Saturday, October 31, 2020

സ്വാതന്ത്ര്യം



അയാൾ തന്റെ യാത്ര തുടങ്ങിയിട്ട് കുറച്ചു നേരമായി. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പെട്ടന്ന് തോന്നിയ ചിന്തകളെ അനുഗമിച്ചു അയാൾ അവിടെ നിന്നും ഇറങ്ങി. തിരിഞ്ഞു നോക്കിയിരുന്നില്ല, കാരണം അത് തിരിച്ചു പോകാൻ ഹേതുവായേക്കും. എല്ലാം ഉപേക്ഷിച്ചു മുന്നോട്ട് നടക്കാൻ തീരുമാനിച്ചിരിക്കുന്നു.  പിന്നിടുന്ന വഴികളിൽ പോലും അയാളുടെ ശിരസ് ചലനമറിഞ്ഞില്ല. നേരെ ,വഴിയിൽ കേട്ട ശബ്ദങ്ങളോ കണ്ട ആളുകളോ അയാളെ അലട്ടിയില്ല. അയാൾ നടക്കുകയാണ്, എവിടേക്കെന്നില്ലാതെ.


ദൂരമൊരുപാട് പിന്നിട്ടിരിക്കുന്നു. ഇരുട്ട് വീണ വഴിയിൽ നിലാ ചന്ദ്രൻ അതിന്റെ ക്ഷയിച്ച അവസ്ഥയിലും മിനുങ്ങ് വെട്ടം തെളിച്ചു. അത് മതിയായിരുന്നു അയാൾക്ക് ദൂരങ്ങൾ ഇനിയും പിന്നിടാൻ. എങ്കിലും അയാളുടെ ക്ഷീണിച്ച ശരീരം വിശ്രമത്തിനായി വെമ്പൽകൊണ്ടു. വഴിയരികിലെ മരച്ചുവട്ടിൽ അല്പനേരം തല ചായ്ച്ചു.


"അരുത്.. കുറച്ചുകൂടി മുന്നോട്ട് പോയാൽ നല്ലൊരു സ്ഥലമുണ്ട്, അതാണ് വിശ്രമിക്കാൻ ഉചിതം". ഇത്തവണ അയാൾക്ക് താൻ നേരിട്ട ശബ്ദത്തെ ശ്രദ്ധിക്കേണ്ടി വന്നു. ആശ്ചര്യത്തോടെ അയാൾ തിരിഞ്ഞു നോക്കി. ഈ രൂപം??…. ശബ്ദം കേട്ടിട്ടില്ല.. പക്ഷെ ആരാണ്. പ്രതികരിക്കുന്നതിലുപരി അയാൾ ചിന്തയിലാണ്ടു.


"ആശ്ചര്യപ്പെടേണ്ട, നമുക്ക് പരിചയം പുതുക്കാം, വരൂ…. അങ്ങോട്ട് പോകാം" അപരിചിതന്റെ ഉപദേശം പോലെ അവർ ഒന്നിച്ചു മുന്നോട്ട് നീങ്ങി. വിശാലമായ പരന്ന പ്രദേശത്ത് ശോഷിച്ച മരച്ചുവട്ടിൽ അവർ ഇരിപ്പിടം കണ്ടെത്തി.


"നിങ്ങളെന്നെ പിന്തുടരുകയായിരുന്നോ? എനിക്ക് പക്ഷെ നിങ്ങളെ അറിയാം, എന്നാൽ ഓർമയിലില്ലാത്ത പോലെ അനുഭവപ്പെടുന്നു."


"തീർച്ചയായും നിങ്ങൾക്ക് ആശ്ചര്യം തോന്നും. എന്നെ ഓർമയില്ലാത്തത് മനസിലാക്കിയത് കൊണ്ടാണ് ഞാൻ നിങ്ങളെ പിന്തുടർന്നത്. ഞാൻ, ഈ നേരിയ വെട്ടം പകരുന്ന ചന്ദ്രനെ പോലെ ഒരിക്കൽ നിങ്ങൾക്ക് വെളിച്ചം നൽകിയവനാണ്. പേര് അബ്ദുള്ള".


"എന്ത് വെളിച്ചമാണ് നിങ്ങളെനിക്ക് നൽകിയത്?"


"ഈയൊരു സാഹചര്യത്തിൽ ഓർമയിലിരിക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്റെ പിന്തുടരലിന്റെ ഉദ്ദേശ്യവും അത് നിങ്ങളെ ബോധ്യപ്പെടുത്തുവാൻ തന്നെ ആയിരിന്നല്ലോ.  പക്ഷെ….ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോന്നാൽ ആരും തിരിഞ്ഞു നോക്കില്ലെന്നു കരുതിയിരുന്നോ?. എത്രയൊക്കെ ആയാലും അങ്ങനെ ഒരാളെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടാവുമെന്ന് അറിയില്ലേ. നിങ്ങൾ സ്വയമോ അല്ലെങ്കിൽ നിങ്ങളുടെ പൂർവ സാഹചര്യങ്ങളോ അങ്ങനെയൊരാളെ സൃഷ്ടിച്ചിരിക്കും. മനസിലിരിക്കട്ടെ. ഇനി കഥ പറയാം. അതിനു ശേഷം നിങ്ങൾ എന്റെ കൂടെ വരണം ചിലരെ കാണാൻ ഉണ്ട്.


"ശരി വരാം". ഒരു മുത്തശ്ശി കഥ കേൾക്കുന്ന പോലെ അയാളിരുന്നു. 


"നീ ജനിച്ചത് തന്നെ ഒരു ദുരന്ത പൂർണമായ ദിനത്തിലായിരുന്നു. നിന്റെ വരവിനെ തടയാൻ ഏതെങ്കിലും സാഹചര്യങ്ങൾ ഉണ്ടായാൽ അത് ഏത് രക്ഷിതാക്കളെയും പോലെ നിന്റെ രക്ഷിതാക്കൾക്കും വല്ല്യ ആഘാതമാകുമായിരുന്നു. അന്ന് ആരും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. പ്രതിഷേധക്കാർ നഗരം ചുട്ടു ചാമ്പലാക്കുമ്പോൾ അതിനിടയിലൂടെ സ്വന്തം ജീവൻ പണയം വെച്ച് സുരക്ഷിതമായി നിങ്ങളെ ആശുപത്രിയിൽ എത്തിച്ചു. നിന്റെയും വീട്ടുകാരുടെയും ഭാഗ്യമോ എന്റെ പരിശ്രമത്തെ ദൈവം കണക്കിലെടുത്തോ, എന്തുകൊണ്ടോ… അന്നവിടെ ഒരു നഷ്ടം നമുക്കുണ്ടായില്ല . ഒരു പക്ഷേ പിൽക്കാലത്ത് നിങ്ങൾ അറിയേണ്ട കാര്യങ്ങളായി മാറുന്നതിനു വേണ്ടി അന്നത്തെ പ്രക്ഷോഭങ്ങൾ പശ്ചാത്തലത്തിൽ സംഭവിച്ചുകൊണ്ടിരുന്നു.  പ്രത്യക്ഷത്തിൽ സുഖകരമായി നടന്നു എന്നു കരുതുന്ന എല്ലാ സംഭവങ്ങൾക്കും പിന്നിൽ ദുഷ്കരംപിടിച്ച സഞ്ചാരങ്ങൾ പലതുമുണ്ടാവും. പക്ഷെ ബാഹ്യദർശകർക്ക് മുന്നിൽ അവ അദൃശ്യമായിരിക്കും.  ഈ കഥ നിനക്ക് അറിയാമായിരുന്നു, അമ്മ പറഞ്ഞിട്ട്, ഇപ്പൊ ഓർമയിൽ ഇല്ലാത്തത് കൊണ്ടാണ്. ഇനി ഓർത്തിരിക്കൂ.


"ആവാം.. ഞാനിപ്പോൾ എന്നെ തന്നെ തിരയേണ്ട അവസ്ഥയിലാണ്. ഈ വഴിയിലെവിടെയോ എനിക്ക് എന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ അത് തിരഞ്ഞുകൊണ്ടു അലയുകയാണ്. അതിനാൽ ആദ്യ വസ്തുത നിങ്ങളിൽ നിന്നും അറിഞ്ഞതിൽ സന്തോഷം, അതെന്റെ ജനനമായിരുന്നല്ലോ. ഇവിടെ ഞാൻ പുനർജനിക്കട്ടെ. അന്ന് നിങ്ങളോട് നന്ദി പറയാൻ സാധിച്ചിരുന്നോ എന്നറിയില്ല, അതിനാൽ ഞാനത് ഇപ്പോൾ രേഖപ്പെടുത്തുന്നു."


"നന്ദി പറയാൻ അന്ന് ഏതായാലും സാധിക്കില്ലല്ലോ, പിന്നീട് അതൊക്കെ ഓർത്ത് ആരാണ് നന്ദി പറയുക, സുരക്ഷയേകിയ ഡോക്ടറോട്, നഴ്‌സ്നോട്.. ആരെങ്കിലും പിൽക്കാലത്ത് പോയി നന്ദി രേഖപ്പെടുത്തിയിട്ടുണ്ടോ? ഇല്ല, അതിൽ കാര്യമില്ല, നിന്റെ നന്ദി മറ്റൊരാൾക്ക് മേൽ സംഭവിക്കട്ടെ. വരൂ നമുക്ക് പോകാം".


"പോകാം, നിരർത്ഥമായ സഞ്ചാരത്തിന് അർത്ഥ സൂചിക നൽകുന്നതിന് ഒരാൾ കൂടെയുള്ളപ്പോൾ ഞാൻ എന്തിനു ഏകാന്തമായി സഞ്ചരിക്കണം. ഇതാണ് ശരിയായ മാർഗം."


ഒരു സഹചാരിയെ കിട്ടിയ ആശ്വാസത്തിൽ അയാൾ ഉത്സാഹത്തോടെ നടന്നു. എന്നാൽ യാത്ര തുടങ്ങിയത് മുതൽ അബ്ദുല്ല നിശ്ശബ്ദനായിരുന്നു. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെ നിസ്സംഗതയോടെ നടക്കുന്നു. അയാൾ അബ്ദുല്ലയെ അതേപോലെ പിന്തുടർന്നു, യാന്ത്രികമായി. വിസ്മരിക്കപ്പെട്ട ഭൂതകാലത്തിലേക്കാണ് അയാൾ തന്നെ കൊണ്ട് പോകുന്നത്, അവയ്ക്ക് എന്നെ ഞാനാക്കി മാറ്റുവാൻ സാധിക്കും. അദ്ബുള്ളയുടെ ഉറപ്പ്‌ അതാണ്. ഇതെല്ലാം ചിന്തിച്ചിരിക്കെ ദൂരങ്ങൾ താണ്ടിയത് അവരറിഞ്ഞില്ല. ഒരു ഇരുട്ട് മുറിയുടെ അടുത്തു ചെന്നു നിന്നു, അവരുടെ യാത്ര.


അബ്‌ദുള്ള അയാളെ പിടിച്ചു നിർത്തി. " ശബ്ദമുണ്ടാക്കാതെ ഈ താക്കോൽ ദ്വാരത്തിലൂടെ കാതോർക്കൂ". ഇരുട്ട് മൂടിയ മുറിയിൽ നിന്നും ഒരു തേങ്ങൽ മാത്രമായിരുന്നു പുറത്ത് വന്നത്.


"എന്താണിത്, ആരാണ് ഉള്ളിൽ കരയുന്നത്?".


"അവൻ വെളിച്ചത്തിൽ വരാറില്ല, കുറെ കാലമായിട്ട്. എന്നാൽ മുമ്പ് അവന് പ്രകാശഭരിതമായ ജീവിതമുണ്ടായിരുന്നു. രഘു, ഇന്നവൻ മിഥ്യയായ നിറങ്ങൾ പരത്തുന്ന മെഴുകുതിരി നാളങ്ങൾക്ക് മുന്നിൽ എന്തൊക്കെയോ പ്രതീക്ഷയും വച്ച് കരയുകയാണ്. നൈമിഷികമായ നിറങ്ങൾ തരുന്ന തിരികൾ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നു. ഇല്ലാത്ത പ്രണയത്തിന്റെ നഷ്ടം സങ്കൽപ്പിച്ചു മറ്റൊരു കഥയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചാൽ മറ്റെന്താണ് സംഭവിക്കുക.  വരൂ, നമുക്ക് ഈ മുറിയിലെ ഒരു മൂലയിലിരിക്കാം . മറ്റു ചിലർ കൂടി വരാനുണ്ട്."


" എനിക്കൊന്നും മനസിലാകുന്നില്ല."


"ജനിച്ച ഉടനെ ആർക്കാണ് എല്ലാം മനസിലായത്? ക്ഷമ പാലിക്കൂ". അബ്ദുല്ല ഒരു ചിരിയോടെ അയാളുടെ മുഖത്തു നോക്കി തിരിഞ്ഞു നടന്നു.


അയാൾ അബ്ദുല്ലയ്ക്ക് പിന്നിലായി അകത്തു കയറി. നിറമുള്ള തിരിയുടെ വെട്ടം രഘുവിന് ചുറ്റും മാത്രമായി ഒതുങ്ങി. ബാക്കി എല്ലായിടത്തും ഇരുട്ട് തന്നെ. അയാൾ ചിന്താധീനനായി ഇരുന്നു. 


റബ്ബർ ചക്രം ഉരുളുന്ന ശബ്ദം കേട്ട് അയാൾ ഉണർന്നു. ഇരുട്ട് മുറിയിൽ ചില നിഴലാട്ടങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തനിക്ക് സമീപം ആരൊക്കെയോ എത്തിയതായി അയാൾ തിരിച്ചറിഞ്ഞു. ആരൊക്കെയോ വർണങ്ങൾ പൊഴിക്കുന്ന തിരികൾ തെളിച്ചു. നിഴലുകൾ വ്യക്തമായ രൂപങ്ങൾ സ്വീകരിച്ചു. ചക്രകസേരയിൽ ഇരിക്കുന്നയാൾ അയാൾക്ക് നേരെ വന്നു. 

"ശിവൻ, അരയ്ക്ക് താഴെ തളർന്നതാണ്. ജന്മനാ ഇങ്ങനെ തന്നെ ആയിരുന്നു.  അതുകൊണ്ട് തന്നെ ഇതാണ് ഞാൻ എന്നു മനസിലാക്കി ജീവിക്കാൻ എനിക്ക് കഴിഞ്ഞു. മറ്റുള്ളവർക്ക് എന്തുണ്ട് എന്നല്ല, എനിക്ക് എന്തു ചെയ്യാൻ സാധിക്കും എന്ന് തിരിച്ചറിഞ്ഞു ജീവിച്ചവൻ. സാധാരണ മനുഷ്യനെപ്പോലെ സുഖ ദുഃഖങ്ങൾ കലർന്ന ജീവിതം. പക്ഷെ ഒരുനാൾ ഞാൻ ആത്മഹത്യ ചെയ്തു…."


ഇത് കേട്ടതും അയാൾ ആൾക്കൂട്ടത്തിൽ നിന്നും കുതറിയോടാൻ ശ്രമിച്ചു. അബ്ദുള്ളയും മറ്റു ചിലരും അയാളെ പിടിച്ചു വച്ചു. 

"നീ ഭയപ്പെടേണ്ടതില്ല,  ചിന്തിക്കൂ.. നീയരാണെന്നു നിനക്ക് അറിയണ്ടേ? സ്വയമെന്തെന്ന് അറിയാതെ ആത്മാവിനെ ഉപേക്ഷിക്കേണ്ടതുണ്ടോ?. അത് നിനക്ക് തീരുമാനിക്കാം. നീ മരിച്ചിട്ടില്ല, പക്ഷെ സ്വയം അജ്ഞാതനാവാതെ നിന്നെക്കുറിച്ചെങ്കിലും ജ്ഞാനിയായി മരിക്കൂ. അത് ഞങ്ങളുടെയും ആവശ്യമാണ്". അബ്ദുല്ലയ്ക്ക് ഉപദേശത്തിന്റെയും ഭീഷണിയുടെയും സ്വരം ഒരുമിച്ചു ഉയർത്തേണ്ടി വന്നു.


അയാൾ തനിക്ക് മുന്നിൽ എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ സ്തബ്ധനായിരുന്നു. ഒരുപാട് പേർ അയാൾക്ക് ചുറ്റുമുണ്ട്, ഇവരെയെല്ലാം  ഒരിക്കലെങ്കിലും അയാൾ കണ്ടിട്ടുണ്ടാവണം അല്ലെങ്കിൽ അടുത്തറിയമായിരുന്നിട്ടും വിസ്മരിച്ചവരും ആയിരിക്കാം. അയാളുടെ മനസ് ചിന്തകളാൽ മഥിച്ചുകൊണ്ടിരുന്നു. 


കുറച്ചു നേരത്തിനു ശേഷം അബ്ദുല്ല വീണ്ടും അയാളെ സ്വബോധത്തിലേക്ക് വിളിച്ചുണർത്തി. 

"ആ പെൺകുട്ടിയേ നോക്കൂ. നല്ല കുട്ടി ആയിരുന്നു. പക്ഷെ അവൾക്ക് സ്വഭാവ ദൂഷ്യം സംഭവിച്ചിരിക്കുന്നു. അവിടെ മറ്റൊരാൾ ഇതേ പോലെ തന്നെ… അങ്ങനെ ഇനിയും ഒരുപാട് പേരുണ്ട്. ഇന്നവരെല്ലാം ഒന്നിച്ചു വന്നിട്ടുണ്ട്. രഘൂ.. ആ മെഴുകുതിരിയുമായി വരൂ. എല്ലാർക്കും  വെളിച്ചത്തിന് ചുറ്റുമായിരിക്കാം. എത്ര പേരിലേക്ക് ഈ പ്രകാശമെത്തുമെന്നു നമുക്ക് നോക്കാം."


രഘു തന്റെ മേശമേൽ കത്തിക്കൊണ്ടിരുന്ന നിറമുള്ള തിരികളെ ഉപേക്ഷിച്ചുകൊണ്ടു വെള്ളവെളിച്ചം പരത്തുന്ന നീണ്ട തിരികൾ കത്തിച്ചു കൊണ്ടുവന്നു. കരഞ്ഞു ഉറച്ചുപോയ നീർച്ചാലുകൾ വ്യക്തമായി കാണാവുന്ന മുഖത്തു ഉറക്കച്ചടവുമുണ്ടായിരുന്നു. മറ്റുള്ളവരും അവനെ അനുഗമിച്ചു.


"നിങ്ങൾക്ക് എന്റെ നൈരാശ്യം എന്താണെന്ന് അറിയുമോ? ഞാൻ യഥാർത്ഥത്തിൽ ആരെയും പ്രണയിച്ചിരുന്നില്ല, എന്നെ തിരിച്ചും. പക്ഷെ കൂടെയുള്ളവരിലൊരാൾ പ്രണയത്തിന്റെ സൗരഭ്യം ആസ്വദിക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിലും ആഗ്രഹം മുളച്ചു. അതെന്നെ വല്ലാതെ കീഴടക്കി. പക്ഷെ എനിക്ക് വേണ്ടി ആരുമുണ്ടായിരുന്നില്ല. എന്നെ പ്രണയിക്കാനും എനിക്ക് പ്രണയിക്കാനും. അതോടെ ഞാൻ കടുത്ത വിഷാദ രോഗത്തിലേക്ക് എത്തിപ്പെട്ടു. പലരും ചോദിച്ചപ്പോൾ എനിക്ക് നുണ പറയേണ്ടി വന്നു. അല്ല പറയിപ്പിച്ചു. എന്റെ പ്രണയം ഒരുവൾ ഉപേക്ഷിച്ചുവെന്നു. ആരാണെന്നോ എങ്ങനെയാണെന്നോ പറയാൻ ഞാൻ കൂട്ടാക്കിയില്ല.  അങ്ങനെ എല്ലാരുടെയും ഇടയിൽ ഞാൻ നൈരാശ്യനായി." രഘു പറഞ്ഞു നിർത്തി.


" ഇതിനു നീ സ്വയം പഴിക്കേണ്ടതാണ്, നിന്നെ ആരെങ്കിലും പ്രണയിക്കാത്തത് അവരുടെ കുറ്റമല്ല ഒരുപക്ഷേ നിന്റെയാവാം. എന്തായാലും ഈ സങ്കടം വിചിത്രം തന്നെ. പക്ഷെ സംഭവിച്ചിരിക്കുന്നു". അയാൾ രഘുവിനെ പരിഹസിച്ചു. 


"എന്നാൽ സർവസാധാരണമായൊരു കഥ ഞാൻ പറയാം". ആ പെൺകുട്ടി മുടി ഒതുക്കികൊണ്ടു പറഞ്ഞു. "രഘുവിന്റെ കഥയിൽ ഇല്ലാതിരുന്ന ആ പെൺകുട്ടിയായി ഞാൻ എന്റെ കഥയിൽ മാറി. വിനോദിനെ ഞാൻ പ്രണയിച്ചത് ആത്മാർത്ഥമായി തന്നെയാണ്. എന്നാൽ ഏതോ ഘട്ടത്തിൽ അതിൽ കളങ്കം വന്നു. എന്തോ ഒരു ശക്തി എന്നെ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചു. എന്നാൽ ഒരു കാരണവും എനിക്ക് കിട്ടിയില്ല. മാനസികമായി ഞാൻ അകന്നു. അവനെ ബോധ്യപ്പെടുത്താൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല. അവന് എന്നെ പിരിയാനും കഴിഞ്ഞില്ല. അതോടെ എനിക്ക് നുണ പറയേണ്ടി വന്നു. എനിക്ക് മറ്റൊരാളുമായി ബന്ധുമുണ്ടെന്നു, നുണ തന്നെ ആയിരുന്നു. അവൻ പക്ഷെ അതിനെ നല്ലതായി എടുത്തു. ഇങ്ങനെ ഒരുവൾ അവന്റെ ജീവിതത്തിൽ ഇല്ലാതിരുന്നത് നന്നായെന്നും പറഞ്ഞു അവൻ രംഗമൊഴിഞ്ഞു. വിഷമത്തേക്കാൾ ആശ്വാസവുമായി. പക്ഷെ ഞാൻ… അകാരണമായി.. എന്റെ സന്തോഷത്തെ എന്തിനു സ്വയം തല്ലി കെടുത്തിയെന്നു എനിക്കിപ്പോഴും അറിയില്ല. അതിൽ നീറി ജീവിക്കുകയാണ് ഇന്ന്. കൂടാതെ മറ്റുള്ളവരുടെ ദുഷിച്ച ദൃഷ്ടിയും."


"മാധവാ… " ചക്രകസേരയിൽ ഇരുന്ന് ശിവൻ ഉറക്കെ വിളിച്ചു. "ഇതല്ല നിന്റെ പേര്… പക്ഷെ ഞാൻ അങ്ങനെ വിളിക്കട്ടെ. നിനക്ക് ആ പേര് ചില സാഹചര്യം കൊണ്ടു ചേരും. എന്നെ നീ ഓർക്കൂ.. ആരും ഒരു പൂർണ മനുഷ്യനായി ജനിക്കുന്നില്ല. ജീവിതമെന്നാൽ കുറവുകൾ പരിഹരിച്ചു മുന്നോട്ട് പോകുന്ന യാത്രയാണ്. ഇതെല്ലാം എനിക്ക് ഉത്തമ ബോധ്യമുള്ളതായിരുന്നു. അതിനാൽ എനിക്ക് ചുറ്റും യാതൊരു തരത്തിലുമുള്ള  ഋണതരംഗങ്ങളും ശക്തിയാർജിച്ചിരുന്നില്ല. അവയെല്ലാം എന്റെ  ദൃഢ നിശ്ചയത്താൽ അപഹരിക്കപ്പെട്ടിരുന്നു. പക്ഷെ എന്റെ ചിന്താമണ്ഡലത്തിലേക്ക് ആരോ പൊഴിച്ച കണ്ണുനീരിന്റെ നനവ് പടർന്നു. അത് എന്റെ അടിത്തറയിൽ വിള്ളൽ സൃഷ്ടിച്ചു. ഒരൊറ്റ കാഴ്ച കൊണ്ട് എനിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. ജീവിതം കൊണ്ട് നിരർത്ഥനായി ഭൂമിയിൽ തുടരേണ്ടതില്ലെന്നു, മാധവാ നീ എന്നെ ആ ബോധ്യത്തിലേക്ക് നയിച്ചു. എന്നെ ആത്മാഹുതിക്ക് പ്രേരിപ്പിച്ചു."


ഇത്രയും കേട്ടതോടെ ഇരുട്ടിൽ നിശബ്ദമായി അനങ്ങിയിരുന്ന നിഴലുകളെല്ലാം മെഴുകുതിരി നാളത്തിനടുത്തേക്ക് നീങ്ങി. ആൾക്കൂട്ടത്തിനു നടുവിൽ ഭയന്ന് വിറച്ചിരിക്കുന്ന അയാളെ അവർ വളഞ്ഞു. പരസ്പരം തോളിൽ കൈകൾ ചേർത്തു കുനിഞ്ഞു നിന്നു നോക്കി; മെഴുകുതിരി നാളത്തിന്റെ വെളിച്ചത്തിന് പുറത്തു കടക്കാൻ സാധിക്കാത്തവിധം അതൊരു തമോഗർത്തമായി മാറി. വെളിച്ചം പൂർണമായും അയാളിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. 

കുറച്ചു നേരത്തിനു ശേഷം അയാൾ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ഇരുട്ട് മാത്രം. പതിയെ എഴുന്നേറ്റ് നടന്നു നോക്കി. എവിടെയും തട്ടി തടയാതെ അയാൾ വാതിൽക്കലെത്തി. വാതിൽ തുറന്നിട്ടും വെളിച്ചം കാണാൻ സാധിച്ചില്ല. അയാൾ പതിയെ മുന്നോട്ട് നടന്നു. ഭൂമിയിലേക്ക് വെക്കുന്ന ഓരോ പാദചലനങ്ങൾക്കുമൊപ്പം  വെളിച്ചം തുള്ളി തുള്ളിയായി പെയ്യാനാരംഭിച്ചു. ഇടതൂർന്ന വെയിൽ മഴയിൽ ഓരോന്നും വ്യക്തമായി വന്നു. ചുറ്റുമുള്ള എല്ലാത്തിലും വെളിച്ചം തട്ടിത്തെറിക്കുന്നു.  അയാൾ നേരത്തെ അബ്‍ദുള്ളയോടൊപ്പം വിശ്രമിച്ച അതേ സ്ഥലത്ത് എത്തിചേർന്നു, അപ്പോഴാണ് വീണ്ടും അബ്ദുല്ലയെ ഓർത്തത്. ഇപ്പൊ അയാൾക്ക് എല്ലാം മനസിലായി വരുന്നു. താൻ ആരാണെന്നും എന്തായിരുന്നു എന്നും എല്ലാം. അയാൾ ഓരോന്നായി ഓർത്തെടുക്കാൻ ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ ഇരുന്നു. ആസനം സ്പഷ്ടമായ ഭൗമസ്പർശം ഏറ്റുവാങ്ങിയ അടുത്ത നിമിഷത്തിൽ അയാൾക്ക് മുന്നിൽ തനിക്കറിയാവുന്ന ഒരുപാട് പേർ സമ്മേളിച്ചിരിക്കുന്നതായി കണ്ടു. വേദിയിൽ ആയാളും സദസ്യരായി ഒരാൾക്കൂട്ടവും. അയാൾ സാവധാനം ഓരോരുത്തരേയും സസൂക്ഷ്മം വീക്ഷിച്ചു. ചിന്തധാരയിലേക്ക് അവർ ഓരോരുത്തരും കടന്നു വന്നു. യാഥാർഥ്യം ചുറ്റുപാടിൽ നിന്നും അകന്നിരിക്കുന്നു.  ഇവരെയൊക്കെയും സൃഷ്ടിച്ചത് താൻ തന്നെയല്ലേ എന്നു അയാൾ ഓർത്തു. 'അതേ.. ചിലരെയൊക്കെ സൃഷ്ടിച്ചത് ഈ ലോകത്തോട് സംസാരിക്കാനായിരുന്നു'. അവർ ഉറക്കെ സംസാരിച്ചു. എന്നാൽ അതിനൊന്നും വേണ്ടവിധത്തിൽ കോളിളക്കം സൃഷ്ടിക്കാൻ കഴിയാത്തതിനാൽ കഥകളുടെ രൂപം മാറി. ലോകം ആഗ്രഹിക്കുന്ന വ്യവസ്ഥിതികളും അവയുടെ പ്രചാരവും വിപണനമൂല്യവും  മനസിലാക്കി അതിലേക്ക് അവരെ നിർബന്ധിതമായി നടത്തിച്ചു. അങ്ങനെ സ്വന്തം കഥാപാത്രങ്ങൾ തനിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്‌. അതിനുവേണ്ടി ആയിരുന്നു ഇതെല്ലാം സംഭവിച്ചത്. വെളിപാടുകൾ തെളിഞ്ഞ അയാൾക്ക് അവരെ എല്ലാവരെയും മനസിലായി. 


"പലരെയും പുകഴ്ത്തി എഴുതിയപ്പോൾ ഞങ്ങൾ അനുഭവിച്ച കഷ്ടതകൾ പലരും വിസ്മരിച്ചു കളഞ്ഞിരുന്നു. എല്ലാർക്കും വേണ്ടത് അധികാര വർഗത്തിന്റെയും സമൂഹത്തിൽ ഉന്നതിയിൽ ഉള്ളവരുടെയും കരുണയും ശ്രദ്ധയുമാണ്. അവരെ പ്രീണിപ്പിക്കലാണ്. എന്നാൽ അവിടേക്ക് പരിണാമം സൃഷ്ടിച്ചു കൊണ്ട് നിങ്ങളെ പോലുള്ള ചിലർ വിപ്ലവത്തിനൊരുങ്ങി.  എന്നാൽ ശക്തരായ എതിർ പക്ഷവും അവയുടെ റാൻ മൂളികളായ എഴുത്തുകാരും നിങ്ങളുടെ വിപ്ലവം അടിച്ചമർത്തി. പക്ഷെ കാലം അവരോട് പ്രതികാരം ചെയ്തു. അങ്ങനെ മാറ്റത്തിന്റെ സൗന്ദര്യം വന്നു.  എന്നാൽ അവിടെ എന്ത് സംഭവിച്ചു എന്ന് നിങ്ങളുടെ കഥാപാത്രങ്ങൾ തന്നെ പറയട്ടെ. ഞാൻ ഇവർക്ക് വഴി കാണിച്ചു എന്നെ ഉള്ളൂ. അബ്ദുള്ളാ…" പരിചയമില്ലാത്ത ആരോ ഒരാൾ ആമുഖം പ്രസംഗിച്ചു.



"ഞാൻ പറഞ്ഞില്ലേ അന്ന് നിനക്ക് വേണ്ടി വഴി ഒരുക്കിയത് ഞാൻ ആണെന്ന്. നിനക്കതറിയാം. സംഘർഷം നിറഞ്ഞ സ്ഥലത്തു നിന്നും നിന്റെ അമ്മയെ സുരക്ഷിതമായി ഞാൻ ആശുപത്രിയിൽ എത്തിച്ചു, എന്നിട്ട് ഞാൻ തിരിച്ചു വീട്ടിൽ എത്തുകയും ചെയ്തു. പക്ഷെ  വാക്കുകളുടെ കാലറിക്കസർത്തുകളായി മാറുന്ന കഥകളിലേക്ക് വരുമ്പോൾ, ഈ കഥയിലെവിടെയാണ് നാടകീയതയിരിക്കുന്നത്? ആരാണ് സ്വാഭാവികമായ, സംഭവ ബാഹുല്യമില്ലാത്ത കഥകൾക്ക് കൈയ്യടിക്കുന്നത്? അവിടെ ദുർഘടങ്ങൾ വേണം, അവ ചവിട്ടി കയറണം അല്ലെങ്കിൽ വീഴണം. അതിനു വേണ്ടി നീ എന്റെ അംഗങ്ങൾക്ക് മുറിവേല്പിച്ചു. ശിഷ്ടകാല ശുഷ്‌ക ജീവിതത്തിനായി. നിന്റെ വായനക്കാർക്ക് ഉദ്വേഗം പകരുന്നതിനായി. നീ നിന്റെ ജ്ഞാനം വിപുലീകരിച്ചിട്ടില്ല, നിന്റെ കണ്ണിൽ ഇതൊക്കെയാണ് കഥ, അല്ലാത്തവ വെറും പാഴാണ്. സ്വന്തം ജ്ഞാനത്തിന്റെ പരിധി എത്രയെന്നു നീ അളന്നില്ല, അവിടെ നിനക്ക് തെറ്റി." അബ്ദുല്ല നിർത്തി.


"ശരിയാണ്. ഞാൻ യാഥാർഥ്യത്തിലേക്ക് ചില നുണകൾ ചേർത്തിട്ടുണ്ട്, കഥകൾ ഞാൻ ഉദ്ദേശിക്കുന്നത് പോലെ എഴുതിയിട്ടുമുണ്ട്. അതിനൊക്കെ എനിക്ക് കാരണങ്ങളുമുണ്ട്. കഥകളിൽ ഉദ്വേഗം വേണം, വ്യത്യസ്തമായ രീതികൾ വേണം അല്ലെങ്കിൽ അവ വാർത്തകൾ മാത്രമാണ്. ഇതൊന്നും ഇല്ലാത്തപ്പോൾ കഥകൾ ജനിക്കുന്നില്ല. കഥകൾ  സംഭവങ്ങളല്ല.. സംഭവങ്ങളെ കഥകളാക്കി മാറ്റുകയാണ്. മനസിലാക്കുക." കഥാകാരൻ ആക്രോശിച്ചു.


അബ്ദുല്ല ഒന്നും പറഞ്ഞില്ല, അപ്പോഴേക്കും മറ്റൊരാൾ ഇടപെട്ടു.


"കാലത്തിന്റെ അധീനതയിൽ ചുരുങ്ങിപ്പോയ ഓർമകളെ വീണ്ടും വേണ്ടുമെടുത്തു കൊണ്ടുവരുന്നത് നല്ലതാണ്. പക്ഷെ അത് ഞങ്ങളെ വേദനിപ്പിക്കാനാകാരുത് . ഞങ്ങളെ പോലുള്ളവരെ സൃഷ്ടിക്കാൻ നീ ഇനിയും ഓർമകളിലേക്ക് ഊളിയിടും. എന്തിനു വേണ്ടി…. ആർത്തി പൂണ്ടു നിൽക്കുന്ന നിന്റെ വായനക്കാർക്ക് വേണ്ടിയോ? അവർക്ക് കാർന്നു തിന്നുവാൻ നീ ഞങ്ങളെ കരുവാക്കുന്നു. നല്ലതാണ് .. നല്ലത്.. " അയാൾ നിർത്തി.


അവൾ ചാടി എഴുന്നേറ്റു." എത്ര നിസ്സാരമായി നീയെന്നെ വഞ്ചകിയാക്കി. ഞാൻ ഈ സമൂഹത്തിലെ പെൺകുട്ടികളുടെ പ്രതീകമാണ്. അങ്ങനെയുള്ള എന്നെ ഈ രീതിയിൽ ചിത്രീകരിക്കുന്നത് എത്ര നിർഭാഗ്യകരമാണ്."


ചക്രമുരുട്ടി മുന്നോട്ട് വന്നുകൊണ്ട് ശിവൻ വീണ്ടും ശബ്ദിച്ചു. "മാധവാ… ബാലഹീനതകൾക്കിടയിലും സന്തോഷത്തോടെ കഴിയുന്ന എന്നെക്കൊണ്ട് ശുദ്ധ സന്ദേശം നൽകേണ്ട സമയത്ത് ആത്മഹത്യ ചെയ്യിപ്പിച്ചില്ലേ? ഇതിനെ എങ്ങനെയാണ് ഈ സമൂഹം കാണുക? രഘുവിനോട് ചെയ്തതോ ? ഞാൻ വെറും കഥാപാത്രം മാത്രമായിരിക്കും. എന്നാൽ രഘുവും അബ്ദുള്ളയുമൊക്കെ ഭൗമലോകത്ത് ബീജസംയോജനത്തിലൂടെ ജനിച്ചവരായിരുന്നു. അവരെ നീ പകർത്തി മറ്റൊരാൾ ആക്കുകയായിരുന്നു.  അവർ നിന്റെ മഷിതുമ്പിൽ ജനിച്ചവരല്ല. അവനെ, യാഥാർത്ഥ പ്രണയത്തെ അദൃശ്യമാക്കി കേവലം അന്തർമുഖനാക്കി, അതി ചിതഭ്രമം നൽകി ജീവിതം വഴിമുട്ടിച്ചു. നിന്റെ കഥകൾ ഇങ്ങനെ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. അങ്ങനെയുള്ള എത്രയോ പേർ നിന്റെ മഷിയിൽ ജനിച്ചു വീണു?. അതേ… ഇതിലൊന്നും യാഥാർഥ്യം നില കൊള്ളുന്നില്ല. നിന്റെ വ്യത്യസ്തതകൾ കാരണം ഞങ്ങൾ കുറെ പേർ ഇങ്ങനെയൊക്കെ ആയി. ഓരോ കഥയിലൂടെയും നീ നൽകുന്ന സന്ദേശങ്ങൾ ഈ സമൂഹത്തിനെ നശിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ആ ബോധ്യം നിന്നിൽ ഉണ്ടായിരിക്കട്ടെ."



"നിർത്തൂ….". കഥാകാരൻ പ്രക്ഷോഭിതനായി. "നിങ്ങളുടെ വികലീകരണത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. എന്റെ വാക്കുകൾ നിങ്ങൾ കരുതുന്ന പോലെ വ്യഖ്യാനിക്കാൻ സൃഷ്ടിച്ചവയല്ല. നിങ്ങൾ അതിനെ വികലമാക്കാൻ വേണ്ടി ശബ്ദമുയർത്തേണ്ടതില്ല. നിങ്ങൾ പറയുന്നത്. നിങ്ങൾ തന്നെ പിൻവലിക്കണം .എന്റെ വാക്കുകൾക്ക് ഉള്ളിൽ മറ്റർത്ഥങ്ങളൊന്നും തന്നെ ഒളിഞ്ഞിരിക്കുന്നില്ല. കേവലം എന്റെ വ്യാഖ്യാനങ്ങൾ മാത്രമാണ് അവ വഹിക്കുന്നത്. എന്റെ ഉദ്ദേശ്യവും അത്രമാത്രമാണ്. എന്നാൽ നിങ്ങളും മറ്റു പലരും അങ്ങനെയല്ല ചിത്രീകരിക്കുന്നത്. 'അയാൾ ആന്തരികാർത്ഥമായി പലതും ഒളിപ്പിച്ചിട്ടുണ്ട്, മറ്റു പലതും കണ്ടിട്ടുണ്ട്' എന്നൊക്കെയാണ്. എന്തിനാണ് എഴുതാപ്പുറങ്ങൾ വായിക്കുന്നത്.  അതുകൊണ്ട് ഇനി ഞാൻ എന്റെ വ്യാഖ്യാനങ്ങൾ കൂടെ എഴുതി ചേർക്കും. മറ്റൊരാൾ കൈ കടത്താതിരിക്കാൻ. എല്ലാർക്കും അവയെ പഠിക്കാം, പക്ഷെ വ്യാഖ്യാനിച്ചു വികലീകരിക്കരുത്." ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു. " അത് മാത്രമല്ല, നിങ്ങൾ എന്തിനാണ് ഇങ്ങനെ ശഠിക്കുന്നത്.  ഈ ലോകത്ത് എല്ലാവർക്കും സന്തോഷം മാത്രമാണോ ഉള്ളത്? ഇവിടെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമല്ല ഉള്ളത്. പിന്നെ ഞാൻ എന്തിന് അത്തരം കഥകൾ മാത്രം എഴുതണം? ഈ ലോകം തോറ്റവരുടേത് കൂടിയാണെന്ന് കേട്ടിട്ടില്ലേ.  ഇതൊന്നും കൂടാതെ ഇത്തരം കാര്യങ്ങൾ എഴുതി തെറ്റായ സന്ദേശം നൽകുന്നു എന്നും പറയുന്നു. നിങ്ങളൊക്കെ എന്റെ കഥാപാത്രങ്ങൾ ആണെന്ന് ഓർത്തു എനിക്ക് ലജ്ജ തോന്നുന്നു. ഒരു കഥ, നടന്നതോ സാങ്കല്പികമോ ആയ ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.  എന്നാൽ അവയെ പൊതുവായ കാര്യമായി ചിത്രീകരിക്കുമ്പോഴാണ് തെറ്റ് സംഭവിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും  സന്ദേശം നൽകാൻ വേണ്ടി സൃഷ്ടിച്ചതാണെന്നു കരുതരുത്. അവ  ആ കഥയിൽ ഉള്ളത് മാത്രമാണ്". അയാൾ എന്തൊക്കെയോ പറഞ്ഞു ബോധ്യപ്പെടുത്തി എന്ന ആശ്വാസത്തിൽ ഒരു ദീർഘ നിശ്വാസമെടുത്തു.


"നിനക്ക് ഞങ്ങളെ ഓർത്തു ലജ്ജ തോന്നുന്നു അല്ലെ. നിന്റെ പക്വത എത്രത്തോളമാണെന്നു ഇന്ന് ഞങ്ങൾക്ക് മനസിലായി. വരച്ചു വെച്ച ചിത്രത്തിന് മജ്ജയും മാംസവും നൽകി അതിനു വാക്കുകൾകൊണ്ട് ജീവൻ ചാർത്തി അതൊരു പൂർണ കഥാപാത്രമായി ജനിച്ചു കഴിഞ്ഞാൽ അതൊരു അമ്മ കുഞ്ഞിന് ജന്മം നൽകുന്നത് പോലെ ആണ്. പ്രായപൂർത്തിയാകും വരെ അമ്മയുടെ നിയന്ത്രണത്തിൽ ഇരിക്കുകയും ശേഷം ഒരു സ്വതന്ത്ര വ്യക്തിയായി നിയന്ത്രങ്ങൾ മാറി ആത്മബന്ധമായി പരിണമിച്ചുക്കൊണ്ട്  സ്വതന്ത്രമാവുകയും ചെയ്യും. കഥ എഴുതി തീരുന്നതോടെ നിന്നിൽ ഒതുങ്ങാതെ അത് ലോകത്തിലേക്ക് സഞ്ചരിക്കും, അവിടെ നീയറിയാതെ അവർക്ക് കൈവന്ന സവിശേഷതങ്ങളും സ്വഭാവങ്ങളും ഈ ലോകം ചർച്ച ചെയ്യുകയുമാണ്‌ ഉണ്ടാവുക.  പിന്നീട് നിനക്ക് നിന്റെ കഥാപാത്രങ്ങൾക്ക് മേൽ അധികാരമുണ്ടാവുകയില്ല.  അതുകൊണ്ട് നീയിനിയും ഞങ്ങൾക്ക് മേൽ അധികാരമുണ്ടെന്ന ധാരണയിൽ ഞങ്ങളിലേക്ക് ഇടപെടാതിരിക്കൂ. കേവലമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വഴികൾ പിന്നിടുമ്പോൾ അരികിൽ പ്രത്യക്ഷപ്പെടുന്നതെല്ലാം യാഥാർഥ്യങ്ങളെ മറച്ചു പിടിക്കുന്ന മിഥ്യാരൂപങ്ങളായിരിക്കും. ബോധ്യത്തെ ജ്ഞാന-വിജ്ഞാനങ്ങളിലൂടെ ശുദ്ധമാക്കുക, അതിലേക്ക് വിവേകം ചേർക്കുക, ആ നിമിഷം മുതൽ നീയൊരു മനുഷ്യനായി മാറുന്നു". അവർ ഒരുമിച്ചു ശബ്ദമുയർത്തി.


എല്ലാം കേട്ടു നിസ്സംഗതയോടെ കഥാകാരൻ ചിന്തിച്ചിരുന്നു. കഥാപാത്രങ്ങൾ അയാൾക്ക് ചുറ്റും ആക്രോശിച്ചു കൊണ്ടിരുന്നു. തന്റെ വ്യാഖ്യാനങ്ങൾക്കപ്പുറം ഈ സമൂഹം ചേർക്കുന്ന സ്വഭാവങ്ങൾ കൂടി തന്റെ കഥാപാത്രങ്ങൾക്ക് കൈവരുന്നുണ്ടെന്നും ചിലപ്പോഴൊക്കെ അവർ ദുഷ്ട സന്ദേശം വഹിക്കുന്നുണ്ടെന്നും അയാൾ തിരിച്ചറിഞ്ഞു.  അയാൾ തന്റെ അരയിൽ നിന്നും  രണ്ടു പേനകൾ കൈയിലെടുത്തു നോക്കി. അതിന്മേൽ അയാൾ സാങ്കേൽപിച്ചു കെട്ടിയിരുന്ന നൂലുകളുടെ മറ്റേ അറ്റം തന്റെ കഥാപാത്രങ്ങളെ ബന്ധിച്ചിരിക്കുന്നതായി കണ്ടു. കുറച്ചു നേരത്തെ ചിന്തകൾക്ക് ശേഷം അയാൾ അത് അറുത്ത് അവർക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തു. എന്നിട്ട് അവരെ നോക്കി നിന്നു. അവർ ഓരോരുത്തരായി സാവധാനം അപ്രത്യക്ഷരായികൊണ്ടിരുന്നു. ആ കാഴ്ചയിൽ ആശ്വസിക്കുന്നതിനിടയിൽ അയാൾ തന്റെ തലയിലേക്ക് ആ  പേനകൾ കുത്തിയിറക്കി, എന്നിട്ട് അവസാനമായി ഇങ്ങനെ പറഞ്ഞു. 

"ചില സാഹചര്യങ്ങളിലെങ്കിലും ഹൃദയംകൊണ്ട് ചിന്തിക്കേണ്ടതുണ്ട്".



**********

എല്ലാവരും വ്യക്തമായി വായിച്ചുവെന്നു കരുതുന്നു. നിങ്ങളുടെ വിശദമായ അഭിപ്രായങ്ങൾ താഴെ കാണുന്ന കമെന്റ് ബോക്സിൽ നിർബന്ധമായും നിക്ഷേപിക്കുക. അതൊരു അവശ്യ കാര്യമായി പരിഗണിക്കുക. നന്ദി
**********

ആനന്ദ് ശ്രീധരം

സ്വന്തം തമസ്യ.



.ആനന്ദ് ശ്രീധരം.

.സ്വന്തം തമസ്യ.


26 comments:

  1. Replies
    1. കിളികൾ പറന്നതോ.... ഒന്നൂടെ വായിക്കേണ്ടി വരും മോനേ ����

      Delete
    2. ആഹാ.. പോയതിനെ തിരിച്ചു കൊണ്ടു വാ..

      Delete
  2. Vayanakaree rasipikan vendi mathram ezhuthukal egane valach odiknnd..Ngale ezhuthiyath oke sathya.. Ath ezhuthukarante freedom annenki koode samuhathe ath valland swadheeniknnd.Endin vendi jeevichu marichu n ariyand orupad charectors ndayi kayinjittndavum ee pusthakagalil.. Avark oke jeevan vecha writters ethe ore avasthele endayalum ethiyene... ❤️🤟🏻
    Nannayittnd ttoo..nice effort and thank you for a good theme

    ReplyDelete
    Replies
    1. 😍😍😍 for the deep reading.. that's nice to here from you...

      Delete
  3. വായിച്ചു. താങ്കളൂടെ ശൈലി എനിക്കിഷ്ടമാണ്. ഇതിൽ വായനക്കാരനെ വേറൊരു ലോകത്തേക്കു് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അൽപം ഗൗരവമായ വായന ആവശ്യമുള്ള രചനയാണിതെന്ന് തോന്നുന്നു. ഇനിയും കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട്

    ReplyDelete
    Replies
    1. എന്നെ പലപ്പോഴും അലട്ടിയിരുന്നതും സ്വയം ചിന്തിച്ചതുമായ വിഷയങ്ങളാണിത്... സ്ഥിരമായി വായിക്കുന്നതിൽ ഒരുപാട് സന്തോഷം..😍😍

      Delete
  4. നന്നായിട്ടുണ്ട് . . . ആദ്യം ഇച്ചിരെ കിളി പോയി ..😁😂 ..ട്രാക്കിൽ എത്തിയപ്പോ അടിപൊളി ആയി

    ReplyDelete
    Replies
    1. പോയത് തിരിച്ചു വന്നത് നന്നായി..😂😂

      Delete
  5. ബ്രോ ഇപ്പോൾ ഞാൻ വായന പൊതുവെ കുറവാണ് എന്നാലും ഇത് ഞാൻ ഫുൾ വായിച്ചു,നന്നായിട്ടുണ്ട്, ഇതിൽ മറ്റുള്ളവർ എന്ത് കമന്റ്‌ ഇടും എന്നെനിക് അറിയില്ല, എന്തായാലും പോസിറ്റീവ് മാത്രം ഉൾക്കൊള്ളുക, ഇനിയും നന്നായി എഴുതാൻ ശ്രമിക്കുക, ഇനി പാലേരി ആനന്ദ് ശ്രീധരം എന്ന കഥാകാരനിലൂടെ അറിയപ്പെടട്ടെ, ആശംസകൾ നേരുന്നു

    ReplyDelete
  6. എല്ലാ എഴുത്തുകാരും ചിന്തിക്കേണ്ട ഒരു വിഷയം. നന്നായി അവതരിപ്പിച്ചു. രണ്ടു തവണ വായിക്കേണ്ടി വന്നു.✌️☺️ എഴുത്ത് തുടരുക

    ReplyDelete
    Replies
    1. അങ്ങനെ ഇഞ്ഞി വായിച്ചു വായിച്ചു വളരും...😁

      Delete
  7. Valarae adhikkkam nannnayittund❤️❤️❤️❤️👍

    ReplyDelete
  8. 'നിരർത്ഥമായ സഞ്ചാരത്തിന് അർത്ഥ സൂചിക നൽകുന്നതിന് ഒരാൾ കൂടെയുള്ളപ്പോൾ ഞാൻ എന്തിനു ഏകാന്തമായി സഞ്ചരിക്കണം. ഇതാണ് ശരിയായ മാർഗം."

    ഇരുത്തി വായിക്കണം ..

    എന്നാലെ കഥയിലെ ഉള്ളുകള്ളിയിലേക്ക് ഇറങ്ങിച്ചെല്ലുവാൻ പറ്റുകയുളളൂ ...

    നന്നായി പറഞ്ഞു കേട്ടോ ഭായ്

    ReplyDelete
    Replies
    1. ഒന്നിരുത്തി ചിന്തിക്കേണ്ട സാഹചര്യങ്ങൾ പലതും നമ്മൾ മറക്കുന്നു, തിരിച്ചറിയേണ്ട പലതും നഷ്ടമാകുന്നതും അവിടെയാണ്..

      Delete
  9. ഇച്ചിരി പാടാ....മോനെ... എന്നാലും ഞാൻ എന്റെ യാത്ര പൂർത്തിയാക്കി.. പിന്നീടാണ് വഴികളുടെ ഭംഗി മനസിലായത്...

    ReplyDelete
    Replies
    1. നഷ്ടങ്ങളുടെ കണക്കുകൾ തെളിയുന്നത് പൂർത്തിയാക്കിയ വഴികളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോഴാണ്..

      Delete
  10. ആഗാധമാകുമായിരുന്നു .. ആഘാതമാകുമായിരുന്നു എന്നല്ലേ ...
    " മറ്റുള്ളവർക്ക് എന്തുണ്ട് എന്നല്ല ... എനിക്ക് എന്തു ചെയ്യാൻ സാധിക്കും ... എന്ന തിരിച്ചറിവ് ..." note tha point .. നല്ല വീക്ഷണം ആനന്ദ് ...
    രണ്ടല്ല ഒരു മൂന്നു തവണ എങ്കിലും വായിച്ചാലേ വല്ലതും എനിക്ക് മനസ്സിലാകൂ .
    ആശംസകൾ ട്ടോ

    ReplyDelete
    Replies
    1. അതേ.. ആഘാതം തന്നെ ആണ്.. ഞാൻ നേരിട്ട വീക്ഷണം...

      Delete

നിങ്ങളുടെ അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
കമെന്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ Browser Cache Clear ചെയ്ത ശേഷം നോക്കുക..

തുടർന്നും സന്ദർശിക്കുക..

RECENT POST