക്ക് ഒന്നിച്ചു ചേരാൻ അവസരം ലഭിക്കട്ടെ.

നിക്കോളാസ് ചുറ്റിലും നോക്കി. ചിലരൊക്കെ കനത്ത കമ്പിളി കൊണ്ടുള്ള ഓവർ കോട്ട് ധരിച്ചിട്ടുണ്ട്. ഒരുപക്ഷേ അവരൊക്കെ ധനികർ ആവാം. അല്ലാത്ത ചിലരാണെന്നു തോന്നുന്നു മറ്റെന്തോകൊണ്ടു നിർമിച്ച കോട്ട് ധരിച്ചത്. എന്നാൽ പാർക്കിലെ കിഴക്കേ മൂലയിലുള്ള വിളക്ക് കാലിനടിയിൽ ഒരാൾ ഇരിക്കുന്നുണ്ട്. അയാൾക്ക് പക്ഷെ നേർത്ത ബനിയൻ മാത്രമാണ് ഉള്ളത്. ഈ തണുപ്പ് അയാളെ ബാധിക്കുന്നില്ലേ? അതിന്റെ ലക്ഷണങ്ങൾ അയാളിൽ പ്രകടമല്ലല്ലോ. ഈ ചോദ്യങ്ങൾ അവന്റെ ഉള്ളിൽ ചൂട് പിടിപ്പിച്ചു. അവൻ അയാളുടെ അടുത്തേക്ക് നടന്നു. 


"സഹോദരാ… നിങ്ങൾക്ക് തണുപ്പ് ബുദ്ധിമുട്ട് ആകുന്നില്ലേ?".


"തീർച്ചയായും ബുദ്ധിമുട്ടാകുമായിരുന്നു. തണുപ്പ് വന്നപ്പോഴൊക്കെ ഞാനും മറ്റുള്ളവരെ പോലെ ഒരു കമ്പിളിയുടെ സഹായം തേടിയിരുന്നുവെങ്കിൽ."

ഇത്രയും പറഞ്ഞു കൊണ്ട് അയാൾ  അതേ ഇരിപ്പ് തുടർന്നു.

അയാളുടെ സംസാരത്തിൽ ധാർഷ്ട്യമോ അഹങ്കാരമോ ഇല്ലായിരുന്നു. എങ്കിലും അത് മുഖത്തടിച്ചത് പോലുള്ള മറുപടി ആയിട്ടാണ് തോന്നിയത്. തനിക്ക് അയാളോട് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. തികച്ചും മാനുഷികമായ തന്റെ ചോദ്യം ഗുണം ചെയ്തില്ല എന്ന വിശ്വാസത്തിൽ അവൻ തന്റെ തീരുമാനത്തെ പഴിച്ചു. തിരികെ അവനിരുന്ന ബെഞ്ചിലേക്ക് പോയിരുന്നു. അയാളിലേക്കുള്ള തന്റെ ശ്രദ്ധ തിരിക്കാനായി ആകാശത്തേക്ക് നോക്കി. 


ചന്ദ്രൻ ഇന്ന് പൂർണമല്ല, ഒരുപാട് നക്ഷത്രങ്ങളെ കാണാൻ സാധിക്കുന്നുണ്ട്. അവയുടെ എണ്ണമെത്രയായിരിക്കും. മിന്നാമിനുങ്ങുകൾ പോലെ അവ ആകാശം നിറയെ പറന്നു നടക്കുന്നു. ആകാശവും വിജനമായി തോന്നി. എന്നും ഒരേ നക്ഷത്രങ്ങളെ തന്നെ ആണോ കാണുക? അങ്ങനെ ആകാനാണ് സാധ്യത. കാരണം ഇവയൊക്കെ എത്രയോ പ്രകാശവർഷം അകലെയുള്ളവയാണ്. അവയുടെ പ്രകാശ കിരണങ്ങൾ നമുക്ക് ഊഹിക്കാൻ പറ്റാത്ത അത്രയും ദൂരം സഞ്ചരിച്ചു വരുന്നതല്ലേ, അതുകൊണ്ട് ചിലതൊക്കെ അങ്ങനെ തന്നെ നിലനിൽക്കുന്നതായി തോന്നും. ചിലതൊക്കെ ഇല്ലാതാവുകയും പുതിയവ വരുകയും ചെയ്തിട്ടുണ്ടാവാം. നമ്മളെങ്ങനെ അറിയാനാണ്. അതേപോലെ മരണം സംഭവിച്ച നക്ഷത്രങ്ങളെ പോലും ഇപ്പോൾ കാണുന്നുണ്ടാവും. നേരിട്ട് കാണുന്നവയിൽ ചിലത് യഥാർത്ഥത്തിൽ മരണപ്പെട്ടവയാണെന്നു മനസിലാക്കുന്നത് എന്ത് അത്ഭുതമാണ്. മരിച്ചിട്ടും നമുക്കുമുന്നിൽ നക്ഷത്രങ്ങൾ അതിന്റെ പൂർവ ജന്മം ജീവിക്കുന്നു. എന്നാൽ ഇനിയും മരണപ്പെടാത്തവയുടെ മരണ വാർത്ത അറിയാൻ ഈ ഭൂമിയെങ്കിലും ഉണ്ടാവുമോ?? ഇത്രയൊക്കെ അത്ഭുതങ്ങൾ നമുക്ക് ചുറ്റും ഉണ്ടായിരുന്നിട്ടും ആരും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലല്ലോ. ഇടക്ക് മൂന്നാല് പേര് ചേർന്നിരുന്നു ഇതൊക്കെയൊന്നു സംസാരിക്കേണ്ടതല്ലേ. പക്ഷെ ആര്, എന്നെ പോലെ കിറുക്കുള്ള ആരുണ്ട്? എന്റെ ഇത്തരം കിറുക്കുകൾ അവൾക്ക് ഇഷ്ടപ്പെടുമോ എന്നറിയണം. പറഞ്ഞ പോലെ അവളെവിടെ?  ഇന്ന് ഗാലവാൻ പാർക്കിൽ വച്ച് ആദ്യമായി കണ്ടുമുട്ടാമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ട്  ഇത്ര നേരമായിട്ടും കാണുന്നില്ലല്ലോ. ഞാൻ, അവൾ വിചാരിക്കുന്ന ആളല്ലെന്നും എന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും അവളെ എങ്ങനെ ബോധ്യപ്പെടുത്തും? ഇവിടെ വരാൻ അവൾ ഉദ്ദേശിച്ചുവെങ്കിൽ എന്റെ ലക്ഷ്യത്തിലേക്ക് അവളും എത്തിയിരിക്കണം ,എങ്കിൽ ഞാൻ സംതൃപ്തനാണ്. നിക്കോളാസ് പ്രതീക്ഷയുടെ ചൂണ്ടയിൽ കണ്ണു നട്ടിരുന്നു.


പ്രമുഖ സായാഹ്ന പത്രത്തിൽ ലാബ് അസിസ്റ്റന്റ് ആകാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ചിലരുടെ പരസ്യങ്ങൾക്കിടയിലാണ് ആദ്യമായി ആർസീനിയയുടെ ഫോട്ടോയും മേൽവിലാസവും കാണുന്നത്. അത് കണ്ടിഷ്ടപ്പെട്ടാണ്‌ നിക്കോളാസ് ശാസ്ത്രജ്ഞനാണെന്ന് സ്വയം പരിചപ്പെടുത്തിക്കൊണ്ട് കത്ത് അയച്ചു തുടങ്ങുന്നത്. ആദ്യ കത്തിലൊരു സൂചനയും ഇട്ടുകൊടുത്തു. അവളൊരു സമർത്ഥയാണെങ്കിൽ മാത്രം മറുപടി കിട്ടിയാൽ മതിയെന്ന് കരുതിയിട്ടാണ്. വളരെ വിചിത്രമായി കത്തിലൂടെ നടത്തിയ ആദ്യ അഭിമുഖം അവളുടേതാകും. 


"ആർസീനിയ.. 

നിങ്ങളുടെ പേരിൽ തന്നെ ഒരു മൂലകമുണ്ട്. എന്താണ് അതിന്റെ പ്രത്യേകതയെന്നു അറിയുമായിരിക്കുമല്ലോ? സൗന്ദര്യത്തിന്റെ പ്രതീകമാണ് അർസെനിക്. എങ്ങനെയെന്നല്ലേ, സൗന്ദര്യം മനുഷ്യനെ വല്ലാതെ മയക്കും. അത് അപായമാണ്".


ഇതായിരുന്നു അവൾക്കയച്ച കത്തിന്റെ ഉള്ളടക്കം. എന്താണെന്ന് നോക്കൂ അവളുടെ സാമർഥ്യത്തെ അളക്കാൻ വേണ്ടി ഒരുക്കിയ തന്ത്രം. അതിനോടുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്നും കാണണം. 



"നിക്കോളാസ്...


താങ്കളുടെ കത്തിൽ ഞാൻ കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളട്ടെ. എന്റെ പേരിൽ നിങ്ങൾ ചില അർത്ഥങ്ങൾ കണ്ടതായി മനസിലാക്കുന്നു. ഒന്ന് ഞാനൊരു മൂലകമാണെന്ന്. രണ്ട് ഞാനൊരു സുന്ദരി ആണെന്ന്. പക്ഷെ ഇതിൽ ഒളിഞ്ഞിരിക്കുന്ന ചിലത് കൂടിയുണ്ട്. നിക്കോളാസ്, നിങ്ങളുടെ കൂർമ ബുദ്ധിയാണ് ഇവിടെ പ്രവർത്തിച്ചതെന്നു എളുപ്പം മനസിലായി. ഉത്തരം ഇതാണ്. ഈ ഭൂമിയിൽ അല്ലെങ്കിൽ പ്രപഞ്ചത്തിൽ ഏതൊരു വസ്തുവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എല്ലാത്തിന്റെയും പരസ്പരപൂരകമായ നിലനിൽപ്പിന് വേണ്ടിയാണ്. എന്നാൽ ഓരോന്നും അതിന്റെ യഥാ സ്ഥാനത്തിരിക്കുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളൂ. അതേ പോലെ തന്നെയാണ് ആർസെനിക്കും. നിങ്ങൾ തമാശ രൂപേണ പറഞ്ഞ സൗന്ദര്യത്തിന്റെ പ്രതീകവും. സൗന്ദര്യം നല്ല കൈകളിൽ സുഭദ്രവും ദുഷിച്ച മനസുകൾക്ക് അവതാളം സൃഷ്ടിക്കുന്നവയുമാണ്. പിന്നെ അർസെനിക്, അതൊരു വിഷമാണ്, അതുകൊണ്ട് തന്നെ അത് കഴിക്കേണ്ടതില്ല, അതിന്റെ ആവശ്യം മറ്റെന്തൊക്കയോ ആണെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്ക് അറിയാമല്ലോ!!."


ആർസീനിയ മനോഹരമായി തന്നെ പ്രതികരിച്ചിരിക്കുന്നു. അവൾ യോഗ്യയാണ്, നല്ല അറിവുണ്ട്. പക്ഷെ എനിക്ക് സ്വന്തമായി ലാബ് തുടങ്ങാനുള്ള സാമ്പത്തികമില്ല. പിന്നെ എന്ത് ചെയ്യും. അറിവ് മാത്രം കൈമുതലുള്ള ഞാൻ മറ്റെവിടെയെങ്കിലും ജോലിക്ക് പോകാൻ ശ്രമിക്കാമെന്നല്ലാതെ…. എനിക്ക് ഒന്നിലും നല്ല അറിവില്ല. എല്ലാത്തിലുമുള്ള മിതമായ അറിവ് മാത്രം. എല്ലാത്തിനോടും താത്പര്യവുമുണ്ട്  എന്നാൽ ഒന്നിലും അഗ്രഗണ്യനുമല്ല. പിന്നെ എന്താണ്.. വെറും താല്പര്യം മാത്രം. ഗുണമില്ലാത്ത താല്പര്യങ്ങൾ.

എന്തുകൊണ്ട് ഇതൊന്നും പൂർണമാക്കിയില്ല എന്നിപ്പോൾ തോന്നുന്നു. 


ഇങ്ങനെയൊരു കത്തിലൂടെയാണ് ആർസീനിയയെ നിക്കൊളാസ് പരിചയപ്പെടുന്നത്. തന്ത്രപരമായ ചോദ്യങ്ങളും മറുപടികളും തുടർന്ന് കൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ വിഷയങ്ങൾ പലതിലേക്കും വ്യതിചലിച്ചു പോയിരുന്നു. ഒടുവിൽ ഇന്നത്തെ ഈ ദിവസം കാണാൻ തീരുമാനിച്ചതുവരെയും അവർ കത്തുകളിലൂടെ സംവദിച്ചു. 

എന്തു പറയും.. ഫോട്ടോയിലെ മുഖം മനോഹരമാണ്, പക്ഷേ….അവൾക്ക് ഞാൻ എന്ത് രൂപം നൽകണം? പ്രതീക്ഷകൾ വെക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിലും ആഗ്രഹം… അതേപോലെ അവളും എന്നേ പറ്റി ആലോചിച്ചിരിക്കും. പക്ഷെ അവൾ എന്നെ കാണാൻ വരുന്നത് ജോലിക്ക് വേണ്ടിയല്ലേ?എന്നിട്ടും എന്തിനായിരിക്കും പാർക്കിൽ വെച്ച് കണ്ടുമുട്ടാമെന്നു പറഞ്ഞത്. എന്റെ ഉദ്ദേശ്യം അവളോട് സംസാരിക്കുകയും അടുക്കുകയുമാണെന്നു എങ്ങനെ പറയും? നിക്കോളാസിന്റെ ചിന്തകൾ ചിതറിക്കിടന്നു. വരാൻ പോകുന്നതിനെ എങ്ങനെ നേരിടുമെന്ന് മനസിലാകാതെ, എന്താണ് താൻ ഇതുവരെ ചെയ്തു വെച്ചതെന്നു ചിന്തിക്കാതെ, വെപ്രാളപ്പെട്ടിരിക്കുന്നു. 


ദൂരെ നിന്നും പാർക്കിലേക്ക് കടന്ന് വരുന്ന ഓരോ സ്ത്രീകളെയും അവരുടെ ചലനങ്ങളെയും അവൻ സൂക്ഷ്മമായി നിരീക്ഷിച്ചു, അവരിൽ ഓരോ ആളുകളും പ്രഥമ ദൃഷ്ടിയാൽ ആർസീനിയ ആണെന്ന് കരുതി സ്വീരിക്കാൻ തയ്യാറായിരുന്നു.


കുറെ നേരത്തെ കാത്തിരിപ്പിരിനു വിരാമമായി. അവൾ നിക്കോളാസിനെ പിന്നിൽ നിന്നും തട്ടി വിളിച്ചു. അവൻ ഞെട്ടി എഴുന്നേറ്റുകൊണ്ട്‌ തിരിഞ്ഞു നോക്കി. എന്തൊക്കെയോ പ്രതീക്ഷിച്ചതിന്റെ ഫലമെന്നോണം അവൻ മനപ്പൂർവം ആശ്ചര്യം മാത്രം പുറമെ പ്രദർശിപ്പിച്ചു. 


അല്പം തടിച്ച പ്രകൃതി, അധികം നീളമില്ലാത്ത മുടി , ഉറക്കച്ചടവുകൾ കൂട്കൂട്ടിയിരിക്കുന്ന കണ്ണുകൾ, ഉലഞ്ഞ, ക്ഷീണിച്ച ശരീരത്തോടെയുള്ള ആ സ്ത്രീ തനിക്ക് മുന്നിൽ ഭാരമേറിയ പുഞ്ചിരി താങ്ങി നിൽക്കുന്നു. അവനും പാട്പെട്ട് പുഞ്ചിരിച്ചു. 



"പത്രത്തിലെ ഫോട്ടോ പഴയ….?



"നിങ്ങളുടെ മുഖത്ത് കണ്ട കൃത്രിമമായ ആശ്ചര്യത്തെ ഈ വാക്കുകൾ നീതീകരിക്കുന്നു, എനിക്കറിയാം. ആ ഫോട്ടോ അധികം പഴക്കം ചെന്നതൊന്നുമല്ല, എങ്കിലും അതിലെ ഞാനും ഇന്ന് കാണുന്ന ഞാനും തമ്മിൽ ഒരുപാട് ദൂരമുണ്ട്. നിങ്ങളുടെ ആശ്ചര്യവും അതുകൊണ്ട്‌ സംഭവിച്ചതാണ്". 



"അങ്ങനെ അല്ല, ഞാൻ…" അവൻ പരുങ്ങി.


"നിക്കോ, എല്ലാവർക്കും മുഖമുണ്ട് അത് വെറുതെ അല്ല". ആർസീനിയ വാക്കുകൾ ചുരുക്കി സംസാരിക്കുന്നു.


"ശരിയാണ്. ഞാൻ ഈയൊരു രൂപമല്ല പ്രതീക്ഷിച്ചത്. അതേപോലെ..ഒരു കാര്യം കൂടി ഞാൻ പറയട്ടെ?.."


"എനിക്കറിയാം നിങ്ങൾ എന്താണ് പറയാൻ വരുന്നതെന്ന്. ഞാൻ ഇതൊന്നും അന്വേഷിക്കാതെ നിങ്ങളുടെ മുന്നിലേക്ക് വരുമെന്ന് കരുതിയോ. നിങ്ങളുടെ വാക്കുകളിലെ സാമർഥ്യവും എന്റെ ആശ്വാസവും കണക്കിലെടുത്താണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഈ വരവ് ഒരു നന്ദിപറച്ചിലാണ്."


"സോറി.. എന്നോട് ക്ഷമിക്കണം. ഞാൻ ഒരു കൗതുകത്തിന് ചെയ്തു പോയതാണ്. എനിക്കുള്ളത് ചെറിയ ചെറിയ അറിവുകൾ മാത്രമാണ്. ഒന്നിനെക്കുറിച്ചും അഗാധമായ അറിവൊന്നുമില്ല." 


അവർ രണ്ടു പേരും പാർക്കിലെ ബെഞ്ചിലിരുന്നു.


"ആർക്കാണ് നിക്കോ എല്ലാത്തിനെക്കുറിച്ചും അറിവുള്ളത്? ചിലർക്ക് ചില വിഷയങ്ങളിൽ കൂടുതൽ അറിവുണ്ടായിരിക്കാം. അത്രയേ കണക്കാക്കേണ്ടതുള്ളൂ. പിന്നെ ഈ കത്തുകൾ, അതെന്റെ ആശ്വാസത്തിനു വേണ്ടി ചെയ്തതാണ്. ആ നശിച്ച ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടാനായിട്ടുള്ള പോംവഴിയായിട്ട്. അതിൽ നിന്നും ഒരു കാര്യം മനസിലായി. നിങ്ങൾ നല്ലൊരു ചോദ്യകർത്താവും നല്ലൊരു കേൾവിക്കാരനുമാണെന്ന് , അതെനിക്ക് ഗുണം ചെയ്യുമെന്നും."



"തീർച്ചയായും, അതേപോലെ സംസാരപ്രിയനുമാണ്. പക്ഷെ എന്തിനാണ് ഈ നന്ദി പറച്ചിൽ?"


അവൾ തന്റെ കഥയിലേക്ക് കടന്നു.


ഗാലവാനിനടുത്തുള്ള നെഗോലി പ്രവിശ്യയിലെ നഗരത്തോട് ചേർന്നു കിടക്കുന്ന ചെറിയ  ഗ്രാമമാണ് അവളുടേത്. കമ്പിളി വസ്ത്രങ്ങളുടെ വില്പനയാണ് പ്രധാന ഉപജീവന മാർഗം. അവിടെയൊരു നാട്ട്കൂട്ടമുണ്ട്. നാട്ടിൽ ഓരോരുത്തരായി നെയ്യുന്ന കമ്പിളി ഉത്പന്നങ്ങൾ ഈ നാട്ടുകൂട്ടം പുറത്തു നിന്നുള്ള ഒരു ഏജൻസിയെ ഏല്പിക്കുന്നതിലൂടെയാണ് വിൽപന നടത്തുന്നത്. എന്നിട്ട് എല്ലാവർക്കും നിർദിഷ്ട തുക കൈമാറുകയും ചെയ്യും. വളരെ മികച്ച രീതിയിലായിരുന്നു അവയുടെ പ്രവർത്തനങ്ങൾ നടന്നു പോയത്. ഒരുനാൾ ഏജൻസിക്ക് വേണ്ടി വസ്ത്രം വാങ്ങാൻ വരാറുണ്ടായിരുന്ന ഒരു  വ്യക്തി ആർസീനിയയുടെ വീട്ടിലേക്ക് ചെന്നു. വീട്ടുകാരോട് അവളെ കല്യാണം കഴിക്കുന്നതിനെപ്പറ്റി ചോദിച്ചു. അയാൾ തന്റെ കാര്യങ്ങളെല്ലാം അവരോട് വിശദമായി പറഞ്ഞു. അവൾക്കും വീട്ടുകാർക്കും ആശ്ചര്യം മാറിയിരുന്നില്ല. അവളുടെ      വീട്ടുകാർ അയാളോട്  വീട്ടുകാരെ കൂട്ടി വരാൻ നിർദേശിച്ചു. നാട്ടുക്കൂട്ടത്തിലെ ആരോ ആണ് വീട് കാണിച്ചു കൊടുത്തത്. അങ്ങനെ എല്ലാ അന്വേഷണങ്ങൾക്കും ശേഷം അവരുടെ വിവാഹം മംഗളമായി നടന്നു. ജീവിതത്തിന്റെ ആദ്യ കാലങ്ങൾ വളരെ മനോഹരമായിരുന്നു. പുതിയ ചുറ്റുപാടുകൾ, ആളുകൾ. എല്ലാം കൊണ്ടും മാറിയ കാലാവസ്ഥ. 

പക്ഷെ അവിടേക്ക് ഒരാൾ കടന്നു വന്നു. ജീവിതത്തിന്റെ താളം തെറ്റിപോയത് ആ നിമിഷം മുതലാണ്. അതിൽ അവളൊരു തെറ്റുകാരിയാണോ എന്നു അവൾക്ക് പോലും അറിയില്ലായിരുന്നു. അവർക്ക് ഒരു കുഞ്ഞ് ജനിച്ച ദിവസം. അന്ന് ഒരുപാട് നേരം അവൾ അബോധാവസ്ഥയിലായിരുന്നു. ബോധം വന്നപ്പോഴേക്കും അവൾ കുഞ്ഞിനെ തിരഞ്ഞു. സുരക്ഷിതമായി അവളുടെ അടുത്തു തന്നെയുണ്ട്. പ്രാഥമികമായ എല്ലാ ശുശ്രൂഷകളും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി.  പക്ഷേ ആ ദിവസം മുതൽ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നു തുടങ്ങി. അയാൾ അവളുടെ അടുത്തിരുന്നു കാര്യമന്വേഷിച്ചു. അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നു പോകുന്തോറും അവളിൽ ഒരുപാട് മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. ഒരു ദിവസം അവൾ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു. പെട്ടന്ന് ഭർതൃ മാതാവിന്റെ അടി മുഖത്ത് കിട്ടി. അപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്. ഇത്ര അടുത്തിരുന്നിട്ടും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാത്തതിനായിരുന്നു അവർ തല്ലിയത്. കുഞ്ഞിന് പാല് നൽകുന്നതിൽ പോലും ചിട്ടകൾ തെറ്റിപ്പോയിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവളോട് മറന്നു പോകും. ചിലപ്പോഴൊക്കെ കുഞ്ഞിന് തന്റെ ഭക്ഷണം കൊടുക്കാൻ ശ്രമിച്ചത് ഭർതൃമാതാവിന്റെ ശ്രദ്ധയിൽ വന്നത് കൊണ്ടു മാത്രം അപകടമായി മാറിയില്ല. ഇങ്ങനെ വിചിത്രമായി ഓരോന്ന് അവളുടെ പെരുമാറ്റത്തിൽ വന്നപ്പോൾ ഭർത്താവും അമ്മയും അവളെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കുഞ്ഞിനെ അവളിൽ നിന്നും മാറ്റി നിർത്തി. 

അവൾക്ക് ഭക്ഷണം കൊടുക്കുന്നതൊക്കെ അവർ കുറച്ചു കൊണ്ടുവന്നു. അവളായിട്ടു ചോദിക്കുകയും ചെയ്തിരുന്നില്ല. ഒറ്റക്ക് ഒരു മുറിയിൽ അവൾ ഇരുട്ടിലേക്ക് നോക്കിയിരുന്നു. പകൽ വെളിച്ചത്തിലും അവൾക്ക് ചുറ്റും ഇരുട്ടായിരുന്നു. ഭർത്താവും വീട്ടുകാരും അവളെ ഒറ്റപ്പെടുത്തി.

അങ്ങനെയൊരു ദിവസമാണ് അവളുടെ വീട്ടുകാർ അവിടേക്ക് എത്തിയത്. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവർക്ക് ആകെ സങ്കടമായി. അമ്മ അവളുടെ അടുത്തു ചെന്നു. മുറിയിൽ നിന്നു പുറത്തേക്ക് എങ്ങോട്ടോ നോക്കിയിരിക്കുന്ന മകളെ കണ്ട് ആ അമ്മ വിതുമ്പി. അവർ കുറച്ചു നേരം സംസാരിക്കാൻ ശ്രമിച്ചു. എന്നിട്ട് ഒരു കത്ത് അവളെ ഏൽപ്പിച്ചു. കല്യാണത്തിന് മുമ്പ് പരസ്യം ചെയ്യാൻ കൊടുത്ത അപേക്ഷയുടെ മറുപടിയായിരുന്നു അത്. അവൾ അതിലേക്ക് നോക്കി, കട്ടിലിലേക്ക് എടുത്തു വെച്ചു. അമ്മ പോയ ശേഷം ആ കത്തെടുത്തു  വായിച്ചു. അത് അവളിൽ നല്ല മാറ്റം സൃഷ്ടിച്ചു. കവിൾ പേശികൾ പുറകോട്ടേക്ക് ചലിച്ചു. പല്ലുകൾക്ക് പ്രകാശ സ്പര്ശമേറ്റു. തന്റെ പഴയ സത്വത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനകൾ. കത്ത് പല പ്രാവിശ്യമായി വായിച്ചു നോക്കി. എന്നിട്ടതിന് മറുപടി എഴുതാനും ശ്രമിച്ചു. കുറെ എഴുതിയിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് ബോധം വന്ന പോലെ അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഓടി. തന്റെ കുഞ്ഞിനെ വീട് മുഴുവൻ അന്വേഷിച്ചു. വീടിനു പുറത്തേക്ക് ചെന്നപ്പോഴതാ അമ്മായിയമ്മ കുഞ്ഞിനെ താലോലിക്കുന്നു. ഓടിച്ചെന്നു കുഞ്ഞിനെ കൈയ്യിലേക്ക് എടുത്തു. ഭർതൃമാതാവ് പരിഭ്രാന്തിയിലായി, അവളുടെ വരവ് കണ്ടു പേടിച്ചു വിറങ്ങലിച്ചു നിന്നു. അവൾ കുഞ്ഞിനെ കൈയിലെടുത്തു നെറ്റിയിൽ ഉമ്മ വെച്ചു. കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ട് അകത്തേക്ക് കയറിപ്പോയി. അന്ന് മുതൽ അവളുടെ കുറെയേറെ കാര്യങ്ങളിൽ മാറ്റം വന്നു. എങ്കിലും വീട്ടുകാരും ഭർത്താവും അവളോട് അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. അവൾ കുഞ്ഞിനെ നല്ലപോലെ നോക്കാനൊക്കെ തുടങ്ങിയെങ്കിലും ചിലപ്പോഴൊക്കെ പെരുമാറ്റത്തിലുള്ള ചില അപാകതകൾ ഭർത്താവും അമ്മയും ശ്രദ്ധിച്ചിരുന്നു. അവളോട്  മിണ്ടാനും ചോദിക്കാനും നിക്കാതെ അവിടെ ജീവിതം ഇഴഞ്ഞു നീങ്ങി. എന്നാൽ അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. അങ്ങനെയാണ് കത്തിനുള്ള മറുപടി പൂർത്തിയാക്കി അയക്കുന്നത്. 



"പിന്നെ ഇടക്കിടെ കത്തുകളിലൂടെ  നമ്മൾ ഇടപെടാൻ തുടങ്ങി. പക്ഷെ അപ്പോഴും ഞാൻ ആരാണെന്നും എനിക്ക് പിന്നിൽ എന്തൊക്കെയായിരുന്നുവെന്നും  നിങ്ങൾക്ക് അറിയില്ലല്ലോ. ആരും എന്റെ അവസ്ഥ എന്താണെന്ന് ചിന്തിച്ചില്ല. എന്റെ അവസ്ഥയെ ഭീകരമായി മാത്രം കണ്ടു. എന്നെ ഒറ്റപ്പെടുത്തി. ഈ പ്രശ്നങ്ങളിൽ നിന്നൊക്കെ ഒളിച്ചോടാൻ വേണ്ടി കണ്ടെത്തിയ മർഗ്ഗമായിരുന്നു കത്തുകൾ. നിങ്ങളുടെ സാമർഥ്യം കലർന്ന വാക്കുകളോട് എനിക്ക് തോന്നിയ ആകർഷണം, അതിനോട് പ്രതികരിക്കാനുള്ള എന്റെ വ്യഗ്രത. അതുവരെയുള്ള ജീവിതത്തിന് പുതിയ ഊർജം വന്ന നിമിഷങ്ങളായിരുന്നു."


പിന്നെയും അവർ കുറെ നേരം സംസാരിച്ചു. അവളുടെ വിഷാദത്തിന്റെ കാരണങ്ങളെ അവർ പരസ്പരം അന്വേഷിച്ചു. വാക്കുകൾക്ക് യഥേഷ്‌ടം ഒഴുകി. അവൻ അവളുടെ ഓരോ വാക്കുകൾക്കും

തലയാട്ടിക്കൊണ്ടിരുന്നു. അവൾക്ക് ആശ്വാസ വാക്കുകൾ തിരിച്ചും നൽകി. നിക്കൊളാസ് ആർസീനിയയുടെ ചുമലിലേക്ക് സാന്ത്വനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കൈകൾ നീട്ടി.


"ഈ മണിക്കൂറുകൾ ആയിരുന്നു ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നത്. ഇതേപോലെ തുറന്നു സംസാരിക്കാൻ. എന്നാൽ എന്നെ മനസിലാക്കാൻ ആരുമുണ്ടായിരുന്നില്ല. ഇന്ന് നിങ്ങളത് മനോഹരമായി ചെയ്തിരിക്കുന്നു. എന്റെ ഭാരമെല്ലാം മനസിൽ നിന്നും ഒഴിഞ്ഞു പോയികൊണ്ടിരിക്കുന്നു. ഇതായിരുന്നു എന്റെ രക്ഷപ്പെടൽ, പേടിപ്പെടുത്തുന്ന നിമിഷങ്ങളിൽ നിന്നും. ഈയൊരു നിമിഷത്തേക്ക് നിങ്ങൾ എന്റെ ഭർത്താവ് ആയിരുന്നുവെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു. എന്നാൽ എനിക്ക് അതിനു കഴിയില്ല. പക്ഷെ നിങ്ങൾ എന്നിൽ  നിന്നും ഇതുപോലെ എന്തോ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടായിരിക്കും നിങ്ങളുടെ കൈ എന്റെ നേരെ നീങ്ങിയത്. എനിക്കത് മനസിലാകും."



"ശരിയാണ്.. ആർസീനിയ, നിങ്ങളെ കണ്ടപ്പോൾ എന്റെ പ്രതീക്ഷകൾ മങ്ങിയിരുന്നു.  നിങ്ങൾ വിവാഹിതയാണോ എന്നു സംശയം തോന്നിയപ്പോൾ. പക്ഷെ.. എനിക്ക് കത്തുകൾ അയക്കുകയും, എന്റെ ഇല്ലാത്ത ലാബിലേക്ക് വരാൻ പറയാതെ പാർക്കിലേക്ക് വരാൻ പറഞ്ഞതുമൊക്കെ വെച്ചു ഞാൻ വീണ്ടും മറ്റെന്തോ ചിന്തയിലേക്ക് കടന്നുപോയി. നിങ്ങളുടെ ആശ നശിച്ച ജീവിത കഥ കൂടി കേട്ടപ്പോൾ നിങ്ങൾ എന്നിലേക്ക് അടുക്കുമെന്നും തോന്നി. എനിക്ക് അങ്ങനെ തോന്നിപ്പോയി,ക്ഷമിക്കുക.  ..നോക്കൂ… നിങ്ങൾ അയാളെ കണ്ടോ, നേരത്തെ അയാളെനിക്കൊരു ഉപദേശം നൽകി…" വിളക്ക് കാലിനടിയിൽ ഇരിക്കുന്നയാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു അവൻ വിശദീകരിച്ചുകൊടുത്തു.


"അയാൾ പറഞ്ഞതിൽ കാര്യമുണ്ട്. പ്രശ്നങ്ങൾ വരുമ്പോൾ അതിൽ നിന്നും രക്ഷനേടുകയല്ല വേണ്ടത് അതിനെ നേരിട്ട് പരിഹരിക്കുകയാണ് വേണ്ടത്. അയാൾ നല്ലൊരു സന്ദേശമാണ് നിങ്ങൾക്ക് തന്നിരിക്കുന്നത്. പക്ഷെ അതെല്ലാവർക്കും സാധിക്കില്ല. ഒരു കാര്യം നോക്കൂ.. ഈ സാഹചര്യം അയാൾക്ക് ഒറ്റക്ക് നേരിടേണ്ട ഒന്നാണ്. അയാളെ മാത്രം ബാധിക്കുന്ന കാര്യം. അയാൾ മാത്രം പ്രവർത്തിച്ചാൽ പരിഹരിക്കപ്പെടുന്ന സാഹചര്യം. എന്നാൽ അതല്ലാത്ത ഒരുപാട് സഹചര്യങ്ങളുണ്ട്. നമ്മളൊരാൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ലാത്ത, ചുറ്റുമുള്ളവർ കൂടി വിചാരിച്ചാൽ മാത്രം തീരുന്ന പ്രശ്നങ്ങൾ. അപ്പൊ നമ്മൾ മാത്രം അതിനെ നേരിട്ടിട്ട് എന്താണ് കാര്യം. അപ്പൊ അതിൽ നിന്ന് ഒളിച്ചോടുകയെ വഴിയുള്ളൂ. അതൊരു കുറവായിട്ട് കാണേണ്ടതില്ല. മാത്രമല്ല എല്ലാരും ഒരേ മാനസിക ദൃഢത ഉള്ളവരാകണമെന്നില്ല. അതുകൊണ്ട് രക്ഷപ്പെടൽ ഒരു മാർഗം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ മാനസികമായി നിലതെറ്റി നിൽക്കുന്നവരെ അവഗണിക്കുകയല്ല വേണ്ടത്, പരിഗണിക്കുക, ചേർത്തു നിർത്തി സംസാരിക്കുക. അല്ലെങ്കിൽ എന്നെ പോലുള്ളവർക്ക് ഇതേപോലെയുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതായി വരും. അല്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യ.

നിങ്ങളെന്നെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു." 



കുറച്ചു നേരം കൂടി സംസാരിച്ച ശേഷം അവർ ഇരു വഴികളിലായി പിരിഞ്ഞു.  പിന്നീട് കാണുമെന്നോ കാണാമെന്നോ പറയാതെ. നിക്കോളാസ് അവളെ കുറിച്ചു തന്നെ ആലോചിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ അവർക്ക് തന്നെ മനസിലാകാതെ വരുമ്പോൾ ഇങ്ങനെയും സംഭവങ്ങൾ ഉണ്ടായേക്കാം. ആ അമ്മയ്ക്കറിയില്ലേ ഈയൊരു സാഹചര്യം…. പ്രസവാനന്തര മാനസികവസ്ഥ നല്ലപോലെ നേരിടേണ്ടതുണ്ടെന്നു അവളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിരിക്കുന്നു. എങ്കിലും അയാൾ എന്ത് ഭർത്താവാണ്. ഞാനൊരിക്കലും അയാളെ പോലെ ആകില്ല…


ആർസീനിയയെ പിന്നീട് നിക്കോളാസ് ഒരിക്കലും കണ്ടിട്ടില്ല. അവൾക്ക് ഇനിയുമൊരു കത്തെഴുതാൻ മനസ് അനുവദിച്ചതുമില്ല. ഓരോ  സന്ധ്യകളിലും ഒരുപാട് പെണ്കുട്ടികൾ അവിടേക്ക് കടന്നു ചെല്ലാറുണ്ട്. അതിനിടയിൽ അവളെയെങ്ങാനും കണ്ടിരുന്നെങ്കിൽ സുഖ വിവരം അന്വേഷിക്കാമായിരുന്നുവെന്നു അവൻ ഇടക്കൊക്കെ ആശിക്കും. തന്റെ അബദ്ധചിന്തകൾ കൊണ്ടാണെങ്കിലും അവളെ ഒരു ദുരന്തത്തിൽ നിന്നും രക്ഷിച്ച തന്നെ കാണാൻ അവൾക്ക് ആഗ്രഹമില്ലാതിരിക്കുമോ? അവൻ പിന്നെയും കാത്തിരുന്നു. ഗാലവാൻ പാർക്കിലെ ഓരോ സന്ധ്യകളിലും അവൻ ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ ഓടിക്കും. അങ്ങനെ ആ സന്ധ്യകൾ പിന്നെയും മനോഹരമായി തന്നെ തുടർന്നുകൊണ്ടിരുന്നു.



**********



എല്ലാവരും വ്യക്തമായി വായിച്ചുവെന്നു കരുതുന്നു. നിങ്ങളുടെ വിശദമായ അഭിപ്രായങ്ങൾ താഴെ കാണുന്ന കമെന്റ് ബോക്സിൽ നിർബന്ധമായും നിക്ഷേപിക്കുക. അതൊരു അവശ്യ കാര്യമായി പരിഗണിക്കുക. നന്ദി



**********




സ്വന്തം തമസ്യ.

ആനന്ദ് ശ്രീധരം.

44 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രസാധകനിലേക്കോ കൈരളിയുടെ കഥയിലേക്കോ അയക്കൂ

    ReplyDelete
    Replies
    1. സമയം പോലെ ചെയ്തു നോക്കാം..

      Delete
  3. 👌👌👌good story💕💕💕

    ReplyDelete
  4. Good story... ഒറ്റയിരിപ്പിന് വായിച്ചു 👍👍

    ReplyDelete
  5. കഥയുടെ ആഖ്യാനം അതിമനോഹരം, ഗാലവാൻ അതിലേറെ മനോഹരം. പക്ഷേ... ഞങ്ങൾ ശാസ്ത്രജ്ഞൻമാരെപ്പറ്റി ഇങ്ങനെഒക്കെ എഴുതാമോ കുട്ടീ 😪😪

    ReplyDelete
    Replies
    1. അതൊരു ശാസ്ത്ര മിതജ്ഞൻ ആണ്.. ഇങ്ങളൊക്കെ വല്യ ജ്ഞാനികൾ അല്ലെ..

      Delete
  6. വളരെ നല്ല എഴുത്ത് ❤️❤️
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. തീർച്ചയായും പ്രതീക്ഷിക്കാം..

      Delete
    2. ആനന്ദ് കഥ ഇഷ്ടപ്പെട്ടു. ഇത്ര സുന്ദരമായി കഥ എഴുതാൻ കഴിവുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. ആനന്ദിന്റെ സാഹിത്യത്തിൽ റഷ്യൻ സാഹിത്യത്തിന്റെ സ്വാധീനം കടന്നുവരുന്നതായി കാണുന്നു..പിന്നെ ആ സൂര്യ മോഹൻ ശാസ്ത്രജ്ഞൻമാരെ പറ്റി എഴുതിയത് ശരിയായില്ല എന്നു പറയുന്നു. ഒരാൾ ഒരു വിഷയത്തിൽ അഭിപ്രായം. പറയുമ്പോൾ അതിൽ പൂർണ്ണ അറിവ് വേണമെന്ന് ശഠിക്കുന്നത് ശാസ്ത്ര ബോധമുള്ളവർക്ക് ഭൂഷണമല്ല. അതിനെ അവഗണിക്കാവുന്നതാണ്. ആനന്ദ് നന്നായി തുടങ്ങി. ഇനിയും ധാരാളം കഥകൾ ആ തൂലികയിൽ നിന്നും വിടരട്ടെ എന്നാശംസിക്കുന്നു.

      Delete
    3. Thank you Francis ഏട്ടാ... സൂര്യ ചേച്ചി പറഞ്ഞത് തികച്ചും പേഴ്‌സണൽ ആണ് ട്ടോ.. 🤣🤣😂

      Delete
  7. This comment has been removed by the author.

    ReplyDelete
    Replies
    1. സ്നേഹിത delete ചെയ്തത് എന്തന്ന.. 🙄😀

      Delete
  8. അതീവ ഹൃദ്യം അതി മനോഹരം

    ReplyDelete
  9. ❣️നല്ലെഴുത്ത്

    ReplyDelete
  10. ആനന്ദ് നന്നായിട്ടുണ്ട്..
    ആദ്യത്തെക്കാളും എഴുത്ത് matured ആയ പോലെ ഒരു ഫീൽ..

    ഓടോ :പാവം സൂര്യ ഒരു അഹങ്കാരിയായ ശാസ്ത്രജ്ഞയായി പോയല്ലോ... അവൾക്കങ്ങനെ വേണം.. 😂

    ReplyDelete
    Replies
    1. നന്നായിട്ടുണ്ട്

      Delete
    2. Thank you ഗൗരി ചേച്ചി...

      പാവം സൂര്യേച്ചി.. മെസ്സേജ് അയച്ചിക്ക്..😂🤣😂🤣

      Delete
  11. ആനന്ദേട്ടാ കഥ സൂപ്പർ 👌👌

    ReplyDelete
  12. ആരും കാണാതെ പോകുന്ന എന്നാൽ ഗൗരവമുള്ള വിഷയം കഥയിലൂടെ വളരെ നന്നായി അവതരിപ്പിച്ചു. എഴുത്ത് 👌👌

    ReplyDelete
  13. 'ആനന്ദിന് ' പിൻഗാമിയായി ഒരു ആനന്ദ് ശ്രീധരം ഉടലെടുത്തുകൊണ്ടിരിക്കുന്നു...!

    ReplyDelete
  14. കഥ ശ്രദ്ധാപൂർവ്വം വായിച്ചു.
    നന്നായിട്ടുണ്ട്.
    തുടക്കത്തിെലെ ബനിയൻധാരിയുടെ മറുപടി നല്ലൊരു സൂചനയാണ്. ഗാലവൻപാർക്കിലെ അന്വേഷണങ്ങൾ അനസ്യൂതം തുടരട്ടേ!
    ആശംസകൾ

    ReplyDelete
  15. നന്നായിട്ടുണ്ട്, ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം..❤️

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST